Thursday, April 12, 2012

ഫോണ്‍വിളി നാലാം തലമുറയിലേക്ക്

കൂടുതല്‍ സൌകര്യങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുക എന്നതു മനുഷ്യസഹജമാണല്ലോ. അതൊരു സൌകര്യമായിക്കാണുന്നവരും കുറവല്ല. അക്കൂട്ടത്തില്‍ പെട്ടതാണ് നമ്മുടെ മൊബൈല്‍ കമ്പനികള്‍. 2 രൂപയ്ക്ക് അരി ലഭ്യമായിതുടങ്ങിയപ്പോള്‍ ഇവര്‍ സിം കാര്‍ഡുകള്‍ സൌജന്യമായി നല്‍കാന്‍ തുടങ്ങി. അങ്ങനെ ഉപഭോക്താക്കളെ സുഖിപ്പിക്കാനുള്ള ഇവരുടെ മല്‍സരം ഇപ്പോള്‍ നാലാം തലമുറയിലെത്തി നില്‍ക്കുന്നു.

മുഴുവന്‍ 'സബ്സ്ക്രൈബര്‍മാരെയും' 3G യുടെ 'പരിധിക്കുള്ളില്‍' എത്തിക്കുന്നതിനു മുന്‍പു തന്നെ ഇതാ ചേട്ടന്‍ 4G അവതാരമെടുത്തിരിക്കുന്നു. ഏപ്രില്‍ 10 നു കേന്ദ്രമന്ത്രി കപില്‍ സിബല്‍ ഭാരതി എയര്‍ടെലിന്റെ 4G സേവനത്തിന്റെ ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിച്ചതറിഞ്ഞപ്പോള്‍ 4G യെ കുറിച്ച് ഒന്ന് അന്വേഷിച്ചു. അറിഞ്ഞപ്പോളൊരു സംശയം, 3G യുടെ ചേട്ടന്‍ എന്നു വിളിക്കണോ അതൊ 'ചേട്ടച്ഛന്‍' എന്നോ മറ്റോ വിളിക്കണോ?

നിലവില്‍ 21 MBPS ആണത്രേ 3G യുടെ വേഗത. അതു 100 MBPS വരെയെത്തിക്കാന്‍ കഴിയുന്നവനാണത്രേ 4G! എന്തായാലും ഇന്ത്യയെ ഈ 'കട്ടിംഗ് എഡ്ജ് ടെക്നോളജി' വ്യാവസായികോദ്ദേശത്തോടെ അവതരിപ്പിക്കുന്ന പ്രഥമരാജ്യങ്ങളില്‍ ഒന്നാക്കി മാറ്റുവാന്‍ ഇതോടെ കഴിഞ്ഞു എയര്‍ടെല്ലിനു.

'അള്‍ട്രാ ബ്രോഡ്ബാന്‍ഡ്' എന്നറിയപ്പെടുന്ന 4G സേവനത്തെക്കുറിച്ച് ഉല്‍ഘാടനവേളയില്‍ കേട്ടത് ഇന്ത്യയെ മാറ്റിമറിക്കാന്‍ തന്നെ കഴിവുണ്ടെന്നും, ഡിജിറ്റല്‍ ഇക്കോണമി വളര്‍ത്തുന്നതിനുള്ള അടിത്തറയായി മാറുമെന്നുമാണ്. 3G യുടെ അഞ്ച് മടങ്ങ് വേഗത എന്നാണ് ഇവിടെ 4G അവകാശപ്പെടുന്നത്. എന്നാല്‍ ആഗോള തലത്തിലെ ചര്‍ച്ചകളില്‍ ഇത് പത്തിരട്ടി വേഗത എന്നാണ് കേള്‍ക്കുന്നത്. ഒരു iTune ആല്‍ബം 2 മിനിട്ടില്‍ ഡൌണ്‍ലോഡ് ചെയ്യാമെന്ന അവകാശവാദമാണ് ഉദാഹരണം. 3G യില്‍ വീഡിയോ ചാറ്റ് എന്നത് പ്രധാന സവിശേഷതയാണെങ്കില്‍ ഹൈ ഡെഫനിഷന്‍ മൊബൈല്‍ ടി വി, എച്ച്ഡി വീഡിയോ ചാറ്റ് എന്നിവയാണ് 4G നല്‍കുന്നത്.

1970 - 80 കാലഘട്ടത്തില്‍ 1G യും, 90 കളില്‍ 2G യും, സമീപകാലത്തായി 3G യും നമ്മെ സേവിക്കാനെത്തിയപ്പോള്‍ 2002 ല്‍ തന്നെ ആരംഭിച്ച ചര്‍ച്ചകളുടേയും പരീക്ഷണങ്ങളുടേയും ഫലമായാണ് ഇതാ ഇപ്പോള്‍ നമുക്ക് 4G സേവനം ലഭ്യമായിത്തുടങ്ങിയത്. 2007 ഫെബ്രുവരിയില്‍ ജാപ്പനീസ് കമ്പനിയായ എന്‍.ടി.ടി ഡോകോമോ 4G സിസ്റ്റം ആദ്യമായി പരീക്ഷിച്ചു. 100 MBPS മുതല്‍ 1GBPS വരെയാണ് ആ പരീക്ഷണത്തില്‍ ലഭിച്ച വേഗത. ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്, മെച്ചപ്പെട്ട റെസ്പോണ്‍സ് സമയം, 2.6 GHZ ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുക തുടങ്ങിയ ഗുണഗണങ്ങള്‍ പരീക്ഷിച്ചു കണ്ടെത്തിയതാണ്.

നിലവില്‍ അല്പം ചെലവേറിയതാണെങ്കിലും 4G ഘടകങ്ങള്‍ ഉപയോഗിച്ച് പരിഷ്കരിച്ചാല്‍ 3G ടവറും ഫൈബര്‍ കേബിളും തന്നെ ഉപയോഗിക്കാനാവും എന്ന കണ്ടെത്തല്‍ കമ്പനികള്‍ക്ക് ആശ്വാസമേകുന്നു. എയര്‍ടെല്‍ ഈ സേവനം ലഭ്യമാക്കുന്നത് 999, 1299, 1999 എന്നീ നിരക്കുകളിലാണ്. യഥാക്രമം 6 ജിബി, 12 ജിബി, 18 ജിബി ഡൌണ്‍ലോഡ് ആണ് ഉപയോഗപരിധി. ഫെയര്‍ യൂസേജ് ലിമിറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ പരിധി കഴിഞ്ഞാല്‍ വേഗത 128kbps ആയി കുറയും.

അതിനിടെ കുറച്ചുകാലം മുന്‍പ് റിലയന്‍സ് 3500 രൂപ മുതല്‍ വിലവരുന്ന ടാബ്ലെറ്റ് അവതരിപ്പിക്കുമെന്നും, 1gb ക്കു 10 രൂപ നിരക്കില്‍ 4G സേവനം നല്‍കുമെന്നും ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. പക്ഷെ ആ വാര്‍ത്തയുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് സംശയമാണ്.

2010 ല്‍ 38,543 കോടി രൂപയ്ക്കാണ് എയര്‍ടെല്‍ ഇന്ത്യയില്‍ 4G സ്പെക്ട്രം ലേലത്തില്‍ സ്വന്തമാക്കിയത്. 3314.63 കോടിക്ക് കൊല്‍ക്കത്ത, മഹാരാഷ്ട്റ, പഞ്ചാബ്, കര്‍ണാടക എന്നീ സര്‍ക്കിളുകളും സ്വന്തമാക്കി. ഉടന്‍ തന്നെ ബംഗളുരുവിലും പിന്നാലെ പുനെ, ചണ്ഡീഗഡ് എന്നിവിടങ്ങളിലും അവര്‍ സേവനമാരംഭിക്കും.

1850ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ടെലിഗ്രാഫ് സേവനം ആരംഭിച്ചത് കൊല്‍ക്കത്തയിലാണ്. 1882 ല്‍ ഇംഗ്ലണ്ടിലെ ഓറിയെന്റല്‍ ടെലിഫോണ്‍ കമ്പനി തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയ സ്ഥലങ്ങളില്‍ ഒന്നു കൊല്‍ക്കത്തയായിരുന്നു. 1995ല്‍ ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് സേവനം ലഭ്യമായ പട്ടണങ്ങളിലൊന്നും കൊല്‍ക്കത്ത തന്നെ. അങ്ങനെ എയര്‍ടെല്ലും ആ പാത പിന്തുടര്‍ന്ന് കൊല്‍ക്കത്തയില്‍ തന്നെ ഗണപതിക്കു വച്ചിരിക്കുകയാണു. വയര്‍ലെസ്സ്, വയര്‍ലൈന്‍ സേവനങ്ങള്‍ക്കിടയിലുള്ള മതിലു തകര്‍ക്കാന്‍ 4G ക്കു സാധ്യമാവട്ടെയെന്ന് ആശംസിച്ചു കൊണ്ട് നമുക്ക് 3Gക്കായുള്ള കാത്തിരിപ്പ് തുടരാം...

വാല്‍ക്കഷ്ണം: നാട്ടിന്‍പുറത്ത് ചായക്കടയില്‍ നിന്നൊരു ചോദ്യം.. 4G വന്ന സ്ഥിതിക്ക് ഇനി 3G കേസില്‍ ആരൊക്കെ അകത്തു പോകുമോ ആവോ... ആ 2G കേസ് പിന്‍വലിച്ച് 3G കേസ് തുടങ്ങുമായിരിക്കും അല്ലിയോ..?

No comments:

Post a Comment