Saturday, May 5, 2012

ഇന്ത്യയെ അളന്നവര്‍


മുരളി തുമ്മാരുകുടി

'ആഴിയെ നാഴികൊണ്ട് അളക്കാന്‍ ശ്രമിക്കരുത്' എന്നത് ഒരു മലയാളം പഴഞ്ചൊല്ലാണ്. ഇതിനൊരു ഇംഗ്ലീഷ് പതിപ്പില്ല.

അതുകൊണ്ടാണ് 1802-ല്‍ വില്യം ലാംബ്ടന്‍ എന്ന സായിപ്പ് നൂറടി നീളമുള്ള ഒരു ചെയിന്‍ ലിങ്കുമായി ഇന്ത്യയെ അളക്കാന്‍ പുറപ്പെട്ടത്. ഏതാണ്ട് നാലുവര്‍ഷം കൊണ്ട് അളക്കുന്ന പണി 'ഇപ്പൊ ശരിയാക്കിത്തരാം' എന്ന് അദ്ദേഹം ബ്രിട്ടീഷ് വൈസ്രോയിയെ ബോധ്യപ്പെടുത്തിയിരുന്നു.

സത്യം പറയാമല്ലോ. ഇന്ത്യയെ മൊത്തമായി അളക്കാന്‍ അല്ല അദ്ദേഹം കോണ്‍ട്രാക്ട് എടുത്തത്. 1799-ല്‍ ടിപ്പുവിനെ തോല്പിച്ച് മൈസൂര്‍ സ്വന്തമാക്കിയതോടെ കസ്റ്റഡിയില്‍ ഉള്ള സ്ഥലം മുഴുവന്‍ അളന്നു തിട്ടപ്പെടുത്തിയാല്‍ അതനുസരിച്ച് കരം പിരിക്കാമല്ലോ എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ പ്ലാന്‍ . ഇത്രയും വലിയ ഒരു സ്ഥലം അളക്കാന്‍ കിട്ടിയാല്‍ കൂട്ടത്തില്‍ ഭൂമിയുടെ വക്രത കൂടി അളക്കാന്‍ പറ്റുമെന്നും അങ്ങനെ അത് കൃത്യമായി അളക്കുന്ന ആദ്യത്തെ ആളാകാം എന്നതും ആയിരുന്നു ലാംബ്ടന്റെ പ്ലാന്‍. ഇന്ത്യയില്‍ എത്തുന്നതിനു മുന്‍പ് അമേരിക്കയിലും കാനഡയിലും ഒക്കെ കുറച്ചു കൃഷിക്കാരുടെയും കുറേ നഗരങ്ങളുടെയും ഒക്കെ സ്ഥലം അളക്കലായിരുന്നു പുള്ളിയുടെ പരിപാടി. ലണ്ടനില്‍ നിന്ന് ഒരു സ്‌പെഷ്യല്‍ തിയോഡലൈറ്റും (ഒരു സര്‍വേ ഉപകരണം) അഞ്ചുലക്ഷം പവനും കിട്ടിയാല്‍ നാലുകൊല്ലം കൊണ്ട് രാജ്യം അളന്നുകൊടുക്കാമെന്ന് അദ്ദേഹം കമ്പനിയെ ധരിപ്പിച്ചു. ഈ പദ്ധതിക്ക് അംഗീകാരം കിട്ടാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ എടുത്തു. ഉപകരണം കിട്ടാന്‍ ആറുമാസം പിന്നെയും. ഏതാണെങ്കിലും 1802 ഏപ്രില്‍ മാസത്തില്‍ മദ്രാസിലെ സെന്റ് തോമസ് മൗണ്ടിന് അടുത്തുനിന്ന് ഔപചാരികമായി അളവ് ആരംഭിച്ചു. ഒരു 'ബേസ് ലൈന്‍' അതീവകൃത്യമായി അളക്കുക എന്നതാണ് ആദ്യത്തെ കര്‍മ്മം. അതിനുപയോഗിച്ചത് ഈര്‍പ്പം ഏല്‍ക്കാതെ പെട്ടിക്കുള്ളില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന നൂറടി മാത്രം നീളമുള്ള ഒരു ചെയിന്‍ ലിങ്കും (സര്‍വ്വേക്കാര്‍ക്കും സിവില്‍ എന്‍ജിനീയര്‍മാര്‍ക്കും ഇത് പരിചിതം ആണ്). ഏഴര മൈല്‍ നീളമുള്ള ബേസ് ലൈന്‍ അദ്ദേഹം മുന്നോട്ടും പിന്നോട്ടും പലതവണ അളന്ന് ഉറപ്പിച്ചു. ഇതിനു തന്നെ ആറു മാസം എടുത്തു എന്നു പറയുമ്പോള്‍ എത്രമാത്രം സൂക്ഷ്മമായിരുന്നു അളവുകള്‍ എന്നു ഊഹിക്കാമല്ലോ.

ബേസ്‌ലൈന്‍ അളന്നതിനുശേഷം രണ്ടാമത്തെ പരിപാടി ഇതിന്റെ രണ്ടറ്റവും കാണാവുന്ന ഏതെങ്കിലും ഒരു സ്ഥലം കണ്ടുപിടിക്കുക എന്നതാണ്. ബേസ് ലൈനിന്റെ രണ്ടറ്റത്തുനിന്നും ഈ പോയന്റിലേക്കുള്ള ആംഗിളുകള്‍ തിയോഡലൈറ്റ് ഉപയോഗിച്ച് സൂക്ഷ്മമായി അളക്കുന്നു. ഒരു വശവും രണ്ട് ആംഗിളും കിട്ടിയാല്‍ ബാക്കിയുള്ള വശങ്ങള്‍ കണക്കുകൂട്ടി എടുക്കാമല്ലോ. പക്ഷെ ആ അളവു കൃത്യമാകണമെങ്കില്‍ ആംഗിള്‍ തീരെ ചെറുതോ (മുപ്പതുഡിഗ്രിക്കു താഴെ) തീരെ വലുതോ (അറുപത് ഡിഗ്രിക്ക് മുകളില്‍) ആകരുത്. അങ്ങനെ കൃത്യമായി മറ്റൊരുവശം കണ്ടു പിടിച്ചാല്‍ ആ വശത്തെ അടിസ്ഥാനമായി എടുത്ത് പിന്നെ ഒരു ട്രയാംഗിള്‍ ഉണ്ടാക്കുന്നു. പക്ഷെ ഈ തവണ അടിസ്ഥാനമായ വശം ചെയിന്‍ വെച്ച് അളക്കുന്നില്ല. മറിച്ച് കണക്കുകൂട്ടി കിട്ടിയ നീളം അടിസ്ഥാനമായി എടുക്കുന്നു. രണ്ട് ആംഗിളുകള്‍ മാത്രമേ അളക്കുന്നുള്ളൂ. അങ്ങനെ സര്‍വ്വേ മുന്‍പോട്ടു പോകുന്നു. നാനൂറോ അഞ്ഞൂറോ കിലോ മീറ്റര്‍ ചെന്നു കഴിയുമ്പോള്‍ കണക്കു കിട്ടിയ ഒരുവശം വീണ്ടും ചെയിനുപയോഗിച്ച് അളക്കുന്നു. അപ്പോള്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അറിയാമല്ലോ.

ഇതത്ര വലിയ സംഭവം അല്ല എന്ന് സര്‍വേയെപ്പറ്റി എന്തെങ്കിലും അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും തോന്നാം. സിവില്‍ എഞ്ചിനീയറിംങിലെ ഒന്നാം വര്‍ഷം തന്നെ പഠിക്കുന്ന വിഷയമാണ് സര്‍വേ. കോതമംഗലത്തെ എഞ്ചിനീയറിംഗ് കോളേജിന്റെ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് ഞങ്ങള്‍ തലമുറകളായി ഇത് പ്രാക്ടീസ് ചെയ്യുന്നത്.

കോതമംഗലത്തെ ഫുട്‌ബോള്‍ ഗ്രൗണ്ട് സര്‍വേയും ലാംബ്ടന്‍ സായിപ്പിന്റെ ഇന്ത്യാസര്‍വേയും തമ്മില്‍ പക്ഷെ ചില വ്യത്യാസങ്ങള്‍ ഉണ്ട്. ഒന്നാമതായി അളക്കുന്ന ദൂരം ഒരു പരിധി വിട്ട് കൂടുമ്പോള്‍ ഭൂമിയുടെ വക്രത കൂടി കണക്കില്‍ എടുക്കണമല്ലോ. ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ കാര്യത്തില്‍ അതുവേണ്ട. പക്ഷെ പൊങ്ങിയും താഴ്ന്നും കിടക്കുന്ന ഭൂമിയുടെ ഉപരിതലം ഒരു ഗോളം പോലെ കൃത്യമല്ല താനും. അതും കണക്കിലെടുക്കണം. മുന്‍പൊരിക്കല്‍ പറഞ്ഞ പോലെ അടുത്തുള്ള പാറക്കെട്ടുകളുടെ പര്‍വ്വതങ്ങളും എല്ലാം കോമ്പസിന്റെ അളവുകളെ ബാധിക്കും. പോരാത്തതിന് മുപ്പതും നാല്പതും കിലോമീറ്റര്‍ ദൂരത്തെ ഒരു പോയന്റിലേക്ക് ടെലസ്‌കോപ്പില്‍ നോക്കുമ്പോള്‍ വായുവിന്റെ സാന്ദ്രത വ്യത്യാസംകൊണ്ടുണ്ടാകുന്ന റിഫ്രാക്ഷന്‍ വേറെയും.

ഇതെല്ലാം ശാസ്ത്രീയമായ കുഴപ്പങ്ങള്‍ ആണെങ്കില്‍ പ്രശ്‌നം വേറെയും ഉണ്ട്. ജന്മിമാരുടെയും നാട്ടുപ്രമാണിമാരുടെയും ഇടയിലൂടെയാണ് അടുത്തയിടയ്ക്ക് മാത്രം യുദ്ധത്തിലൂടെ പിടിച്ചെടുത്ത ഒരു രാജ്യത്തിലൂടെ സായിപ്പിന് സഞ്ചരിക്കേണ്ടത്. പ്രതികാരത്തിനുള്ള സാധ്യത എപ്പോഴും ഉണ്ട്. അതുകൊണ്ട് മുപ്പത് കുതിരപ്പട്ടാളവും ആയിട്ടാണ് സായിപ്പിന്റെ യാത്ര.

ബ്രിട്ടീഷുകമ്പനിയോടു വിരോധം ഇല്ലാത്തവര്‍ക്ക് പോലും സര്‍വേക്കാരോട് വിരോധമുണ്ടാകാം. അന്നും ഇന്നും ഏതെങ്കിലും പ്രൊജക്ടിനു മുന്നോടിയായിട്ടാണല്ലോ സര്‍വേയെ കാണുന്നത്. പ്രൊജക്ട് സര്‍വേ പ്രത്യേകിച്ചും റോഡും റെയില്‍വേയും നടത്താന്‍ പോകുന്നവര്‍ക്ക് നാട്ടുകാരുടെ എതിര്‍പ്പും പലപ്പോഴും അടിയും കിട്ടാറുണ്ട്. അപ്പോള്‍ നാട്ടുകാരെ സര്‍വേയുടെ ലക്ഷ്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഭാഷ അറിയാത്ത സായിപ്പിനെ സഹായിക്കാന്‍ മറ്റൊരു സംഘം.

ഈ സര്‍വേയുടെ ഏറ്റവും നിര്‍ണായകമായ ഉപകരണം തിയോഡലൈറ്റ് ആണ്. അതിന് അര ടണ്‍ ഭാരം ഉണ്ട്. അതിനെ ചുമന്നുകൊണ്ടുപോകുന്നത് ഒരു ആനയായിരുന്നുവത്രെ. സായിപ്പിന്റെ സംഘത്തെ കൊണ്ടുപോകാന്‍ മൂന്ന് ആനകള്‍ വേറെയും (ഈ പണി വര്‍ഷങ്ങള്‍ നീളുന്നതുകൊണ്ട് ഭാര്യമാരും കുട്ടികളും ഒക്കെയായിട്ടാണ് സായിപ്പിന്റെ സഞ്ചാരം.) ചരിത്രപ്രധാനമായ ഈ തിയോഡലൈറ്റ് ഇപ്പോള്‍ ഡെറാഡൂണിലെ സര്‍വേ ഓഫ് ഇന്ത്യ മ്യൂസിയത്തില്‍ ഉണ്ട്.

ഇരുന്നൂറുവര്‍ഷത്തിനുമുന്‍പാണ് ഇത് സംഭവിക്കുന്നത് എന്നോര്‍ക്കണം. സര്‍വേ പണി എളുപ്പമാക്കുന്നതിന് പറ്റുന്നിടത്തെല്ലാം കുന്നിന്റെ മുകളിലാണ് ഒബ്‌സര്‍വേഷന്‍ പോയിന്റ്. അത് പലപ്പോഴും കാടുപിടിച്ചതാണ്. വന്യമൃഗങ്ങളും അസാധാരണമല്ല. വന്യജീവികളുടെ ആക്രമണത്തില്‍ തൊഴിലാളികള്‍ മരിച്ചുവത്രെ.

ഇതൊന്നും പോരാഞ്ഞിട്ട് പാവം സായിപ്പിന് ഇന്ത്യയിലെ കാലവസ്ഥ തീരെ പിടിച്ചില്ല. ചൂടും മഴയും കൊതുകും ഒക്കെയായി ജീവിതം ദുരിതമായിരുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഗ്രേറ്റ് ട്രയാംഗുലേഷന്‍ സര്‍വേ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ എല്ലാ യുദ്ധങ്ങളിലും മരിച്ചതിലും കൂടുതല്‍ പേര്‍ ഈ സര്‍വേയില്‍ പങ്കെടുത്ത് മരിച്ചു എന്നാണ് ചരിത്രം പറയുന്നത്.

അങ്ങനെ ആനയും കുതിരയും പട്ടാളവും ടെന്റും, കുടുംബവും, കുക്കും കുട്ടികളും ജോലിക്കാരും ഒക്കെയായിട്ടാണ് സര്‍വേ പാര്‍ട്ടി മുന്‍പോട്ടു പോകുന്നത്. ഇതിനിടക്ക് സായിപ്പിന് വെളിക്കിറങ്ങാന്‍ പറ്റാത്തതുകൊണ്ട് ഒരു പോര്‍ട്ടബിള്‍ യൂറോപ്യന്‍ ടോയ്‌ലറ്റ് ഉണ്ടായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയത് ഞാന്‍ പ്രത്യേകം അന്വേഷിച്ച് കണ്ടു പിടിച്ചു (ഈ ചേട്ടന്റെ ഒരു കാര്യം!!!).

കോതമംഗലത്തെ മുന്നൂറു മീറ്റര്‍ ഗ്രൗണ്ട് അളന്ന എഞ്ചിനീയര്‍ ആയ എന്നെ അതിശയിപ്പിച്ച കാര്യം മദ്രാസില്‍ നിന്ന് നൂറുകണക്കിന് മൈല്‍ താണ്ടി കോയമ്പത്തൂരില്‍ എത്തിയപ്പോഴാണ് സായിപ്പ് രണ്ടാമത്തെ ബേസ് ലൈന്‍ അളന്നത്. ഈ അളന്ന ബേസ് ലൈനും കണക്കുകൂട്ടിയ ബേസ് ലൈനും തമ്മിലുള്ള വ്യത്യാസം കേവലം മൂന്നിഞ്ചായിരുന്നുവത്രെ. മുന്നൂറു മീറ്റര്‍ ഒരു പ്രാവശ്യം അളക്കുമ്പോള്‍ത്തന്നെ ഞങ്ങള്‍ അതില്‍ കൂടുതല്‍ തെറ്റ് വരുത്താറുണ്ട്.

തമിഴ്‌നാട്ടിലെ അളവിനിടക്ക് രസകരമായ ഒരുസംഭവം ഉണ്ടായത്രെ. സായിപ്പിന്റെ സഹായികളില്‍ ഒരാള്‍ തിയോഡലൈറ്റിന്റെ ടെലസ്‌കോപ്പില്‍ കൂടെ നോക്കി. പണ്ടത്തെ തിയോഡലൈറ്റുകളില്‍ ദൂരത്തെ ഇമേജ് ലെന്‍സില്‍ കൂടെ വരുമ്പോള്‍ തല കുത്തിയാണ് കാണുന്നത്. അപ്പോള്‍ പാവാടയുടുത്ത് നടക്കുന്ന പാവം തമിഴ് പെണ്‍കുട്ടികളെ സായിപ്പു നോക്കുമ്പോള്‍ തലകുത്തിനില്‍ക്കുമെന്നോ വിവസ്ത്രയായി കാണുമെന്നോ ഒക്കെ അയാള്‍ കരകമ്പി പരത്തി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം പുറകേ!

സര്‍വേ തമിഴ്‌നാട് കഴിഞ്ഞ് കര്‍ണാടകത്തില്‍ എത്തിയപ്പോള്‍ പണി അല്പം എളുപ്പമായി. അവിടത്തെ പ്രകൃതിയില്‍ അടുത്തടുത്ത് ദുര്‍ഗ് എന്നു പറയുന്ന ചെറിയ കുന്നുകള്‍ ഉണ്ട്. ഇത് സര്‍വേക്കാര്‍ക്ക് വലിയ അനുഗ്രഹം ആയി. ഇവിടെ വെച്ചാണ് പില്‍ക്കാലത്ത് എവറസ്റ്റ് കൊടുമുടിയുടെ പേരില്‍ പ്രശസ്തമായ ജോര്‍ജ് എവറസ്റ്റ് ലാബ്ടണ്‍ സായിപ്പിന്റെ അസിസ്റ്റന്റായി സര്‍വേ പാര്‍ട്ടിയില്‍ ചേരുന്നത്.

മൈസൂരിന്റെ അതിര്‍ത്തി കഴിഞ്ഞ് ഹൈദരബാദില്‍ സര്‍വേ സംഘം എത്തിയതോടെ പ്രശ്‌നം പിന്നേയും വഷളായി. നൈസാമിന്റെ കീഴിലായിരുന്നല്ലോ ഹൈദരബാദ്. ടിപ്പുവിനെ ബ്രിട്ടീഷുകാര്‍ ആക്രമിക്കുന്ന സമയത്ത് അതിന് സഹായകമായ നടപടികള്‍ സ്വീകരിച്ച ആളാണ് നൈസാം. അവരുടെ രാജ്യം അളക്കേണ്ടതിന്റെ ഒരാവശ്യവും നൈസാമിനു തോന്നിയില്ല. പക്ഷെ നൈസാമിന്റെ രാജ്യം കടക്കാതെ സര്‍വേ മുഗളന്‍മാരില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്ക് കിട്ടിയ മധ്യേന്ത്യയിലേക്ക് എത്തിക്കാനും പറ്റിയില്ല. അവസാനം ഏറെ നയതന്ത്രവും അത്യാവശ്യം ഭീഷണിയും ഒക്കെ നടത്തിയാണ് സംഘം മുന്നോട്ടു പോയത്.

സര്‍വേയെപ്പറ്റി പറഞ്ഞാല്‍ ധാരാളം പറയാനുണ്ട്. മദ്രാസില്‍ തുടങ്ങിയ സര്‍വേ എവറസ്റ്റിന്റെ ഉയരവും കണ്ട് അവസാനിക്കുമ്പോഴേക്കും മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിരുന്നു. ലാബ്ടന്‍ സായിപ്പ് വഴിയില്‍ വെച്ചു സമാധിയായി. ചെറുപ്പക്കാരനായി സര്‍വേക്കു വന്ന എവറസ്റ്റു സായിപ്പ് ഡെറാഡൂണില്‍ അഞ്ഞൂറേക്കര്‍ സ്ഥലവും വാങ്ങി റിട്ടയര്‍ ആയി. മൂന്നാമതൊരാളുടെ നേതൃത്വത്തിലാണ് സര്‍വേ പര്യവസാനിക്കുന്നത്.

എന്നെ എപ്പോഴും ദുഃഖിപ്പിക്കുന്ന ഒരു കാര്യം സര്‍വേലോകത്തെ ഏറ്റവും കോംപ്ലക്‌സ് ആയ ഒരു ഓപ്പറേഷന്‍ ഇരുനൂറ് കൊല്ലം മുമ്പ് പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് ഇപ്പോഴും ലോകനിലവാരത്തില്‍ ഉള്ള ഒരു മാപ്പ് ഇല്ല എന്നതാണ്. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കോ എന്തിന് ചെറുപട്ടണങ്ങളിലെ ഇടവഴികള്‍ പോലും കൃത്യമായി മാപ്പ് ചെയ്തിരിക്കുന്ന ഭൂപടങ്ങള്‍ പേപ്പറിലും കമ്പ്യൂട്ടറിലും ലോകത്ത് പലയിടത്തും ലഭ്യമാണ്. പക്ഷെ നല്ല സര്‍വേയോടും ഭൂപടത്തോടും ഉള്ള നമ്മുടെ സമൂഹത്തിന്റെ പേടി ഇപ്പോഴും മാറിയിട്ടില്ല. സാറ്റലൈറ്റ് ഇമേജുകളില്‍ വെങ്ങോലയിലെ കുളിമുറിപോലും കാണാമെന്നിരിക്കെ തികച്ചും പിന്തിരിപ്പന്‍ ആയ ഒരു ചിന്താഗതി ആണിത്. 

No comments:

Post a Comment