Wednesday, May 30, 2012

ഇനിയെങ്കിലും അവസാനിക്കട്ടെ പ്രതികാര രാഷ്ട്രീയം


ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്‍റെ പേരില്‍ അടിമുടി പ്രതിരോധത്തിലാണു സിപിഎം. അതിന്‍റെ കോലാഹലം കത്തിനില്‍ക്കെത്തന്നെ മറ്റൊരു വിവാദത്തില്‍പ്പെട്ട് പിന്നെയും പരുങ്ങലിലാവുന്നു പാര്‍ട്ടിയുടെ അവസ്ഥ. ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ പാര്‍ട്ടി നേരിട്ടു പദ്ധതി തയാറാക്കി എന്നും അതു പട്ടിക പ്രകാരം നടപ്പാക്കി എന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി പൊതുവേദിയില്‍ പറഞ്ഞതു കേരള സമൂഹത്തെ അപ്പാടെ ഞെട്ടിച്ചു. മുന്‍കൂര്‍ തയാറാക്കിയ പട്ടിക പ്രകാരം മൂന്നു പേരെ തങ്ങള്‍ വെട്ടിയും വെടിവച്ചും മര്‍ദിച്ചും കൊന്നു എന്നായിരുന്നു മണിയുടെ വെളിപ്പെടുത്തല്‍. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്‍റെ പ്രതിസ്ഥാനത്തു പാര്‍ട്ടിയെ പ്രതിഷ്ഠിക്കാന്‍ വെമ്പുന്നവരോടു വലിയ കലാപത്തിനു ശക്തി സംഭരിക്കുകയായിരുന്നു സിപിഎം ഇക്കഴിഞ്ഞ ദിവസങ്ങളില്‍. ഒഞ്ചിയത്തു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനെതിരേ വലിയ പ്രതിരോധമുയര്‍ത്താനും സിപിഎമ്മിനു കഴിഞ്ഞിരുന്നു. പാര്‍ട്ടി നേതാക്കളെ കൊലപാതകക്കേസില്‍ വലവച്ചു പിടിക്കുന്നു എന്ന ആക്ഷേപവുമായി അണികളെ സമരരംഗത്തിറക്കാനും പാര്‍ട്ടിക്കു കഴിഞ്ഞു. എന്നാല്‍, ഈ സന്നാഹങ്ങളെ പിന്നെയും വല്ലാതെ തളര്‍ത്തിക്കളഞ്ഞു എം.എം. മണിയുടെ പരസ്യമായ ഏറ്റുപറച്ചില്‍. 

താന്‍ പുലിവാലു പിടിച്ചു എന്ന തിരിച്ചറിവില്‍ നിഷേധക്കുറിപ്പുമായി മണി രംഗത്തു വന്നുവെങ്കിലും വൈകിപ്പോയി. ദേശീയ മാധ്യമങ്ങള്‍ പോലും മണിയുടെ പ്രസ്താവം ബ്രേക്കിങ് ന്യൂസാക്കി. നരേന്ദ്ര മോഡിയും എ.ബി. ബര്‍ധനും വരെ മണിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ടു രംഗത്തുവന്നു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മണിവചനം സിപിഎം വിരുദ്ധ ആഘോഷമാക്കി യുഡിഎഫ് ക്യാംപുകള്‍. മനഃപൂര്‍വമായാലും അല്ലെങ്കിലും, വി.എസ്. അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണു മേല്‍പ്പറഞ്ഞ കൊലപാതകങ്ങള്‍ നടന്നത് എന്നുതന്നെ നിസംശയം പറഞ്ഞുവച്ചു, അച്യുതാനന്ദന്‍റെ പഴയ വിശ്വസ്തന്‍ കൂടിയായ മണി. അതിന്‍റെ പ്രകമ്പനങ്ങള്‍ വരും ദിവസങ്ങളിലും മാധ്യമങ്ങള്‍ക്കു സദ്യയൊരുക്കുമെന്നു തീര്‍ച്ച. അതു നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനു ശേഷവും സിപിഎമ്മിലെ വിഭാഗീയതയുടെ വെടിമരുന്നറകളില്‍ നീറിപ്പിടിക്കുമെന്നും ഉറപ്പ്. എന്തായാലും പ്രസ്താവനയുടെ പേരില്‍ മണി കുരുക്കിലായി. വിവിധ പൊലീസ് കേസുകളില്‍ കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമടക്കം കടുത്ത വകുപ്പുകളും വിചാരണയും വരാനിരിക്കുന്നു. മണിക്കെതിരേ നടപടി വരാതിരുന്നാല്‍ അതു സിപിഎമ്മിനു കൂടുതല്‍ പേരുദോഷമുണ്ടാക്കുകയും ചെയ്യും. 

മണിയുടെ പ്രസ്താവനയുടെ നിയമവശ വും നടപടി സാധ്യതകളും അതിന്‍റെ സാധുതയുമെല്ലാം എന്തു തന്നെയാവട്ടെ. അക്രമ രാഷ്ട്രീയം മുന്‍പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം അപലപിക്കപ്പെടുന്ന ഒരു സ്ഥിതി വിശേഷം ഇപ്പോള്‍ സംജാതമായിരിക്കുന്നു നമ്മുടെ നാട്ടില്‍. ടി.പി. ചന്ദ്രശേഖരന്‍ എന്ന രാഷ്ട്രീയ വ്യക്തിത്വത്തിന്‍റെ നിഷ്ഠുരമായ ഉന്മൂലനം, അങ്ങനെയൊരു കണ്ണുതുറക്കലിനു നിര്‍ബന്ധിച്ചിരിക്കുന്നു കേരളീയ സമൂഹത്തെ. ക്യാംപസുകളില്‍ അക്രമ രാഷ്ട്രീയത്തിനു വിത്തു പാകുന്നവരും, ജല പീരങ്കികള്‍ക്കും പൊലീസ് ബാരിക്കേഡുകള്‍ക്കും നേരേ കല്ലും കൊടിക്കമ്പുമോങ്ങി ഇരച്ചുകയറുന്നവരുമെല്ലാം ഈ പുതിയ സ്ഥിതി വിശേഷം തിരിച്ചറിയട്ടെ. 

പാര്‍ട്ടിവിട്ടവരെയും പാര്‍ട്ടി ശത്രുക്കളെയും വകവരുത്തുക എന്നതത്രേ നമ്മുടെ പ്രബല രാഷ്ട്രീയ കക്ഷികള്‍ പലതിന്‍റെയും നയം. ഇപ്പോള്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നവര്‍, മുന്‍പു തങ്ങളുടെ സഖാക്കള്‍ മരിച്ചു വീഴുന്നതുകണ്ടു മരവിച്ചു നിന്നിട്ടുണ്ട്. ഇപ്പോള്‍ വിരല്‍ചൂണ്ടുന്നവര്‍ മുന്‍പു കൊലപാതകത്തിന്‍റെയും അക്രമത്തിന്‍റേയും പാതകളില്‍ അഹിംസാമന്ത്രം മറന്നു വിഹരിച്ചിട്ടുണ്ട്. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും ലീഗുമെല്ലാം ഏതെങ്കിലും കാലങ്ങളില്‍ സ്വന്തം അണിളെ അക്രമത്തിനും കൊലപാതകത്തിനും നിയോഗിച്ചയച്ച ചരിത്രത്തിന്‍റെ പാപഭാരം ചുമക്കുന്നുണ്ട്. അതിനെല്ലാം തന്നെ ആദ്യാവസാന ഗൂഢാലോചനക്കാരായി അണിയറയില്‍ മുഖംമറച്ച്, സ്വയം രക്ഷിച്ച് ഇരുന്നിട്ടുമുണ്ട് നാം ഇന്നറിയുന്ന മാന്യനേതാക്കള്‍ പലരും. 

ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ യഥാര്‍ഥ പ്രതികള്‍ വൈകാതെ വിചാരണ ചെയ്യപ്പെടും. അവര്‍ ശിക്ഷയേറ്റു വാങ്ങും. മണിയുടെ വെളിപ്പെടുത്തലുകളുടെ കോലാഹലം, സത്യം തെളിഞ്ഞാലും ഇല്ലെങ്കിലും മെല്ലെ പുതിയ വിവാദങ്ങള്‍ക്കു വഴിമാറും. ഇപ്പോള്‍ പരസ്പരം കൊത്തിക്കീറാന്‍ നില്‍ക്കുന്നവര്‍ നാളെ അവസരത്തിനൊത്ത് വീണ്ടും മിത്രങ്ങളോ ശത്രുക്കളോ ഒക്കെ ആവും. അപ്പോഴും ബാക്കിയുണ്ടാവും കൊലപാതകികളും അക്രമികളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അണികളില്‍. അവരെ സംരക്ഷിച്ചും ഉപയോഗപ്പെടുത്തിയും നേതാക്കളുമുണ്ടാവും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വീണ്ടും വാളും ബോംബും എടുത്തു പടയ്ക്കിറങ്ങും അക്രമി സംഘങ്ങള്‍. അവരെ പരോളിലിറക്കാനും ജാമ്യത്തിലെടുക്കാനും അവര്‍ക്കു വേണ്ടി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനും ഫണ്ടു പിരിക്കാനുമെല്ലാം അറിയപ്പെടുന്ന ജനനായകര്‍ തന്നെ രംഗത്തുവരും. ഇത്രയും കാലം കണ്ടതെല്ലാം ഇനിയും ആവര്‍ത്തിക്കപ്പെടും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നു രാഷ്ട്രീയ നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണു മണിയുടെ വെളിപ്പെടുത്തല്‍. 

ആരൊക്കെ എത്രയൊക്കെ ആഴത്തില്‍ കുഴിച്ചുമൂടിയാലും, ഏതെങ്കിലുമൊരു മണി നിവര്‍ന്നു നിന്നു ചിലപ്പോള്‍ ചിലതെല്ലാം വിളിച്ചു പറഞ്ഞെന്നുവരും. കാലം പഴയതല്ല. ഇടുക്കിയിലെ ഒരു മലയിടുക്കില്‍ വെളിപ്പെടുത്തലിന്‍റെ വെടിയൊച്ച മുഴങ്ങിയാല്‍, ബിബിസി അടക്കം മാധ്യമങ്ങള്‍ അതു ലോകമെമ്പാടും കൊത്തിപ്പറക്കും. സത്യം കുടംപൊട്ടിക്കും. വടിവാളുകളും സ്റ്റീല്‍ ബോംബുകളും കണ്ണൂരും കാസര്‍ഗോട്ടും മലപ്പുറത്തുമെല്ലാം പാര്‍ട്ടി ഓഫിസ് നിലവറകളില്‍ അട്ടിക്കുവച്ചിട്ടുണ്ട് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍. വലിയ നേതാക്കള്‍ പലരും ഗൂണ്ടകളെ തീറ്റിപ്പോറ്റി പരിപാലിക്കുന്നുമുണ്ട്. മണിയുടെ വെളിപ്പെടുത്തല്‍ മുഴക്കുന്ന അപായ സൂചന അവര്‍ തിരിച്ചറിയട്ടെ. അതുമതി രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നു കേരളം എന്നേയ്ക്കുമായി മുക്തമാകാന്‍.

No comments:

Post a Comment