Thursday, May 24, 2012

നിയമത്തിന്‍റെ ചുവട്ടിലാകണം, കേരളത്തിലെ ജയിലറകള്‍

വളരെ വലിയ ആപത്സൂചനകളാണു കേരളത്തിലെ പല ജയിലുകളില്‍ നിന്നും പുറത്തുവരുന്നത്. കുറ്റവാസനകള്‍ക്കു വശംവദരായവരെ അതില്‍ നിന്നു മോചിപ്പിച്ചു സമൂഹത്തിലെ നല്ല പൗരന്മാരായി രൂപാന്തരപ്പെടുത്തുകയാണ് ഓരോ ജയിലിന്‍റെയും ശരിയായ ധര്‍മം. ഒരു ദുര്‍ബല നിമിഷത്തിന്‍റെ പ്രേരണയില്‍ ചെയ്തുപോയ കുറ്റകൃത്യത്തില്‍ നിന്നു മാനസാന്തരമുണ്ടാക്കാന്‍ പാകത്തിന് മികച്ച പരിശീലനം ശിക്ഷാകാലാവധിയില്‍ ഓരോ ജയില്‍പ്പുള്ളിക്കും ലഭിക്കണം. തടവുകാരായിപ്പോയതു കൊണ്ട് ഒരു തരത്തിലുമുള്ള മനുഷ്യാവകാശങ്ങളും അവര്‍ക്കു നിഷേധിക്കപ്പെടരുത്. ഒരാള്‍ ജയില്‍ശിക്ഷ അനുഭവിക്കുമ്പോള്‍, തടവറയ്ക്കു പുറത്തുള്ള അയാളുടെ കുടുംബത്തിനു പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യതയും പൊതുസമൂഹത്തിനുണ്ട്. ആരുടെയെങ്കിലും അനുകമ്പയോ സഹാനുഭൂതിയോ കൊണ്ടുള്ള ഇളവുകളല്ല ഇതൊന്നും. ഒരിക്കല്‍ ജയില്‍ശിക്ഷയ്ക്കു വിധേനായി എന്നതുകൊണ്ട് ഒരാളും സമൂഹത്തില്‍ നിന്നു തിരസ്കരിക്കപ്പെടുന്നില്ല. തെറ്റുതിരുത്തി പൊതുധാരയില്‍ തിരിച്ചെത്താനുള്ള പാഠശാല എന്ന നിലയിലാണു പരിഷ്കൃത സമൂഹത്തില്‍ ജയിലുകളെ കണക്കാക്കേണ്ടത്. എന്നാല്‍ സമീപകാലത്തു കേരളത്തിലെ പല ജയിലുകളിലും നടക്കുന്നത് ഇതൊന്നുമല്ല. അതിന് ഏറ്റവും പുതിയ ഉദാഹരണമാണു കഴിഞ്ഞ ദിവസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായ അനിഷ്ട സംഭവം. 

കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്കു തിരികെക്കൊണ്ടുവന്ന ഒരു യുവ തടവുകാരനെ, മദ്യലഹരിയില്‍ മര്‍ദിച്ച് അവശനാക്കിയ ശേഷം ഒരു വാര്‍ഡന്‍ നിര്‍ബന്ധിച്ചു ഛര്‍ദ്യാവശിഷ്ടങ്ങള്‍ ഭക്ഷിപ്പിച്ചു. ഹീനകൃത്യം നടത്തിയ വാര്‍ഡനെയും സഹായിയെയും വിയ്യൂര്‍ ജയിലില്‍ നിന്നു സ്ഥലം മാറ്റി. ഈ സ്ഥലം മാറ്റം അവര്‍ക്കെതിരേയുള്ള ശിക്ഷാ നടപടി എന്നു സാമാന്യ രീതിക്കു വിലയിരുത്തപ്പെടുമെങ്കിലും ഫലത്തില്‍ ഇരുവര്‍ക്കും സ്ഥാനക്കയറ്റമായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഇടുങ്ങിയ സാഹചര്യങ്ങളില്‍ നിന്ന് ചീമേനിയിലെ തുറന്ന ജയിലിലേക്കാണു മാറ്റം. ഒന്നര നൂറ്റാണ്ടോടടുക്കുന്ന കേരളത്തിലെ ജയില്‍ ചരിത്രത്തില്‍ പണ്ടുണ്ടായിരുന്നതിലും നികൃഷ്ടമായ മനുഷ്യത്വരഹിത നടപടികള്‍ ആവര്‍ത്തിക്കുന്നു എന്നതു നിസാരമായി കാണാന്‍ കഴിയില്ല. തടവുകാരെ അക്രമ സ്വഭാവമുള്ള സഹതടവുകാര്‍ മര്‍ദിക്കുന്നതു മുന്‍പ് പല തവണ വാര്‍ത്തയായിട്ടുണ്ട്. നടയടി മുതല്‍ തടവറ "സല്‍ക്കാരം' വരെ വിവിധ പേരുകളില്‍ ചെയ്തുകൂട്ടിയ കൊടിയ പീഡനങ്ങളും മറക്കാറായിട്ടില്ല. ഇത്തരം മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ എത്രയോ തവണ നിയോഗിക്കപ്പെട്ട ജയില്‍പരിഷ്കരണ സമിതികളും കമ്മിഷനുകളും നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജയിലുകള്‍ക്കു മനുഷ്യത്വത്തിന്‍റെ മുഖം ലഭിച്ചുതുടങ്ങിയത്. എന്നാല്‍, വിയ്യൂര്‍ ജയിലിലുണ്ടായ അനിഷ്ട സംഭവത്തോടെ, വികൃതമായ ജയില്‍ മുഖം വീണ്ടും പ്രത്യക്ഷപ്പെട്ടു. 

ക്രിമിനല്‍ ഗൂഢാലോചനകളുടെയും കുറ്റകൃത്യങ്ങളുടെ ആസൂത്രണത്തിന്‍റെയും താവളമായി ജയിലുകള്‍ മാറുന്നതിന്‍റെ റിപ്പോര്‍ട്ടുകള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. ശിക്ഷ അനുഭവിച്ചു തടവില്‍ കഴിയുമ്പോള്‍ത്തന്നെ, ഇഷ്ടക്കാര്‍ക്കു വേണ്ടി പുറത്തിറങ്ങി കൊലപാതകങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സൗകര്യം ലഭിക്കുന്നവരുണ്ട്. മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ചു ജയിലിനു പുറത്തുള്ളവരുമായിപ്പോലും ബന്ധപ്പെട്ട് ആസൂത്രിത കുറ്റകൃത്യങ്ങള്‍ നടത്താനും കഴിയുന്നു. രാഷ്ട്രീയമായോ സാമുദായികമായോ ചേരിതിരിഞ്ഞു ജയില്‍പ്പുള്ളികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ക്കുപോലും വഴി തുറക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒന്നിലേറെ രാഷ്ട്രീയ പാര്‍ട്ടികളുടെ സെല്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസ് ഇന്‍റലിജന്‍സ് വിഭാഗം മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്ത് ആകെയുള്ള മുപ്പത്തെട്ടു ജയിലുകളില്‍ കഴിയുന്ന മൊത്തം തടവുകാരുടെ കഷ്ടിച്ചു മൂന്നു ശതമാനമാണു രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍. എന്നാല്‍, മറ്റു ജയില്‍പ്പുള്ളികള്‍ക്കു ലഭിക്കുന്ന മൊത്തം പരിരക്ഷയെക്കാള്‍ വളരെയധികമാണ് ഈ രാഷ്ട്രീയ തടവുകാര്‍ക്കുള്ളത്. ജയില്‍ ഭരിക്കുന്നവരുടെ രാഷ്ട്രീയ പിടിപാടിന് അനുസരിച്ചാണ് അകത്തും പുറത്തുമുള്ള ഇവരുടെ നടപടികള്‍. രാഷ്ട്രീയക്കാര്‍ക്കും ജയില്‍ അധികൃതര്‍ക്കും വിടുപണി ചെയ്ത് സ്വന്തം സുരക്ഷ ഉറപ്പുവരുത്തിയ ശേഷം ഏത് അക്രമത്തിനും സന്നദ്ധരാകുന്ന തടവുകാരുണ്ട്. ഈ കൂട്ടുകെട്ട് കര്‍ശനമായി തകര്‍ക്കണം. ജയിലിനുള്ളിലെ നിയമം അനുശാസിക്കാത്ത യാതൊന്നും ഒരു ഉദ്യോഗസ്ഥനില്‍ നിന്നും തടവുകാരനില്‍ നിന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കുമുണ്ട് ഉത്തരവാദിത്വം. 

ജയില്‍ പരിഷ്കരണത്തിനും തടവുകാരുടെ പുനരധിവാസത്തിനുമെല്ലാം അനേകലക്ഷം രൂപ വര്‍ഷാവര്‍ഷം നീക്കിവയ്ക്കാറുണ്ട്, പൊതുഖജനാവില്‍ നിന്ന്. അടിതൊട്ടു മുടിയോളം അതെല്ലാം കട്ടും കവര്‍ന്നും തിന്നതിന്‍റെ മിച്ചം മാത്രമേ പക്ഷേ, ഈ ഉദ്ദേശ്യത്തിനു വിനിയോഗിക്കപ്പെടുന്നുള്ളൂ. ജയിലറയ്ക്കുള്ളിലുള്ളവര്‍ പിടിക്കപ്പെട്ട കുറ്റവാളികളാണ്. പിടിക്കപ്പെടാത്ത തരത്തില്‍ സാമര്‍ഥ്യമുള്ള കുറ്റവാളികളാണു പലപ്പോഴും അധികാര സ്ഥാനങ്ങളിലിരുന്ന് ജയിലുകള്‍ ഭരിക്കുന്നത്. കണ്ണൂര്‍ ജയില്‍ സന്ദര്‍ശിച്ചിറങ്ങിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജയില്‍മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ പുലരുന്ന അരാജകത്വത്തെക്കുറിച്ചു വിശദീകരിച്ചു. കണ്ടതു തിരുത്താനും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്താനും ഭരണകര്‍ത്താക്കള്‍ പ്രതിജ്ഞാബദ്ധരാകണം. അല്ലാതെ നന്നാവില്ല, അപരിഷ്കൃതമായ ഇവിടുത്തെ ജയില്‍ സമ്പ്രദായം.

No comments:

Post a Comment