Friday, April 27, 2012

നക്കാപ്പിച്ച വാങ്ങി നാണം കെടുത്തിയ നേതാവ്


അങ്ങനെ ബംഗാരുവിനും ഗോതമ്പുണ്ട തിന്നാനുള്ള വകുപ്പായി. അഴിമതിയെന്ന് കേട്ടാല്‍ ബോണ്ട പോലെ തിന്നാനുള്ള എന്തോ സാധനമല്ലേയെന്ന് ചോദിയ്ക്കുന്ന താമരപ്പാര്‍ട്ടിയുടെ പഴയ ഉസ്താദാണ് കക്ഷി. രാഷ്ട്രീയം തൊഴിലാക്കിയ നമ്മുടെ നേതാക്കളാരും കൈക്കൂലി വാങ്ങില്ലെന്ന് ദൈവം തമ്പുരാന്‍ വന്നുപറഞ്ഞാപ്പോലും നമ്മളിന്ത്യക്കാര്‍ വിശ്വസിയ്ക്കില്ല.

പക്ഷേ അഴിമതിയുടെ ആശാന്മാരായ ഇന്ത്യന്‍ രാഷ്ട്രീയക്കാരെ നാണം കെടുത്തിയെന്ന നിലയ്ക്കാണ് ബാംഗാരുവിന്റെ പേര് ചരിത്രത്തില്‍ ഇടംനേടുക. കോടികള്‍ വാങ്ങി പെട്ടിയിലിടേണ്ട നേതാവ്. വെറും ഒരു ലക്ഷം ഉറുപ്യ വാങ്ങിയപ്പോള്‍ കപ്പലു കയറിയത് മഹാരാജ്യത്തിന്റെ മാനമാണ്.

തെഹല്‍ക്ക കേസ്- 2001 മുതലുള്ള എല്ലാ വാര്‍ത്തകളും
കാസെറ്റെന്നാല്‍ തുണ്ടുപടമാണെന്ന് കരുതിയിരുന്ന കാലത്ത് ഇന്ത്യക്കാരെല്ലാം തെഹല്‍ക്ക പുറത്തിറക്കിയ കാസറ്റ് കണ്ട് ഞെട്ടിപ്പോയിരുന്നു. ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന കടിച്ചാ പൊട്ടാത്ത പേരിട്ടിറക്കിയ കാസറ്റിലാണ് ബംഗാരുവിന്റെയും കൂട്ടരുടെയും വിക്രിയകള്‍ ജനം കണ്ടത്.

സേനയ്ക്കു വേണ്ടി പ്രത്യേക തരം ക്യാമറ തങ്ങളില്‍ നിന്ന് വാങ്ങണമെന്ന ആവശ്യവുമായാണ് തെഹല്‍ക്കാര്‍ അന്നുവന്നത്. എന്നാലീ പഹയന്മാരുടെ സ്യൂട്ട്കേസിനുള്ളില്‍ മറ്റൊരു ക്യാമറ ഒളിച്ചിരുപ്പുണ്ടെന്ന കാര്യം ബംഗാരു മാത്രമല്ല, സമതാപാര്‍ട്ടി പ്രസിഡന്റ് ജയാ ജെയ്റ്റ്ലി, ആര്‍ എസ് എസ് ട്രഷറര്‍ ആര്‍ കെ ഗുപ്ത, ഗുപ്തയുടെ മകന്‍ ദീപക് ഗുപ്ത, പ്രതിരോധ മന്ത്രാലയത്തിലെ രണ്ടാമനായ ഡപ്യൂട്ടി സെക്രട്ടറി എച്ച് സി പാന്ത്, മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ശശി മേനോന്‍, പ്രതിരോധ മന്ത്രാലയത്തിന്റെ സാമ്പത്തികോപദേഷ്ടാവ് നരേന്ദ്ര സിംഹ് എന്നീ മാന്യന്‍മാരും മനസ്സിലാക്കിയില്ല. (ഇന്നാണെങ്കില്‍ വാളയാര്‍ചെക്ക് പോസ്റ്റിലെ പൊലീസുകാരു പോലും ഒളിക്യാമറ മണത്തറിയും. കാലം പോയ പോക്കേ...)

ബംഗാരു ലക്ഷ്മണിന് ഒരു ലക്ഷം രൂപയും ജയാ ജെയ്റ്റിലിക്ക് രണ്ടു ലക്ഷം രൂപയും ഉള്‍പ്പെടെ പലര്‍ക്കായി ഇവര്‍ 10 ലക്ഷം രൂപ കോഴ നല്‍കിയാണ് തെഹല്‍ക്കാര്‍തങ്ങളുടെ വിശ്വസ്തത തെളിയിച്ചത്. നക്കാപ്പിച്ച കാശ് കൈക്കൂലി തരുമ്പോള്‍ അപകടംമണത്തറിയാഞ്ഞത് ആര്‍ത്തി മൂലമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്നാണെങ്കില്‍ ഇങ്ങനെയൊരു പടംപിടുത്തം നടത്തണമെങ്കില്‍ തെഹല്‍ക്കക്കാര്‍ക്ക് ഒരു പത്തുകോടിയെങ്കിലും മേശപ്പുറത്തു വെയ്ക്കേണ്ടി വരും.

എന്തായാലും കൊല്ലം പത്തു കഴിഞ്ഞ് ജയിലിലെത്തുന്ന ബംഗാരുവിന്റെ കാര്യം കഷ്ടം തന്നെ. 1.76 ലക്ഷം കോടി രൂപ(അക്കത്തിലെഴുതാന്‍ സ്ഥലം തികയത്തില്ല) യുടെ തട്ടിപ്പ് നടത്തിയവര്‍ ജോളിയായി പുറത്ത് ചുറ്റിയടിയ്ക്കുമ്പോഴാണ് നക്കാപ്പിച്ച കാശുവാങ്ങിയ കേസില്‍ ബംഗാരു അകത്തുപോവുന്നത്. ഇത് അനീതിയല്ലേ സാറന്മാരെ?

No comments:

Post a Comment