Wednesday, April 25, 2012

സദാചാര പൊലീസുകാരുടെ സ്വന്തം നാട്!!


തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് സൗമ്യ എന്ന പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു. അന്ന് സൗമ്യ തീവണ്ടിയില്‍ നിന്ന് വീഴുന്നത് സഹയാത്രികര്‍ കണ്ടുവെങ്കിലും എന്തെന്ന് തിരക്കാന്‍ ആരും മെനക്കെട്ടില്ല. സഹജീവികളോട് യാതൊരു കടപ്പാടുമില്ലാതെ തന്‍കാര്യം നോക്കി നടക്കുന്ന മാറിയ മലയാളിയെയാണ് കേരളം അന്ന് കണ്ടത്.

ഇവരെക്കാളും അപകടകാരികളായ മറ്റൊരു കൂട്ടം നമ്മുടെ സമൂഹത്തിലിപ്പോള്‍ പെരുകി വരികയാണ്. അന്യന്റെ സ്വകാര്യതയില്‍ അതിരുകടന്ന് ഇടപെടുന്ന ഇവരെ സദാചാര പൊലീസുകാര്‍ എന്ന് വിളിയ്ക്കാം.

അടുത്ത കാലത്തായി കേരളത്തിലെ യുവതീയുവാക്കളുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്‌ സദാചാര പൊലീസ്. നിങ്ങള്‍ സഞ്ചരിക്കുന്നത് സ്വന്തം അമ്മയ്‌ക്കോ സഹോദരിയ്‌ക്കോ ഭാര്യയ്‌ക്കോ ഒപ്പമാവട്ടെ ഇക്കാര്യം സദാചാര പൊലീസിനെ ബോധ്യപ്പെടുത്താന്‍ വേണ്ട തെളിവുകളും കയ്യില്‍ കരുതിയിരിക്കണമെന്ന സ്ഥിതിവിശേഷമാണുള്ളത്.

2011 നവംബര്‍ ഒന്നിന് കോട്ടയത്ത് കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകനേയും ഭാര്യയേയും ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഒരു സംഘം ആക്രമിച്ചു. ആളൊഴിഞ്ഞ വഴിയില്‍ വച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു ആക്രമണം. അന്യന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞു നോക്കാനുള്ള മലയാളിയുടെ അടങ്ങാത്ത വ്യഗ്രതയാണ് ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്.

നിയമം ഓരോ വ്യക്തിക്കും അനുവദിച്ചു നല്‍കുന്ന സ്വാതന്ത്ര്യം തട്ടിയെടുക്കാന്‍ ഇക്കൂട്ടര്‍ക്ക് അവകാശമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. സമൂഹത്തില്‍ നടക്കുന്ന ശരി തെറ്റുകളെ ആള്‍ക്കൂട്ടം വിലയിരുത്തുകയും ശിക്ഷ വിധിയ്ക്കുകയും ചെയ്യുകയാണെങ്കില്‍ ഈ നാട്ടില്‍ നിയമവ്യവസ്ഥയും കോടതിയും എന്തിനാണ്? സദാചാര പൊലീസിന്റെ ആക്രമണത്തിനിരയാവുന്നവരില്‍ ചുരുക്കം ചിലര്‍ മാത്രമേ പ്രതികരിയ്ക്കാന്‍ തയ്യാറാവുന്നൂള്ളൂ എന്നത് ഇവര്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കി കൊടുക്കുന്നു.

പരപ്പനങ്ങാടിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റില്‍ നിന്നും മദ്യം വാങ്ങാന്‍ ക്യൂവില്‍ നിന്ന് മുസ്ലീം യുവതിയെ ഒരു കൂട്ടം നാട്ടുകാര്‍ ചേര്‍ന്ന് തല്ലിച്ചതച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇത്തരക്കാരെ അഴിയ്ക്കുള്ളിലാക്കാന്‍ ശക്തമായ നിയനിര്‍മ്മാണം നടത്തേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ജാര്‍ഖണ്ഡിലേയും ബീഹാറിലേയും പോലെ പൊതുനിരത്തുകളില്‍ വച്ച് ആളുകളെ കല്ലെറിഞ്ഞു കൊല്ലുന്ന സംഭവങ്ങള്‍ കേരളത്തിലും അരങ്ങേറിയേക്കാം.

No comments:

Post a Comment