Monday, April 30, 2012

രേഖ പറയാന്‍ ബാക്കിവച്ചത്‌‍



കെ.ആര്‍.മീര

ഞങ്ങളൊരു ഗ്യാംഗായിരുന്നു. നാല്‍വര്‍ സംഘം. ഷീന, എല്ലോറ, രേഖ, പിന്നെ ഞാന്‍.

കൊല്ലം എസ്‌.എന്‍.വിമന്‍സ്‌ കോളജിലെ കെമിസ്‌ട്രി ബി.എസ്സിയുടെ രണ്ടാംവര്‍ഷം ഒന്നിച്ചുചേര്‍ന്നവര്‍. ഞാനും ഷീനയും ഹോസ്‌റ്റലേഴ്‌സ്. സ്‌കൂള്‍ കാലം മുതല്‍ സഹപാഠികളായിരുന്ന രേഖയും എല്ലോറയും ഡേ സ്‌കോളേഴ്‌സ്. ഒരു വിമന്‍സ്‌ കോളജിനുള്ളില്‍ സാധിക്കുന്ന എല്ലാ കുസൃതിത്തരങ്ങളും തമാശകളും നിറഞ്ഞിരുന്ന കാലമായിരുന്നു അത്‌. രേഖയുടെ താമസം എന്റെ ഹോസ്‌റ്റലിനു സമീപമായിരുന്നതുകൊണ്ടും അന്നു ഞങ്ങളുടെ ട്യൂഷന്‍ അധ്യാപകനായിരുന്ന ഹരികുമാര്‍ സാറിന്റെ വീടിനടുത്തായതു കൊണ്ടും ഞങ്ങള്‍ നാലുപേരും അവിടെ സ്‌ഥിരം അന്തേവാസികളായിരുന്നു. ആ രണ്ടുവര്‍ഷവും രേഖയുടെ അമ്മ ഞങ്ങള്‍ക്കു നാലുപേര്‍ക്കും അമ്മയായി. വിശേഷദിവസങ്ങളിലും അവധി ദിവസങ്ങളിലും ആന്റി എന്നെ വീട്ടിലേക്കു ക്ഷണിച്ചു നല്ല ഭക്ഷണമുണ്ടാക്കിത്തന്നു. ആ സൗഹൃദത്തിന്റെ ഏറ്റവും വലിയ സവിശേഷത, ഒരിക്കല്‍പോലും ഞങ്ങള്‍ക്കിടയില്‍ ചെറിയ പിണക്കം പോലുമുണ്ടായിട്ടില്ല എന്നതായിരുന്നു.

രേഖയുടെ മുഖത്ത്‌ എപ്പോഴും ചിരിയും വാക്കുകളില്‍ നര്‍മവുമുണ്ടായിരുന്നു. വളരെ ഗുരുതരമായ പ്രശ്‌നങ്ങളെപ്പോലും ഫലിതമായിക്കണ്ടു ചിരിച്ചുതള്ളാന്‍ ഞങ്ങളെ സഹായിച്ചതു രേഖയായിരുന്നു. പരീക്ഷ കഴിഞ്ഞ്‌ ഞങ്ങള്‍ നാലുപേരും നാലുവഴിക്കു തിരിഞ്ഞു. ഞാന്‍ എം.എ. കഴിഞ്ഞു പത്രപ്രവര്‍ത്തകയായി. ഷീന എം.എ. കഴിഞ്ഞ്‌ വിവാഹിതയായി. രേഖ എം.എസ്‌.ഡബ്ല്യൂ പാസായി ഉദ്യോഗസ്‌ഥയായി. എല്ലോറ അധ്യാപികയായി. ഷീന കോട്ടയത്തേക്കും രേഖ തിരുവനന്തപുരത്തേക്കും എല്ലോറ എറണാകുളത്തേക്കും അകന്നുപോയി. പക്ഷേ രേഖയും ഷീനയും തമ്മിലും രേഖയും എല്ലോറയും തമ്മിലും ഞാനും ഷീനയും തമ്മിലും പതിവായി കാണുമായിരുന്നതിനാല്‍ നാലുപേര്‍ക്കും പരസ്‌പരമുള്ള ബന്ധം ദൃഢമായിത്തുടര്‍ന്നു. ഞാനും രേഖയും തമ്മില്‍ക്കാണുന്നത്‌ അപൂര്‍വമായിരുന്നു. വര്‍ഷങ്ങള്‍ പെട്ടെന്നു കടന്നുപോയി. രേഖയുടെ വിവാഹം മാത്രം വൈകി. ഞങ്ങള്‍ മൂന്നുപേരും വിവാഹജീവിതത്തിന്റെ തിരക്കുകളിലും പ്രാരബ്‌ധത്തിലും മുഴുകിയപ്പോള്‍ രേഖ മാത്രം തനിച്ചായിപ്പോയി. ഷീന ഭര്‍ത്താവിനോടൊന്നിച്ചു കോട്ടയത്തെത്തിയപ്പോള്‍ രേഖ ഔദ്യോഗികയാത്രയ്‌ക്കിടയില്‍ കോട്ടയത്തിറങ്ങി ഞങ്ങളെക്കണ്ടു. ഫൂള്‍ എന്നും കഴുതയെന്നും പരസ്‌പരം വിളിച്ചും പരിഹസിച്ചും വിമര്‍ശിച്ചും പരദൂഷണം പറഞ്ഞും ഞങ്ങള്‍ ഞങ്ങളുടെ വസന്തകാലത്തെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ചു.

ഓഫീസില്‍ വളരെ തിരക്കേറിയ ഒരു ദിവസമാണ്‌ രേഖ കോട്ടയത്ത്‌ എന്റെ വാടകവീട്ടില്‍ വന്നത്‌. അപ്പോഴേക്ക്‌ ഷീന തിരുവനന്തപുരത്തേക്കു മടങ്ങിപ്പോയിരുന്നു. ഓഫീസില്‍ പോകാന്‍ വസ്‌ത്രം ധരിക്കുന്നതിനിടയില്‍ ഞാന്‍ തിരക്കിട്ടു സംസാരിച്ചുകൊണ്ടിരുന്നു. എന്റെ തിരക്ക്‌ രേഖയെ മടുപ്പിച്ചിരിക്കണം.

'ഒരു ദിവസം നീ തിരുവനന്തപുരത്തേക്കു വരണം. നമുക്കു വീണ്ടും ഒത്തുകൂടണം. എനിക്കു തന്നോടു വളരെ സീരിയസായ ഒരു കാര്യം പറയാനുണ്ട്‌.'

രേഖ പറഞ്ഞു. ആറേമുക്കാലിന്റെ ട്രെയിനിലാണു പോകേണ്ടതെങ്കിലും ഞാനില്ലാത്തതിനാല്‍ രേഖയും എന്റെയൊപ്പം വീട്ടില്‍നിന്നിറങ്ങി. ഞങ്ങള്‍ രണ്ടുവഴിക്കു പിരിഞ്ഞു.

തിരുവനന്തപുരത്തേക്കു പോകാനും രേഖയും ഷീനയുമായി ഒത്തുകൂടല്‍ നടത്താനും ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്റെ തിരക്കുകള്‍ക്കിടയില്‍ അതു നീണ്ടുനീണ്ടുപോയി. മാസങ്ങള്‍ കഴിഞ്ഞ്‌ സെപ്‌റ്റംബര്‍ ഇരുപത്തിയൊമ്പതിനു ഷീന വിളിച്ചു.

'എടോ താന്‍ ലീവെടുത്തു വാ. നമുക്ക്‌ ഒന്നിച്ചുകൂടാം. ഈ വീക്കെന്‍ഡില്‍ രേഖ ഇങ്ങോട്ടുവരും..'

പോകാന്‍ ഒരു നിവൃത്തിയുമില്ലാത്ത ദിവസമായിരുന്നു അത്‌. അതുകൊണ്ട്‌ ഞാനില്ലാത്ത ദിവസം നോക്കിയാണോ നിങ്ങളുടെ പാര്‍ട്ടി എന്നുപറഞ്ഞ്‌ ഞാന്‍ പരിഭവിച്ചു. എനിക്കു പോകാന്‍ കഴിഞ്ഞില്ല. പിറ്റേന്ന്‌ പത്രം ഓഫീസില്‍ പണിത്തിരക്കിലിരിക്കെ, രാത്രി പതിനൊന്നരയോടെ ഷീനയുടെ ഫോണ്‍കോള്‍. ഡെഡ്‌ലൈന്‍ അടുത്ത സമയമായതിനാല്‍ അലോസരത്തോടെയാണ്‌ ഫോണ്‍ അറ്റന്റ്‌ ചെയ്‌തത്‌.

'എടോ, രേഖ പോയി..'

'പോയെന്നോ..' ഞാന്‍ അമ്പരന്നു.

'രേഖ സൂയിസൈഡ്‌ ചെയ്‌തു' ഷീന ഫോണിലുടെ കരയുകയായിരുന്നു. എങ്ങനെയോ ജോലി പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങുമ്പോഴേക്കും ഞാനാകെ തകര്‍ന്നിരുന്നു. ജീവിതത്തില്‍ ആദ്യമായാണ്‌ ഇത്രയും മനസടുപ്പമുള്ള ഒരു വ്യക്‌തിയുടെ മരണം ഞാന്‍ നേരിട്ടത്‌. രേഖയ്‌ക്ക് എന്നോടു പറയാനുണ്ടായിരുന്നത്‌ കേള്‍ക്കാന്‍ തയാറായില്ലല്ലോ എന്ന കുറ്റബോധം എന്നെ അലട്ടി. ഒരിക്കലെങ്കിലും പോകാമായിരുന്നു. സമയം കണ്ടെത്താമായിരുന്നു. ഒരുപക്ഷേ അങ്ങിനെയായിരുന്നെങ്കില്‍ തമാശ പറഞ്ഞും ചിരിപ്പിച്ചും വെല്ലുവിളിച്ചും അയാളുടെ മനസ്‌ മാറ്റിയെടുക്കാമായിരുന്നു...

ചുരുണ്ട മുടിയായിരുന്നു രേഖയ്‌ക്ക്. ഇപ്പോഴും ചിലപ്പോള്‍ യാത്ര ചെയ്യുമ്പോള്‍ കോളജുകള്‍ക്കും സ്‌കൂളുകള്‍ക്കും അരികില്‍ ചുരുണ്ട മുടി പിന്നില്‍ ഹെയര്‍ക്ലിപ്പിട്ടു കെട്ടിയ ചില കുട്ടികളെ പിന്നില്‍ നിന്നു കാണുമ്പോള്‍ 'രേഖ'യെന്നു മനസ്‌ നിലവിളിക്കും. അപ്പോഴൊക്കെയും അസ്വസ്‌ഥതയുണര്‍ത്തി ആ ചോദ്യം തലയുയര്‍ത്തും.

-എന്തായിരുന്നു രേഖയ്‌ക്കു പറയാനുണ്ടായിരുന്നത്‌?

തയാറാക്കിയത്‌: രമേഷ്‌ പുതിയമഠം 

No comments:

Post a Comment