Wednesday, April 18, 2012

വിശ്വാസത്തിന്റെ മാസ്സ് ഹിസ്റ്റീരിയ

വിശ്വാസത്തിന്റെ ധാര്‍മ്മികതയും യുക്തിയും അളന്ന് തിട്ടപ്പെടുത്തി തീര്‍ച്ച കല്‍പ്പിക്കുന്നത് കടലിലെ തിരയെണ്ണുന്നതിനെക്കാള്‍ അര്‍ത്ഥരഹിതമാണ് ,അതറിഞ്ഞിട്ടും ക്ഷീരബല പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതിലൊരു പുരോഗമനവാദമുണ്ട് , പറഞ്ഞ് പഴകിയ ഒരു യുക്തിവാദവും .

ശബരിമല മകര ജ്യോതിയെക്കുറിച്ച് , അതിന്റെ വ്യാജനിര്‍മ്മിതിയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങുന്നത് ഒരു പാട് വര്‍ഷം മുമ്പാണ് . ഒരു യുക്തിവാദിയായ സുശീലന്‍ ഇതിനെ കുറിച്ച് നെടുങ്കന്‍ പ്രസംഗം നടത്തിയപ്പോ നാട്ടിലെ പെരിയസ്വാമി [18 വര്‍ഷം തുടര്‍ച്ചയായി ശബരിമലക്ക് പോയി 18 ആം വര്‍ഷം തെങ്ങിന്‍ തൈ വെക്കുന്ന സ്വാമിക്ക് കൊടുക്കുന്ന ബഹുമതിയാണ് പെരിയസ്വാമി ] ആയ ഗോപാലേട്ടന്‍ ഇതിനെക്കുറിച്ച് പറഞ്ഞത് - “മോനെ സുശീലാ ശബരിമലയില്‍ ദിവ്യജ്യോതി മാത്രല്ല അവിടെയുള്ള സകല ദീപങ്ങളും മനുഷ്യന്‍ കത്തിക്കണത് തന്നെയാണ് ,അവിടെ ഉണ്ടാക്കിയിട്ടുള്ള 18 പടിയും അയ്യപ്പവിഗ്രഹവും മനുഷ്യന്റെ കൈ കൊണ്ടാണ് , എന്നിട്ട് അതിനെയാരും തൊഴാതിരിക്കുന്നില്ലല്ലോ , ഇതെല്ലാം ഓരോ ആചാരങ്ങളാണ് , അത് പാലിക്കുന്നത് വിശ്വാസത്തിന്റെ ഭാഗവും , വിശ്വസിക്കുന്നവന്‍ വിശ്വസിച്ചോട്ടെന്ന് , നിനക്കെന്താ ചേതം “.

വിശ്വാസം വെറും വിശ്വാസം മാത്രമാണ് , അതിനെ യുക്തിയുമായി താരതമ്യപ്പെടുത്തുന്നതിലെന്ത് നീതി ? യുക്തിയുണ്ടായിരുന്നെങ്കില്‍ അതിനെ വിശ്വാസമെന്ന് വിളിക്കില്ലായിരുന്നല്ലോ , യുക്തിവാദികള്‍ കോടതിയില്‍ കേസ് കൊടുത്തിട്ടുണ്ടെന്ന് കേള്‍ക്കുന്നു , നല്ല കാര്യം ഇത് കൊണ്ട് ശബരിമലയെന്ന പൊതുമേഘലാ സ്ഥാപനത്തിന്റെ നടവരവ് കുറഞ്ഞ് പോകുമെന്ന് ആരെങ്കിലും കരുതിയാല്‍ മൌഡ്യമെന്നല്ലാതെ എന്ത് പറയും , പത്ത് മുപ്പത് വര്‍ഷം മുമ്പ് കോവൂര്‍ പറഞ്ഞതിന്റെ ചര്‍വ്വിത ചര്‍വ്വണമൊരിക്കല്‍ ചവച്ചിറക്കാം , മാറ്റമുണ്ടാകുമെന്ന് ശഠിക്കാനാവില്ലല്ലോ .

വിശ്വാസങ്ങളിലെ യുക്തിയെയും യുക്തിരാഹിത്യത്തെക്കുറിച്ചും പറയുമ്പോഴെല്ലാം ഓര്‍മ്മ വരുന്നൊരു കഥയുണ്ട് , കഥയല്ല കഥയെക്കാള്‍ അവിശ്വസനീയമായ ഒരു യാഥാര്‍ത്ഥ്യം പലപ്പോഴും യാഥാര്‍ത്ഥ്യമങ്ങനെ തന്നെയാവും - അവിശ്വസനീയം . മാസ്സ് ഹിസ്റ്റീരിയയുടെ പ്രത്യക്ഷ പരോക്ഷ ഉദാഹരണങ്ങളെല്ലാം പാമ്പിനെയും പഴുതാരയെയും ആരാധിക്കുന്ന ഇന്‍ഡ്യന്‍ മാനസിക വൈകല്യങ്ങളിലാവുകയാണ് പതിവ് - ആള്‍ ദൈവങ്ങള്‍ , നഗ്ന സന്ന്യാസിമാര്‍ , അഘോരികള്‍ , പാല് കുടിക്കുന്ന ഗണപതി അങ്ങനെ പോകുന്നു നിഗൂഡമായ അസംബന്ധ വിശ്വാസങ്ങളുടെ വന്യമായ ഇന്‍ഡ്യന്‍ ഭാവങ്ങള്‍ .

എപ്പോഴും കലഹിച്ചും സ്വയം സന്ദേഹിച്ചും നടന്നിരുന്ന യുക്തിവാദത്തിന്റെ ആവേശം നിറഞ്ഞ നാളുകളൊന്നില്‍ ഭാരതീയത മാത്രമല്ല അന്ധവിശ്വാസത്തിന്റെ ഈറ്റില്ലമെന്ന് തെളിയിക്കാനുള്ള വ്യഗ്രതയില്‍ ഒരു സംഘ നിരീശ്വരവാദി [സംഘത്തിലും നിരീശ്വരവാദികള്‍ ഉണ്ടെന്ന് കൂട്ടിക്കോളൂ ] പാശ്ചാത്യരുടെ കപട പുരോഗമനത്തിന്റെ തെളിവെന്ന നിലയില്‍ ഏതോ പുസ്തകത്തില്‍ നിന്ന് ഉദ്ധരിച്ചെടുത്ത് പറഞ്ഞ് തന്ന ജിം ജോണ്‍സിന്റെ “പീപ്പിള്‍‍സ് ടെമ്പിള്‍ “ എന്ന അസംബന്ധ വിശ്വാസത്തിന്റെ അവ്യക്തമായ ഓര്‍മ്മ പിന്നീടും കുറെ നാളുകള്‍ വിടാതെ പിന്തുടര്‍ന്നു പോന്നു , പക്ഷെ കൂടുതലെന്തെങ്കിലും അറിയാന്‍ മാത്രമുള്ള സോഴ്സുകള്‍ ലഭ്യമാകാത്തതിനാലോ അതിലും താല്പര്യം തോന്നിയ പലതും ധാരാളമുണ്ടായിരുന്നതിനാലോ പീപ്പിള്‍സ് ടെമ്പിളും ജിം ജോണ്‍സും ഒരു താല്‍ക്കാലിക വിസ്മൃതിയിലേക്ക് മൂടിപ്പോയി , ശബരിമലയുടെ വിശ്വാസത്തിന്റെ മാസ്സ് ഹിസ്റ്റീരിയ എന്നൊക്കെ ആരോ പറഞ്ഞ് കേട്ടപ്പോള്‍ വീണ്ടും പഴയ ജിം ജോണ്‍സും പീപ്പിള്‍സ് ടെമ്പിളും വീണ്ടും പുറത്തേക്ക് ചാടി.അജ്ഞാതമായ ഒരു മാസ്സ് ഹിസ്റ്റീരിയയുടെ ഓര്‍മ്മയില്‍ .

സംഘടിത രൂപങ്ങളുടെ ഏകതാനമായ മനസ്സാണ് കൂട്ട ഉന്മാദങ്ങളുടെ കാരണം , ഇന്‍ഡ്യ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഞെരിപൊരി കൊള്ളുന്ന മനസ്സുമായി ആര്‍പ്പ് വിളിക്കുന്ന ലക്ഷക്കണക്കിനാളുകളും മൈക്കല്‍ ജാക്സന്റെ ഡെയ്ഞ്ചറസ് കാണുമ്പോള്‍ ഉന്മാദത്താല്‍ ബോധരഹിതരായി പോകുന്ന ആയിരക്കണക്കിനാളുകളുമെല്ലാം ഈ മാസ്സ് ഹിസ്റ്റീരിയയുടെ ലളിതമായ ഉല്പന്നങ്ങള്‍ തന്നെയാണ് .

ലോകത്തെ ഞെട്ടിച്ച ഒരു ദുരന്തം , പ്രകൃതി ദുരന്തമോ യുദ്ധമോ ഉണ്ടാകാതെ ഒരേ സമയം , ഒരേ സ്ഥലത്ത് വെച്ച് ഏറ്റവുമധികമാളുകള്‍ ദുരൂഹമായ രീതിയില്‍ മരണപ്പെട്ട സംഭവമാണ് പീപ്പിള്‍സ് ടെമ്പിള്‍ .സ്ത്രീകളും കുട്ടികളുമടക്കം 918 ആളുകള്‍ ഒരേ സമയം ആത്മഹത്യ ചെയ്തു .ഒരാളുടെ ആത്മഹത്യ പോലും നിരവധി ആത്മസംഘര്‍ഷങ്ങളുടെ , ഒരു പാട് പ്രതിസന്ധികളുടെ അവസാന തീരുമാനമാണെങ്കില്‍ യാതൊരു വിധ പ്രകടപ്രശ്നങ്ങളുമില്ലാതെ തന്നെ ഇത്രയധികം ആളുകള്‍ ആത്മഹത്യ ചെയ്തെങ്കില്‍ അവരുടെ മനോനിലയുടെ സംഘടിതരൂപം എന്തായിരുന്നിരിക്കും ?

1955 ല്‍ ജെയിംസ് വാറന്‍ ജോണ്‍സ് അഥവാ ജിം ജോണ്‍സ് എന്ന അമേരിക്കക്കാരനാണ് പീപ്പിള്‍സ് ടെമ്പിള്‍ സ്ഥാപിച്ചത് , ബട്ട്ലര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്‍ഡ്യാനാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത വിദ്യാസമ്പന്നന്‍, സുമുഖന്‍ , കരിസ്മാറ്റിക് കഴിവുകളുള്ളവന്‍ , മനുഷ്യസ്നേഹി , സമത്വവാദി .

ഇടത് പക്ഷ ചിന്താഗതികളുടെ സ്വാധീനത്തില്‍ ഒരു തികഞ്ഞ കമ്യൂണിസ്റ്റായാണ് ജിം ജോണ്‍സ് രംഗത്തെത്തിയത് , സാമുദായിക ഉദ്ഗ്രഥനം , മാനവികത ഇതൊക്കെയായിരുന്നു ആദര്‍ശങ്ങള്‍ , പക്ഷെ വളരെ പെട്ടെന്ന് തന്നെ കമ്യൂണിസത്തില്‍ നിന്ന് ആത്മീയതയിലേക്ക് നിഗൂഡമായി കളം മാറ്റി .വിചിത്രമായ വിശ്വാസങ്ങളും രീതികളുമായി പുതിയൊരു കള്‍ട്ട് രൂപീകരിക്കുകയായിരുന്നു ജിം ജോണ്‍സിന്റെ ലക്ഷ്യം , ,അല്ലെങ്കില്‍ തന്റെ ലക്ഷ്യത്തിലേക്ക് വേണ്ടി അങ്ങനെയൊക്കെ ആവുകയായിരുന്നു എന്നും ഊഹിക്കാം, പ്രാരംഭത്തില്‍ ക്രിസ്തീയ സഭകളുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും വിചിത്രമായ ആശയഗതികള്‍ കൊണ്ട് പാരമ്പര്യവിശ്വാസികള്‍ ജിം ജോണ്‍സിനെയും കൂട്ടരെയും ബഹിഷ്കരിക്കുകയും പിന്നീട് സ്വാഭാവികമായി സംഭവിക്കാവുന്ന ഭീഷണികള്‍ നേരിടേണ്ടി വരികയും ചെയ്തു , അത്തരമൊരു സാഹചര്യം പെട്ടെന്ന് തന്നെ സ്വതന്ത്രമായൊരു കള്‍ട്ട് രൂപവല്‍ക്കരിക്കുന്നതിലേക്ക് നയിച്ചു , മാത്രമല്ല ജിം ജോണ്‍സിന്റെ വംശ - വര്‍ഗ്ഗ സമത്വമെന്ന വിപ്ലവകരമായ ആദര്‍ശം അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ നില നില്‍ക്കുന്നതുമായിരുന്നില്ല ,അന്ന് കറുപ്പിന്റെയും വെളുപ്പിന്റെയും സാമൂഹികാന്തരം ഇന്നത്തെക്കാള്‍ എത്രയോ മടങ്ങ് വലുതായിരുന്നു . പരമ്പരാഗത പൊതു സമൂഹത്തില്‍ നിന്ന് വന്ന ബഹിഷ്കരണവും ഭീഷണിയും ജിം ജോണ്‍സിനെ ഒരു “വാഗ്ദത്ത ഭൂമി “‘ യിലേക്കുള്ള തിരച്ചില്‍ തീര്‍ത്ഥാടനത്തിലേക്കാണ് നയിച്ചത് , ഗയാനയില്‍ ഇത്തരമൊരു സ്ഥലം കണ്ടെത്തുകയും അവിടെ ജോണ്‍സ്ടൌണ്‍ എന്ന പേരില്‍ വിപുലമായ വാസസ്ഥലം ഒരുക്കുകയും ചെയ്തു .

വീടില്ലാത്തവരെ , തൊഴിലില്ലാത്തവരെ , ദരിദ്രരെ , സാമ്രാജ്യത്ത്വം കൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഏകോപിപ്പിച്ച് വിചിത്രവും നവീനവുമായ ഒരു ജീവിതക്രമം, ഒറ്റപ്പെട്ട ഒരു ഭൂപ്രദേശത്ത് അവരുടേതായ ഒരു ലോകം , ഒരു കൃത്രീമ ലോകം അതായിരുന്നു ജോണ്‍സ് ടൌണിലെ പീപ്പിള്‍സ് ടെമ്പിള്‍ .കൃഷിയും അനുബന്ധ തൊഴിലുകളുമായിരുന്നു അന്തേവാസികളുടെ ജീവിതമാര്‍ഗ്ഗം .ജിം ജോണ്‍സിന്റെ പ്രഭാഷണ മികവും കരിസ്മാറ്റിക് പവറും വളരെ പെട്ടെന്ന് തന്നെ അന്തേവാസികളില്‍ അന്ധമായ വിശ്വാസം രൂപപ്പെടുത്തുന്നതില്‍ സഹായിച്ചു . നിലവിലുള്ള എല്ലാ ദൈവശാസ്ത്രങ്ങളെയും നിരാകരിച്ച് കൊണ്ടായിരുന്നു ജിം ജോണ്‍സ് തന്റെ മതം രൂപവല്‍ക്കരിച്ചത് ഈ ലോകത്തിലെ ജീവിതം താല്‍ക്കാലികം മാത്രമാണെന്നും അന്ത്യദിവസത്തില്‍ മറ്റൊരു ലോകത്ത് നിന്ന് രക്ഷാപേടകങ്ങള്‍ വന്ന് പീപ്പിള്‍സ് ടെമ്പിള്‍ അനുയായികളെ മാത്രം രക്ഷപ്പെടുത്തുമെന്നും ജിം ജോണ്‍സും അനുയായികളും വിശ്വസിച്ചു , പ്രചരിപ്പിച്ചു .പക്ഷെ ജിം ജോണ്‍സ് ഒരിക്കലും ദൈവമായില്ല ദൈവത്തിന്റെ പ്രതിനിധി മാത്രമായി , അല്ലെങ്കില്‍ പ്രവാചകനായി മാത്രം നില കൊണ്ടു , ഇഹലോകത്തിലെ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനത്തിനായി ഭൂമിയിലെ അന്ത്യദിനത്തിനായി മാത്രം അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു .

ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നെങ്കിലും വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ട് പൊതുസമൂഹത്തില്‍ പീപ്പിള്‍സ് ടെമ്പിള്‍ ചര്‍ച്ചാ വിഷയമായി കഴിഞ്ഞിരുന്നു , പള്ളികളുടെ സ്വാധീനം കൊണ്ട് ഗവണ്മെന്റ് ജിം ജോണ്‍സിന്റെയും അനുയായികളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തുടങ്ങിയിരുന്നു , 1970 കളോടെ പീപ്പിള്‍സ് ടെമ്പിള്‍ കൂടുതല്‍ ശക്തമായി , അനുയായികള്‍ മറ്റൊരു ലോകത്തേക്കുള്ള പ്രതീക്ഷയോടെ ഇടക്കാലവാസം മാത്രമായി കണക്കാക്കി അന്ത്യദിനത്തിനും അന്യഗ്രഹത്തിലെ രക്ഷാപേടകത്തിനുമായി പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങി , ഗവണ്മെന്റ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുകയുണ്ടായി , ഈയവസരത്തില്‍ എത്രയും പെട്ടെന്ന് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അനുയായികളെ ജിം ജോണ്‍സ് പ്രബോധിപ്പിച്ചു .

അങ്ങനെ സ്വാഭാവികമായ അന്ത്യദിനത്തിന് കാത്ത് നില്‍ക്കാതെ 1978 നവംബര്‍ 18 ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പീപ്പിള്‍സ് ടെമ്പിള്‍ അന്തേവാസികളായ 918 ഓളം പേര്‍ ഒരു കൂട്ട ആത്മഹത്യയിലൂടെ മോക്ഷമാര്‍ഗ്ഗം തേടി .

ഇത് ലോകത്തിലിന്നേ വരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ കൂട്ട ആത്മഹത്യയാണിത് .കൂട്ട ആത്മഹത്യകളുടെ മനശാസ്ത്രമെന്താണ് , ഓരോ ആത്മഹത്യയും ഓരോ വ്യക്തികളുടെ വൈകാരിക ബാധ്യതകളുടെ അസന്തുലിതാവസ്ഥയോ നിമിഷ നേരത്തെ ചാപല്യമോ ഒക്കെയാവാം , പക്ഷെ 900 ല്‍ അധികം പേര്‍ അജ്ഞാതമായ ഒരു വിശ്വാസത്തിന് വേണ്ടി ജീവിതം വെടിഞ്ഞു എന്നത് അസംബന്ധമായൊരു നിഗൂഡതയായി അവശേഷിക്കുന്നു . വിശ്വാസം ജീവനെക്കാളും ജീവിതത്തെക്കാളും വലുതാണ് .

ഉപകഥകള്‍ :

ഇതാണ് ജിം ജോണ്‍സിന്റെ പീപ്പിള്‍സ് ടെമ്പിളിനെക്കുറിച്ച് പ്രചരിച്ചിരിക്കുന്ന കഥ .പക്ഷെ എല്ലാ കഥകള്‍ക്കും ഒരു പിന്നാമ്പുറ കഥയുണ്ടാവുമല്ലോ അതിലൊന്നിങ്ങനെ -

1.ജിം ജോണ്‍സ് ഒരു ഇടത് പക്ഷ അനുയായിയും നിരീശ്വരവിശ്വാസിയുമായിരുന്നു , അദ്ദേഹം പരമ്പരാഗത വിശ്വാസങ്ങളെ വെല്ലുവിളിച്ച് കൊണ്ട് വര്‍ഗ്ഗ - വംശ സമത്വത്തിലും മാനവികതയിലും വിശ്വസിച്ച് കൊണ്ട് പുതിയൊരു ലോകം കെട്ടിപ്പെടുക്കാന്‍ യത്നിച്ചു , കറുത്തവനും വെളുത്തവനുമില്ലാത്ത സമത്വസുന്ദരമായ ഒരു ലോകം ,അത്തരമൊരു സാമൂഹികാവസ്ഥയിലേക്കക്ക് കൂടുതല്‍ പേര്‍ സ്വാധീനിക്കപ്പെടുന്നതില്‍ പള്ളിക്കും അധികാരികള്‍ക്കുമുള്ള ആശങ്കകള്‍, സമത്വവാദത്തിലധിഷ്ടിതമായ ഒരു ലോകത്തെ ഭയന്ന് കൊണ്ട് ഗവണ്മെന്റ് നടത്തിയ കൂട്ടക്കൊലയാണ് പീപ്പിള്‍സ് ടെമ്പിള്‍ സംഭവം . മാധ്യമങ്ങളും അധികാര സ്ഥാപനങ്ങളും കൂടി കെട്ടിച്ചമച്ച കഥയാണ് വിചിത്രമായ വിശ്വാസത്തിന്റെ യുക്തിയെല്ലാം

2. കൂട്ടമായി ജീവിക്കുന്ന ഒരു പറ്റം ആളുകള്‍ക്കിടയില്‍ ചില പ്രത്യേക സംഭവങ്ങള്‍ ഉളവാക്കുന്ന പരിണിതഫലങ്ങളുടെ മനശാസ്ത്ര വിശകലനത്തിന് വേണ്ടി സി ഐ ഐ പ്രത്യേകം തയ്യാറാക്കിയെടുത്ത ഒരു കൃത്രിമ മനുഷ്യലാബാണ് പീപ്പിള്‍സ് ടെമ്പിള്‍ എന്ന വാദവും നില നില്‍ക്കുന്നുണ്ട് , കുറെ വര്‍ഷങ്ങള്‍ക്കപ്പുറം വാര്‍ദ്ധക്യത്തിലെ ആത്മീയ ചിന്തകളാല്‍ സൃഷ്ടിക്കപ്പെടുന്ന പാപ ബോധം ഫാക്ടര്‍ ഏതെങ്കിലും സി ഐ ഐ ഏജന്റിനെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുന്നത് വരെ അതും ഒരു ഊഹം തന്നെയാണ് .

ഉപദംശം .

ആര്‍ക്കറിയാം ജയിംസ് ജോണ്‍സും അനുയായികളും മരണശേഷം മോക്ഷപ്രാപ്തി കിട്ടി ഏതെങ്കിലും അന്യഗ്രഹത്തില്‍ സുഖിച്ച് കഴിയുന്നുണ്ടോ എന്ന് ? പരലോകത്തില്‍ വിശ്വസിക്കുന്നുന്ന ഭൂരിപക്ഷം ഈ ലോകത്തുള്ളപ്പോള്‍ പീപ്പിള്‍സ് ടെമ്പിളിലെ ആളുകള്‍ ഒരല്പം മുമ്പ് സ്വര്‍ഗ്ഗത്തിലെത്തി എന്ന് കരുതിയാല്‍ മതിയാവും

No comments:

Post a Comment