Monday, May 21, 2012

തുടങ്ങുംമുമ്പേ ഒടുങ്ങിയ ജീവിതം


2008 മേയ് 22നായിരുന്നു കാക്കയങ്ങാട് പാറക്കണ്ടത്തെ കുനിയില്‍ സൈനുദ്ദീന്റെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരുമാസം തികഞ്ഞ ദിവസം തന്നെ ആ യുവാവിന് ജീവന്‍ വെടിയേണ്ടിവന്നു. പുതിയ ജീവിതം കരുപ്പിടിപ്പിക്കാന്‍ അന്നു രാത്രി കോയമ്പത്തൂരിലേക്ക് പോകാന്‍ നിശ്ചയിച്ചതാണ്. അതുവരെ കാക്കയങ്ങാട്ടെ കോഴിക്കടയിലായിരുന്നു ജോലി. പാവപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെ ആ കുടുംബ്ധിന്റെ ബാധ്യതകൂടി ഏറ്റെടുക്കേണ്ടിവന്നു. അങ്ങനെയാണ് മുമ്പ് ജോലിചെയ്തിരുന്ന കോയമ്പത്തൂരിലെ കടയിലേക്കുതന്നെ തിരിച്ചുപോകാന്‍ തീരുമാനിച്ചത്. എന്നാല്‍, ജൂണ്‍ 23ലെ പകല്‍ എല്ലാറ്റിന്റെയും അവസാനമായി. കുടുംബ്ധിന്റെ അത്താണിയാകേണ്ട മൂത്ത മകനാണ് 23ാമത്തെ വയസ്സില്‍ ഒടുങ്ങിയത്. നല്ലൊരു ഭാവി കൊതിച്ച് ജീവിതം തുടങ്ങിയ പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് ഒരു മാസമായിരുന്നു ആയുസ്സ്.

പെയ്ന്റിങ് തൊഴിലാളിയായ പിതാവ് മുഹമ്മദും രണ്ടു മക്കളും ചേര്‍ന്ന് കഠിനാധ്വാനം ചെയ്താണ് വീട് പുലര്‍ത്തിയത്. കുടുംബ്ധിന് താങ്ങാകാന്‍ ഒമ്പതാം തരത്തില്‍ പഠനം നിര്‍ത്തിയ സൈനുദ്ദീന്‍ പല ജോലിക്കും പോയി. മകന്റെ മരണത്തോടെ എല്ലാം താളംതെറ്റി. ഒരു വര്‍ഷം കഴിഞ്ഞാണ് എല്ലാവരും ജോലിക്കുപോലും പോയിത്തുടങ്ങിയത്. വീട്ടില്‍ ചെന്നപ്പോള്‍ സൈനുദ്ദീന്റെ മാതാപിതാക്കള്‍ പേര്യയില്‍ പാട്ടത്തിനെടുത്ത കശുവണ്ടി തോട്ടത്തിലായിരുന്നു. അനുജന്‍ ശിഹാബാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. 'രണ്ടു മക്കള്‍ മാത്രമായിരുന്നതിനാല്‍ ഞങ്ങള്‍ ജ്യേഷ്ഠനും അനുജനുമായിരുന്നില്ല, ചങ്ങാതിമാരായിരുന്നു.'
കാര്യമായ സംഘര്‍ഷങ്ങളൊന്നുമില്ലാത്ത കാക്കയങ്ങാട്ട് നിസ്സാര സംഭവങ്ങളുടെ പേരിലാണ് യുവാവിന്റെ ജീവനെടുത്തത്. മുമ്പ് ജോലിചെയ്ത കോഴിക്കട സംഘര്‍ഷത്തില്‍ തകര്‍ത്തുവെന്ന് കേട്ടാണ് സൈനുദ്ദീന്‍ അവിടെയെത്തിയത്. അക്രമികള്‍ ചുറ്റിപ്പറ്റി നിന്നിട്ടും സൈനുദ്ദീന് സംശയമൊന്നും തോന്നിയില്ല. കുഴപ്പങ്ങള്‍ക്കൊന്നും പോവാത്തതിനാല്‍ തന്നെ ഒന്നും ചെയ്യില്ലെന്ന് വിശ്വസിച്ചു. കോഴിക്ക് വില ചോദിച്ച് കശപിശ തുടങ്ങിയവരെ അനുനയിപ്പിച്ച് തിരിച്ചയക്കാനാണ് സൈനുദ്ദീന്‍ ശ്രമിച്ചത്. എന്നാല്‍, കൊല്ലാനുറച്ചവര്‍ അത് ചെയ്തിട്ടേ അടങ്ങിയുള്ളൂ.

കിട്ടിയവനെ കൊല്ലുന്ന കാട്ടുനീതി

പട്ടുവത്തെ പെയ്ന്റിങ് തൊഴിലാളി സി.ടി. അന്‍വര്‍ കൊല്ലപ്പെട്ടത് 2011 ജൂലൈ അഞ്ചിന്. 29 വയസ്സായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാന്‍ രണ്ടുവട്ടം കടല്‍ കടന്നെങ്കിലും ഭാഷ വിലങ്ങുതടിയായപ്പോള്‍ വിസ കാന്‍സല്‍ ചെയ്തു. ഖത്തറില്‍ ഡ്രൈവിങ് വിസയൊക്കെ നേടാനായെങ്കിലും അറബിഭാഷയോട് പൊരുത്തപ്പെടാനാവാതെയാണ് തിരിച്ചുപോന്നത്. പിന്നെ നാട്ടില്‍ കൂട്ടുകാരോടൊപ്പം പെയ്ന്റിങ് ജോലിക്കു പോയിത്തുടങ്ങി. കാവുങ്ങലില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനടുത്തുള്ള വീട്ടിലായിരുന്നു അന്ന് ജോലി.
 

വൈകുന്നേരം ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വരുമ്പോള്‍ കാവുങ്ങല്‍ വളവില്‍ അക്രമികള്‍ മാരകായുധങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അവര്‍ക്കു വേണ്ടത് അന്‍വറിനെയായിരുന്നില്ല. സംഘത്തിലെ പാര്‍ട്ടി പ്രവര്‍ത്തകനായ മറ്റൊരു യുവാവിനെയായിരുന്നു. അന്‍വറിനും അതറിയാമായിരുന്നു. അതിനാല്‍ രക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല. എന്നാല്‍, കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ എന്ന കാട്ടുനീതിക്ക് അന്‍വറും ഇരയായി. വെട്ടുകൊണ്ട് കൈയറ്റ് റോഡില്‍ കിടന്ന യുവാവ് ചോരവാര്‍ന്നു മരിച്ചു.
സഹോദരിയുടെ രണ്ടര വയസ്സുള്ള മകള്‍ വല്യുമ്മ മറിയത്തോട് ഇടക്കു വന്നു പറയും. 'അമ്മന്ന (അന്‍വറിനെ അങ്ങനെയാണ് വിളിച്ചിരുന്നത്) വന്നിറ്റ് മച്ചിമ്മേല്‍ കേറീട്ട്ണ്ട് വല്ലിമ്മാ... അമ്മന്ന ആട ഇരിക്ക്ന്ന്ണ്ട് കസേലേമ്മല്...' 'കുഞ്ഞി ഇതെല്ലം പറയുമ്പം ഖല്‍ബ് പൊട്ടിപ്പോന്ന് മോനെ....' വൃദ്ധയായ വല്യുമ്മക്ക് കണ്ണീരടക്കാനാവുന്നില്ല. ലോറി ഡ്രൈവര്‍ അബ്ദുല്ലയുടെയും സഫിയയുടെയും നാലു മക്കളില്‍ മൂത്തവന്‍. സഹോദരിയുടെ കല്യാണവും കുടുംബ്ധിന്റെ ബാധ്യതകളും തീര്‍ക്കാന്‍ പിതാവിനൊപ്പം പ്രയത്നിച്ച അന്‍വറിന്റെ വിവാഹം വൈകി. വിവാഹാലോചനകള്‍ വന്നുകൊണ്ടിരുന്ന സമയത്തായിരുന്നു സംഭവം. 'നോമ്പ് കഴിഞ്ഞിറ്റ് മംഗലാക്കാന്ന് വിചാരിച്ചിന്... ഏതാണ്ടൊന്ന് ശരിയായി വന്നീനു...' -ഉമ്മ സഫിയ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനത്തിനൊന്നും പോകാത്തയാളായിരുന്നു അന്‍വറെന്ന് വീട്ടുകാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ തന്നോടാര്‍ക്കും വിരോധമുണ്ടാവില്ലെന്ന് വിശ്വസിച്ചു. ആ വിശ്വാസമാണ് അന്‍വറിന് വിനയായത്. മകന്റെ മരണശേഷം അബ്ദുല്ലക്ക് രക്തസമ്മര്‍ദം കൂടി. അധികം ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഗള്‍ഫില്‍ പോയ ഇളയ മകന്‍ അമീറലിയാണ് ഇനി ഇവരുടെ പ്രതീക്ഷ. ഒരു സഹോദരിയെക്കൂടി കെട്ടിച്ചയക്കേണ്ടതിന്റെ ആധിയും ഉമ്മയുടെ വാക്കുകളില്‍ നിഴലിക്കുന്നു.
 
'എന്ന ആദ്യം കൊന്നാ
മതിയേനും...'
'എന്ത് കാര്യത്തിനാ എന്റെ മോന കൊന്നത്? എന്ന ആദ്യം കൊന്നാ മതിയേനും... എന്നാ പിന്ന ഇത് സഹിക്കണ്ടേനും. എന്റെ കരളല്ലേ പോയത്...' -65കാരിയായ ദേവകി അമ്മ വിലപിക്കുന്നു. 2008 മേയ് പത്തിന് ഇരിട്ടിക്കടുത്ത ചാക്കാട് കൊല്ലപ്പെട്ട ദിലീപന്റെ അമ്മ. സംസാരിച്ചു തുടങ്ങുമ്പോള്‍ ആശുപത്രിയില്‍നിന്ന് വന്നിട്ടേയുള്ളൂ. ദിലീപന്‍ വീട്ടുപറമ്പില്‍നിന്ന് വെട്ടിയെടുത്തിരുന്ന റബര്‍ മുഴുവന്‍ ഷീറ്റടിച്ചിരുന്നത് ഇവരാണ്. മകന്റെ ചോരയില്‍ കുളിച്ച മൃതദേഹം കണ്ടതോടെ ജീവിതം താളംതെറ്റി. ഇപ്പോള്‍ അസുഖമൊഴിഞ്ഞ നേരമില്ല.  മാസം 2000 രൂപയില്‍ കുറയാത്ത മരുന്ന് വേണം. ഉറക്കം കിട്ടാറേയില്ല. സംഭവത്തിനുശേഷം ചോറു തിന്നിട്ടില്ല. ഭക്ഷണം നന്നേ കുറഞ്ഞതോടെ അസുഖങ്ങളുടെ പട്ടികയില്‍ അവസാനമായി അള്‍സറും ഇടംപിടിച്ചു. ദിലീപനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു തേങ്ങലാണ് ആദ്യം പുറത്തുവന്നത്. 'രാത്രി മുരളീന്റെ പീട്യേല് വന്ന് തക്കാളീം മുട്ടയും ടൈഗര്‍ ബിസ്കറ്റും വാങ്ങി വരുമ്പോളാ എന്റെ മോനെ ഓര്...' -അമ്മക്ക് വാചകം മുഴുമിപ്പിക്കാനാവുന്നില്ല.

മകനെ കല്യാണം കഴിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. പെണ്‍വീട്ടുകാര്‍ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. വീട്ടിലെ സൗകര്യക്കുറവ് കാരണമാണ് വിവാഹം വൈകിയത്. കല്യാണത്തിനുമുമ്പേ കറന്റ് കിട്ടാനുള്ള ഏര്‍പ്പാടുകളെല്ലാം ദിലീപന്‍ ചെയ്തിരുന്നു. എന്നാല്‍, മരിച്ചതിന്റെ രണ്ടാം ദിവസമാണ് കറന്റ് കിട്ടിയത്. വീട്ടിലേക്കുള്ള വഴിയില്‍ വെട്ടേറ്റുകിടന്ന ദിലീപനെ മടിയില്‍ എടുത്തുകിടത്തിയ അമ്മാവന് ഓര്‍മ തന്നെ നശിച്ചു. മണിപ്പാലില്‍ ഏറെനാളത്തെ ചികിത്സക്കൊടുവിലാണ് ഓര്‍മ തിരിച്ചുകിട്ടിയത്.
റബര്‍വെട്ടും കിണര്‍പണിയുമൊക്കയായി കഴിഞ്ഞിരുന്ന ദിലീപന് മരിക്കുമ്പോള്‍ 37 വയസ്സായിരുന്നു. അച്ഛന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ മരിച്ചു. മൂത്ത സഹോദരന്‍ അശോകന്‍ മാറിത്താമസിച്ചതോടെ വീടിന്റെ അത്താണി ദിലീപനായിരുന്നു. മറ്റൊരു സഹോദരന്‍ പ്രവീണ്‍ അപകടത്തില്‍പെട്ട് അംഗവൈകല്യം വന്നയാളാണ്. നാട്ടുകാര്‍ക്കെല്ലാം ഉപകാരിയായിരുന്നു ദിലീപനെന്ന് അശോകന്‍ ഓര്‍ത്തു. 'ഒരു വലിയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിനിടെയാണ് അവന്‍ മരിച്ചത്. എന്നാല്‍, ഇപ്പോ നഷ്ടം നമ്മക്ക് മാത്രമായി... വിദ്വേഷവും വെറുപ്പുമെല്ലാം കൊന്നവരും ഞങ്ങളും തമ്മില്‍ മാത്രമായി...' -അശോകന്‍ പറഞ്ഞു നിര്‍ത്തി

അമ്മയുറങ്ങാത്ത വീടുകള്‍

അമ്മയുറങ്ങാത്ത വീടുകള്‍
ചന്ദ്രശേഖരന്റെ ഭാര്യ രമയും മകന്‍ അഭിനന്ദും
നാടിനുവേണ്ടി കുലം വിട്ടുപോയവന്‍ 

'എന്തിനാ അവര്‍ എന്റെ മോനെ കൊന്നത്... എന്നെ കൊന്നാല്‍ പോരായിരുന്നോ...' ടി.പി. ചന്ദ്രശേഖരന്റെ അമ്മ തൈവെച്ചപറമ്പത്ത് പത്മിനി ടീച്ചറുടെ വിലാപം. ചന്ദ്രശേഖരനെ കൊന്നതാണെന്ന കാര്യം നാലു നാള്‍ മാത്രമേ അമ്മയില്‍നിന്ന് മറച്ചുവെക്കാന്‍ കഴിഞ്ഞുള്ളൂ. അതിനടുത്ത രാത്രി അവര്‍ മനസ്സിലാക്കി; മകനെ രാഷ്ട്രീയക്കലി പൂണ്ടവര്‍ ഇല്ലാതാക്കിയതാണെന്ന്. വെട്ടിക്കൊന്നതാണെന്ന സത്യം മാത്രമേ അവരില്‍നിന്ന് മറച്ചുവെക്കാനായുള്ളൂ. എന്നിട്ടും മകന്റെ വെട്ടിക്കീറിയ മുഖം കണ്ടതിന്റെ സംശയം ആ വൃദ്ധമനസ്സില്‍നിന്ന് ഒഴിയുന്നില്ല. വാഹനമിടിപ്പിച്ച് കൊന്നുവെന്നാണ് അമ്മയെ വിശ്വസിപ്പിച്ചിരിക്കുന്നത്.

മടപ്പള്ളി സ്കൂളില്‍ ഒരുപാട് തലമുറകള്‍ക്ക് അറിവു പകര്‍ന്ന ടീച്ചര്‍ക്ക് 80ാം വയസ്സില്‍ പ്രിയപ്പെട്ട മകന്റെ ദാരുണ മരണത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. ഭര്‍ത്താവ് അപ്പുണ്ണി നമ്പ്യാര്‍ മരിച്ച് 42 വര്‍ഷം തികഞ്ഞതിന്റെ പിറ്റേന്നാണ് മകനെയും നഷ്ടമായത്. അധ്യാപകനായിരുന്ന ഭര്‍ത്താവും ചന്ദ്രശേഖരനെപ്പോലെ 52ാം വയസ്സിലാണ് മരിച്ചത്. പത്തു വയസു മുതല്‍ അമ്മയുടെ തണലിലാണ് ചന്ദ്രശേഖരന്‍ വളര്‍ന്നത്. എന്നാല്‍ മരണം വരെ മകന്റെ തണലില്‍ കഴിയണമെന്ന അമ്മയുടെ ആഗ്രഹം നടന്നില്ല.
കമ്യൂണിസത്തില്‍ കുരുത്ത ബാല്യവും യൗവനവുമാണ് നടുവണ്ണൂരിലെ കെ.കെ. രമയേയും ടി.പി. ചന്ദ്രശേഖരനെയും ജീവിതത്തില്‍ ഒരുമിപ്പിച്ചത്. കമ്യൂണിസ്റ്റ് കരുത്ത് ഒട്ടും ചോരാതെ രമ പ്രതികരിക്കുന്നു -'ഭര്‍ത്താവ് സഞ്ചരിച്ച വഴി ശരിയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അപായക്കുഴികള്‍ ഏറെയുണ്ടെന്നറിഞ്ഞിട്ടും ചന്ദ്രശേഖരനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. അതില്‍ പശ്ചാത്താപവുമില്ല. അവര്‍ എന്നെ വകവരുത്തുമെന്ന് ഇടക്കിടെ പറയാറുണ്ടായിരുന്നു. എന്നിട്ടും നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ പറഞ്ഞില്ല്ള. വീടിനും കുടുംബ്ധിനും വേണ്ടി ഒരുപാടൊന്നും അദ്ദേഹം ചെയ്തിട്ടില്ല. എങ്കിലും ഒരു പരാതിയും ഞാന്‍ പറഞ്ഞിട്ടില്ല.
എല്‍.ഐ.സി ഏജന്റായിരുന്നു. പേരിനു മാത്രമായിരുന്നു ജോലി. വര്‍ഷാവസാനമാവുമ്പോള്‍ മിനിമം ക്വാട്ടയായ 12 പോളിസി തികക്കാന്‍ നെട്ടോട്ടമോടും. സ്വന്തം പേരിലും മകന്‍ അഭിനന്ദിന്റെ പേരിലുമെടുത്ത പോളിസികള്‍ പണമടക്കാതെ ലാപ്സായി'.
ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന ചന്ദ്രശേഖനും രമയും തമ്മിലെ വിവാഹം 1994ല്‍ പാര്‍ട്ടിയുടെ കാര്‍മ്മികത്വത്തിലാണ് നടന്നത്. വിവാഹത്തിന് ഒരു വര്‍ഷം മുമ്പു വരെ രമ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ചന്ദ്രശേഖരന്‍ മുഴുസമയ പ്രവര്‍ത്തകനായതിനാല്‍ കുടുംബജീവിതത്തിന്റെ ചുക്കാന്‍ രമയെ ഏല്‍പ്പിച്ചത് പാര്‍ട്ടി തന്നെ. കമ്യൂണിസ്റ്റ് കുടുംബ്ധിലാണ് രമ ജനിച്ചതെങ്കില്‍, കോണ്‍ഗ്രസ് പശ്ചാത്തിലായിരുന്നു ചന്ദ്രശേഖരന്റെ ജനനം. ഒഞ്ചിയത്തിന്റെ വീറുള്ള മണ്ണില്‍ വളര്‍ന്നതിനാലാവാം അദ്ദേഹം കമ്യൂണിസത്തിന്റെ വഴിയിലെത്തിയത്. മടപ്പള്ളി ഹൈസ്കൂളില്‍ ഒമ്പതാം തരത്തില്‍ പഠിക്കുമ്പോഴാണ് എസ്.എഫ്.ഐയില്‍ ചേരുന്നത്. മകന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അധ്യാപികയാണ് വീട്ടിലറിയിച്ചത്. വീട്ടുകാര്‍ ഏതിര്‍ത്തിട്ടും പിന്മാറിയില്ല. പിന്നീടെല്ലാം പാര്‍ട്ടി തന്നെ; എല്ലാം പാര്‍ട്ടിക്കു വേണ്ടി. മാതൃഭൂമി പത്രം വരുത്തിയിരുന്ന വീട്ടില്‍ അതു മാറ്റി ദേശാഭിമാനി വരുത്താന്‍ 'യുദ്ധം ചെയ്ത' കാര്യം പോലും രമ ഓര്‍ത്തെടുത്തു.
തറവാട്ടു വീടിന് മുമ്പിലായി ചന്ദ്രശേഖരന്റെ പണി തീര്‍ന്നുകൊണ്ടിരിക്കുന്ന വീട്. മുറ്റത്ത് വീടിനു വേണ്ടി തയാറാക്കിയ ജനല്‍പ്പാളികര്‍ ചാരിവെച്ചിരിക്കുന്നു. അടുത്ത മാസം താമസം തുടങ്ങണമെന്ന് വിചാരിച്ചതാണ്. വീടുവെക്കണമെന്ന ചിന്തയൊന്നും ചന്ദ്രശേഖരനുണ്ടായിരുന്നില്ല. രമയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ്  രണ്ടര വര്‍ഷം മുമ്പ് പണി തുടങ്ങിയത്. വടകര റൂറല്‍ ബാങ്കിന്റെ കണ്ണൂക്കര ശാഖയില്‍ ഉദ്യോഗസ്ഥയായ രമ വായ്പയെടുത്താണ് പണിയുടെ നല്ല ഭാഗം തീര്‍ത്തത്. പൊതുപ്രവര്‍ത്തനം കൊണ്ട് ചന്ദ്രശേഖരന്‍ സമ്പാദിച്ചത് നാട്ടുകാരുടെ സ്നേഹവും ചിലരുടെ കണ്ണില്ലാത്ത ശത്രുതയുമായിരുന്നു.
ജനസേവനം തന്നെയായിരുന്നു ചന്ദ്രശേഖരന് ജീവിതം. നെല്ലാച്ചേരി പ്രദേശത്ത് കണ്ട് സംസാരിച്ചവരെല്ലാം പറയുന്നു, നാട്ടുകാര്‍ക്കു വേണ്ടിയാണ് അദ്ദേഹം ജീവിച്ചതും മരിച്ചതുമെന്ന്. ആ നിലപാടുകള്‍ ഏറ്റെടുത്ത് പൊരുതാന്‍ തന്നെയാണ് രമയുടെ തീരുമാനം. 'അദ്ദേഹത്തിന്റെ ആശയത്തെ കൊലചെയ്യാനാവില്ല. അത് മുന്നോട്ട് കൊണ്ടുപോവുക തന്നെ ചെയ്യും' -ഉറച്ച ശബ്ദത്തില്‍ ഇത് പറയുമ്പോള്‍ മകന്‍ അഭിനന്ദും അടുത്തുണ്ട്. മടപ്പള്ളി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിയാണ്  അഭിനന്ദ്. എല്ലാം ഉള്ളിലൊതുക്കി ഇരിക്കുകയാണവന്‍.

പുഴ കടന്ന് മരണത്തിലേക്ക്


ഷുക്കൂര്‍ നട്ടുനനച്ച് വളര്‍ത്തിയ ബദാം മരവും കാറ്റാടിയും പട്ടുവം അരിയിലെ പാതയോരത്ത് ഇപ്പോഴും പച്ചപിടിച്ചു നില്‍പ്പുണ്ട്. നാടിനും നാട്ടാര്‍ക്കും വേണ്ടി ചെയ്യാനാഗ്രഹിച്ചതെല്ലാം അവന്‍ ഡയറിത്താളുകളില്‍ കുറിച്ചുവെച്ചിട്ടുമുണ്ട്. ഷുക്കൂറിന്‍െറ മരണം ഉയര്‍ത്തിയ വിവാദങ്ങള്‍ ഇനിയും ഒടുങ്ങിയിട്ടില്ല. പുതിയാറമ്പത്ത് കുടുംബത്തിലെ കണ്ണീര്‍ തോര്‍ന്നിട്ടുമില്ല. കുപ്പം പുഴയോരത്തെ അരിയില്‍ ഗ്രാമത്തിന്‍െറ തന്നെ പ്രതീക്ഷകളാണ് 2012 ഫെബ്രുവരി 20ന് പുഴക്കക്കരെ കീഴറയിലെ കൈപ്പാട് വയലില്‍ ചോരപ്പൂക്കള്‍ തീര്‍ത്ത് ഒടുങ്ങിയത്. 23ാമത്തെ വയസ്സിലാണ് കണ്ണില്ലാത്ത രാഷ്ട്രീയ കഠാര ആ ജീവനെടുത്തത്. പാപ്പിനിശ്ശേരി ജാമിയ സഅദിയ അറബിക് കോളജില്‍ ബി.എ അറബിക് വിദ്യാര്‍ഥിയായിരുന്നു. പരീക്ഷാ ഫീസ് അടക്കാന്‍ കൂട്ടുകാരോടൊപ്പം പുഴകടന്നു പോയതാണ് ചെറുകുന്നിലേക്ക്. അക്കരെ വള്ളുവന്‍കടവില്‍ അക്രമികളുടെ കൈയില്‍പെട്ട് രണ്ടര മണിക്കൂര്‍ ബന്ദിയാക്കപ്പെട്ടതും വിചാരണ നടത്തിയതും തുടങ്ങി പിന്നീട് നടന്നതെല്ലാം വാര്‍ത്തകളിലും വിവാദങ്ങളിലും ഇപ്പോഴും ജീവിക്കുന്നു.

ഷുക്കൂര്‍ മരണത്തിലേക്ക് തുഴഞ്ഞുപോയ പുഴക്കടവിലിരുന്നാണ് സഹോദരന്‍ ദാവൂദുമായി സംസാരിച്ചത്. അവന്‍െറ വേര്‍പാട് സൃഷ്ടിച്ച ശൂന്യതയെക്കുറിച്ച് പറയുമ്പോള്‍ സ്വതവേ വാചാലനായ ജ്യേഷ്ഠന്‍െറ വാക്കുകള്‍ മുറിയുന്നു. അനിയനെക്കുറിച്ച് ഞാന്‍ പറയുന്നതെങ്ങനെയെന്നു ചോദിച്ച് ദാവൂദ് വഴിയേ പോകുന്നവരെ കൈകൊട്ടി വിളിച്ചു. എല്ലാവര്‍ക്കും ഷുക്കൂറിനെക്കുറിച്ച് ഒരേസ്വരം. അവന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ സംഘടന വിവിധ മതസ്ഥരായ 15 കുടുംബങ്ങളെ ദത്തെടുത്ത് മാസംതോറും 20,000 രൂപയുടെ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന 39 കുട്ടികള്‍ക്ക് രാത്രി ട്യൂഷന്‍ നല്‍കി. പ്രകൃതിപഠന ക്ളാസുകളും പി.എസ്.സി പരീക്ഷാ പരിശീലനവും സംഘടിപ്പിച്ചു. കണ്ണൂരിന്‍െറ കലുഷ ഭാവങ്ങളെല്ലാം ഇടക്കിടെ എടുത്തണിയാറുള്ള ഈ ഗ്രാമത്തില്‍ ഷുക്കൂറിന്‍െറ രാഷ്ട്രീയ പ്രവര്‍ത്തനരീതി വേറെയായിരുന്നു.

ഉമ്മ ആത്തിക്ക സംഭവത്തിനു ശേഷം പുറത്തിറങ്ങിയിട്ടില്ല. ഏറെ നാള്‍ കഴിഞ്ഞു നില വീണ്ടെടുക്കാന്‍. പത്രപ്രവര്‍ത്തകനായ ദാവൂദ് രണ്ടു മാസത്തിനുശേഷമാണ് ജോലിക്കുപോകാന്‍ തുടങ്ങിയത്. നാലുമക്കളില്‍ ഇളയവരായ ഷുക്കൂറും ഫാത്തിമയും ഇരട്ടകളാണ്. പ്രാണന്‍െറ പാതി വെടിഞ്ഞ സങ്കടം വിട്ടുമാറാന്‍ ഫാത്തിമക്കും സഹോദരങ്ങള്‍ക്കും എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നറിയില്ല. പിതാവ് മൂസാന്‍ മുഹമ്മദ് എട്ടു വര്‍ഷം മുമ്പാണ് അര്‍ബുദം ബാധിച്ച് മരിച്ചത്. പുഴയിലെ മീന്‍പിടിച്ചു വിറ്റാണ് മക്കളെ വളര്‍ത്തിയത്. ആണ്‍മക്കള്‍ മൂന്നുപേരും മുതിര്‍ന്ന് കുടുംബം കരപറ്റാനായതിന്‍െറ ആശ്വാസമാണ് ഒരുദിവസം കൊണ്ട് തകര്‍ന്നത്.*****************പപ്പടം വാങ്ങാന്‍ പോയ മകന്‍

‘പകലെല്ലാം ഇങ്ങനെ കഴിഞ്ഞുപോകും. രാത്രി കഴിച്ചുകൂട്ടാനാണപ്പാ പാട്. ഒറക്കം വന്നാ വന്ന്. കെടക്കുമ്പോ ഓന്‍െറ മുഖം നെറഞ്ഞു വരും...’ കല്യാശ്ശേരിക്കടുത്ത കോലത്തുവയലിലെ പുതിയപുരയില്‍ മനോജിന്‍െറ അച്ഛന്‍ പറയുന്നു. ഒരു പാര്‍ട്ടിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നില്ലെങ്കിലും 22ാമത്തെ വയസ്സില്‍ രക്തസാക്ഷിത്വം മനോജിനെ തേടിയെത്തി.

തെങ്ങുകയറ്റത്തൊഴിലാളിയായ സോമന്‍െറയും ശ്യാമളയുടെയും രണ്ടുമക്കളില്‍ മൂത്തയാള്‍. 2011 ജനുവരി 17നാണ് ആ കുടുംബത്തിന്‍െറ പ്രതീക്ഷകള്‍ക്കുനേരെ കൊലക്കത്തി ഉയര്‍ന്നത്. അച്ഛനും അനിയനുമൊപ്പം ശബരിമലയില്‍ പോകാന്‍ മാലയിട്ട സമയമായിരുന്നു. രാത്രി ചോറുവിളമ്പാന്‍നേരത്ത് പപ്പടംവാങ്ങാന്‍ പോയ മകന്‍ തിരിച്ചെത്തിയത് ചേതനയറ്റ ശരീരമായിട്ടാണ്. കടത്തിണ്ണയില്‍ കൂട്ടുകാര്‍ക്കൊപ്പം അല്‍പനേരം സംസാരിക്കാന്‍ നിന്നതാണ്. ഇരുട്ടിന്‍െറ മറവിലെത്തിയവര്‍ മനോജിനെ വെട്ടിവീഴ്ത്തി. കാര്യമായ പ്രകോപനമൊന്നുമുണ്ടായിരുന്നില്ല. പരിസരത്തെവിടെയോ നടന്ന വിദ്യാര്‍ഥിസംഘട്ടനവും കശപിശയുമാണ് സൗമ്യനായ യുവാവിന്‍െറ ജീവനെടുക്കാന്‍ കാരണമായി പറയുന്നത്.
അച്ഛനുമമ്മയും വേറെ വീടെടുത്ത·് മാറിത്താമസിച്ചിട്ടും മനോജും അനുജന്‍ മഹേഷും തറവാട്ടില്‍ തന്നെയായിരുന്നു. മക്കളില്ലാത്ത മൂത്തച്ഛന്‍ പ്രേമന് രണ്ടുപേരും മക്കള്‍ തന്നെ. വര്‍ഷം ഒന്നു പിന്നിട്ടിട്ടും ഇവരുടെയൊന്നും ജീവിതം പാളത്തില്‍ തിരിച്ചുകയറിയിട്ടില്ല. കന്നുകാലികളെ വളര്‍ത്തി പാല്‍ വിറ്റ് ഉപജീവനം കഴിച്ചിരുന്ന പ്രേമന്‍ അതെല്ലാം നിര്‍ത്തി വീട്ടില്‍ തന്നെയിരിപ്പാണ്. ‘ഒന്നിനും പോകാത്ത ചെക്കനാണ്. ഓനെക്കണ്ടാല്‍ തന്നെ അറിയാം. ഒരാളോടും മിണ്ടാമ്പോലും പോക്കില്ല...പാര്‍ട്ടി പ്രവര്‍ത്തനത്തിനൊന്നും നമ്മക്ക് നേരമിണ്ടായിട്ടല്ലേ’... മിതഭാഷിയായ ചെറുപ്പക്കാരനെക്കുറിച്ച് മൂത്തച്ഛന്‍ പറഞ്ഞു.
മനോജ് അന്ന് ഇളയച്ഛന്‍െറ കൂടെ ബാര്‍ബര്‍ ഷോപ്പില്‍ ജോലി പഠിക്കുകയായിരുന്നു. കീച്ചേരിയിലെ പാരലല്‍ കോളജിലാണ് പ്ളസ്ടുവിന് പഠിച്ചത്. പരീക്ഷയില്‍ തോറ്റതോടെയാണ് കുടുംബത്തെ·സഹായിക്കാന്‍ തൊഴിലിനിറങ്ങിയത്. അച്ഛന്‍ സോമനും ഏറെക്കാലം പണിക്കുപോയില്ല. പിന്നെ ജീവിതം വഴിമുട്ടുമെന്നായപ്പോഴാണ് വീണ്ടും തെങ്ങുകയറാന്‍ പോയത്. അമ്മ ശ്യാമളയോട് മനോജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണീരില്‍ അവസാനിച്ച ഒരു ചിരിയായിരുന്നു മറുപടി

രക്തസാക്ഷികള്‍ പാര്‍ട്ടിക്ക് ബാധ്യത


‘എന്തു സൗകര്യങ്ങളുണ്ടായിട്ടെന്താ വഴിയാധാരമായിപ്പോയില്ലേ... ഞാനും മോളും ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയി...’ തലശ്ശേരി മാടപ്പീടികയിലെ നബീസ മന്‍സിലില്‍ മറിയു പറയുന്നു.
ഏഴു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഭര്‍ത്താവ് ഫസല്‍ വിടപറയുമ്പോള്‍ രണ്ടര വയസ്സുള്ള മകളുമായി ജീവിതവഴിയില്‍ പകച്ചുനില്‍ക്കുകയായിരുന്നു മറിയു. മകള്‍ ഫാത്തിമത്തു ഫിദ ഇപ്പോള്‍ മുബാറക് എല്‍.പി സ്കൂളില്‍ മൂന്നാംതരം കഴിഞ്ഞു. അവള്‍ ചെറുപ്പത്തില്‍ത്തന്നെ പിതാവിനെക്കുറിച്ച് എല്ലാം മനസ്സിലാക്കിയിട്ടുണ്ട്. ഫസല്‍ കൊല്ലപ്പെട്ട ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിനടുത്തുകൂടെ നടന്നുപോകുമ്പോള്‍ മകള്‍ ചോദിക്കും  ഉപ്പ മരണപ്പെട്ട സ്ഥലമല്ലേ ഇതെന്ന്. ‘ഇപ്പോള്‍ എല്ലാ സൗകര്യവുമുണ്ട്, ബുദ്ധിമുട്ടൊന്നുമില്ല... എങ്കിലും ഏതെങ്കിലും കാലം ഈ വിഷമം തീരുമോ? എവിടെച്ചെന്ന് അവസാനിക്കുമെന്നറിയില്ല...’ മറിയു പറയുന്നു. 2006 ഒക്ടോബര്‍ 29ന് പുലര്‍ച്ചെ പെരുന്നാള്‍ തലേന്നാണ് ഫസല്‍ വധിക്കപ്പെട്ടത്. 35 വയസ്സായിരുന്നു അന്ന്. മുപ്പതാമത്തെ നോമ്പും നോറ്റാണ് പത്ര ഏജന്‍റായിരുന്ന ഫസല്‍ വിതരണത്തിനായി വീട്ടില്‍നിന്നിറങ്ങിയത്.   

ഫസല്‍ വധവും അതിന്‍െറ അന്വേഷണവും സംബന്ധിച്ച് ഉയര്‍ന്ന അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ഒട്ടും തളര്‍ന്നുപോവാതെ മറിയു നടത്തിയ അസാധാരണ പോരാട്ടമാണ് സാധാരണ കൊലക്കേസ് മാത്രമായി ഒതുങ്ങുമായിരുന്ന സംഭവം ഏറെ പ്രമാദമാക്കിയത്. ലോക്കല്‍ പൊലീസ് മുതല്‍ അന്വേഷിച്ചു തുടങ്ങിയ കേസില്‍ ഉദ്യോഗസ്ഥരെ അടിക്കടി മാറ്റിയപ്പോള്‍ അന്വേഷണം സി.ബി. ഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് അവര്‍ ഹൈകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഫസല്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സൈതാര്‍പള്ളിയിലേക്ക് താമസം മാറ്റി. വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ തയാറാവാതിരുന്ന മറിയു നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു.
നിലതെറ്റിയ ജീവിതം വിട്ട് പാഞ്ചുവമ്മ പോയി
പിണറായിക്കടുത്ത് വെണ്ടുട്ടായിയിലെ കുഞ്ഞിപ്പറമ്പത്ത് മഠപ്പുരക്കല്‍ മാണിയത്ത് പാഞ്ചു കഴിഞ്ഞ മാസം 26ന് മരിച്ചു. എണ്‍പതാമത്തെ വയസ്സിലായിരുന്നു അന്ത്യം. കഴിഞ്ഞ നാലുവര്‍ഷം ഈ അമ്മ മാനസികമായി തകര്‍ന്ന് അലയുകയായിരുന്നു. വാര്‍ധക്യത്തില്‍ തുണയായി വീട്ടിലുണ്ടായിരുന്ന ഇളയ മകന്‍െറ ദാരുണ അന്ത്യം അമ്മയുടെ നിലതെറ്റിച്ചു. 2008 മാര്‍ച്ച് അഞ്ചിനാണ് മകന്‍ സത്യനെ ജോലി സ്ഥലത്തുനിന്ന് ഒരുസംഘം പിടിച്ചുകൊണ്ടുപോയത്. ടൈല്‍സ് ജോലിക്കാരനായിരുന്നു സത്യന്‍. പഴയനിരത്തില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ മറ്റു ജോലിക്കാരെ പൂട്ടിയിട്ടാണ് സത്യനെ ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ടുപോയത്. വൈകുന്നേരം പാച്ചപ്പൊയ്ക പാനുണ്ട റോഡില്‍ സത്യന്‍െറ തലയറുത്ത ജഡമാണ് കിട്ടിയത്.

അന്ന് തകര്‍ന്നതാണ് പാഞ്ചു അമ്മയുടെ മനസ്സും ജീവിതവും. ഏഴു മക്കളില്‍ ഇളയവനായ സത്യന്‍ മാത്രമാണ് അമ്മക്കൊപ്പം താമസിച്ചിരുന്നത്. മറ്റു രണ്ട് ആണ്‍മക്കളും കുടുംബമായി വേറെ താമസിക്കുകയായിരുന്നു. ഭര്‍ത്താവ് ഗോപാലന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. 38 വയസ്സായിരുന്നു സത്യന്. മകന്‍ വിവാഹം കഴിക്കുന്നതും കുടുംബമാവുന്നതുമൊക്കെ അമ്മയുടെ വൃദ്ധ മനസ്സ് ഏറെ ആഗ്രഹിച്ചിട്ടുണ്ടാവാം. സത്യന്‍െറ വേര്‍പാടിനുശേഷം അവര്‍ വീട്ടില്‍ താമസിച്ചില്ല. മക്കളുടെ വീടുകളില്‍ മാറിമാറി താമസിച്ചു. ഇടക്ക് വെണ്ടുട്ടായിയില്‍ അലഞ്ഞുനടന്നു. വീടും പരിസരവും കാടുപിടിച്ച് കിടക്കുകയായിരുന്നു. അവരുടെ മൃതദേഹം കൊണ്ടുവരാനായി നാട്ടുകാരാണ് കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കിയത്.
കരഞ്ഞ് കരഞ്ഞ് ജീവിതം...
അഴീക്കോട് മീന്‍കുന്ന് വലിയപറമ്പിലെ ധനേഷിന്‍െറ വീട്ടില്‍ ചെന്നപ്പോള്‍ അച്ഛനും അമ്മയും മാത്രമാണുണ്ടായിരുന്നത്. വാര്‍ധക്യകാലത്ത് തുണയാകേണ്ടിയിരുന്ന മകന്‍ വിടപറഞ്ഞതിന്‍െറ ദു$ഖം നാലു വര്‍ഷം പിന്നിട്ടിട്ടും വേട്ടയാടുന്ന മുഖവുമായി അമ്മ മല്ലിക:  ‘ഓന്‍െറ കാര്യം പറയുമ്പോള്‍ വല്ലാത്ത വെഷമം.. കരഞ്ഞു കരഞ്ഞിങ്ങനെ തീര്‍ക്കുകയാണ്...’ അമ്മയുടെ മുഖവുര കേട്ടപ്പോള്‍ തന്നെ കൂടുതല്‍ സംസാരിക്കേണ്ടെന്ന് കരുതി. 
നാട്ടുകാര്യങ്ങളൊക്കെ സംസാരിച്ചിറങ്ങി. അച്ഛന്‍ രവീന്ദ്രന്‍ പഴയ ബീഡിത്തൊഴിലാളിയാണ്. 2008 ജനുവരി 12നാണ് ധനേഷ് വധിക്കപ്പെട്ടത്. ഭാരത് പെട്രോളിയത്തിന്‍െറ ലോറിയിലെ ക്ളീനറായിരുന്നു. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം വരുമ്പോള്‍ രാത്രി 10.15നായിരുന്നു സംഭവം. വീട്ടിലെത്താന്‍ വാരകള്‍ മാത്രമുള്ളപ്പോള്‍ ഇരുട്ടിന്‍െറ മറവില്‍ പതിയിരുന്ന വാളുകള്‍ 26ാമത്തെ വയസ്സില്‍ ആ ജീവിതയാത്രക്ക് വിരാമം കുറിച്ചു.
ദോശ ചുട്ട് കാത്തിരുന്ന അമ്മ
ഊണിനൊപ്പം ഇഷ്ടപ്പെട്ട ഉണക്കമീന്‍ കറി വെക്കണമെന്ന് ഏല്‍പിച്ചുപോയതാണ് മകന്‍. രാത്രിയും വരാതിരുന്ന അവന് പിറ്റേന്ന് രാവിലെ ദോശ ചുട്ട് കാത്തിരുന്നു അമ്മ. വന്നുകയറിയത് ചേതനയറ്റ ശരീരം. തലശ്ശേരി വടക്കുമ്പാട് മാലയാട്ടെ ശ്യാമളക്ക് പറയാനുള്ളത് ഒരമ്മക്കും ഒരുകാലത്തും വന്നുകൂടാത്ത ദുരന്താനുഭവം.

2008 മാര്‍ച്ച് അഞ്ച്. തലശ്ശേരിയും പരിസരപ്രദേശങ്ങളും കലുഷിതമായ ദിനങ്ങളിലൊന്ന്. പതിവുപോലെ ജോലിക്കു പോയതാണ് ലോറി ക്ളീനറായ നിഖില്‍. ഉച്ചയോടെ തലശ്ശേരിയില്‍ കുഴപ്പം തുടങ്ങിയെന്ന വാര്‍ത്ത പരന്നു. ഏതൊരമ്മയെയുംപോലെ ആധിയുള്ള ശ്യാമളയും അയല്‍പക്കത്തു പോയി മകന്‍െറ ഫോണിലേക്ക് വിളിച്ചു. കുഴപ്പമൊന്നുമില്ല; ചോറുതിന്നാന്‍ വരുമെന്ന് പറഞ്ഞു. ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോള്‍ വീണ്ടും വിളിച്ചു. കുഴപ്പം കാരണം വേറെവഴിക്ക് വരുന്നുണ്ടെന്നും വൈകുമെന്നും പറഞ്ഞു. അഞ്ചു മണിക്ക് ഭര്‍ത്താവ് അനില്‍കുമാര്‍  പണി കഴിഞ്ഞുവന്നപ്പോള്‍ വീണ്ടും വിളിച്ചു. സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. വൈകുന്നേരത്തോടെ കുഴപ്പം വ്യാപകമാണെന്ന വാര്‍ത്ത പരന്നു. 
എങ്കിലും മകന് ഒന്നുമുണ്ടാവില്ലെന്ന് അവര്‍ സമാധാനിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ പരിസരവാസിയായ ഒരാള്‍ വന്ന് പ്രശ്നം കാരണം നിഖില്‍ ഒരിടത്ത് കുടുങ്ങിയിരിക്കുകയാണെന്നും ഇന്നു വരില്ലെന്നും പറഞ്ഞു. പിറ്റേന്ന് രാവിലെ ദോശയും ചായയും തയാറാക്കി കാത്തിരുന്നു. വീട്ടില്‍ അന്ന് പത്രം വന്നില്ല. അടുത്ത വീട്ടില്‍ പോയി ചോദിച്ചപ്പോള്‍ അവര്‍ക്കും നല്‍കാന്‍ മടി. എപ്പോഴായാലും അറിയണ്ടേയെന്ന് കരുതിയാവും ഒടുവില്‍ തന്നത്. വീട്ടിലെത്തി വായിച്ചുതുടങ്ങിയപ്പോഴാണ് കൊലക്കത്തിക്കിരയായവരില്‍ പൊന്നുമോനുമുണ്ടെന്ന് അറിഞ്ഞത്. പിന്നെ എനിക്ക് ഒന്നും ഓര്‍മയുണ്ടായില്ലെന്ന്  ശ്യാമള തേങ്ങി. ഭര്‍ത്താവ് തലേന്ന് രാത്രി റേഡിയോ വാര്‍ത്തയില്‍നിന്നുതന്നെ അറിഞ്ഞിരുന്നു. ഭാര്യ അറിയേണ്ടെന്ന് കരുതി രാത്രി മുഴുവന്‍ ഉള്ളിലൊതുക്കി കഴിയുകയായിരുന്നു.

രണ്ടു മക്കളില്‍ മൂത്തവനായ നിഖിലിന് അന്ന് 22 വയസ്സ്. പല ജോലിക്കും പോയശേഷമാണ് ലോറിയില്‍ പോയിത്തുടങ്ങിയത്. ചെറിയ കുടില്‍ പൊളിച്ച് വീടെടുത്ത് തുടങ്ങിയതും അവന്‍െറ ഉത്സാഹത്തിലാണ്. ഒടുവില്‍ വീടു പൊങ്ങിയപ്പോഴും മുറ്റത്ത് അനിയത്തിയുടെ കല്യാണപ്പന്തല്‍ ഉയര്‍ന്നപ്പോഴും അവനുണ്ടായില്ല.
.
-മാധ്യമം
.

No comments:

Post a Comment