കുറ്റം ചെയ്തവര്‍ക്കും കുറ്റവാളികള്‍ക്കും എന്നും ന്യായീകരണങ്ങളുണ്ടായിരിക്കും. ആ ന്യായീകരണങ്ങളുടെ സത്യാസത്യങ്ങള്‍ വ്യവച്ഛേദിച്ചെടുക്കാനാണ് കോടതികളെന്നാണ് വയ്പ്. കോടതികള്‍ എന്തു കണ്ടെത്തലുകള്‍ നടത്തിയാലും പ്രതിയുടേയും വാദിയുടേയും ന്യായീകരണങ്ങള്‍ ഇല്ലാതാകുന്നില്ല. കുറ്റം തെളിയുകയും കുറ്റവാളി ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോഴും അവരുടെ ന്യായീകരണം അതേപടി അവശേഷിക്കും. കുറ്റവാളി വെറുതെവിടപ്പെടുമ്പോള്‍ അവരുടെ ന്യായീകരണം ശരിവയ്ക്കപ്പെടുന്നതിനൊപ്പം കുറ്റവാളിയെ കണ്ടെത്താനാകാതെ കുറ്റം അവശേഷിക്കുകയും ചെയ്യുകയാണ്.
1982 നവംബര്‍ 13ന് ശാന്തമ്പാറയില്‍ അഞ്ചേരി ബേബിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ കോടതിക്കു മുന്നില്‍ കുറ്റക്കാരായില്ല. അവര്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചു രക്ഷപ്പെട്ടു. അതുകൊണ്ടുതന്നെ കോടതി വെറുതേവിട്ടവരെന്ന പരിഗണനയില്‍ അവര്‍ കൊലപാതകികളല്ലാതായി. അഞ്ചേരി ബേബിയെ തുടര്‍ന്ന്ശാന്തമ്പാറ മേഖലയില്‍ കൊല ചെയ്യപ്പെട്ട മുള്ളഞ്ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ തുടങ്ങിയവരുടെയെല്ലാം കൊലപാതകങ്ങള്‍ക്കു പിന്നിലുള്ളവരെന്നു കണ്ടെത്തപ്പെട്ടവരെല്ലാം നിയമത്തിന്റെ കയ്യില്‍ നിന്നു ശിക്ഷിക്കപ്പെടാതെ പുറത്തുവന്നു. ഒരു കുറ്റം കുറ്റമായി അവശേഷിക്കെ, അതില്‍ പ്രതിചേര്‍ക്കപ്പെട്ടവരല്ല ആ കുറ്റം ചെയ്തതെന്നു കോടതി കണ്ടെത്തിയാല്‍ പിന്നെയാരാണ് അതു ചെയ്തതെന്നു കണ്ടെത്താനുള്ള ബാധ്യത നമ്മുടെ കുറ്റാന്വേഷണ- നീതിന്യായ സംവിധാനങ്ങള്‍ക്കു മുന്നിലില്ലേ എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.
അത്തരമൊരു ചോദ്യത്തിനു മുന്നിലേക്കാണ് സി.പി.എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയെന്ന മണിയാശാന്‍ ധിക്കാരത്തിന്റേയും മൂച്ചിന്റെയും കൃത്യമായ ശരീരഭാഷയോടെ ഉത്തരവുമായെത്തുന്നത്.
'ഒരുത്തനെ ഞങ്ങള്‍ വെടിവച്ചു കൊന്നു, വേറൊരുത്തനെ കുത്തിക്കൊന്നു, പിന്നൊരുത്തനെ തല്ലിക്കൊന്നു...'
13 പേരെ കൊലപ്പെടുത്താന്‍ ലിസ്റ്റ് ചെയ്തുവെന്നും അതില്‍ ആദ്യപേരുകാരായ മൂന്നുപേരെയാണ് വകവരുത്തിയതെന്നും മണിയാശാന്‍ പറഞ്ഞെങ്കിലും അവരുടെ പേരു പറഞ്ഞില്ല. പക്ഷെ, സൂചനകള്‍ നല്‍കി.
'മത്തായി എന്ന വായിനോക്കിയായിരുന്നു അന്ന് ശാന്തമ്പാറ എസ്.ഐ, വയലാര്‍ രവിയെന്ന വായിനോക്കിയായിരുന്നു അന്ന് ആഭ്യന്തര മന്ത്രി...'
ഊഹിക്കാം, ശാന്തമ്പാറ സ്റ്റേഷന്‍ പരിധിയില്‍ അഞ്ചേരി ബേബി വെടിയേറ്റുമരിച്ചത് വയലാര്‍ രവി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായതിനാല്‍, തുടര്‍ന്ന് മരിച്ച രണ്ടുപേര്‍ വെട്ടും കുത്തുമേറ്റായതിനാല്‍, മണി പറയുന്നത് ഇവരുടെ കൊലപാതകങ്ങളെപ്പറ്റിയാണ്.
1991ല്‍ മധുര ഡി.സി.സി അംഗമായ ഐ.എല്‍.നായിഡുവിനെ അദ്ദേഹത്തിന്റെ എസ്റ്റേറ്റിലെ തൊഴില്‍തര്‍ക്കത്തിന്റെ പേരില്‍ ബോഡിമെട്ടില്‍വച്ച് വകവരുത്തി. കൂത്തുപറമ്പ് സംഭവത്തെ തുടര്‍ന്നു നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ ഈ കേസിലെ പ്രധാന സാക്ഷിയും നായിഡുവിന്റെ അളിയനുമായ ആറ്റുകാട് രാമകൃഷ്ണനെ വകവരുത്തി. പിന്നീട് 1994ല്‍ പാര്‍ട്ടി വിട്ട് ജെഎസ്എസ് രൂപീകരിച്ച വലരില്‍ കുട്ടച്ചന്‍, 1995ല്‍ തലയന്‍കാവ് കുട്ടായി തുടങ്ങിയവരുടെയെല്ലാം കൊലപാതകങ്ങള്‍ക്കു പിന്നില്‍ സിപിഎമ്മാണ് പ്രതിസ്ഥാനത്തായത്. കുട്ടായിയെ ബലമായി പിടിച്ച് വിഷം നല്‍കി കൊന്നതാണ് ഇവയില്‍ വ്യത്യസ്തമായ കൊലപാതകം. ഈ കൊലകള്‍ക്കൊന്നും മുന്നോടിയായോ പകരമായോ ഹൈറേഞ്ചില്‍ ഏതെങ്കിലും സിപിഎമ്മുകാരനെ കൊലപ്പെടുത്തിയതായി അറിവില്ല.
1996ല്‍ ഉടുമ്പഞ്ചോലയില്‍ നിന്ന് നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും എം.എം. മണിക്കു വിജയിക്കാനായില്ല. ഒരു പാര്‍ലമെന്റേറിയനുവേണ്ട ശരീര ഭാഷയോ ശാരീര ഭാഷയോ ഒന്നും മണിയാശാനില്ല. അതെങ്ങിനെ വേണമെന്ന് അറിയുകയുമില്ല. രണ്ട് പെണ്‍മക്കള്‍ പഞ്ചായത്ത് അംഗങ്ങളാണെന്നതു മാത്രമാണ് മണിയാശാന്റെ പാര്‍ലമെന്ററി ബന്ധം. പറയാനുള്ളത് ആശാന്‍ വെട്ടിത്തുറന്നു പറയും, ആരോടായാലും. ഇഷ്ടക്കാരോട് മണിയാശാന്‍ മുഖം കറുപ്പിച്ചാലും അവര്‍ക്കറിയാം അതൊരു പരിഭവത്തിന്റെ മുഖം കറുപ്പിക്കലാണെന്ന്. പക്ഷെ, ശത്രുത തോന്നിയാല്‍ മണിയാശാന് അവര്‍ കടുത്തശത്രുക്കള്‍ തന്നെയായിരിക്കും. അതാണ് മണിയാശാന്‍.
ആത്യന്തികമായി മണിയാശാന്‍ പാര്‍ട്ടിക്കാരനാണ്. വി.എസിനോടൊപ്പം അടിയുറച്ചു നിന്നപ്പോഴാണ് മണിയാശാന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായത്. അതിനു തൊട്ടുമുമ്പ്, വി.എസ് പാര്‍ട്ടി സെക്രട്ടറിയായിരിക്കെയാണ് ആശാന്‍ പറഞ്ഞ ലിസ്റ്റിട്ടുള്ള കൊലപാതക പരമ്പര ശാന്തമ്പാറയില്‍ അരങ്ങേറിയത്. പിന്നീട്, പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് അജയ്യനായി തുടരുമെന്നായപ്പോള്‍ എപ്പോഴോ, മറ്റു പല ജില്ലാ കമ്മിറ്റികളേയുംപോലെ ഇടുക്കിയും പിണറായിക്കൊപ്പം നീങ്ങി. അന്ന് പിണറായിക്കൊപ്പം നിന്നിരുന്ന പി.എം.മാനുവലും എം.സി മാത്യുവുമൊന്നും ഇന്നു പാര്‍ട്ടിയിലില്ലെന്നതും അവരെ പുകച്ചുപുറത്തുചാടിച്ചതാണെന്നതുമെല്ലാം മണിയാശാന്റെ വിജയരഹസ്യങ്ങളില്‍പെടും.
മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുണ്ടായപ്പോള്‍ മണിയാശാന്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനൊപ്പമായിരുന്നു ഹൈറേഞ്ചിന്റെ മനസ്സ്. ചിലപ്പോഴെങ്കിലും വി.എസിന്റെ മൂന്നംഗസംഘം കയ്യേറ്റങ്ങളെ തെറ്റിദ്ധരിക്കുന്ന സ്ഥിതി വന്നു. അപ്പോഴാണ് മണിയാശാന്റെ കൈവെട്ടു പ്രസ്താവന വന്നത്. അതും മൂന്നാറില്‍ വച്ച്. ഒഴിപ്പിക്കാന്‍ വരുന്നവന്റെ കൈ വെട്ടുമെന്ന മണിയാശാന്റെ പ്രസംഗം അന്നും ചാനലുകള്‍ ആഘോഷിച്ചു. കയ്യേറ്റക്കാരല്ലാതിരുന്നിട്ടും അത്തരത്തില്‍ മുദ്രകുത്തപ്പെട്ട് ഒഴിപ്പിക്കല്‍ ഭീഷണിയുടെ വക്കില്‍ കഴിയുന്ന ഹൈറേഞ്ചുകാരുടെ മുഴുവനും പിന്തുണ മണിയാശാന് അന്ന് കിട്ടുമായിരുന്നിട്ടും അതുണ്ടാകാതെ പോയത് പറയേണ്ടത് പറയേണ്ടതുപോലെ പറയാതിരുന്നതിനാലാണ്. ജനപക്ഷത്തുനിന്നല്ല, പാര്‍ട്ടിയുടെ പക്ഷത്തു മാത്രം നിന്നാണ് അന്ന് മണിയാശാന്‍ കൈവെട്ടല്‍ പ്രസ്താവന നടത്തിയത്. അതോടെ മണിയും വി.എസും വര്‍ഗശത്രുക്കളായി.
മൂന്നാറിലും പീരുമേട്ടിലും ഏലപ്പാറയിലും തേയിലത്തോട്ടങ്ങളാണ്. ടാറ്റയുടേയും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സിന്റെയും മറ്റും തോട്ടങ്ങള്‍. ചിന്നക്കനാല്‍ തൊട്ട് ശാന്തമ്പാറ, രാജകുമാരി, രാജാക്കാട്, ഉടുമ്പഞ്ചോല, നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലാകട്ടെ തോട്ടം മേഖലയെന്നാല്‍ കൂടുതലും ഏലത്തോട്ടങ്ങളാണ്. ഇതാകട്ടെ ഏറെയും തമിഴ്‌നാട്ടിലെ വന്‍കിട മുതലാളിമാരുടേയും കോട്ടയം - കാഞ്ഞിരപ്പള്ളി അച്ചായന്മാരുടേയും ഉടമസ്ഥതയിലുള്ളവയുമാണ്. തൊഴില്‍ പ്രശ്‌നങ്ങള്‍ ഇവിടങ്ങളില്‍ ഒരുകാലത്ത് പതിവായിരുന്നു.
മൂന്നാറിലേയും പീരുമേട്ടിലേയും തേയിലത്തോട്ടങ്ങളില്‍ നിന്ന് സമീപത്തെ ഏലക്കാടുകളിലേക്ക് തൊഴിലാളികളെ സംഘടിപ്പിക്കാനായി സി.ഐ.ടി.യു ഇറങ്ങിത്തിരിച്ചത് 1970കളുടെ അവസാനമാണ്. തേയിലത്തോട്ടങ്ങളില്‍ എ.ഐ.ടി.യു.സിക്കായിരുന്നു മേല്‍ക്കൈ എന്നതിനാല്‍ സി.ഐ.ടി.യു അവിടെ വഴക്കിനു നില്‍ക്കാതെ ഏലത്തോട്ടങ്ങളിലെ അസംഘടതിരെ തേടിയിറങ്ങുകയാണുണ്ടായത്. അവര്‍ സി.ഐ.ടി.യുവിനു പിന്നില്‍ അണി നിരന്നപ്പോള്‍ സ്വാഭാവികമായും കോണ്‍ഗ്രസിന് നോക്കി നില്‍ക്കാനായില്ല. അവരും രംഗത്തിറങ്ങി.
ഭരണം കോണ്‍ഗ്രസ് നേതൃത്വത്തിലായതിനാല്‍ തൊഴിലാളികളെ സ്വാധീനിക്കുക എളുപ്പമായിരുന്നു. അങ്ങിനെ ഏലക്കാടുകളില്‍ ഐ.എന്‍.ടി.യു.സി സംഘടിപ്പിക്കപ്പെട്ടു. നഷ്ടം സി.ഐ.ടി.യുവിനു മാത്രമായിരുന്നു. അത് ചില്ലറ കശപിശകളിലേക്കു നീങ്ങി. പൊലീസ് സി.ഐ.ടി.യുക്കാരായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. കൊടിയ മര്‍ദ്ദനം നടന്നുവെന്നാണ് പാര്‍ട്ടി പറയുന്നത്. അതോടെ പാര്‍ട്ടിക്കു കലികയറി. അങ്ങിനെയാണ് എം.എം മണി പറഞ്ഞ 13 പേരുടെ ലിസ്റ്റുണ്ടാകുന്നത്. പക്ഷെ, അതില്‍ മര്‍ദ്ദകരായ പൊലീസുകാരാരും ഉണ്ടായിരുന്നതായി സൂചനകളില്ല!
പിന്നെയും പല രാഷ്ട്രീയ കൊലപാതകങ്ങളും ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ നടന്നു. അതില്‍ അവസാനത്തേതായിരുന്നു ബാലുവിന്റേത്. പത്തിലധികം കൊലപാതകങ്ങളില്‍ സി.പി.എം പ്രതിസ്ഥാനത്തായി. അതിലൊരെണ്ണം- 1995ല്‍ നടന്ന തലയന്‍കാവ് കുട്ടായിയുടെ മരണം - ബലമായി പിടിച്ച് വായില്‍ വിഷം ഒഴിച്ചുകൊടുത്താണ് ചെയ്തതെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. എന്തായാലും ഈ കേസുകളിലൊക്കെ കുറ്റം കുറ്റമായി അവശേഷിച്ചു. പ്രതിസ്ഥാനത്തുള്ളവരല്ല അതു ചെയ്തതെന്ന് കോടതികള്‍ നിശ്ചയിച്ചു.
പകരമായൊരു കൊല നടത്താന്‍ അന്ന് കോണ്‍ഗ്രസിനായില്ല. പക്ഷെ, അവര്‍ ലക്ഷ്യമിട്ടത് ഇപ്പോഴത്തെ ഉടുമ്പഞ്ചോല എം.എല്‍.എ ആയ കെ.കെ.ജയചന്ദ്രനെയാണ്. എം.എം. മണിക്കൊപ്പം തോട്ടം മേഖലയില്‍ സി.ഐ.ടി.യുവിനെ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആളാണ് ജയചന്ദ്രന്‍. കോണ്‍ഗ്രസിന്റെ ശാന്തമ്പാറയിലെ നേതാവായ സേനാപതി വേണുവിന്റെ വാക്കുകള്‍ പ്രകാരം, ജയചന്ദ്രന്‍ പറഞ്ഞുവിട്ട ജീപ്പിലാണ് അക്രമികള്‍ റോന്തുചുറ്റി കോണ്‍ഗ്രസുകാരെ ടാര്‍ഗറ്റു ചെയ്തത്. ജയചന്ദ്രനെ കോണ്‍ഗ്രസുകാരുടെ കയ്യില്‍ കിട്ടി. മര്‍ദ്ദിച്ചവശനാക്കി വഴിയരികില്‍ ഉപേക്ഷിച്ചെങ്കിലും ജയചന്ദ്രന്‍ രക്ഷപ്പെട്ടു. അന്നേറ്റ വെട്ടിന്റെ പാട് ഇപ്പോഴും ജയചന്ദ്രന്റെ നെറ്റിയില്‍ കാണാനാകും. ആ അടയാളം കാണിച്ചാണ് 2001ല്‍ ജയചന്ദ്രന്‍ ഉടുമ്പഞ്ചോലയില്‍ ആദ്യമായി മല്‍സരത്തിനിറങ്ങിയപ്പോള്‍ വോട്ടുപിടിച്ചത്. പുറമേ സൗമ്യനെന്നു തോന്നിക്കുന്ന ആ നേതാവിന്റെ ശരീരഭാഷയാണ് ഉടുമ്പഞ്ചോലയിലെ തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കും പിന്നിലുള്ളത്. മണിക്കു നേടാനാകാതെ പോയത് ജയചന്ദ്രന്‍ നേടി.
കാലംമാറി. ഇടുക്കിയിലെ പാര്‍ട്ടിയും. ഇപ്പോള്‍ പഴയതുപോലുള്ള അതിജീവനത്തിന്റെ പ്രശ്‌നങ്ങള്‍ ഇടുക്കിയിലെ തോട്ടം തൊഴിലാളി യൂണിയനുകള്‍ക്കില്ല. പിടിച്ചെടുക്കലുകളുടെ പ്രശ്‌നങ്ങളേയുള്ളു. തൊണ്ണൂറുകള്‍ മുതലിങ്ങോട്ട് ഇടുക്കിയിലെ രാഷ്ട്രീയസംഘട്ടനങ്ങളുടെ സ്വഭാവവുമതാണ്.
1996ല്‍ തോട്ടം മേഖലയോടു ചേര്‍ന്നു കിടക്കുന്ന കട്ടപ്പനയില്‍ നടന്ന മറ്റൊരു രാഷ്ട്രീയാക്രമണം ഈ ചുവടുമാറ്റത്തിന്റെ വ്യക്തമായ തെളിവാണ്. അന്ന് വെട്ടും കുത്തുമേറ്റ് ജീവച്ഛവമായി വീണത് ശ്രീനഗരി രാജനായിരുന്നു. സി.പി.എമ്മിന്റെ കട്ടപ്പന ഏരിയാ സെക്രട്ടറിയും മികച്ച സംഘാടകനുമായ രാജന്‍ എം.എം.മണിക്ക് സ്വീകാര്യനല്ലാതായത് 1996ലെ നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ്. ആ തിരഞ്ഞെടുപ്പിലായിരുന്നു മണി പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ച രാജന്‍ പാര്‍ട്ടിയില്‍ ജില്ലയിലെ രണ്ടാമത്തെ നേതാവായിരുന്നു. ജില്ലാ കമ്മിറ്റിയിലേക്ക് ഏറ്റവുമധികം വോട്ടു നേടിയ രാജനെ സാമ്പത്തിക ക്രമക്കേടുകളാരോപിച്ച് ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. രാജന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറമായിരുന്നു രാജന്‍. മണി തന്റെ വിവാദ പ്രസംഗത്തില്‍ പറഞ്ഞതുപോലെ കോണ്‍ഗ്രസുകാര്‍ക്ക് സി.പി.എമ്മിന്റൈ അടിയെ പേടിയായിരുന്നുവെന്നതാണ് വാസ്തവം. അങ്ങിനെ രാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചു. ചേരുന്നതിന് ഒരാഴ്ച മുമ്പാണ് വീട്ടിലേക്കു നടന്നുപോകുംവഴി രാജനെ പാര്‍ട്ടിക്കാര്‍ വെട്ടി വീഴ്ത്തുന്നത്. അന്നു വെട്ടേറ്റു തകര്‍ന്ന് ബലം നഷ്ടപ്പെട്ട കാലുമായിട്ടാണ് ശ്രീനഗരി രാജന്‍ ഇപ്പോഴും ജീവിക്കുന്നത്. പിന്നീട് ബി.ജെ.പി ജില്ലാ പ്രസിഡന്റുവരെയായ ശ്രീനഗരി രാജനായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് ഒ.രാജഗോപാലിന്റെ പ്രചരണത്തിനു ചുക്കാന്‍ പിടിച്ചത്.
ചിന്നക്കനാലിലും പാര്‍ട്ടിക്ക് ഇത്തരമൊരു നേതാവുണ്ട്. ഭൂമി കയ്യേറ്റമായാലും സംഘട്ടനമായാലുമെല്ലാം ഒരു ഭാഗത്ത് സി.പി.എം വരുമ്പോള്‍ ആല്‍ബിന്‍ എന്ന പേര് ഒന്നാമതായുണ്ടാകും. ചിന്നക്കനാല്‍ പഞ്ചായത്തിന്റെ പ്രസിഡന്റുകൂടിയായ ആല്‍ബിനും മറ്റുമാണ് പണ്ട് കയ്യേറ്റം കാണാനെത്തിയ വി.എസിനെ ചിന്നക്കനാലില്‍ തടഞ്ഞതും രണ്ടാഴ്ച മുമ്പ് എ.ഐ.ടി.യു.സിക്കാരുമായി പൊരിഞ്ഞ അടി നടത്തിയതും.
ഹൈറേഞ്ചില്‍ സിപിഎം കക്ഷിയായി അവസാനം നടന്ന കൊലപാതകം എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജന്റേതാണ്. ടി പി ചന്ദ്രശേഖരന്‍ വധം മാധ്യമങ്ങളില്‍ വിവാദചര്‍ച്ചകളിലേക്കു വഴിമാറിയപ്പോള്‍ സിപിഎം ഉയര്‍ത്തിപ്പിടിച്ചത് അനീഷ് രാജനെന്ന രക്തസാക്ഷിയെയായിരുന്നു. എന്നാല്‍ അതൊരു രാഷ്ട്രീയകൊലപാതകമായിരുന്നില്ലെന്നതാണ് വാസ്തവം.
നെടുങ്കണ്ടത്തിനടുത്തുള്ള തോട്ടം മേഖലയായ കാമാക്ഷിവിലാസത്തെ ഒരു ചായക്കടയില്‍ അനീഷ് വധക്കേസിലെ പ്രതികളായ രൂപേഷും അഭിലാഷും സിപിഎമ്മുകാരനായ കടയുടമയോടും മറ്റു രണ്ടുപേരോടുമൊപ്പമിരുന്നു മദ്യപിച്ചതിലൂടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. (കാമാക്ഷി വിലാസത്തെ ഏലത്തോട്ടം മുന്‍ എംപി വക്കച്ചന്‍ മറ്റത്തിലിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇപ്പോള്‍ ആരുടെ കൈവശമാണെന്നറിയില്ല). മദ്യം തലക്കു പിടിച്ചപ്പോള്‍ കടയുടമയും രൂപേഷും തമ്മില്‍ തര്‍ക്കമായി. ഇവര്‍ കടയുടമയെ തല്ലിയശേഷം സ്ഥലംവിട്ടു. ഒപ്പം കടയുടമയെ തമിഴനെന്നു വിളിച്ച് ആക്ഷേപിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നവും ഇതിനിടയില്‍ കടന്നു വന്നതായി പറയുന്നു. കടയുടമ ഉടന്‍തന്നെ സ്ഥലത്തെ പ്രധാന സിപിഎം നേതാക്കളില്‍ ഒരാളെ വിവരമറിയിച്ചു. തന്റെ കളത്തില്‍ സിപിഎമ്മുകാരനെ മര്‍ദ്ദിച്ചതില്‍ രോഷം പൂണ്ട് കൊല്ലപ്പെട്ട അനീഷ് ഉള്‍പ്പെടുന്ന സംഘവുമായി ഈ നേതാവ് ചോദിക്കാനെത്തി.
വിവരമറിഞ്ഞെത്തിയ പോലീസ് ഇരുകൂട്ടരേയും പിരിച്ചുവിട്ടതാണ്. പക്ഷെ, കുറേക്കഴിഞ്ഞ് സമീപത്തെ ഏലക്കാടിനു നടുവിലെ വഴിയിലൂടെ നടന്നുപോകുകയായിരുന്നു അഭിലാഷിനേയും രൂപേഷിനേയും സഖാക്കള്‍ തടഞ്ഞുനിര്‍ത്തി പകരം ചോദിച്ചു. രൂപേഷ് അടിയേറ്റു വീണ സമയത്താണ് അഭിലാഷ് അനീഷിന്റെ തുടയില്‍ കുത്തുന്നത്. കുത്തിയശേഷം അഭിലാഷ് ഏലക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. തുടയില്‍ കുത്തേറ്റ് രക്തം വാര്‍ന്നു കിടന്ന അനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ മെനക്കെടാതെ അഭിലാഷിനെ തേടി പോകുകയാണ് ഒപ്പമുണ്ടായിരുന്ന സഖാക്കള്‍ ചെയ്തത്. ഒടുവില്‍ വിവരമറിഞ്ഞെത്തിയ ചില നാട്ടുകാര്‍ അഞ്ചെട്ടു കിലോമീറ്റര്‍ അകലെ നെടുങ്കണ്ടത്തു നിന്നു വണ്ടി വിളിച്ചു വരുത്തി അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ശരീരത്തില്‍ നിന്നു രക്തം വാര്‍ന്നു പോയ അനീഷിനെ രക്ഷിക്കാനായില്ല.
ഈ സംഭവവും രാഷ്ട്രീയകൊലപാതകമായി മാറിയത് വളരെ പെട്ടെന്നാണ്. പ്രതികളായ അഭിലാഷും രൂപേഷും അറസ്റ്റിലാകുകയും ചെയ്തു. പാര്‍ട്ടിയുടെ ഏതെങ്കിലും തത്വശാസ്ത്രത്തിന്റെയോ ആശയസമരത്തിന്റെയോ, എന്തിന് പാര്‍ട്ടി സംഘടിപ്പിക്കലിന്റെയോ പേരിലല്ല, മറിച്ച് വെള്ളമടിയില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തോളം വളര്‍ന്നത്. അതാകട്ടെ സിപിഎം രാഷ്ട്രീയകൊലപാതകമായി മാറ്റുകയും ചെയ്തു. നമ്മുടെ കോളജുകളില്‍ നടന്ന പല രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും പിന്നില്‍ പൂവാലശല്യമോ കമന്റടികളോ ഒക്കെയാണെന്നതുപോലെ തന്നെ ഇതും. അനീഷിന്റെ കൊലപാതകത്തിനു തങ്ങള്‍ പകരം ചോദിക്കുമെന്നാണ് സിപിഎം അവിടെ പറഞ്ഞുനടക്കുന്നത്. കൊലയ്ക്കു കൊല ബാലുവില്‍ തുടങ്ങിയിട്ടേയുള്ളുവെന്നര്‍ഥം.
ഹൈറേഞ്ചിലെ ആദ്യകാല രാഷ്ട്രീയകൊലപാതകങ്ങള്‍ക്കു പിന്നില്‍ ഓരോരോ കാരണങ്ങളുണ്ടായിരുന്നിരിക്കാം. കൃത്യമായ രാഷ്ട്രീയ ന്യായീകരണങ്ങള്‍. പക്ഷെ, പാര്‍ട്ടിയും ട്രേഡ് യൂണിയനും വളര്‍ന്നതോടെ ന്യായീകരണങ്ങള്‍ പലതും പാര്‍ട്ടി ആവശ്യത്തിനായി കരുതിക്കൂട്ടി സൃഷ്ടിക്കപ്പെടുന്നവയായി മാറി. അതുകൊണ്ടാണ് മുപ്പതു വര്‍ഷം മുമ്പു നടത്തിയ കൊലപാതകങ്ങളില്‍ നിന്ന് പകരത്തിനു പകരം നടത്തിയ ബാലുവിന്റെ കൊലയിലേക്ക് മണിയാശാന് ജംപ് കട്ട് ചെയ്യേണ്ടി വരുന്നത്. ഇവയ്ക്കിടയില്‍ നടന്നിട്ടുള്ള കൊലപാതകങ്ങള്‍ക്ക് ന്യായീകരിക്കത്തക്ക കാരണങ്ങളില്ലാതെ പോയതിനാലാണ് അവ മറച്ചുവയ്ക്കപ്പെടേണ്ടവയാകുന്നത്. അത്തരമൊരു അസ്വാഭാവികതയുടെ കാലഘട്ടത്തില്‍ മുപ്പതു വര്‍ഷം മുമ്പത്തെ കൊലപാതകങ്ങളുടെ കണക്കും അതിന്റെ ന്യായീകരണങ്ങളും നിരത്തി അഭിമാനം കൊള്ളുമ്പോള്‍ ആ ന്യായീകരണങ്ങള്‍ വാസ്തവമായി പുതിയ തലമുറയ്ക്ക് തോന്നണമെന്നില്ല. അതൊരു ജനറേഷന്‍ ഗ്യാപ്പ് കൂടിയാണ്. അതു മനസ്സിലാക്കാന്‍ മണിയാശാനെ പോലുള്ള നേതാക്കള്‍ക്കു സാധിക്കാതെ വരുന്നതിനാലാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ സിപിഎം പലപ്പോഴും പരാജയപ്പെട്ടുപോകുന്നത്.
No comments:
Post a Comment