മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്‌ഡ് നടത്തിയപ്പോള്‍ ആനക്കൊമ്പ് കണ്ടെടുത്തത് വന്‍വിവാദമായി മാറിയിരുന്നു. എന്നാല്‍ കെട്ടടങ്ങിയ വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് ആനക്കൊമ്പാണെന്നും, അനുമതിയില്ലാതെയാണ് അത് സൂക്ഷിക്കുന്നതെന്നും വിവരാവകാശ പ്രകാരം ലഭിച്ച മറുപടി ആധാരമാക്കി ഒരു മലയാളം ന്യൂസ് പോര്‍ട്ടലാണ് ഇതുസംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
എന്നാല്‍ ആ വാര്‍ത്ത ആദ്യം ഗൗനിക്കാതിരുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ പിന്നീട് അതിന് വലിയ പ്രാധാന്യം നല്‍കി. സൂപ്പര്‍താരങ്ങളുടെ വസതികളില്‍ റെയ്‌ഡ് നടത്തിയപ്പോള്‍ വലിയ വാര്‍ത്തയായെങ്കിലും പിന്നീട് മാധ്യമങ്ങള്‍ മനപൂര്‍വ്വം അതിന്റെ പ്രാധാന്യം കുറക്കുകയായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരായ വാര്‍ത്തകള്‍ മലയാളത്തിലെ മാധ്യമങ്ങള്‍ തമസ്‌ക്കരിക്കുകയോ പ്രാധാന്യം കുറച്ച് നല്‍കുകയോ ചെയ്യുകയാണ് പതിവ്.
എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന മോഹന്‍ലാലിനെതിരായ വാര്‍ത്തയ്‌ക്ക് മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. എന്താണ് അതിന്റെ കാരണം? അടുത്തിടെ ടി.പി ചന്ദ്രശേഖരന്‍ വധത്തെ ശക്‌തമായി അപലപിച്ചുകൊണ്ട് മോഹന്‍ലാല്‍ എഴുതിയ ബ്‌ളോഗ് എല്ലാ ചാനലുകളും വലിയ വാര്‍ത്തയാക്കി മാറ്റിയിരുന്നു. എന്നാല്‍ തന്റെ അഭിപ്രായം വളച്ചൊടിച്ചും തന്നെ ഒരു പക്ഷക്കാരനായി ചിത്രീകരിച്ചും കണ്ണീരിനെ വില്‍പനയ്‌ക്ക് വെക്കുകയാണ് മാധ്യമങ്ങള്‍ ചെയ്‌തതെന്നും പറഞ്ഞ് രൂക്ഷമായ വിമര്‍ശനമാണ് മോഹന്‍ലാല്‍ ഉന്നയിച്ചത്. ഇതില്‍ കുപിതരായ ചില മാധ്യമ പ്രവര്‍ത്തകരാണ് മോഹന്‍ലാലിനെതിരായ വാര്‍ത്തകള്‍ അമിത പ്രാധാന്യത്തോടെ നല്‍കുന്നതെന്നാണ് സൂചന. ഏതായാലും മുഖ്യധാരാ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലെ സൗഹൃദ കൂട്ടായ്‌മകളിലുമെല്ലാം മോഹന്‍ലാലിന്റെ ആനക്കൊമ്പ് വിഷയം കത്തിനില്‍ക്കുകയാണ്. മോഹന്‍ലാലിനെ മന്ത്രി ഗണേഷ്‌കുമാര്‍ സഹായിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലിനും ഗണേഷിനും എതിരെ മുന്‍മന്ത്രി ആര്‍ ബാലകൃഷ്‌ണപിള്ള രംഗത്തുവരികയും ചെയ്‌തിട്ടുണ്ട്.
അനുമതിയില്ലാതെയാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നതെങ്കിലും തീര്‍ച്ചയായും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട് ശരിയാണോയെന്ന് കേരള സമൂഹം ചര്‍ച്ച ചെയ്യണം. തങ്ങള്‍ക്കെതിരെ പറയുന്നവരെ മാധ്യമ വിചാരണ നടത്തി കൈകാര്യം ചെയ്യാനാണ് ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. മോഹന്‍ലാലിന് മാത്രമല്ല, കേരളത്തിലെ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കുമൊക്കെ ഇത്തരത്തില്‍ മാധ്യമ വിചാരണ നേരിടേണ്ടി വരുന്നുണ്ട്. കിടമല്‍സരത്തില്‍ ഒന്നാമതെത്താന്‍ മാധ്യമങ്ങള്‍ എക്‌സ്‌ക്‌ളൂസീവുകളും വിവാദങ്ങളും പടച്ചുവിടുമ്പോള്‍ നഷ്‌ടമാകുന്നത് മാധ്യമ പ്രവര്‍ത്തനത്തിലെ ധാര്‍മ്മികതയാണ്. 12 മണിക്കൂര്‍ പോലും ആയുസില്ലാത്ത വിവാദങ്ങളും എക്‌സ്‌ക്‌ളൂസിവുകളുമാണ് ഇവിടുത്തെ മാധ്യമ പ്രവര്‍ത്തനം. എന്നാല്‍ വിലക്കയറ്റം, ഇന്ധനവില വര്‍ദ്ധനവ് തുടങ്ങിയ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങള്‍ക്കുനേരെ സൗകര്യപൂര്‍വ്വം കണ്ണടയ്‌ക്കാനും മാധ്യമങ്ങള്‍ക്ക് അറിയാം. ഈ അഭിനവ മാധ്യമ പ്രവര്‍ത്തനം ശരിയാണോ എന്ന് കേരള സമൂഹം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്.
No comments:
Post a Comment