Thursday, April 5, 2012

വള്ളിക്കാവില്‍നിന്ന് (നല്ല)വാര്‍ത്തകളൊന്നുമില്ല

പുറം നാടുകളിലേയ്ക്കുള്ള കേരളത്തിന്റെ കയറ്റുമതികളില്‍ മുന്‍പന്തിയിലാണ് മാനുഷികവിഭവശേഷി എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. പിഎസ്‌സി അംഗീകാരത്തിനോ മറ്റൊ പണ്ട് സെക്രട്ടറിയേറ്റില്‍ ചെന്നപ്പോ അവിടെയിരുന്ന ഒരു സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോര്‍ക്കുന്നു, “നിങ്ങളെന്തിനാണ് ഇത്തരം ചില്ലറ കാര്യങ്ങള്‍ക്കൊക്കെ നടക്കുന്നത്. നിങ്ങളെ പഠിപ്പിയ്ക്കുന്നത് ഇവിടെ ജോലി ചെയ്യാനല്ല എന്നറിഞ്ഞുകൂടെ,” എന്ന്.

എം മുകുന്ദന്‍ വരച്ചിട്ട മയ്യഴിയിലെ , എന്നെങ്കിലും ഫ്രാന്‍സില്‍ പോകാന്‍ പറ്റുമെന്നുള്ള സ്വപ്നത്തിന്റെ ചിറകില്‍ ദരിദ്രരായി ജീവിയ്ക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ആധുനിക രൂപമാണ് നേഴ്സിങ്ങുള്‍പ്പെടെയുള്ള അനുബന്ധ വൈദ്യ വിഷയങ്ങളില്‍ ജോലി ചെയ്യുന്ന ഇന്നത്തെ ചെറുപ്പക്കാര്‍. എന്നെങ്കിലും തങ്ങള്‍ക്കുമുന്നില്‍ തുറന്നുകിട്ടിയേക്കാവുന്ന പുറംനാടുകളിലുള്ള സുഖമായ ജീവിതത്തിനെ സ്വപ്നം കണ്ട് ആത്മാഭിമാനം പണയം വച്ച് നെറികേടുകള്‍ക്ക് നേരേ ഒരുപാടുതവണ അവര്‍ കണ്ണടച്ചു.

ഒരു ശരാശരി നേഴ്സിന് അമൃതയിലും, കേരളത്തിലെ മിക്ക സ്വകാര്യ മേഖലാ ആശുപത്രികളിലും നാലായിരം രൂപയില്‍ താഴെയാണ് ഇതെഴുതുന്ന ദിവസവും ശമ്പളം. പലരും വീട്ടില്‍ നിന്ന് ഇങ്ങോട്ട് പണം വരുത്തിയാണ് ജീവിയ്ക്കുന്നത് തന്നെ. ഒരു നേരത്തെ വെജിറ്റേറിയന്‍ ഭക്ഷണത്തിനു മുപ്പത് രൂപയ്ക്ക് പുറത്ത് നല്‍കേണ്ടിവരുന്നു അമൃതയുടെ തന്നെ കാന്റീനുകളില്‍. മൂവായിരം രൂപയോളം അമൃതയുടെ കാന്റീനില്‍ തന്നെ തിരിച്ചടയ്ക്കേണ്ടിവരും എന്നാണൊരു ജീവനക്കാരി പറഞ്ഞത്. പുറത്ത് നിന്ന് ഭക്ഷണം കഴിയ്ക്കണമെങ്കില്‍ എത്രയാകും എന്ന് ഞാനിവിടെയെഴുതേണ്ട കാര്യമില്ല. താമസത്തിനു നാലും അഞ്ചും പേര്‍ ഇടതിങ്ങി ഒരു മുറിയില്‍ കഴിച്ചുകൂട്ടിയാലും അഞ്ഞൂറു രൂപയിലധികമാകും മാസവാടക. ഒരുമാസത്തെ ശമ്പളം, മൂന്നുനേരം മാന്യമായി ഭക്ഷണം കഴിയ്ക്കാന്‍ പോലുമില്ലാത്ത അവസ്ഥ. പലരും വന്‍ തുകകള്‍ ബാങ്ക് വായ്പയെടുത്തിട്ടായിരിയ്ക്കും പഠനം നടത്തിയിട്ടുണ്ടാകുക. പഠനവും കഴിഞ്ഞ് ബാക്കിയുണ്ടാവുന്നത് ലക്ഷക്കണക്കിനു രൂപയുടെ ബാങ്ക് വായ്പയാണ്. അത് തിരിച്ചടയ്ക്കാന്‍ പോലും ശമ്പളം തികയുന്നില്ല.

"ഒരു ശരാശരി നേഴ്സിന് അമൃതയിലും, കേരളത്തിലെ മിക്ക സ്വകാര്യ മേഖലാ ആശുപത്രികളിലും നാലായിരം രൂപയില്‍ താഴെയാണ് ഇതെഴുതുന്ന ദിവസവും ശമ്പളം. പലരും വീട്ടില്‍ നിന്ന് ഇങ്ങോട്ട് പണം വരുത്തിയാണ് ജീവിയ്ക്കുന്നത് തന്നെ. ഒരു നേരത്തെ വെജിറ്റേറിയന്‍ ഭക്ഷണത്തിനു മുപ്പത് രൂപയ്ക്ക് പുറത്ത് നല്‍കേണ്ടിവരുന്നു അമൃതയുടെ തന്നെ കാന്റീനുകളില്‍. മൂവായിരം രൂപയോളം അമൃതയുടെ കാന്റീനില്‍ തന്നെ തിരിച്ചടയ്ക്കേണ്ടിവരും എന്നാണൊരു ജീവനക്കാരി പറഞ്ഞത്. " എങ്ങാനും ഒരു ജോലി കിട്ടിയാലോ? ജോലി കിട്ടണമെങ്കില്‍ മിക്ക ആശുപത്രികളിലും ബോണ്ട് നല്‍കണം. തങ്ങള്‍ ഇത്ര നാള്‍ ഇവിടെ ജോലിചെയ്തുകൊള്ളാം എന്ന് ഒപ്പിട്ടുകൊടുക്കുകയും ജീവനക്കാരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രിയില്‍ പിടിച്ചുവയ്ക്കുകയും ചെയ്യും. ബോണ്ട് കാലാവധിയ്ക്ക് മുന്‍പ് മറ്റ് ജോലി കിട്ടിയോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ജോലി വിടുകയാണെങ്കില്‍ ബോണ്ടില്‍ പറഞ്ഞ തുക കെട്ടിവച്ചേ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുനല്‍കുകയോ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്യുകയുള്ളൂ.

നിയമവിരുദ്ധമാണെന്നറിഞ്ഞുതന്നെ അമൃതയുള്‍പ്പെടെയുള്ള പല വന്‍‌കിട സ്വകാര്യ ആശുപത്രികളിലും ഇത് പതിവാണ്. ബോണ്ട് കാലാവധി തീരാന്‍ രണ്ട് ആഴ്ചയുണ്ട് എന്ന് കാരണം പറഞ്ഞ് എന്റെയൊരു സുഹൃത്തിന്റെ ശമ്പള ബാക്കിയും (ജോലി ചെയ്ത ശമ്പളം), എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും കൊടുക്കാതെയിരുന്നത് എനിയ്ക്ക് നേരിട്ടനുഭവമുണ്ട്. തുടര്‍ പഠനത്തിനു പോകുവാനായിരുന്നു അയാള്‍ ജോലി വിട്ടത്. നേഴ്സുമാര്‍ക്ക് മുപ്പതിനായിരവും അമ്പതിനായിരവും ഒക്കെയാണ് ബോണ്ട് മുറിയ്ക്കണമെങ്കില്‍ കെട്ടി വയ്ക്കേണ്ട തുക. പലര്‍ക്കും ഇത് നിയമവിരുദ്ധമാണെന്നറിയില്ല എന്നതാണ് ആശുപത്രിക്കാര്‍ ചൂഷണം ചെയ്യുന്നത്. അഥവാ നിയമവിരുദ്ധമെന്ന് അറിഞ്ഞാല്‍ തന്നെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമല്ലോ എന്നതുകാരണം പലരും ഒന്നും മിണ്ടാറില്ല. ഈ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് ആശുപത്രിക്കാരുടെ തുറുപ്പുശീട്ട്.

നേഴ്സിങ്ങ് ജോലിയ്ക്ക് ഡ്യൂട്ടി സമയമൊക്കെ തോന്നുന്നതുപോലെയാണ്. പതിനാറു മണിക്കൂറോളം ഡ്യൂട്ടിയെടുപ്പിക്കലൊക്കെ സര്‍വസാധാരണമാണ്. രാത്രിയില്‍ ഡ്യൂട്ടിയെടുക്കുന്നതിനോ, അധിക ഡ്യൂട്ടിയെടുക്കുന്നതിനോ അധികമായി വലുതായൊന്നും നല്‍കാറുമില്ല. നാലും അഞ്ചും പേര്‍ ചേര്‍ന്നു ജീവിയ്ക്കുന്ന മുറിയില്‍ അല്‍‌പ്പം സ്വകാര്യതയോ സമാധാനമോ ഉണ്ടാകാറില്ല. മരണവും അത്യാഹിതങ്ങളും അടക്കം ദിവസേന ജോലിയുടെ ഭാഗമായുള്ള സമ്മര്‍ദ്ദം വേറെ. പലപ്പോഴും രോഗികളുടേയും അവരുടെ കൂടെനില്‍ക്കുന്നവരുടെയും പെരുമാറ്റം വളരെ മോശമായാണുണ്ടാവുക. ആശുപത്രിയുടെ ഒരു പ്രതിനിധിയെന്ന നിലയില്‍ എന്തുകാര്യത്തിനും തെറിവിളി നേഴ്സിനായിരിയ്ക്കും.

ഡോക്ടര്‍മാര്‍ അവരുടെ ദേഷ്യവും കാണിയ്ക്കുന്നത് നേഴ്സിനോടാണ്. രോഗികളുടെയും മറ്റു ജീവനക്കാരുടേയും മുന്നില്‍ വച്ച് നേഴ്സിനോട് മോശമായി പെരുമാറുക എന്നത് ഒരു ഹോബി പോലെ കൊണ്ടുനടക്കുന്ന ഡോക്ടര്‍മാരെ എനിയ്ക്കറിയാം. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ നേഴ്സുമാരോട് സംസാരിയ്ക്കുന്നവര്‍ വളരെ ചുരുക്കം. ഒന്നുകില്‍ പാട്രണൈസ് ചെയ്ത് കൊണ്ട്, അല്ലെങ്കില്‍ തെറിവിളി. ജീവിതം വഴിമുട്ടി നില്‍ക്കുന്ന, ബാങ്ക് വായ്പയുടെ ജപ്തിനോട്ടീസുകള്‍ തലയ്ക്കു മുകളില്‍ നില്‍ക്കുന്ന, മനസമാധാനമായി ഒരുനേരം ഭക്ഷണം പോലും കഴിയ്ക്കാന്‍ കഴിയാത്ത, ബോണ്ടെഴുതിപ്പോയതുകൊണ്ട് എല്ലാം സഹിച്ച് അടിമപ്പണി ചെയ്യേണ്ടി വരുന്ന ഈയൊരവസ്ഥയിലാണ് ഇവര്‍ ഒരു സംഘടനയെപ്പറ്റിയാലോചിയ്ക്കുന്നത്.

യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ എന്ന സംഘടനയുടെ ഒരു യൂണിറ്റ് അമൃതയില്‍ തുടങ്ങി. മറ്റെല്ലാ വ്യവസായശാലകളിലേയും പോലെ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയവരെ മറ്റു കാരണങ്ങള്‍ പറഞ്ഞ് പിരിച്ചുവിട്ടുകൊണ്ടും സ്ഥലം മാറ്റിക്കൊണ്ടുമാണ് അമൃതയും പ്രതികരിച്ചത്. യാതൊരുവിധ സമരപരിപാടികള്‍ക്കും തുടക്കമിട്ടുകൊണ്ടല്ല സംഘടന തുടങ്ങിയത്. തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിയ്ക്കാന്‍ ഒരു വേദിയായി, ഒരു തുടക്കമെന്ന നിലയില്‍ ഒരു യൂണിറ്റ് രൂപീകരിയ്ക്കുക മാത്രമാണ് അവര്‍ ചെയ്തത്. ഉടനേതന്നെ യൂണിറ്റിന്റെ പ്രവര്‍ത്തകരില്‍ പ്രധാനപ്പെട്ടവരെ യാതൊരു കാരണവും കൂടതെ പിരിച്ചുവിടുകയും ബാക്കിയുള്ളവരെ സ്ഥലം മാറ്റുകയും ചെയ്തു.

യാതൊരു കാരണവും കൂടാതെ ഇഷ്ടമില്ലാത്തവരെ പിരിച്ചുവിടല്‍ അമൃതയിലെ ഒരു സ്ഥിരം പരിപാടിയാണ്. സാധാരണ ഗതിയില്‍ ഇതേപറ്റി ആരും ചോദിക്കാനും പറയാനുമില്ലാത്തതു കൊണ്ട് ഒന്നും നടക്കാറില്ല. പിരിച്ചുവിട്ടവരിലൊരാള്‍ക്കെതിരേ, ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നപരാതി കിട്ടിയതുകൊണ്ടാണ് പിരിച്ചുവിട്ടതെന്നായിരുന്നു മാനേജ്മെന്റിന്റെ നിലപാട്. മുന്‍പും ആളുകളെ പിരിച്ചുവിടുന്നതിനായി ഇത്തരം കള്ളപ്പരാതികള്‍ അമൃതാ മാനേജ്മെന്റ് ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്.

പരാതി നല്‍കി എന്നു പറയുന്ന കുട്ടിയെ അസോസിയേഷന്റെ ആള്‍ക്കാര്‍ കാണുകയുണ്ടായി. പരാതിക്കാരിയ്ക്കു തന്നെ അതൊരു പുതിയ അറിവായിരുന്നു. അങ്ങനെയൊരു പരാതി നല്‍കിയിട്ടില്ല എന്ന് അവര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് എഴുതി നല്‍കി. അതോടെ തങ്ങളുടെ കള്ളിവെളിച്ചത്താകുമെന്ന് അമൃതയ്ക്ക് മനസ്സിലായി. അപ്പോഴാണ് ഈ വിഷയത്തെപ്പറ്റി സംസാരിയ്ക്കാനായി യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ സംസ്ഥാന നേതാക്കളായ ജാസ്മിന്‍ ഷാ, സുദീപ്, ഷിഹാബ്, നജീബ്, ബിബു പൌലോസ് എന്നിവരടക്കം ആറുപേരെ അമൃതയിലേയ്ക്ക് ക്ഷണിച്ചത്.

മുന്‍‌കൂട്ടി പദ്ധതി ചെയ്ത രീതിയില്‍ തന്നെയായിരുന്നു ആക്രമണം. എച് ആര്‍ അസിസ്റ്റന്റ് ആയ സുധാംശു ഇവരെ വെളിയില്‍ നിന്ന് വിളിച്ച് എച് ആര്‍ ഡിപ്പാര്‍ട്ട്മെന്റിലെക്ക് കൊണ്ട് പോകുന്നു. വളരെ കാര്യമായി ചിരിച്ച് സ്വീകരിച്ചശേഷം അസിസ്റ്റന്റ് എച് ആര്‍ മാനേജരെ കാണാനെന്നു പറഞ്ഞ് വിളിച്ച് കൊണ്ട് വന്ന അവരെ എച് ആര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഇടനാഴിയില്‍ വച്ച് മുപ്പത്തഞ്ചോളം പേര്‍ വരുന്ന സംഘം തല്ലുകയായിരുന്നു. അവരെ പിന്തുടര്‍ന്ന് ഇടനാഴിയുടെ ഇരുവഴത്തുനിന്നും വന്ന അമൃതാ ആശുപത്രിയുടെ ഗുണ്ടകള്‍, കെണിയിലാക്കിയപോലെ ആയ നേഴ്സിങ്ങ് യൂണിയന്‍ പ്രവര്‍ത്തകരെ, കമ്പിവടി, പാര, ഇടിക്കട്ട, കുറുവടി, പട്ടികക്കഷണം മുതലായവയൊക്കെക്കൊണ്ട് അതിക്രൂരമായി മര്‍ദ്ദിച്ചു. കൂടെവന്ന എച് ആര്‍ ജീവനക്കാരന്‍ ഓഫീസിലേക്ക് കയറിപ്പോയി. അടികൊണ്ടവരില്‍ ചിലരെ വലിച്ചിഴച്ച് കൊണ്ട് ആ ഇടനാഴിയുടെയടുത്ത് പണിതീരാതെകിടക്കുന്ന ഒരു കെട്ടിടത്തിന്റെയടുത്തും കൊണ്ടിട്ട് മര്‍ദ്ദിച്ചു. ഇവരുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല, മൊബൈല്‍ ഫോണ്‍, പേഴ്സുകള്‍ ഒക്കെ തട്ടിയെടുത്തു. 'കൊല്ലെടാ' എന്ന് വിളിച്ച്പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം.

മൃതപ്രായരായ അവരെ വലിച്ചിഴച്ച് കൊണ്ട് തന്നെ അമൃതയിലെ കാഷ്വാല്‍റ്റിയില്‍ കൊണ്ടിട്ടു. എന്നിട്ട് കാഷ്വാല്‍റ്റിയില്‍ നിന്ന് പോര്‍വിളിയും ഭീഷണിയും തുടര്‍ന്നു. ഇത് പ്രശ്നമാക്കിയാല്‍ കുടുംബമടക്കം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സെക്യൂരിറ്റിക്കാരും ഡോക്ടര്‍മാരുമുള്‍പ്പെടെയുള്ളവര്‍ നോക്കുകുത്തികളായി നിന്നതേയുള്ളൂ.

ഈ എച് ആര്‍ മാനേജരും അമൃതയിലെ മുതിര്‍ന്ന മാനേജ്മെന്റുമൊക്കെ അമൃതാ മഠത്തിലുള്ള മുതിര്‍ന്ന സന്യാസിമാരുമായും അമൃതാനന്ദമയിയുമായും തന്നെ അടുത്ത ബന്ധമുള്ളവരാണ്. ഒരുപക്ഷേ ഒരു ഫോണ്‍കോള്‍ അകലെ. ഇവരൊന്നും അറിയാതെയാണ് ഇതുപോലെ ആറേഴു പേരെ തല്ലിക്കൊല്ലാറാക്കിയതെന്ന് വിശ്വസിയ്ക്കാന്‍ പ്രയാസമാണ്.

വിവരമറിഞ്ഞ് നേഴ്സുമാരും അഭ്യുദയകാംഷികളായ മറ്റു ജീവനക്കാരും കാഷ്വാല്‍റ്റിയിലെത്തി. ഈ ആശുപത്രിയില്‍ ശരിയായ ചികിത്സ ലഭിക്കില്ലെന്നു മാത്രമല്ല ജീവനു തന്നെ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞ അടികൊണ്ടവര്‍ക്ക് മറ്റ് ആശുപത്രിയിലേക്ക് പോകണമെന്ന് പറഞ്ഞെങ്കിലും അതിനു സമ്മതിയ്ക്കാതെ അവിടെ തടഞ്ഞുവയ്ക്കുകയാണ് അമൃതാ മാനേജ്മെന്റ് ചെയ്തത്.

പിന്നീട് തല്ലു കൊണ്ടവര്‍ ഫോണ്‍ ചെയ്തതനുസ്സരിച്ച് പുറത്തുനിന്ന് ഡീ വൈ എഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ എത്തുകയും ഇവരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെടുകയും ഒടുവില്‍ മാനേജ്മെന്റ് വഴങ്ങുകയുമായിരുന്നു. തല്ലുകൊണ്ടവരില്‍ ഒരാളുടെ മുട്ടുചിരട്ട പലതായി മുറിഞ്ഞു. മറ്റൊരാളുടെ തലയില്‍ 56 തുന്നിക്കെട്ടലാണ് വേണ്ടിവന്നത്. മറ്റുള്ളവര്‍ക്കും സാരമായി പരിക്കേറ്റു. ഇരുമ്പുവടികൊണ്ട് അടിച്ചതിന്റെ പാട് ടീവീയിലൂടെ കാണിയ്ക്കുന്നതിന് എല്ലാവരും സാക്ഷികളാണല്ലോ. മറ്റ് ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് പോലും അമൃതക്കാര്‍ അനുവദിച്ചില്ല.

"അമൃതയില്‍ ഓപ്പറെഷന്‍ തീയറ്ററിലും മറ്റ് അത്യാഹിത വിഭാഗങ്ങളിലും ജോലി ചെയ്തുകൊണ്ടിരുന്ന നേഴ്സുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തി രോഗികളുടെ ജീവന്‍ അപകടത്തിലാക്കിയെന്നായി അമൃതയുടെ പുതിയ കള്ളപ്രചാരണം. ഓപ്പറെഷന്‍ തീയറ്ററില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ തന്നെ അറിയിച്ചതു വച്ച് അവിടെ ഒരൊറ്റ നേഴ്സ് പോലും ഓപ്പറെഷന്‍ തീയറ്ററില്‍ നിന്ന് ജോലി നിര്‍ത്തി പോയിട്ടില്ല. തീയറ്റര്‍ ഡ്യൂട്ടിക്കിടെ നിന്ന് സര്‍ജറിയില്‍ ഇല്ലാത്ത നേഴ്സുമാര്‍ പണിമുടക്കിയെങ്കിലും ട്രാന്‍സ്പ്ലാന്റ് ഉള്‍പ്പെടെയുള്ള സര്‍ജറിക്കിടെ അത് ചെയ്തുകൊണ്ടിരുന്ന എല്ല നേഴ്സുമാരും അത് പൂര്‍ത്തിയാക്കിയിട്ടു തന്നെയാണ് പണിമുടക്കിലേര്‍പ്പെട്ടത്. സര്‍ജറി നിര്‍ത്തിവച്ച് സമരം ചെയ്തു എന്ന് പ്രചാരണമഴിച്ചുവിടുന്നതിലെ തന്നെ ഹൃദയശൂന്യത പേടിപ്പിയ്ക്കത്തക്കതാണ്." തങ്ങളോടൊപ്പമുണ്ടായിരുന്നവരെ, തങ്ങള്‍ക്കു വേണ്ടി സംസാരിക്കാനെത്തിയ യൂണിയന്‍ പ്രവര്‍ത്തകരെ, ചതിയില്‍ വിളിച്ചുവരുത്തി ഗുണ്ടകളെക്കൊണ്ട് തല്ലിച്ചതച്ചെന്ന വിവരമറിഞ്ഞാണ് അമൃതയിലെ നേഴ്സുമാര്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. അടിയന്തിര ജോലികളിലും പ്രൊസീജിയറുകളിലുമുള്‍പ്പെട്ടിരിയ്ക്കുന്നവരെ ഒഴിവാക്കിയാണ് അവര്‍ അന്നു രാത്രിയും പിറ്റേന്നും പണിമുടക്കിയതും.

പിറ്റേന്ന് രാവിലേതന്നെ നേഴ്സുമാരുടെ പണിമുടക്കുന്നതിനെതിരേ 'പൊതുജനങ്ങള്‍ ' എന്ന പേരില്‍ ആശുപത്രിയിലെ തന്നെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലും മറ്റും പണിയെടുക്കുന്ന ചിലരെ വാടകയ്ക്കെടുത്ത് ആശുപത്രിയിലെ മേസ്തരിപ്പണികള്‍ക്കായി പുറത്തുനിന്നെത്തിയ ബംഗാളികളായ തൊഴിലാളികളേയും ചേര്‍ത്ത് മാനേജ്മെന്റ് നേഴ്സുമാരുടേ സമരത്തിനു നേരേ ആക്രമണമഴിച്ചുവിട്ടു. ബംഗാളികളായ തൊഴിലാളികളും മറ്റും കാര്യമെന്തെന്നുപോലുമറിയാതെയായിരുന്നു അക്രമികളുടെ പിറകേ പോയത്. ഭാഗ്യത്തിനു പോലീസ് സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു. പോലീസ് ഇവരെ വിരട്ടിയോടിച്ചു. ഇതിനിടെ സമരക്കാര്‍ ഇരിയ്ക്കുന്നയിടങ്ങളിലേക്ക് ആംബുലന്‍സ് ഓടിച്ചുകയറ്റാനും ശ്രമമുണ്ടായി. എല്ലാവരും ഒരുമിച്ചു നിന്നതുകൊണ്ട് അപകടം ഒഴിവായി.

സംഭവമറിഞ്ഞ് പി രാജീവ് എംപി, ഹൈബി ഈഡന്‍ എംഎല്‍ഏ, മുന്‍ എംപിയും തൊഴിലാളിപ്രവര്‍ത്തകനുമായ കെ ചന്ദ്രന്‍പിള്ള എന്നിവര്‍ സ്ഥലത്തെത്തുകയും സമരം ചെയ്യുന്നവര്‍ക്ക് പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. മാനേജ്മെന്റ് ഈ അവസരങ്ങളിലെല്ലാം ക്രൂരമായ നിസംഗതയാണ് കാണിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാതെ, സമരം ചെയ്യുന്നവരോട് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. “ഈ ആശുപത്രി പൂട്ടിയിട്ടാല്‍ ഞങ്ങള്‍ക്കൊന്നുമില്ല. ഈ ആശുപത്രി ഞങ്ങള്‍ പൂട്ടിയിടും” എന്ന് മാനേജ്മെന്റിന്റേയും മഠത്തിന്റേയും ഉത്തരവാദിത്തപ്പെട്ടവര്‍ ഭീഷണി മുഴക്കി. അതിനിടെയാണ് സമരം ചെയ്യുന്നവരില്‍ ഉള്‍പ്പെട്ട മറ്റൊരാളെ മാനേജ്മെന്റിന്റെ ഗുണ്ടകള്‍ തല്ലിച്ചതച്ചത്.

ലിസു മാത്യു എന്നയാളെയായിരുന്നു അത്. സമരത്തിനിടയില്‍ മറ്റെന്തോ കാര്യത്തിനായി കൂട്ടത്തില്‍ നിന്ന് മാറിയ ഈ ചെറുപ്പക്കാരനെ ഗുണ്ടകള്‍ ആരും കാണാതെ വളഞ്ഞ്പിടിയ്ക്കുകയും പൊതിരേ തല്ലുകയുമായിരുന്നു. ആശ്രമത്തിലെ മുന്‍ ബ്രഹ്മചാരിയായിരുന്ന അനില്‍ എന്നയൊരാളായിരുന്നു മര്‍ദ്ദനത്തിനു നേതൃത്വം നല്‍കിയത്. മുഖത്തടിച്ചാല്‍ മറ്റുള്ളവര്‍ കാണും എന്ന് പറഞ്ഞ് മുഖം ഒഴിവാക്കിയായിരുന്നു തല്ലല്‍.

രാവിലേ ഒന്‍പത് മണിമുതല്‍ ബോധം മറയുവോളം തല്ലിയ അയാളെ ആള്‍ക്കാര്‍ അറിയാതെയിരിക്കാന്‍ ചവറിടുന്ന മുറിയില്‍ പൂട്ടിയിട്ടു. പതിവിനു വിപരീതമായി ലിസുവിനെ കാണാതായെന്ന് മനസ്സിലാക്കിയ സമരക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. ചേരാനല്ലൂര്‍ പോലീസ് അന്വേഷണത്തിനെത്തിയപ്പോള്‍ സ്വാമിമാരുടെ സംഘം പോലീസിനെ അകത്തുപ്രവേശിപ്പിക്കാതെ തടഞ്ഞു. ഒടുവില്‍ ഹൈബീ ഈഡനും പീ രാജീവുമെത്തിയപ്പോഴാണ് ഇങ്ങനെയൊരാളെ ആശുപത്രിക്കുള്ളില്‍ പൂട്ടിയിട്ടിട്ടുണ്ടെന്ന് മാനേജ്മെന്റ് സമ്മതിച്ചത്. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുനില്‍ ജേക്കബാണ് ആശുപത്രിക്കകത്ത് കയറി മാലിന്യപ്പുരയില്‍ നിന്ന് ലിസുവിനെ മോചിപ്പിച്ചത്. മൂന്നു ദിവസത്തോളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ സര്‍ജിക്കല്‍ ഐ സീ യൂവില്‍ കിടന്ന ലിസുവിനെ ഇന്നലെയാണ് (ഡിസംബര്‍ 14) സാധാരണ വാര്‍ഡിലേക്ക് മാറ്റിയത്.

അമൃതയില്‍ കാഷ്വാല്‍റ്റിയുടെ മുന്നിലും പ്രധാനവാതിലിനു മുന്നിലും തണലുള്ളയിടങ്ങളില്‍ സമരക്കാര്‍ ഇരിക്കാതെയിരിക്കാന്‍, ആശ്രമത്തിന്റേയും ആശുപത്രിയുടേയും എല്ലാ വണ്ടികളും കൊണ്ടുവന്ന് നിരത്തിയിട്ടു. പക്ഷേ സമരത്തിലുള്‍പ്പെട്ട എല്ലാവരും പൊരിവെയിലത്ത് നിരന്നിരുന്ന് അവരുടെ അവകാശങ്ങള്‍ക്കായി പൊരുതി.

ഇത്തരമൊരു സമരത്തിന് എല്ലാ ഭാഗത്തുനിന്നും പിന്തുണ ഉണ്ടായി. അമൃതാ ആശുപത്രി നില്‍ക്കുന്ന പോണേക്കര നിവാസികള്‍, ആട്ടോത്തൊഴിലാളിയൂണിയന്‍ എന്നിവരൊക്കെ സമരം ചെയ്യുന്നവര്‍ക്കായി വെള്ളവും ഭക്ഷണവുമെത്തിയ്ക്കാനും അവരുടെ കാര്യങ്ങള്‍ നോക്കുവാനും മുന്‍പന്തിയിലുണ്ടായിരുന്നു. പ്രമുഖ തൊഴിലാളി സംഘടനകളിലും വര്‍ഗ്ഗ ബഹുജന സംഘടനകളിലും ഉള്‍പ്പെട്ട ഒരുപാടുപേര്‍ ഇവര്‍ക്ക് പിന്തുണയുമായെത്തി. മുഖ്യധാരാ മാധ്യമങ്ങള്‍ ആദ്യമൊക്കെ സമരത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാതെ തങ്ങളുടെ വലിയൊരു പരസ്യവരുമാനമായ അമൃതാ ഇന്‍‌കോര്‍പ്പറെഷനോട് കൂറുകാട്ടിയെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയായിലും ദേശാഭിമാനിയിലും മറ്റും വന്ന വാര്‍ത്തകളെ തമസ്കരിയ്ക്കാന്‍ അവര്‍ക്കും കഴിഞ്ഞില്ല.

അമൃതയില്‍ ഓപ്പറെഷന്‍ തീയറ്ററിലും മറ്റ് അത്യാഹിത വിഭാഗങ്ങളിലും ജോലി ചെയ്തുകൊണ്ടിരുന്ന നേഴ്സുമാര്‍ മിന്നല്‍ പണിമുടക്ക് നടത്തി രോഗികളുടെ ജീവന്‍ അപകടത്തിലാക്കിയെന്നായി അമൃതയുടെ പുതിയ കള്ളപ്രചാരണം. ഓപ്പറെഷന്‍ തീയറ്ററില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍ തന്നെ അറിയിച്ചതു വച്ച് അവിടെ ഒരൊറ്റ നേഴ്സ് പോലും ഓപ്പറെഷന്‍ തീയറ്ററില്‍ നിന്ന് ജോലി നിര്‍ത്തി പോയിട്ടില്ല. തീയറ്റര്‍ ഡ്യൂട്ടിക്കിടെ നിന്ന് സര്‍ജറിയില്‍ ഇല്ലാത്ത നേഴ്സുമാര്‍ പണിമുടക്കിയെങ്കിലും ട്രാന്‍സ്പ്ലാന്റ് ഉള്‍പ്പെടെയുള്ള സര്‍ജറിക്കിടെ അത് ചെയ്തുകൊണ്ടിരുന്ന എല്ല നേഴ്സുമാരും അത് പൂര്‍ത്തിയാക്കിയിട്ടു തന്നെയാണ് പണിമുടക്കിലേര്‍പ്പെട്ടത്. സര്‍ജറി നിര്‍ത്തിവച്ച് സമരം ചെയ്തു എന്ന് പ്രചാരണമഴിച്ചുവിടുന്നതിലെ തന്നെ ഹൃദയശൂന്യത പേടിപ്പിയ്ക്കത്തക്കതാണ്.

പല ഡിപ്പാര്‍ട്ട്മെന്റ് തലവന്മാരും ഉള്‍പ്പെടെ മിക്ക ഡോക്ടര്‍മാരും ഈ സമരത്തിനേയും ആവശ്യങ്ങളേയും അനുകൂലിച്ചാണ് വിളിച്ചുകൂട്ടിയ മീറ്റിങ്ങുകളില്‍ സംസാരിച്ചത്. അപ്പോഴും മഠത്തിന്റെ ഭാരവാഹികളും മറ്റുമുള്‍പ്പെടുന്ന മാനേജ്മെന്റ് ഒരു കാരണവശാലും നേതാക്കളെ തല്ലിതലപൊട്ടിച്ചതും കാലൊടിച്ചതും ഒരാളെ മരണാസന്നനാക്കി മര്‍ദ്ദിച്ച് പൂട്ടിയിട്ടതും തെറ്റെന്ന് സമ്മതിക്കുകയോ നേഴ്സുമാര്‍ ഉയര്‍ത്തുന്ന കാര്യങ്ങളെ കണ്ടെന്നു പോലും നടിക്കുകയോ ചെയ്യാത്തതു കൊണ്ടാണ് സമരം നീണ്ടത്. അപ്പോള്‍ സമരം നീണ്ടതിനുള്ള ഉത്തരവാദിത്തവും മറ്റും നേഴ്സുമാരുടെ തലയില്‍ എങ്ങനെ കെട്ടിവയ്ക്കും?

"ആദ്യം മുതലേ തന്നെ അമൃതാ മഠത്തിന്റെ പദ്ധതി വളരെ വ്യക്തമായിരുന്നു. ഈ സമരത്തെ ഹിന്ദുമതത്തിന്റേതായ ഒരു സ്ഥാപനത്തെ അടിച്ചമര്‍ത്താന്‍ അതിനെതിരായ കുറേപ്പേര്‍ ചേര്‍ന്ന് നടത്തുന്ന സമരമായി ചിത്രീകരിയ്ക്കുകയായിരുന്നു മഠത്തിനു വേണ്ടിയിരുന്നത്. അതുവഴി ഉണ്ടാകുന്ന ഒരു മൃദു ഹിന്ദു വര്‍ഗീയതയുടെ പക്ഷംചേരല്‍ തങ്ങള്‍ക്കു വേണ്ടി ഉണ്ടാകുമെന്ന് അവര്‍ കണക്കുകൂട്ടിയിരിയ്ക്കണം. സാധാരണ ആരും കാവി മുണ്ട് ധരിയ്ക്കാത്ത അമൃതാ കാമ്പസിനകത്ത് കാവിമുണ്ട് ധരിച്ചെത്തിയവര്‍ ആണ് ആദ്യം നേഴ്സിങ്ങ് നേതാക്കളെ തല്ലിയത്. അത് മനഃപൂര്‍വമായുള്ള ഒരു നീക്കമായിരുന്നുവെന്നു വേണം കരുതാന്‍. (കാവി ഹൈറാര്‍ക്കിയല്‍ ആയുള്ള ഒരു വേഷമാണ് അമൃതയില്‍. വളരെ ഉയര്‍ന്ന സന്യാസികള്‍ മാത്രമേ കാവിയുടുക്കാവൂ. അല്ലാത്തവര്‍ക്ക് വെള്ള വസ്ത്രമാണ് വേഷം.)" സമരം തുടങ്ങിക്കഴിഞ്ഞ് നേഴ്സുമാര്‍ മുന്നോട്ട് വച്ച ആവശ്യങ്ങളില്‍ ആശുപത്രിയിലേയും ഐ സീ യൂ വിലേയും നേഴ്സ് രോഗി അനുപാതം കൂട്ടുക, നേഴ്സുമാരുടെ ജോലിഭാരം കുറയ്ക്കുക എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളുണ്ട്. അമൃതയില്‍ തന്നെ ജോലിചെയ്തിരുന്ന ഒരു നേഴ്സ് അറിയിച്ചതുപ്രകാരം ഐ സീ യൂ വിലും മറ്റും ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ നേഴ്സുമാര്‍ക്ക് നിന്നുതിരിയാന്‍ സമയമില്ലായിരുന്നു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതു കൊണ്ടും ഉള്ളവര്‍ക്ക് അത്യാവശ്യം ഗുണപരമായി രോഗചികിത്സ ചെയ്യുവാന്‍ വേണ്ട സമയമില്ലാത്തതു കൊണ്ടും ഐ സീ യൂവിലും മറ്റും പകര്‍ച്ചവ്യാധികള്‍ പടരുന്നതും മറ്റും കൂടുതലായിരുന്നു. രോഗികള്‍ക്ക് വേണ്ടിക്കൂടെയാണ് അവര്‍ സമരം നടത്തിയതെന്ന് സാരം.

സമരം പൊളിയ്ക്കാനായി വള്ളിക്കാവില്‍ നിന്ന് ഇറക്കുമതി ചെയ്ത വെള്ളക്കാരേയും മറ്റും കൊണ്ട് രക്തം എടുക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യിക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചു. ആവശ്യമായ യാതൊരു പരിശീലനവുമില്ലാത്ത ആശ്രമത്തിലെ അന്തേവാസികള്‍ നേഴ്സുമാരുടെ ജോലി ചെയ്യാന്‍ തുടങ്ങി. വെള്ളക്കാരെ കാണുമ്പോ സാധാരണ കേരളീയന്റെ വിധേയത്തമനോഭാവം പുറത്തുവരും എന്ന് വിചാരിച്ചായിരിയ്ക്കണം ആശ്രമം ഇങ്ങനെയൊരു നീക്കത്തിനു മുതിര്‍ന്നത്. സമരം ചെയ്യാത്തവര്‍ക്ക് കാന്റീനില്‍ ഭക്ഷണം സൌജന്യമായി കൊടുത്തെന്നും, മറ്റു ജീവനക്കാര്‍ ജോലിചെയ്തെങ്കിലും, മിക്കവരും ‘ഈ എച്ചില്‍ തിന്നാന്‍ ഞങ്ങളെക്കിട്ടില്ല‘ എന്ന് പരസ്യമായി പ്രഖ്യാപിച്ച് മാറിനിന്നെന്നും അറിഞ്ഞു.

ഫാര്‍മസിസ്റ്റുകളുള്‍പ്പെടെയുള്ള മറ്റു ജീവനക്കാരും സമരം ചെയ്യാന്‍ തയാറെടുക്കുന്നെന്ന് കണ്ടാണ് അവസാനം മാനേജ്മെന്റ് ചര്‍ച്ചക്ക് തന്നെ തയ്യാറായത്.

ആദ്യം മുതലേ തന്നെ അമൃതാ മഠത്തിന്റെ പദ്ധതി വളരെ വ്യക്തമായിരുന്നു. ഈ സമരത്തെ ഹിന്ദുമതത്തിന്റേതായ ഒരു സ്ഥാപനത്തെ അടിച്ചമര്‍ത്താന്‍ അതിനെതിരായ കുറേപ്പേര്‍ ചേര്‍ന്ന് നടത്തുന്ന സമരമായി ചിത്രീകരിയ്ക്കുകയായിരുന്നു മഠത്തിനു വേണ്ടിയിരുന്നത്. അതുവഴി ഉണ്ടാകുന്ന ഒരു മൃദു ഹിന്ദു വര്‍ഗീയതയുടെ പക്ഷംചേരല്‍ തങ്ങള്‍ക്കു വേണ്ടി ഉണ്ടാകുമെന്ന് അവര്‍ കണക്കുകൂട്ടിയിരിയ്ക്കണം. സാധാരണ ആരും കാവി മുണ്ട് ധരിയ്ക്കാത്ത അമൃതാ കാമ്പസിനകത്ത് കാവിമുണ്ട് ധരിച്ചെത്തിയവര്‍ ആണ് ആദ്യം നേഴ്സിങ്ങ് നേതാക്കളെ തല്ലിയത്. അത് മനഃപൂര്‍വമായുള്ള ഒരു നീക്കമായിരുന്നുവെന്നു വേണം കരുതാന്‍. (കാവി ഹൈറാര്‍ക്കിയല്‍ ആയുള്ള ഒരു വേഷമാണ് അമൃതയില്‍. വളരെ ഉയര്‍ന്ന സന്യാസികള്‍ മാത്രമേ കാവിയുടുക്കാവൂ. അല്ലാത്തവര്‍ക്ക് വെള്ള വസ്ത്രമാണ് വേഷം.)

കാവി ധരിച്ചവര്‍ തങ്ങളെ ആക്രമിച്ചു എന്ന വാര്‍ത്ത പുറത്തെത്തേണ്ടിയിരുന്നത് മാനേജ്മെന്റിന്റെ ആവശ്യമായിരുന്നിരിയ്ക്കണം. പിറ്റേന്ന് ചില ഗുണ്ടകളെ ചേര്‍ത്ത് നേഴ്സുമാര്‍ക്കെതിരേ നടത്തിയ പ്രകടനവും ആക്രമണവും സംഘപരിവാര്‍ മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചായിരുന്നു. (ബോലോ ഭാരത് മാതാ കീ ജയ് എന്നത് ഇന്ന് സംഘപരിവാരം ഹൈജാക്ക് ചെയ്ത മുദ്രാവാക്യങ്ങളിലൊന്നാണല്ലോ). ആദ്യം ഈ വാര്‍ത്ത പുറത്തുവന്ന ഒരു മുഖ്യധാരാ പത്രത്തില്‍ "നേഴ്സിങ്ങ് സമരത്തെ അനുകൂലിച്ച് എത്തിയ ഏ ബി വി പി ക്കാര്‍ അമൃതയില്‍ സംഘര്‍ഷമുണ്ടാക്കി, അവരെ പോലീസ് വിരട്ടി" എന്നതായിരുന്നു എന്നതും കള്ള വാര്‍ത്തകള്‍ തിരുകിക്കയറ്റി ജനങ്ങളില്‍ സംശയമുണ്ടാക്കാനുള്ള നടപടിയെന്നു വേണം കരുതാന്‍. ഓണ്‍ലൈന്‍ എഡിഷനിലെ ഈ വാര്‍ത്ത സത്യം പുറത്തുവന്ന ശേഷം ആ പത്രം പിന്നീട് തിരുത്തി.

പ്രത്യക്ഷമായി ഒരു സംഘപരിവാര്‍ സംഘടനയും അനുകൂലിച്ചോ പ്രതികൂലിച്ചോ രംഗത്തുവന്നതുമില്ല. ലിസു മാത്യുവിനെ തല്ലിയപ്പോഴും ജാതിമതമൊക്കെ ചേര്‍ത്ത് ചീത്ത വിളിച്ചുകൊണ്ടായിരുന്നു അടിച്ചത്. അപ്പോഴെങ്കിലും പ്രത്യക്ഷമായി ഒരു ജാതിമതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം അമൃതാ മാനേജ്മെന്റ് പ്രതീക്ഷിച്ചു. പക്ഷേ ഭാഗ്യത്തിന് കേരളജനതയില്‍ നിന്ന് അങ്ങനെയൊന്നുണ്ടായില്ല. അനുകൂലിച്ചോ പ്രതികൂലിച്ചോ ജാതിമതാടിസ്ഥാനത്തില്‍ അമൃതാ മാനേജ്മെന്റിന്റെ പിണിയാളുകളല്ലാതെ യാതൊന്നും പറഞ്ഞില്ല. സമരക്കാരില്‍ എല്ലാ ജാതിയിലും മതത്തിലും പെട്ടവരുണ്ടെന്ന് കേരളീയര്‍ക്ക് മനസ്സിലായി.

ഭാഗ്യത്തിന് മുഖ്യധാരാ മാധ്യമങ്ങള്‍ അവര്‍ക്ക് പരസ്യം നല്‍കുന്ന അമൃതാ മാനേജ്മെന്റിനെ പിണക്കാതെ തന്ത്രപരമായി മൌനം പാലിച്ചത് സമരത്തിന് ഒരു രീതിയില്‍ ഗുണം ചെയ്തു എന്നു വേണം കരുതാന്‍. സെന്‍സേഷണലൈസ് ചെയ്യാന്‍ നാലുപേരില്‍ ഒരാളുടെ പേരു മാറ്റി വാര്‍ത്തയടിച്ചാല്‍ മാത്രം മതിയല്ലോ. എം പീയും മുന്‍ എം പീയും എം എല്‍ ഏ യും തൊഴിലാളി നേതാക്കളും പോലീസും ഒക്കെ മുഴുവന്‍ സമയവും രംഗത്തെത്തിയതും ഇങ്ങനെയൊരു പ്രചാരണത്തിനു കഴിയാതെയാക്കി.

ഒടുവില്‍ മാനേജ്മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറായി. നേഴ്സുമാരുടെ ആവശ്യങ്ങള്‍ തത്വത്തില്‍ മാനേജ്മെന്റ് അംഗീകരിച്ചു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്നും സമരം ചെയ്തവര്‍ക്കെതിരേ നടപടിയുണ്ടാകില്ല എന്നും നേഴ്സുമാരുടെ ശമ്പളപരിഷ്കരണത്തെപ്പറ്റി ആലോചിക്കാന്‍ സമതിയുണ്ടാക്കാമെന്നും മറ്റും മാനേജ്മെന്റ് സമ്മതിച്ചു.

പക്ഷേ എത്രത്തോളം അമൃതാമാനേജ്മെന്റ് ഈ തീരുമാനങ്ങള്‍ നടപ്പിലാക്കും എന്ന് കണ്ടറിയേണ്ടതാണ്. നേഴ്സുമാരുടെ സമരം തീര്‍ന്നയന്നുതന്നെ നേഴ്സിങ്ങ് വിദ്യാര്‍ത്ഥികളേയും സമരത്തിലേയ്ക്ക് തള്ളിവിടാന്‍ മാനേജ്മെന്റിനു കഴിഞ്ഞു എന്നതുതന്നെ ഒരു സൂചനയായി മനസ്സിലാക്കേണ്ടതാണ്. മാനേജ്മെന്റിന്റെ ഭാഗമായ ചിലര്‍ നേഴ്സിങ്ങ് വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയതുകാരണമാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

തങ്ങള്‍ക്കെതിരേ പ്രവര്‍ത്തിയ്ക്കുന്നവരെ ഇത്തരം സ്ഥാപനങ്ങള്‍ എങ്ങനെയാണ് അടിച്ചൊതുക്കുന്നത് എന്നതിന്റെ തെളിവാണ് ഇവിടെ അമൃതയില്‍ നടന്നത്. കൊല്ലം ശങ്കേഴ്സിലും ഇതുപോലെ തന്നെ വെള്ളാപ്പള്ളി നടേശന്റെ മാനേജ്മെന്റ് കൊട്ടേഷന്‍ സംഘത്തെ വച്ച് നേഴ്സുമാരെ തല്ലുകയുണ്ടായി. പരസ്യമായി വീഡിയോ കാമറകള്‍ക്കു മുന്നില്‍ കേരളത്തിന്റെ നെഞ്ചത്ത് വച്ച് നടത്തിയ ഇത്തരം ആക്രമണങ്ങളെ നേരിടേണ്ടത് ഓരോ കേരളീയന്റേയും ചുമതലയാണ്.

നേഴ്സുമാരില്‍ കൂടുതലും സ്ത്രീകളാണ് എന്ന് പറയേണ്ടതില്ല. സ്ത്രീകള്‍ കൂടുതലുള്ള തൊഴില്‍ രംഗം ആയതുകൊണ്ട് മാത്രമാണ് ഇതുവരെ അവര്‍ എല്ലായിടത്തും അവഗണന അനുഭവിച്ചതും. സ്ത്രീ ഭൂരിപക്ഷത്തെ ആക്രമണങ്ങളുപയോഗിച്ച് പേടിപ്പിച്ചൊതുക്കാം എന്ന തെറ്റിദ്ധാരണ കൊണ്ടാവണം ഇപ്പോഴുള്ള ഈ വ്യാപകമായ ആക്രമണങ്ങള്‍. എല്ലാ രംഗങ്ങളിലും സ്ത്രീ തന്റെ സ്വത്വം അറിഞ്ഞ് ഉയര്‍ത്തെഴുനേല്‍ക്കുമ്പോള്‍ നേഴ്സിങ്ങ് രംഗത്തും അതുണ്ടാവാതെ തരമില്ലല്ലോ.

അമൃതയിലെന്നല്ല കേരളത്തിലെ മിക്ക സ്വകാര്യ ആശുപത്രികളിലും നേഴ്സുമാരുടെ കാര്യം ഇങ്ങനെയൊക്കെത്തന്നെയാണ്. ഗുണ്ടാ സംഘങ്ങള്‍ അരങ്ങുവാഴുന്ന മുംബൈയിലും ഡല്‍ഹിയിലും മറ്റും നേഴ്സുമാര്‍ക്കെതിരേ നടക്കാത്ത ആക്രമണങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. എല്ലാം കൊണ്ടും മറ്റു സംസ്ഥാനങ്ങളേക്കാള്‍ സാമൂഹ്യനീതി ഇവിടെയുണ്ട് എന്ന് വിചാരിയ്ക്കുന്ന കേരളീയന്റെ സ്വകാര്യ അഹംകാരത്തിനെ ഈ ആക്രമണങ്ങള്‍ ചോദ്യം ചെയ്യുന്നു. മാടമ്പിമാരും ജാതിമതക്കോമരങ്ങളും നിറഞ്ഞ പഴയ ഭ്രാന്താലയത്തിലേക്ക് ഇനി അധികം ദൂരമില്ലെന്ന് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകട്ടെ ഈ സമരങ്ങള്‍ക്കു നേരേയുണ്ടായ അതിക്രമങ്ങള്‍.


കാളിയമ്പി
(ലേഖകന്‍ മുമ്പു് അമൃത ആശുപത്രിയില്‍ ജോലിചെയ്തിട്ടുണ്ടു്)

No comments:

Post a Comment