Tuesday, May 22, 2012

സിനിമ ഡയറക്ട്രേറ്റ്‌::- -സിനിമയിലെ പുതിയ വിപ്ലവം


കേരളത്തില്‍ സിനിമയുടെ രംഗത്ത്‌ സര്‍ക്കാറിന്റെ ഗുണപരമായ ഇടപെടല്‍ ഇല്ല എന്നു തന്നെ പറയാം. കേരള ഫിലിം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയും ഇവിടെ പ്രവര്‍ത്തിച്ചുവരുമ്പോഴും സിനിമയുടെ അക്കാദമിക്‌ നിലവാരമോ സാമ്പത്തിക പരിവര്‍ത്തനങ്ങളോ സാദ്ധ്യമാകുന്നില്ല. രണ്ടു സ്ഥാപനങ്ങളും എന്തു ഉദ്ദേശങ്ങള്‍ക്കു വേണ്ടിയാണോ നിലനില്‍ക്കുന്നത്‌, ആ മേഖലയിലേക്ക്‌ കാര്യമായ ഒന്നും പ്രവര്‍ത്തിക്കാനാവാതെ കുത്തഴിഞ്ഞു കിടക്കുകയാണ്‌.

സിനിമ ഡയറക്ട്രേറ്റ്‌ സ്ഥാപിക്കുക എന്നതിലൂടെ ഈ അവസ്ഥയില്‍ വീണ്ടും ഒരു പുതിയ ചുവടുവെപ്പിനാണ്‌ സര്‍ക്കാറും സിനിമാ മന്ത്രിയും മുതിരുന്നത്‌. മന്ത്രി ഗണേഷ്‌ കുമാറിന്റെ ആശയവും ഉദ്ദേശ ശുദ്ധിയും നല്ലതുതന്നെ. നിലവിലുള്ള സിനിമാ സ്ഥാപനങ്ങള്‍ നന്നാക്കാതെ, കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാതെ പുതിയ ഒരു സംവിധാനം കൊണ്ടുവരുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌.

ഫിലിം ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്റേയും അക്കാദമിയുടേയും അലകും പിടിയും അവതാളത്തിലാണെന്ന്‌ പ്രഖ്യാപിക്കുന്നതും മന്ത്രി തന്നെയാണ്‌. സിനിമയില്‍ നിന്ന്‌ നികുതി പിരിക്കുക എന്ന എളുപ്പമുള്ള ഏര്‍പ്പാടിനപ്പുറം മലയാള സിനിമയില്‍ ഇടപെടാനുള്ള ആത്മാര്‍ത്ഥതയോ, അധികാരമോ നിലവിലുള്ള സര്‍ക്കാറുകള്‍ക്ക്‌ ഇല്ലാത്ത അവസ്ഥയാണ്‌. ഈയൊരവസ്ഥ തുടര്‍ന്നു വരുന്നതിനാലാണ്‌ സിനിമയുടെ നിര്‍മ്മാണ വിതരണ രംഗത്ത്‌ സംഘടനകള്‍ ശക്തമായ പിടിമുറുക്കിയതും സിനിമയെ ചുരുട്ടികൂട്ടി തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതും.

സംഘടിതമായ ഇവരുടെ ലോബിയെ പൊളിക്കാന്‍, ആശയപരമായി ഇടപെടാന്‍ സര്‍ക്കാറിനു കഴിഞ്ഞിരുന്നില്ല. അതിനായുള്ള ആത്മാര്‍ത്ഥ ശ്രമങ്ങളൊന്നും നടന്നിരുന്നില്ല. ഗണേഷ്‌കുമാര്‍ സിനിമാ മന്ത്രിയായപ്പോഴാണ്‌ ചില പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്‌. അതോടെ മന്ത്രി ഇവര്‍ക്കു ശത്രുവായി. തുടങ്ങിവെച്ചവയൊക്കെ പാതിവഴിയിലുമാണ്‌.

സിനിമ ഒരു വ്യവസായമായി പ്രഖ്യാപിക്കപ്പെട്ടിട്ടും അതിനനുസരണമായുള്ള നീതിവ്യവസ്ഥ സിനിമ അനുവദിക്കുന്നില്ല. മലയാള സിനിമയില്‍ മാത്രം പ്രകടമായി കാണുന്ന കാലപ്പഴക്കം ചെന്ന ദുഷ്‌പ്രവണതകള്‍, ചില പ്രമാണിമാരുടെ സംഘടനാ സ്വാധീനത്തിലൂടെ ഇന്നും പഴയപടി തുടരുന്നു. ഇതില്‍ ഇടപെടാനും നീതി നടപ്പാക്കാനും ആരും ശ്രമിക്കുന്നില്ല. അവസരങ്ങള്‍ കുറയുമെന്ന ഭീതി നീതി നിഷേധിക്കപ്പെടുന്നവരിലും ഭിന്നിപ്പുകളുണ്ടാക്കുന്നു.

സിനിമ ഡയറക്ട്രേറ്റ്‌ സ്ഥാപിതമായാല്‍ മന്ത്രി പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമായാല്‍ അത്‌ വിപ്‌ളവകരമായ ചുവടുവെപ്പ്‌ തന്നെയാവും. സിനിമയുടെ രജിസ്‌ട്രേഷന്‍, ടൈറ്റില്‍ രജിസ്‌ട്രേഷന്‍, തിയറ്ററുകളുടെ സംരക്ഷണം, കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, റേറ്റ്‌ ഫിക്‌സേഷന്‍ തുടങ്ങി ഇന്ന്‌ അധികാരമോ നിയന്ത്രണമോ സാദ്ധ്യമാവാത്ത മേഖലകളില്‍ ഇടപെടാന്‍ സര്‍ക്കാറിന്‌ സാധിക്കുമെന്ന്‌ പറയുന്നു.

നിലവിലുള്ള പ്രശ്‌നങ്ങളെ, അപാകതകളെ പഠിച്ച്‌ കുറ്റമറ്റ രീതിയില്‍ ഈ സംവിധാനം വന്നാല്‍ അത്‌ മലയാള സിനിമയുടെ അന്തസ്സ്‌ വര്‍ദ്ധിപ്പിക്കും. സിനിമയുടെ ഏറ്റവും വലിയ പ്രതീക്ഷ പ്രേക്ഷകരാണ്‌. അവരുടെ സ്വീകാര്യതയിലേക്ക്‌ എല്ലാ അര്‍ത്ഥത്തിലും സിനിമയും അനുബന്ധമേഖലകളും വളരേണ്ടതുണ്ട്‌. എല്ലാ പുതിയ പരിഷ്‌കാരങ്ങളും ഇത്‌ മുന്‍നിര്‍ത്തിയാവണം.

No comments:

Post a Comment