Friday, May 4, 2012

രാജ്യസഭയിലെ രേഖീയമായ മാറ്റങ്ങളും ജയങ്ങളും





ജയ-അമിതാഭ് - രേഖ ത്രികോണപ്രേമകഥ എക്കാലവും ബോളിവുഡിനെ, ബോളിവുഡ് വാര്‍ത്തകളില്‍ അഭിരമിക്കുന്ന ഇന്ത്യന്‍ പ്രേക്ഷകലക്ഷങ്ങളെ ആകര്‍ഷിച്ചിട്ടുള്ളതാണ്. രേഖ എഴുപതുകളുടെ രണ്ടാംപാതിയില്‍ ബോളിവുഡിലെ പല താരങ്ങളുടെയും സ്വപ്നറാണിയായിരുന്നു. ജിതേന്ദ്ര മുതല്‍ സഞ്ജീവ് കുമാര്‍ വരെയുള്ളവര്‍ രേഖയുടെ ആരാധകരായിരുന്നു. പിന്നീട് സിനിമാതാരം വിനോദ് മെഹറമുതല്‍ ബിസിനസ് രാജാവ് മുകേഷ് ഖന്ന വരെ പലരെയും രേഖ വിവാഹം കഴിക്കുകയും ബന്ധമൊഴിയുകയുമുണ്ടായിട്ടുണ്ട്.
ഇവരില്‍ വിനോദ് മെഹറ അകാലത്തില്‍ മരിച്ചു. മുകേഷ് ഖന്ന രേഖയുടെ പിരിയലില്‍ മനംനൊന്തെന്നു പറയപ്പെടുന്നു, ആത്മഹത്യയും ചെയ്തു. പല ബന്ധങ്ങളുടെയും പേരില്‍ രേഖ ക്രൂശിക്കപ്പെട്ടു.
രേഖയുടെ ജീവിതം ഒറ്റപ്പെട്ടതും മ്ലാനവും ആയിത്തീര്‍ന്നെങ്കില്‍ (അങ്ങനെ ഗോസിപ്പുകാര്‍ പറയുന്നു) അതിനു കാരണമായത് രേഖയും ബച്ചനും തമ്മിലുള്ള ബന്ധവും ആ ബന്ധത്തില്‍ ഉണ്ടായിവന്ന പ്രശ്നങ്ങളുമാണെന്നു കരുതുന്നവരേറെ. അമിതാഭ് ബച്ചന് രേഖയോടു പ്രേമം തോന്നുകയും അവരില്‍ ബച്ചന്‍ പൂര്‍ണമായും പ്രേമഭരിതനാകുകയും ചെയ്ത ഒരു കാലമുണ്ട്. എന്നാല്‍, വ്യക്തമായ കുടുംബമഹിമ എടുത്തുപറയാനില്ലാത്ത രേഖയുമായുള്ള വിവാഹത്തിന് അതിപ്രശസ്തമായ കുടുംബമുള്ള ബച്ചന്റെ മാതാപിതാക്കള്‍ അനുമതി നല്കിയില്ല. തമിഴിലെ കാതല്‍ മന്നന്‍ ജമിനിഗണേശന്റെ വിവാഹേതരബന്ധത്തിലെ സന്താനം എന്ന പെട്ടുപിഴച്ച മേല്‍വിലാസമാണു രേഖയ്ക്കുണ്ടായിരുന്നതെങ്കില്‍, ഇന്ത്യന്‍ മഹാകവികളൊരാളായ ഹരിവംശറായ് ബച്ചന്റെ മകനായിരുന്നു, ഡൂണ്‍ സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ച അമിതാഭ് ബച്ചന്‍. രേഖയെ തമിഴകത്തുനിന്ന് ചില ബോളിവുഡ് നടന്മാര്‍ ഹിന്ദിയിലേക്കു കടത്തിക്കൊണ്ടുവന്നതായിരുന്നെങ്കില്‍ ബച്ചന്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ നാഷണല്‍ തലത്തില്‍നിന്ന് സിനിമയിലേക്ക് കെ.എ. അബ്ബാസിനെപ്പോലൊരു കുലപതി വഴി ജ്ഞാനസ്നാനം ചെയ്ത് എടുക്കപ്പെടുകയായിരുന്നു. ഏതായാലും രേഖയുടെ ഭര്‍ത്താവാകാന്‍ അമിതാഭിനു കഴിയണമായിരുന്നെങ്കില്‍ അദ്ദേഹം കുടുംബത്തെ കുടഞ്ഞെറിയേണ്ടിവരുമായിരുന്നു.
സ്ക്രീനിലെ ക്ഷുഭിതനായ ചെറുപ്പക്കാരന്, മനുഷ്യത്വപരമല്ലാത്ത നിയമങ്ങളോടു കലഹിക്കുന്ന റിബലിന് വീട്ടില്‍ അതു സാദ്ധ്യമല്ലാതെ പോയി. അങ്ങനെ രേഖയെ തഴഞ്ഞ്, ജയയുമായൊരു ബന്ധത്തിന് അമിതാഭ് ബച്ചന്‍ തയ്യാറായി.
ആരുടെ ജീവിതത്തെയും വിറ്റു കാശാക്കാന്‍ കച്ചവടക്കണ്ണുമായിരിക്കുന്ന ബോളിവുഡ് എന്ന കഴുകന്‍ യഷ് ചോപ്രായുടെ രൂപത്തില്‍ സില്‍സില്‍ എന്ന സിനിമയായി ഈ ബന്ധത്തെ ചിത്രീകരിച്ചിട്ടുണ്ട്. ബച്ചന്റെയും ജയയുടെയും രേഖയുടെയും കഥാപാത്രങ്ങളെ അവര്‍ തന്നെ സ്ക്രീനില്‍ അവതരിപ്പിച്ചു.
എന്നാല്‍, ജയയുമൊത്തുള്ള വിവാഹബന്ധം താറുമാറാകുന്ന മട്ടായി. ബച്ചന്‍ കുടുംബം വിട്ട് രേഖയുടെ കൂടെ താമസിക്കാന്‍ പോയി. ജയ ബച്ചനെ തിരിച്ചുപിടിക്കാന്‍ നടത്തിയ എല്ലാ വൈകാരികശ്രമങ്ങളും പാഴാകുന്ന മട്ടിലായി. എന്നാല്‍, ഒടുക്കം, എല്ലാ വിവാഹേതരബന്ധങ്ങളിലുമെന്നപോലെ കാലുമാറിയ ഭര്‍ത്താവും നായകനുമായ കഥാപാത്രം രേഖയെ വെടിഞ്ഞ് ജയയിലേക്കു തിരിച്ചുവന്നു. പക്ഷേ, ബച്ചനെ രേഖ ത്യാഗബുദ്ധിയോടെ തിരിച്ചയയ്ക്കുകയായിരുന്നെന്നതാണു പ്രബലമായ കേട്ടറിവ്. ഞാന്‍ ബച്ചനെ ഒരു സ്വര്‍ണത്താലത്തില്‍ വച്ച് ജയയ്ക്കു തിരിച്ചുനല്കി എന്ന രേഖയുടെ പ്രസ്താവന ബോളിവുഡിന്റെ മൂന്നാംപേജ് ചരിത്രത്തില്‍ ഒരിക്കലും മായാതെ നില്‍ക്കുന്ന ഒന്നാണ്.
കുടുംബത്തോട് വഴങ്ങുകയും കലഹിക്കുകയും വീണ്ടും വഴങ്ങുകയുമൊക്കെച്ചെയ്ത അമിതാഭ് പക്ഷേ, തന്റെ മക്കളുടെ വിവാഹകാര്യത്തില്‍ ഇതേ പാരമ്പര്യനോട്ടം നോക്കി. അഭിഷേക് ആദ്യം കപൂര്‍കുടുംബത്തിലെ കരീനയെ വിവാഹമാലോചിക്കുകയും ഒടുവില്‍ ഇന്ത്യന്‍ സ്ക്രീനിലെ ഏറ്റവും പോപ്പുലറായ സ്ത്രീതാരമായ ഐശ്വര്യാ റായിയെ കെട്ടുകയും ചെയ്തു.
അമിതാഭ് ബച്ചന്‍ രാജീവ് ഗാന്ധിയോടുള്ള അടുപ്പം കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പക്ഷേ, ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ കാലവ്യാപകത്വവും രാജീവിന്റെ മരണവും ആദ്യം ബച്ചനെ രാഷ്ട്രീയത്തില്‍ നിന്നകറ്റി. പിന്നെ, അമര്‍സിംഗിനോടടുപ്പിക്കുകയും സമാജ് വാദിയുടെ അനുഭാവിയാക്കുകയും ചെയ്തു. സമാജ് വാദി പാര്‍ട്ടിയുടെ നോമിനിയായി ജയ ബച്ചന്‍ രാജ്യാസഭാസീറ്റടക്കം പല ആനുകൂല്യങ്ങളിലും പദവികളിലും എത്തുകയും ചെയ്തു.
ഇപ്പോള്‍ രേഖ കോണ്‍ഗ്രസിന്റെ നോമിനിയായി രാജ്യസഭയിലെത്തുകയാണ്.
ഇത് രാജ്യസഭയിലും ബോളിവുഡ് മൂന്നാംപേജ്, മൂന്നാം സ്ക്രീന്‍ ഇടങ്ങളിലും വലിയ വാര്‍ത്തയാണ്. രേഖയും ജയയും സഭയില്‍ എങ്ങനെ പരസ്പരം അഭിമുഖീകരിക്കുമെന്ന ചോദ്യം. ഈ സന്ദര്‍ഭവുമായി ബന്ധപ്പെട്ട ഒരു ചോദ്യോത്തരത്തില്‍ ഇനിയും രേഖയുടെ കൂടെ അഭിനയിക്കാന്‍ തനിക്കു വൈമനസ്യമില്ലെന്നു ബച്ചന്‍ ഉത്തരം പറയുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്ത സഭയിലെ ഇരിപ്പിടങ്ങളില്‍ ചില രേഖീയമായ മാറ്റങ്ങള്‍ വരുന്നു എന്നതാണ്. രേഖയ്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന സീറ്റ് 99 ആണ്. ഇവിടെ പ്രശ്നം വരുന്നത് ജയയുടെ സീറ്റ് 91 ആണെന്നതിലാണ്. രണ്ടുനിരകളിലായി മുന്നിലും പിന്നിലുമായിട്ടാകും ഈ സീറ്റുകള്‍ വരിക. പരസ്പരം സംസാരിച്ചില്ലെങ്കിലും ക്യാമറയില്‍ ഇരുവരും എപ്പോഴും ഒരേ ഷോട്ടില്‍ വന്നുകൊണ്ടിരിക്കും.
ജയ മറ്റൊരു സീറ്റിനായി ശ്രമിച്ചു. എന്നാല്‍, സീറ്റ് അലോട്ട് ചെയ്യപ്പെടുന്നതു മാറ്റാന്‍ ചില സാങ്കേതികനിയമതടസ്സങ്ങളുണ്ട്. പിന്നെന്തുവഴിയെന്നാലോചിച്ച ജയയ്ക്കു മുന്നില്‍ ഇപ്പോള്‍ ഒരു പോംവഴി തെളിഞ്ഞിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടിയുടെ തന്നെ മറ്റൊരംഗത്തിന്റെ സീറ്റ് ജയയുമായി വെച്ചുമാറാവുന്നതാണ്. അതിനു പാര്‍ട്ടി സമ്മതിച്ചിട്ടുണ്ട്. ഇതോടെ ജയയുടെ സീറ്റ് 143 ആയിത്തീരും. രേഖയുടെ ദൃഷ്ടിയില്‍നിന്ന് അങ്ങനെ ജയയ്ക്ക് മാറ്റമാകും.
143 അഥവാ വണ്‍ ഫോര്‍ ത്രീ എന്ന അക്കഘടന ലോകമൊട്ടാകെ തന്നെ ഐ ലവ് യൂ എന്ന വാക്യത്തിന്റെ കോഡായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജയയുടെ സീറ്റ് ഐ ലൌ യൂ ആകുമ്പോള്‍ ആ മാറ്റം പക്ഷേ, ഐ ഹേറ്റ് യൂ എന്ന മറ്റൊരു സമാനസമവാക്യത്തിന്റെ സൃഷ്ടിയാകുന്നു. ലൌ എന്ന വാക്കിനും ഹേറ്റ് എന്ന വാക്കിനും ഇംഗ്ലീഷില്‍ നാലക്ഷരം തന്നെ. സ്നേഹത്തിന്റെ മറുവശം മാത്രമാണ് വെറുപ്പ് എന്നതും ഒരു ലോകദര്‍ശനം.
ഇവിടെ ചോദ്യമിത്രമാത്രം. ഇത്രമേല്‍ സങ്കുചിതമായ മനസ്സുള്ളവര്‍, ഒരു പഴങ്കഥയുടെ മേല്‍ പോലും ഇത്രമേല്‍ കടുംപിടിത്തമുള്ളവര്‍ എങ്ങനെയാണ് രാജ്യത്തിന്റെ, ജനങ്ങളുടെ വലിയ പ്രശ്നങ്ങളെ നേരിടുക? ഒരു രേഖയെ നേരിടാന്‍ കഴിയാത്തവര്‍ക്കെങ്ങനെ ഒരു ദാരിദ്ര്യരേഖയെ നേരിടാനും ജയിക്കാനുംകഴിയും? 

ശ്യാം നരേന്ദ്രന്‍

No comments:

Post a Comment