Tuesday, April 3, 2012

ഗാലപ്പഗോസിലെ സസ്യവിന്യാസങ്ങള്‍, വിസ്മയങ്ങള്‍


ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന് 'പ്രകൃത്യായുള്ള പരീക്ഷണ ശാല' എന്ന പേരില്‍ അനശ്വരമാകപ്പെട്ട ദ്വീപസമൂഹമാണ് ഗാലപ്പഗോസ്. തെക്കെ അമേരിക്കയില്‍ നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെ, ശാന്തസമുദ്രത്തില്‍ ഭൂമദ്ധ്യരേഖയ്ക്ക് ഇരുപുറമായിട്ടാണ് ഈ കരപ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്നത്. പ്രകൃതി വിഭവങ്ങളുടെ അപൂര്‍വ്വതകള്‍ ദ്വീപിനെ വശ്യസിദ്ധിയുള്ള ദ്വീപ് (Enchanted isles)എന്ന വിളിപ്പേര് നല്‍കിയിരിക്കുന്നു. 15 വലിയ ദ്വീപുകളും, നിരവധി ചെറുദ്വീപുകളും ചേര്‍ന്ന ഈ പ്രദേശം ആദ്യമായി കണ്ടെത്തിയത്, 1535-ല്‍ ഫ്രേടോമസ് ഡിബര്‍ലാംഗ എന്ന ബിഷപ്പായിരുന്നു. ഭീമാകാരന്‍മാരായ ആമകള്‍, പരുക്കന്‍ പാറക്കെട്ടുകള്‍, കടുംചുവപ്പുനിറമാര്‍ന്ന തേളുകള്‍, ഭീമാകാരന്‍മാരായ ഗൗളികള്‍ എന്നിവയ്ക്കു പുറമെ അനേകം സസ്യജാലങ്ങളും പ്രത്യേകതകളാണ്.

സസ്യ വൈവിധ്യം, വിചിത്രവിശേഷം ഇവിടുത്തെ സസ്യജാലങ്ങളെ നിരീക്ഷിക്കുമ്പോള്‍ വൈവിധ്യത്തിന്റെ ഒരു ശൃംഖലയായി അതു കാണാം. ഓര്‍ക്കിഡുകള്‍, ബ്രൊമീലിയാസ്, ഡെയ്‌സിമരം, പരുത്തി, തക്കാളി, കുരുമുളക്, പാഷന്‍ഫ്രൂട്ട് എന്നിവയുടെ സ്വദേശയിനങ്ങള്‍ ചേര്‍ന്ന 560-ത്തിലധികം സ്പീഷീസുകളിലായി പരന്നു കിടക്കുന്നു. സസ്യപഠനം എളുപ്പമാക്കാന്‍ സസ്യപ്രകൃതിയിലെ 7 വിഭാഗങ്ങളെ ആദ്യം തിരിച്ചറിയണം ഇവയ്‌ക്കോരോന്നിനും സ്വഭാവത്തിലും വര്‍ഗ്ഗസാന്നിധ്യത്തിലും പ്രത്യേകതകള്‍ കാണാം. 1. Littoral 2. Arid 3. Transition 4. Scalesia 5. Brown 6. Miconia 7. Pampa എന്നീ സോണുകള്‍. ഈ വര്‍ഗ്ഗീകരണം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ തനതായ വര്‍ഗ്ഗങ്ങളെക്കുറിച്ചും, അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ചും വിശദാംശങ്ങള്‍ ലഭിക്കും. പന സസ്യങ്ങള്‍ തീരെയില്ലെങ്കിലും, മുള്‍ച്ചെടികളാലും, കണ്ടല്‍ വനങ്ങളാലും ഈ ഭൂമേഖലയില്‍ വസിക്കാന്‍ പര്യാപ്തമായ മറ്റനേകം തദ്ദേശയിനങ്ങളും സമൃദ്ധമാണ് ഈ ദ്വീപുകളില്‍. ഇത്രയധികം സസ്യങ്ങള്‍ ഇവിടെയെത്താന്‍ കാരണക്കാര്‍ പലരാണ്. പക്ഷികള്‍, ജലപ്രവാഹം, സഹവാസത്തിനെത്തിയ, സന്ദര്‍ശകരായെത്തിയ മനുഷ്യര്‍ എന്നിവരാണവര്‍. അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളുടെ പ്രവാഹമായ ലാവയുറഞ്ഞ മേലുപരിതലത്തില്‍ വിത്തുകള്‍ മുളച്ചുയര്‍ന്നാണ് സസ്യങ്ങള്‍ താവളമടിച്ചത്. ഈ സസ്യങ്ങളെ Pioneer plants എന്ന വിഭാഗത്തില്‍ പെടുത്താം. അമേരിക്കയില്‍ നിന്നും തൊട്ടടുത്ത ഈ ദ്വീപുകളിലേക്ക് വന്നെത്തിയവരാണ് അധികവും. ഇവയുടെ പൂക്കള്‍ക്കു പരാഗണം നടത്താനും, വിത്തുവിതരണത്തിനുമായുള്ള ജീവികള്‍ കുറവാണ്. എന്നാല്‍ ഉള്ളവ തമ്മില്‍ ആശ്ചര്യകരമായ പാരസ്പര്യബന്ധം നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വംശവര്‍ദ്ധനവിലും, നിലനില്‍പിലും സവിശേഷത കൈവരുന്നു. ഇവിടെ കണ്ടുവരുന്ന പ്രധാന സസ്യങ്ങളെ ഇനി പരിചയപ്പെടാം, 1. Scalesia Tree daisy എന്ന വിശേഷനാമമുള്ള ഇവയ്ക്ക ഡാര്‍വ്വിന്‍ ഫിന്‍ഞ്ചസ് എന്ന പക്ഷികളെപ്പോലെ പരിണാമപരമായ പ്രാധാന്യമുണ്ട്. ഇതേ കുടുംബാംഗങ്ങളായ Darwiniothamnus, Lecocarpus, Macraca എന്നിവയും ഇടകലര്‍ന്നു കാണുന്നു. 2. Rhizophora mangle (Red mangrove) ചുവന്ന കാണ്ഡം, 20 മീറ്ററിലധികം ഉയരം, മഞ്ഞ പുഷ്പങ്ങള്‍. ഈ ചെടികള്‍ കരിയ്ക്കും, തോല് ഉറയാനുള്ള ടാനിനും ഉപയോഗിക്കുന്നു. 3. Laguncularia racemosa (White mangrove) കുറ്റിച്ചെടിയായി വളരുന്ന ഈ സസ്യത്തിന്റെ ഇലകള്‍ക്കു മിനുസവും, കുഴിഞ്ഞ അഗ്രവുമുണ്ട്. 4. Conocarpus erects (Button mangrove) കറുത്തിരുണ്ട തൊലിയോടെ, അണ്ഡാകൃതിയും മുനയോടുകൂടിയതുമായ ഇലകളും ഇവയുടെ പ്രത്യേകതകളാണ്. പച്ചനിറത്തിലുള്ള പൂക്കള്‍ പാകമായി പര്‍പ്പിള്‍ നിറമായിമാറുന്നു. (6) വിരുന്നിനെത്തിയവര്‍ വിപത്തൊരുക്കുന്നു ഈ വന്യദ്വീപുകള്‍ ഇന്ന് ഏറ്റവും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്, പലനാട്ടിലും നിന്ന് ഇവിടെയെത്തിയ കളസസ്യങ്ങള്‍. ഏതാണ്ട് 475 സസ്യജാതികള്‍, 1999 ലെ കണക്കെടുപ്പു പ്രകാരം ഇങ്ങനെ വന്നു ചേര്‍ന്നിട്ടുണ്ട്. ഓരോ വര്‍ഷവും 10 വെച്ച് ഇത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. തനതു സസ്യങ്ങള്‍ക്ക് വളരാനിട നല്‍കാതെ മേല്‍പറഞ്ഞവ പ്രശ്‌നമാകുന്നു. Lantana camara, psidium guayaba, Rubus nive എന്നിവര്‍ അതില്‍ ചിലതാണ്. സന്ദര്‍ശകരുടെ പ്രതിലോഭമായ ചെയ്തികളും ആടുമാടുകളുടെ മേച്ചിലും മറ്റൊരു ഭീഷണിയാണ്. മഹാസമുദ്രത്തിന്റെ മദ്ധ്യേ നിരവധി ദ്വീപുകള്‍, അതില്‍ ഉയര്‍ന്നു നില്‍ക്കുന്ന അഗ്നിപര്‍വ്വതങ്ങള്‍, അവയുടെ ശിഖരത്തിലും, ഗര്‍ത്തത്തിലും വസിക്കുന്ന അപൂര്‍വ്വ സസ്യങ്ങള്‍, അവയെങ്ങനെ ഇവിടെയെത്തി, കടല്‍കാറ്റിനെ ചെറുത്ത് എങ്ങനെ അതിജീവിക്കുന്നു, എന്നതെല്ലാം അത്ഭുതത്തോടെയേ ഉള്‍ക്കൊള്ളാനാവൂ. എന്നിട്ടും, ജീവികളുടെ ഉല്പത്തിപരമായ അന്വേഷണങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍, ഒരു മഹാനായ ശാസ്ത്രജ്ഞന് ഉള്‍ക്കാഴ്ച നല്‍കാന്‍, ഈ ഭൂപ്രദേശം വേണ്ടി വന്നു എന്നതും നമ്മെ അത്ഭുതപ്പെടുത്തുന്നു. ജീവശാസ്ത്രപരമായ ഇനിയുമേറെ പഠനങ്ങള്‍ക്ക് ഇതേ ദ്വീപുകള്‍ കൂടുതല്‍ തെളിവു തന്നേക്കും. ഭൂവിജ്ഞാനീയത്തിനും, പരിണാമശാസ്ത്രത്തിനും ഒരുപോലെ പ്രാധാന്യമേറിയ തെളിവുകള്‍ നല്‍കാന്‍ ഗാലപ്പോസ് നമ്മെ മാടിവിളിക്കുന്നു. H.M.S ബീഗിള്‍ എന്ന കപ്പല്‍പോലെ, മറ്റൊരു നൗകയെടുത്ത് വിജ്ഞാനമുത്തുകളും, വിവേകവിത്തുകളും ശേഖരിക്കാന്‍ നമുക്ക് പുറപ്പെടാം.

No comments:

Post a Comment