കുറ്റവാളികളെ നാടുകടത്തുന്ന പതിവ് പണ്ടുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഭേദഗതിയിലൂടെ അത് അവസാനിപ്പിക്കുകയും പകരം ജീവപര്യന്തം തടവാക്കി മാറ്റുകയുമുണ്ടായി. പക്ഷേ, ഒരു നാട്ടിലെ സദാചാരപ്പോലീസുകാര്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുഞ്ഞിനെ " വിദ്യാലയം കടത്താന്‍ " തീരുമാനിച്ചാലോ...?
ആലപ്പുഴ ജില്ലയിലാണ് സംഭവം. മംഗലം എന്ന തീരദേശ ഗ്രാമത്തില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ് കുട്ടിയെ അയല്‍ക്കാരനും വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ഒരുത്തന് പീഡിപ്പിക്കുന്നു. പീഡനശേഷം എന്തൊ അസ്വസ്ഥത തോന്നി, ഗര്‍ഭമാണെന്ന് ഭയന്ന കുട്ടി, ക്ലാസ്സിലെ കൂട്ടുകാരിയോട് വിവരം പങ്കുവെച്ചു. കൂട്ടുകാരി തന്റെ വീട്ടുകാരോട് കാര്യം വെളിപ്പെടുത്തി.
പിറ്റേന്ന് വിവരമറിഞ്ഞ കൂട്ടുകാരിയുടെ രക്ഷിതാക്കള്‍ മറ്റുള്ളവരെയും കൂട്ടി സ്കൂളിലെത്തുന്നു. പീഡിപ്പിക്കപ്പെട്ട ഈ പെണ്‍കുട്ടിയെ - "ഇത്തിരി കുഴപ്പമായ" പെണ്‍കുട്ടിയെ, സ്കൂളില്‍ തുടര്‍ന്ന് പഠിപ്പിച്ചാല്‍ സ്വന്തം കുട്ടികളെ തങ്ങള്‍ ഇനി സ്കൂളിലേക്ക് വിടില്ലെന്ന് ഭീഷണിപ്പെടുത്തുന്നു. വനിതാ അദ്ധ്യാപകരടക്കമുള്ള ചില അദ്ധ്യാപകര്‍ ആ കുട്ടിയുള്ള ക്ലാസ്സില്‍ തങ്ങള്‍ പോകില്ലെന്ന് പ്രഖ്യാപിക്കുന്നു.
പതിനാറു വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സമ്മതത്തോടുകൂടി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പോലും അത് ജീവപര്യന്തം തടവുകിട്ടാവുന്ന കൊടും കുറ്റകൃത്യമാണെന്നും, പതിനാറുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ലൈംഗിക അവബോധമില്ലായ്മ ഒരു കുറ്റമല്ലെന്നും അത് ചൂഷണം ചെയ്യുന്നതാണ് കുറ്റമെന്നും ഒക്കെയുള്ള പുസ്തക വ്യാഖ്യാനങ്ങള്‍ക്ക് പ്രബുദ്ധരായ ഈ രക്ഷിതാക്കളിലും അദ്ധ്യാപകരിലും യാതൊരു സ്വാധീനവും ഉണ്ടാക്കാനായില്ലെന്ന് ചുരുക്കം. ഗത്യന്തരമില്ലാതെ ഹെഡ്മാസ്റ്റര് ടി.സി നല്കി കുട്ടിയെ സ്കൂളില്‍ നിന്നും പറഞ്ഞുവിടുന്നു.
കുട്ടികളെ കാത്തിരിക്കുന്ന സമീപത്തുള്ള ഒരു സംസ്കൃതം സ്കൂളില്‍ ഈ കുട്ടിയെ ചേര്‍ക്കുന്നു. പക്ഷേ പഴയസ്കൂളിലെ ദുരാചാരഗുണ്ടകള് വിട്ടില്ല. പുതിയ സ്കൂളിലെയും ആ പ്രദേശത്തെ ആകമാനവുമുള്ള സദാചാരം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ അവരിലൊരാള്‍ അങ്ങോട്ട് ഫോണ്‍ ചെയ്യുന്നു. "അവള് കുഴപ്പക്കാരിയാണ് പറഞ്ഞുവിട്ടാല്‍ നിങ്ങള്‍ക്കു കൊള്ളാം...” അന്നു വൈകിട്ട് തന്നെ പുതിയ സ്കൂളില്‍ നിന്നും കുട്ടിയെ കെട്ടുകെട്ടിക്കുന്നു. ഗത്യന്തരമില്ലതെ പാവം മാതാപിതാക്കള്‍ മകളെ പുനലൂരുള്ള മറ്റൊരു സ്കൂളില്‍ ചേര്‍ക്കുന്നു. അവിടുത്തെ സദാചാരം സംരക്ഷിക്കാനും പഴയ സ്കൂളിലെ മാന്യന്മാര് ഇടപെടുന്നു. പെണ്‍കുട്ടി വീണ്ടും പുറത്ത്.
വിവരമറിഞ്ഞ് പഴയ സ്കൂളിലെ മനുഷ്യപ്പറ്റുള്ള ഒരു ടീച്ചര്‍ ആലപ്പുഴയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരെ വിളിച്ച് അന്വേഷിക്കുന്നു: "സാറേ ആ കുഞ്ഞിന് ഏതെങ്കിലും സ്കൂളില്‍ പഠിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കാമോ...?"
കഥയുടെ മറുഭാഗം
മറ്റവനെ എന്തു ചെയ്തു ?
"കഴിഞ്ഞതു കഴിഞ്ഞില്ലേ... ഭാര്യയും കുട്ടികളുമായി താമസിക്കുന്ന അവനെ ഇനി പീഡിപ്പിച്ചിട്ട് എന്തുകാര്യം" നാട്ടുകാരുടെയും അദ്ധ്യാപകരുടെയും പോലീസിന്റെയും പത്രക്കാരുടെയും ഒരേ സ്വരത്തിലുള്ള മറുപടി.
നമ്മുടെ സമൂഹത്തില്‍ നീതി നടപ്പാക്കപ്പെടുന്നു. ഇരകള്‍ക്കല്ല, വേട്ടക്കാരന്.
ഇവിടെ ഒരു കുട്ടിയെ സ്കൂളില്‍ നിന്നും പറഞ്ഞുവിടുന്നതിനുള്ള നടപടിക്രമങ്ങളോ നിയമങ്ങളോ ആരും പരിഗണിച്ചുകാണുന്നില്ല. കുട്ടികളുടെ അവകാശങ്ങള്‍, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ ...!!! "അങ്ങനെയൊക്കെയുണ്ട് " എന്ന് ആരും സ്മരിച്ചുപോലും കാണുന്നില്ല.
കൌമാരപ്രായം എത്തുന്നതിന് മുന്‍പേ പഠനം മുടങ്ങി വീട്ടിലിരിക്കേണ്ടി വരുന്ന ഒരു ബാലികയുടെ അവസ്ഥ ആരും ചിന്തിക്കുന്നു പോലുമില്ല. ദാരുണമായ ഒരു സംഭവത്തിനു ശേഷം തന്റെ പഠനം തുടരാനും സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാനുമുള്ള ഒരു പെണ്‍കുട്ടിയുടെ അവസരം അങ്ങനെ തുലയന്നു.
ഇനി അവള് നടന്നുപോകുമ്പോള്‍ പണ്ടൊരുത്തന്‍ പീഡിപ്പിച്ചതാണ് എന്ന അടക്കം പറച്ചിലിനു പുറമേ, സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ടവള്‍ എന്ന മുദ്രകൂടി അവളുടെ മേല്‍ ചാര്‍ത്തപ്പെടുന്നു. മാംസദാഹത്തിന്റെ പരാക്രമനിമിഷങ്ങള് കാലം ഓര്‍മ്മകളില്‍ നിന്ന് മായ്ച്ചേക്കാം. പക്ഷേ പഠിക്കാനായില്ല എന്ന യാഥാര്‍ത്ഥ്യം അവളെ ജീവിതകാലം മുഴുവന്‍ വേട്ടയാടുമെന്നത് തീര്‍ച്ച. തന്റെ പ്രായത്തിലുള്ള (പതിനൊന്ന് വയസ്സുള്ള) മറ്റ് കുഞ്ഞുങ്ങള്‍ സന്തോഷപൂര്‍വ്വം സ്കൂളിലേക്കോടുമ്പോള്‍ വീടിന് മുന്നിലിരുന്ന് തന്റെ ദുര്‍വ്വിധി ഓര്‍ത്ത് കരയാന്‍ മാത്രമേ അവള്‍ക്ക് കഴിയൂ... "വിധി"യെക്കുറിച്ചൊക്കെ മനസ്സിലാക്കാനുള്ള കഴിവ് ആ കുഞ്ഞിന് ഉണ്ടാകുമോ ആവോ?
ആ സ്കൂളിലെ ഗംഗ ടീച്ചറുടെ ചോദ്യമിതാണ്: "ചങ്കുറപ്പുള്ള സ്കൂളധികൃതരെ" പരിചയമുള്ളവരാരെങ്കിലും ഉണ്ടോ ആ കുട്ടിയെ ഒന്നു സഹായിക്കാന്‍...
അഡ്വ. ടി.കെ സുജിത്
No comments:
Post a Comment