Thursday, May 3, 2012

പ്രണബ് പ്രസിഡന്റായാല്‍ യുപിഎയെ ആരു നയിക്കും?


ആരാകും അടുത്ത ഇന്ത്യന്‍ പ്രസിഡന്റെന്ന കാര്യത്തില്‍ ചാനല്‍ ചര്‍ച്ചകള്‍ മുറുകുകയാണ്. ഓരോ തവണയും പുതിയ പേരുകള്‍ വലിച്ചിഴയ്്ക്കപ്പെടുന്നുണ്ടെങ്കിലും രണ്ടു പേരുകളാണ് ലിസ്റ്റുകളില്‍ സജീവമായിട്ടുള്ളത്. പ്രണബ് മുഖര്‍ജിയും വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരിയും.

ഇടതുമുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസും മുഖര്‍ജിക്ക് പിന്തുണ നല്‍കുന്നതില്‍ വിയോജിപ്പില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേ സമയം സമാജ്‌വാദി പാര്‍ട്ടി മുസ്ലീം സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് വാശിപിടിക്കുകയാണെങ്കില്‍ അന്‍സാരിക്ക് തൂക്കം കൂടും. പക്ഷേ, അന്‍സാരി രാജ്യത്തെ പരമോന്നത പദവിയിലെത്തുന്നതിനോട് ബിജെപിക്ക് യോജിപ്പില്ല. അങ്ങനെ വരുമ്പോള്‍ ബിജെപിയുടെ താത്വിക പിന്തുണയും മുഖര്‍ജിക്കാവും. അന്‍സാരിയായാലും മുഖര്‍ജിയായാലും പിന്തുണയ്ക്കുമെന്ന് ജനതാദള്‍ യുനൈറ്റഡ് അറിയിച്ചിട്ടുണ്ട്.

പ്രണബിന്റെ സ്വീകാര്യത: മറ്റു പാര്‍ട്ടികള്‍ക്ക് പ്രണബ് ഏറെ സ്വീകാര്യനാണെന്നത് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. മന്‍മോഹന്‍സിങിനെയോ ആന്റണിയെയോ പോലെ ഭരണം നടത്തുന്ന ആളല്ല മുഖര്‍ജി. വര്‍ഷങ്ങളുടെ അനുഭവസമ്പത്തും അതുല്യമായ നയചാതുരിയും പ്രണബിനെ വ്യത്യസ്തനാക്കുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനുശേഷം ആരെ പ്രധാനമന്ത്രിയാക്കുമെന്ന ചോദ്യത്തിന് ആദ്യ ഉത്തരമായിരുന്നു പ്രണബ്. പൊതുതിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വരികയാണെങ്കില്‍ പ്രസിഡന്റിന്റെ തീരുമാനം നിര്‍ണായകമായിരിക്കും. അങ്ങനെ വന്നാല്‍ കോണ്‍ഗ്രസിന് തീര്‍ത്തും അനുകൂലമായ ഒരു തീരുമാനം പ്രണബ് മുഖര്‍ജിയില്‍ നിന്നു പ്രതീക്ഷിക്കാനാവില്ല.

പ്രണബ് എന്ന ഓള്‍റൗണ്ടര്‍: യുപിഎയിലെ ഓള്‍റൗണ്ടറാണ് പ്രണബ് മുഖര്‍ജി. യുപിഎ സര്‍ക്കാറിനെ രണ്ടാമന്‍. പ്രശ്‌നപരിഹാരത്തിന് ഇത്രയേറെ മിടുക്കുള്ള മറ്റൊരു നേതാവ് യുപിഎയിലില്ല. മന്‍മോഹന്‍സിങിനെ ആര്‍ക്കും വലിയ വിശ്വാസമില്ല. ചിദംബരമാണെങ്കില്‍ അധികപേരും വെറുക്കുന്ന ഒരാളും. 2014 ഇലക്ഷന്‍ വരെ യുപിഎയെ തള്ളിനീക്കണമെങ്കില്‍ പ്രണബിനെ പോലൊരാള്‍ തീര്‍ച്ചയായും വേണം. അതുകൊണ്ട് സോണിയാ ഗാന്ധി അന്‍സാരിയെയോ എകെ ആന്റണിയെയോ പ്രസിഡന്റാക്കുന്നതിനോടാണ് താല്‍പ്പര്യം കാണിക്കുന്നത്. രണ്ടു പേരുടെയും വിധേയത്വത്തിന്റെ കാര്യത്തില്‍ യാതൊരു സംശയവുമില്ല.

പ്രണബിന്റെ മോഹം: ഇന്ത്യന്‍ പ്രധാനമന്ത്രിയാവുകയെന്നത് പ്രണബ് മുഖര്‍ജിയുടെ സ്വപ്‌നമാണ്. അര്‍ഹതയും യോഗ്യതയും ഉണ്ടായിട്ടും പലപ്പോഴും ആ സ്ഥാനത്ത് നിന്നു മാറ്റപ്പെട്ടത് വ്യക്തമായ നിലപാടുണ്ട് എന്നതുകൊണ്ട് മാത്രമാണ്. രാഷ്ട്രപതിയായി അധികാരമേറ്റാല്‍ ആ മോഹം എന്നന്നേക്കുമായി അവസാനിക്കും. 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വീണ്ടും ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രി കസേരയിലേക്ക് പ്രണബിനെയും പരിഗണിക്കാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷേ, ഈ സാധ്യത കൂടി പരിഗണിക്കാന്‍ പ്രണബ് തീരുമാനിച്ചേക്കാം.

കൂടാതെ പ്രണബിനൊപ്പം നില്‍ക്കുന്നവര്‍ രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് അദ്ദേഹം ഉയരുന്നത് ഇഷ്ടപ്പെടാത്തവരായിരിക്കും. കാരണം ധനകാര്യവകുപ്പ് മന്ത്രിക്കുള്ള പവര്‍ പോലും രാഷ്ട്രപതിയെന്ന നിലയില്‍ പ്രണബിനോ ചുറ്റുമുള്ളവര്‍ക്കോ അനുഭവിക്കാനാവില്ല.

No comments:

Post a Comment