Tuesday, May 29, 2012

ബിജെപി-വേറിട്ട പാര്‍ട്ടിയോ വല്ലാത്ത പാര്‍ട്ടിയോ?


വേറിട്ടൊരു പാര്‍ട്ടി. അങ്ങനെയാണു ഭാരതീയ ജനതാ പാര്‍ട്ടി സ്വയം വിശേഷിപ്പിക്കാറ്. എങ്ങനെയാണു വേറിടുന്നതെന്നു വിശദീകരിച്ചു കണ്ടിട്ടില്ല, നേതാക്കള്‍ ആരും ഇതുവരെ. എങ്കിലും ഇക്കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതിയുടെ വാര്‍ത്തകള്‍ ശ്രദ്ധിച്ച ആര്‍ക്കും തോന്നിപ്പോവും, ഇതു വേറിട്ടൊരു പാര്‍ട്ടി തന്നെ. പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകിക്കൊണ്ടിരിക്കെ, ഭരണമുന്നണി ആക്കം നഷ്ടപ്പെട്ടു നിശ്ചേതനാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കെ, വില്ലടിച്ചാന്‍പാട്ടു നടത്തി പിരിഞ്ഞുപോവുന്ന മുഖ്യപ്രതിപക്ഷം വേറിട്ട പാര്‍ട്ടി മാത്രമല്ല, വല്ലാത്തൊരു പാര്‍ട്ടി കൂടിയാണ്.


തെരഞ്ഞെടുപ്പിനു തയാറാവാന്‍ കേന്ദ്ര ഭരണം നടത്തുന്ന കോണ്‍ഗ്രസും നടത്തിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ദ്രാവിഡ മുന്നേറ്റകഴകവും നിരന്തരമെന്നോണം അണികളോടു പറയുമ്പോഴാണ്, സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ചു കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടു മുംബൈയില്‍നിന്നു ബിജെപി നേതാക്കള്‍ പലവഴിക്കു പിരിഞ്ഞുപോയത്. നിതിന്‍ ഗഡ്കരിക്ക് അധ്യക്ഷസ്ഥാനത്തു രണ്ടാമൂഴമൊരുക്കാന്‍ പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് അനുമതി, ഇതിനു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പിന്തുണ ഉറപ്പാക്കാന്‍ മോഡി വിരുദ്ധനായ സഞ്ജയ് ജോഷിയെ എക്സിക്യൂട്ടിവില്‍നിന്നു പുറത്താക്കല്‍, സമാപന റാലിയില്‍നിന്നു മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയുടെയും സുഷമ സ്വരാജിന്‍റെയും വിട്ടുനില്‍ക്കല്‍. തീര്‍ന്നു, ബിജെപി നേതൃയോഗം. ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനു ശക്തമായ ബദലാവുമെന്നു പ്രതീക്ഷിക്കപ്പെട്ട ബിജെപിയുടെ ദയനീയ ചിത്രമാണിത്.


ഏതു ദുര്‍ബല പ്രതിപക്ഷത്തെയും ഊര്‍ജസ്വലമാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചാണു യുപിഎ സര്‍ക്കാരിന്‍റെ ഭരണം. അടിക്കടിയുള്ള പെട്രോള്‍ വില വര്‍ധന, വിലക്കയറ്റം, സാമ്പത്തിക വളര്‍ച്ച പിന്നോട്ടടിക്കല്‍, കറന്‍സി ക്രൈസിസ് എന്നുവേണ്ട പ്രതിപക്ഷ രാഷ്ട്രീയത്തെ ആഘോഷമാക്കാനുള്ള വക വേണ്ടുവോളമുണ്ട് നാട്ടില്‍. ലോക്പാല്‍, ദേശീയ ഭീകരതാ വിരുദ്ധ കേന്ദ്രം തുടങ്ങി ഒരുപിടി വിഷയങ്ങള്‍ പ്രാദേശിക പാര്‍ട്ടികളെപ്പോലും ഒരേ പ്ലാറ്റ്ഫോമില്‍ അണിനിരത്തുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഭൂരിപക്ഷമില്ലാതെ ചതഞ്ഞരഞ്ഞ സമവായ ചര്‍ച്ചകളുടെ കോലായ നിരങ്ങുകയാണ്, കോണ്‍ഗ്രസ്. മുഖ്യപ്രതിപക്ഷം എന്ന നിലയില്‍ ബിജെപിയുടെ പ്രായോഗിക ബുദ്ധിയും കൗശലവും ഉണര്‍ന്നു നില്‍ക്കേണ്ടത്, ഏതു കാറ്റിലും ഗതിമാറിയൊഴുകാവുന്ന രാഷ്ട്രീയ പ്രവാഹത്തിന്‍റെ ഈ ദിനങ്ങളിലല്ലാതെ എപ്പോഴാണ്? മമത ബാനര്‍ജി മാത്രമല്ല, കരുണാനിധിയും ശരത് പവാറുമെല്ലാം ഭരണമുന്നണിയുടെ ഔട്ടര്‍ സര്‍ക്കിളിലൂടെയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ജയലളിതയും ചന്ദ്രബാബു നായിഡുവും നവീന്‍ പട്നായിക്കുമെല്ലാം 2014 ലക്ഷ്യമിട്ട് നിരന്തരം പുതിയ സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുന്നു. പുതിയ കാലത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയം എന്നതു സഖ്യകക്ഷികളെ കണ്ടെത്തുന്നതിന്‍റെ കലകൂടിയാണെന്നിരിക്കെ, സംഘ രാഷ്ട്രീയത്തിനു പുറത്തു ചില്ലകള്‍ നീട്ടാന്‍ കഴിയാത്ത നിതിന്‍ ഗഡ്കരി എന്ന ഒറ്റമരത്തില്‍ എന്തു പ്രതീക്ഷയാണു ബിജെപി കണ്ടെത്തുന്നത്?


നിശ്ചയിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ഗഡ്കരിയാവും ബിജെപിയെ നയിക്കുക. കഴിഞ്ഞ മൂന്നു വര്‍ഷം ഗഡ്കരിയായിരുന്നു ബിജെപി അധ്യക്ഷ സ്ഥാനത്ത്. കര്‍ണാടകയില്‍ യെദിയൂരപ്പ ഉയര്‍ത്തിയ മാടമ്പിലഹളകള്‍, യുപിയില്‍ ബാബു സിങ് ഖുശാവയെ പാര്‍ട്ടിയിലെടുത്തതും തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപവും, ജാര്‍ഖണ്ഡില്‍ എന്‍ആര്‍ഐ ബിസിനസുകാരന്‍ അന്‍ഷുമാന്‍ മിശ്രയ്ക്കു രാജ്യസഭാ സീറ്റ് നല്‍കിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം, കോര്‍പ്പറേഷന്‍-മുന്‍സിപ്പാലിറ്റി സ്ഥാനാര്‍ഥി ടിക്കറ്റുകള്‍ ലേലം ചെയ്ത് വിറ്റെന്ന ആക്ഷേപം തുടങ്ങി വിവാദങ്ങളുടെ കെട്ടാണു ഗഡ്കരിക്കു കീഴില്‍ ബിജെപിയുടെ ചരിത്രം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വി പുറമേ. നരേന്ദ്ര മോഡി-അഡ്വാനി ക്യംപുകള്‍ തമ്മിലുള്ള വടംവലി കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ണം. തീര്‍ത്തും അണ്ടര്‍ പെര്‍ഫോമര്‍ ആയ ബിജെപി പ്രസിഡന്‍റാണു ഗഡ്കരി. മഹരാഷ്ട്ര ബിജെപി അധ്യക്ഷസ്ഥാനത്തുനിന്നു നേരിട്ടാണു ഗഡ്കരി ദേശീയ പ്രസിഡന്‍റ് പദവിയിലെത്തിയത്. ആര്‍എസ്എസ് ആസ്ഥാനവുമായുള്ള അടുപ്പത്തിലൂടെ കിട്ടിയ ലാറ്ററല്‍ എന്‍ട്രി. നാഗ്പുരില്‍ സംഘ ആസ്ഥാനത്തു നിന്നു വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്താണു വീട് എന്നതില്‍ ഒതുങ്ങില്ല, ഗഡ്കരി-ആര്‍എസ്എസ് അടുപ്പം. ബാലാസാഹേബ് ദേവ്റസുമായും രജ്ജു ഭയ്യയുമായും സുദര്‍ശനുമായും നല്ല ബന്ധമായിരുന്നു, മോഹന്‍ ഭഗവതിന്‍റെ കാലം വന്നപ്പോള്‍ അത് എന്നത്തേക്കാളും ദൃഢമായി. ഭഗവതാണു ഗഡ്കരിയെ അശോക റോഡിലെത്തിച്ചത്. മഹരാഷ്ട്ര ഘടകം പ്രസിഡന്‍റായിരുന്ന കാലത്ത് ഏക സഖ്യകക്ഷി ശിവസേനയുമായുള്ള ബന്ധം നല്ലപോലെ സൂക്ഷിക്കാനായിട്ടില്ല ഗഡ്കരിക്ക്. പതിമൂന്നു സഖ്യകക്ഷികളുള്ള മുന്നണിയെ നയിച്ച് അധികാരത്തിലെത്തിയ, ഇനിയും അധികാരം പിടിക്കാന്‍ അത്തരമൊരു കസര്‍ത്ത് ആവശ്യമുള്ള പാര്‍ട്ടിയെ നയിക്കാന്‍ ഇങ്ങനെയൊരാളെ നിയോഗിക്കുമ്പോള്‍ എതിര്‍ ശബ്ദങ്ങള്‍ പരസ്യമായെങ്കിലും ഉയര്‍ന്നില്ല, ബിജെപിയില്‍. മഹരാഷ്ട്രയിലെ ബിജെപി-ശിവസേന സഖ്യം കോണ്‍ഗ്രസിനോട് അടിയറവു പറഞ്ഞ കാലത്തു കൂടിയാണ് ആ സഖ്യത്തെ നയിച്ച ഗഡ്കരി, തികച്ചും അപരിചിതമായ ദേശീയ നേതൃത്വത്തില്‍ എത്തുന്നത്. തോല്‍വിയുടെ പേരില്‍ വസുന്ധര രാജെയ്ക്കും ബി.സി. ഖണ്ഡൂരിക്കുമെല്ലാം സ്ഥാനനഷ്ടം വിധിച്ച പാര്‍ട്ടിയാണിത്. ഒരു പാര്‍ട്ടി വേറിട്ട പാര്‍ട്ടിയാവുന്നത് അങ്ങനെയൊക്കെയാണ്. 


അല്ലെങ്കില്‍ തന്നെ ബിജെപിയില്‍നിന്ന് ഇനി എന്തു പ്രതീക്ഷിക്കാനാണ്? രാമക്ഷേത്ര പ്രക്ഷോഭകാലത്തിനിപ്പുറം ഭൂഗുരുത്വത്തിനു വഴങ്ങിവീണു പോയിരിക്കുന്നു, അതിന്‍റെ ഗ്രാഫ്. ജനസംഘം ജനതാ രാഷ്ട്രീയത്തിലൂടെ കടന്നുപോയപ്പോഴുണ്ടായ അപവര്‍ത്തനത്തിന്‍റെ സൃഷ്ടിയാണത്. എന്നാല്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെയോ ദീന്‍ദയാല്‍ ഉപാധ്യായയുടെയോ താത്വിക ദാര്‍ഢ്യമില്ല അതിന്. ജനസംഘകാലത്തെ പിന്‍പറ്റി വളര്‍ന്ന എ.ബി. വാജ്പേയിക്കും എല്‍.കെ. അഡ്വാനിക്കും അപ്പുറം തലയെടുപ്പുള്ള നേതാവിനെ സൃഷ്ടിക്കാനായിട്ടില്ല, ഈ പാര്‍ട്ടിക്ക്. വാജ്പേയിയെയും അഡ്വാനിയെയും ഒഴിച്ചുള്ള ബിജെപി അധ്യക്ഷന്മാരുടെ പട്ടിക നോക്കുക. എം.എം. ജോഷി, കുശഭാവു താക്കറെ, ബങ്കാരു ലക്ഷ്മണ്‍, ജന കൃഷ്ണമൂര്‍ത്തി, വെങ്കയ്യ നായിഡു, രാജ്നാഥ് സിങ്, ഇപ്പോള്‍ ഗഡ്കരി. പാര്‍ട്ടിക്കു പുറത്തല്ല, പാര്‍ട്ടിക്കുള്ളില്‍ തന്നെ എല്ലാവര്‍ക്കും സ്വീകാര്യതയുണ്ടായിരുന്ന ആരുമില്ല ഇതില്‍; പാര്‍ട്ടിക്കു മേല്‍ പൂര്‍ണ നിയന്ത്രണമുണ്ടായിരുന്നവരും ആരുമില്ല. പലരും പാര്‍ശ്വവത്കരിക്കപ്പെട്ടും ചിലരെങ്കിലും അവഹേളിക്കപ്പെട്ടുമാണു ബിജെപി അധ്യക്ഷപദത്തില്‍നിന്നു പടിയിറങ്ങിയത്. വളര്‍ച്ചയുടെ വഴിയില്‍നിന്ന് ഒരു പാര്‍ട്ടി തിരിച്ചുനടക്കുന്നതിന് ഇതും ഒരു ദൃഷ്ടാന്തമാണ്.


നരേന്ദ്ര മോഡി. മോഡി മാത്രമാണു ഹിന്ദുത്വ രാഷ്ട്രീയത്തിലെ ഈ തിരിച്ചൊഴുക്കിനെതിരേ നീന്തിക്കയറിയ നേതാവ്. യെദിയൂരപ്പയുടെ മാടമ്പിഛായയ്ക്കുമപ്പുറമുള്ള നേതൃത്വ പ്രതീതിയുണ്ടാക്കാന്‍ മോഡിക്കു കഴിഞ്ഞിട്ടുണ്ട്. അണികളെ സജീവമാക്കുന്ന തീവ്രഹിന്ദുത്വ നിലപാടുകളോടൊപ്പം തന്നെ വികസന നായകന്‍ എന്ന മാധ്യമവിളിപ്പേര് നിലനിര്‍ത്താനുമാവുന്നു, മോഡിക്ക്. ഇതൊരു രാഷ്ട്രീയക്കാരന്‍റെ വിജയ ഫോര്‍മുലയാണ്. അതുള്ളതുകൊണ്ടാണു പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിലേക്കു മോഡിയുടെ പേരുകള്‍ നിരന്തരമായി ഉയര്‍ന്നുവരുന്നത്. എന്നാല്‍ ബിജെപിയെ അധികാരത്തിന്‍റെ വഴികളില്‍ തിരിച്ചെത്തിക്കാന്‍ ഇതു മതിയാവുമോ? ഗുജറാത്ത് എന്നത് കേവലമൊരു സംസ്ഥാനത്തിന്‍റെ പേരല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. നിലവിളികളുടെയും ചോരയുടെയും പേരുകൂടിയാണത്. വാജ്പേയിയുടെ ബിജെപിയേക്കാള്‍ കുറവായിരുന്നു അഡ്വാനിയുടെ ബിജെപിക്കു സുഹൃത്തുക്കള്‍. മോഡിയുടെ ബിജെപിക്ക് അതു പിന്നെയും കുറയും. എക്കാലവും മോണോലിത്തിക് പൊളിറ്റി സ്വപ്നം കണ്ടിരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പോലും മുന്നണി സംവിധാനത്തിലേക്ക് ഇറങ്ങിവന്ന കാലത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയം, നേരത്തേ പറഞ്ഞപോലെ, സഖ്യകക്ഷികളെ സൃഷ്ടിക്കുന്ന കല കൂടിയാണ്. അഡ്വാനി സംഘരാഷ്ട്രീയത്തിന്‍റെ തീവ്രമുഖമായിരുന്ന കാലത്തു സുഹൃദ്ഭാവവുമായി വാജ്പേയി ഉണ്ടായിരുന്നു, മുന്നില്‍. വിരുദ്ധഭാവങ്ങളുള്ള ഈ ഇരട്ടമുഖങ്ങളായിരുന്നു ബിജെപിയുടെയും എന്‍ഡിഎയുടെയും കരുത്ത്. ഇപ്പോള്‍ തീവ്രമുഖവുമായി മോഡി നില്‍ക്കുമ്പോള്‍ മുന്നണി എന്ന സിസോയുടെ എതിരറ്റത്ത് ആരുണ്ടാവും ചിരിമുഖവുമായി? നിതിന്‍ ഗഡ്കരി ആ പ്രൊഫൈലിലേക്ക് എത്താന്‍ എത്രകാലമെടുക്കും?

No comments:

Post a Comment