Friday, April 6, 2012

നിങ്ങള്‍ നിരീക്ഷണത്തിലാണ്‌

കര്‍ശനമായ നിയമമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്ക് സൈബര്‍/ മൊബൈല്‍ ആശയവിനിമയസംവിധാനങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ പഴുതുകള്‍ ധാരാളമുണ്ട്. കൊളോണിയല്‍ നിയമങ്ങള്‍ അതേപോലെ തുടരുകയും അലസമായി പുതിയ നിയമനിര്‍മാണങ്ങള്‍ നടത്തുകയും ചെയ്താല്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്ക് അനാവശ്യ അധികാരങ്ങള്‍ വന്നുചേരുകയും പൗരാവകാശങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യും

നമ്മുടെ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ആലസ്യത്തില്‍നിന്ന് വിട്ടുമാറിയത് മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ്. ഇതേത്തുടര്‍ന്ന് മൊബൈല്‍ഫോണും ഇന്റര്‍നെറ്റുമുള്‍പ്പെടെ എല്ലാ ആശയവിനിമയസംവിധാനങ്ങളും അരിച്ചു പരിശോധിക്കുന്നത് കര്‍ശനമാക്കാന്‍ ആഭ്യന്തര പ്രതിരോധമന്ത്രാലയങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. സര്‍ക്കാര്‍ കര്‍ശനനിരീക്ഷണ സംവിധാനങ്ങളുമായി മുന്നോട്ട് നീങ്ങുമ്പോള്‍ കാലോചിതമായി നിയമനിര്‍മാണം നടത്തുന്നതിലും നിയമപരിഷ്‌കരണത്തിലും വരുത്തിയ വീഴ്ചയാണ് നിലവില്‍ നമ്മള്‍ നേരിടുന്ന കാതലായ പ്രശ്‌നം.

കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇന്ത്യയുടെ രഹസ്യാന്വേഷണസംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി 700 കോടിയുടെ ആധുനിക നിരീക്ഷണ ഉപകരണങ്ങള്‍ (intelligence communications equipments) ഇന്ത്യ വാങ്ങിയിരുന്നു. 2008-ലെ മുംബൈ ഭീകരാക്രമണങ്ങള്‍ക്കു ശേഷം വീണ്ടും കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ റോ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ശൃംഖലയ്ക്കുവേണ്ടി ഇന്ത്യ സമ്പാദിച്ചു. ഉപഗ്രഹസിഗ്‌നലുകളും മൊബൈല്‍, സൈനിക ആശയവിനിമയങ്ങളും വായുവില്‍നിന്ന് ചോര്‍ത്തിയെടുത്ത് പ്രത്യേക ഭാഷയിലുള്ള സംഭാഷണമോ വാക്കുകളോ സെര്‍ച്ച് ചെയ്‌തെടുക്കാനുള്ള സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്കുപുറമേയാണ് പൗരന്മാരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന ദേശീയ രഹസ്യാന്വേഷണ ഗ്രിഡും (national intelligence grid-Natgrid), രാജ്യത്തിനകത്തെ ഫോണ്‍സംഭാഷണവും ഇന്റര്‍നെറ്റ് ആശയവിനിമയവും ചോര്‍ത്തിയെടുക്കാനുള്ള കേന്ദ്രീകൃത നിരീക്ഷണസംവിധാനവും (central monitoring systems project of India-CMS) , ദേശീയ ഭീകരവിരുദ്ധകേന്ദ്രവും (national counter terrorism centre-NCTC) ഏകീകൃത തിരിച്ചറിയല്‍കാര്‍ഡ് നല്‍കുന്ന ആധാര്‍ പദ്ധതിയുമൊക്കെയായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്. ഭരണഘടനയുടെ 21-ാം അനുച്ഛേദമനുസരിച്ച് പൗരന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ സ്വകാര്യതാ നിയമമോ പഴുതുകളില്ലാത്ത സൈബര്‍നിയമമോ നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് ഈ പദ്ധതികള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

നിലവിലുള്ള നടപടിക്രമങ്ങള്‍ കൂടാതെ ഏതുസമയവും രാജ്യത്തെ ആരുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്താനും ഇന്റര്‍നെറ്റ് ആശയവിനിമയം നിരീക്ഷിക്കാനും കഴിയുന്ന പദ്ധതിയാണ് കേന്ദ്രീകൃത നിരീക്ഷണ സംവിധാനം. ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ ടെലിഫോണ്‍ സേവനദാതാക്കളെ സമീപിച്ചാലേ നിയമപ്രകാരം ഫോണ്‍ ചോര്‍ത്താനാകൂ. എട്ട് അന്വേഷണ ഏജന്‍സികള്‍ക്കു മാത്രമേ അതിനുള്ള അധികാരമുള്ളൂ. ടെലികോംവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത നിരീക്ഷണസംവിധാനത്തിന് ഡല്‍ഹിയിലെ ആസ്ഥാനത്തിനുപുറമേ ഓരോ സംസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഉപശാഖകളുമുണ്ടാകും. ടെലികോംവകുപ്പും റിസോഴ്‌സസ് ആന്‍ഡ് മോണിറ്ററിങ് സെല്ലും കേന്ദ്ര ടെലിമാറ്റിക്‌സ് ഡെവലപ്പ്‌മെന്റ് സെന്ററും ചേര്‍ന്ന് നടപ്പാക്കുന്ന 800 കോടി മുതല്‍മുടക്കുള്ള സി.എം.എസ്സിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു.

വ്യക്തിഗത വിവരശേഖരണം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ദേശീയ രഹസ്യാന്വേഷണ ഗ്രിഡ്. അന്വേഷണ ഏജന്‍സികള്‍ക്കുപുറമേ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഏജന്‍സികള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍, വിമാനക്കമ്പനികള്‍, റെയില്‍വേ, ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാര്‍ തുടങ്ങി 21 മേഖലകളില്‍നിന്ന് ലഭിക്കുന്ന വ്യക്തിഗതവിവരങ്ങള്‍ ഏകീകരിച്ച് സൂക്ഷിക്കുകയും അപ്പപ്പോള്‍ പുതുക്കുകയും ചെയ്യുന്ന സംവിധാനമാണിത്. നാറ്റ്ഗ്രിഡ് നിലവില്‍ വരുന്നതോടെ വിവരശേഖരണം എളുപ്പമാകുമെന്നു മാത്രമല്ല ആവശ്യത്തിനനുസരിച്ച് ഇന്ത്യയിലെവിടെനിന്നും ഉടന്‍ വിവരങ്ങള്‍ ശേഖരിക്കുകയുമാകാം. തുടക്കത്തില്‍ റോ, ഐ.ബി., റവന്യൂ ഇന്റലിജന്‍സ്, ഇന്‍കംടാക്‌സ് തുടങ്ങിയ 11 അന്വേഷണഏജന്‍സികളെ ഉദ്ദേശിച്ച് നടപ്പാക്കുന്ന ഈ പദ്ധതി 2013 ജനവരിമുതല്‍ നിലവില്‍ വരുമെന്നാണ് കരുതുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്ന വ്യക്തിഗത വിവരശേഖരമായ ആധാര്‍പദ്ധതിയുമായി (യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍-ുഹല) നാറ്റ്ഗ്രിഡിനെ ബന്ധിപ്പിക്കുന്നതോടെ ഒരാളുടെ കൈവിരലുകളുടെയും കണ്ണിലെ കൃഷ്ണമണിയുടെയും പ്രതിബിംബങ്ങളടക്കമുള്ള സൂക്ഷ്മവിവരങ്ങള്‍പോലും ഞൊടിയിടയില്‍ ലഭിക്കും. വ്യക്തിഗതവിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാ ബാങ്കുണ്ടാക്കുന്നതിന്റെ പേരില്‍ ആധാര്‍ പദ്ധതിയും ഇതിനകംതന്നെ വിവാദമായിട്ടുണ്ട്.

ഒരാളെ നിരീക്ഷിക്കാന്‍ റേഡിയോ കോളറോ, ജി.പി.എസ്. ഉപകരണങ്ങളോ ഘടിപ്പിക്കുന്നതിന് സമാനമാണ് പോക്കറ്റില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുനടക്കുന്നതെന്ന് പൊതുവേ പറയാറുണ്ട്. സി.എം.എസും നാറ്റ്ഗ്രിഡുമൊക്കെ നിലവില്‍ വരുന്നതോടെ മൊബൈല്‍ഫോണ്‍ അവയേക്കാള്‍ ഫലപ്രദമായ നിരീക്ഷണ ഉപാധിയായി മാറിയേക്കാം. മൊബൈല്‍ സിഗ്‌നലുകള്‍ പിന്തുടര്‍ന്ന് ഒരാളുടെ ചലനഗതി മനസ്സിലാക്കുന്നതിനൊപ്പം എല്ലാ അടിസ്ഥാനവിവരങ്ങളും സംഘടിപ്പിക്കാവുന്ന അവസ്ഥ ഇതോടെ വന്നുചേരും. ഈ സാഹചര്യത്തിലാണ് 1885-ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടും 1923-ലെ ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ടുമൊക്കെ അടിയന്തരമായി പരിഷ്‌കരിക്കണമെന്ന ആവശ്യമുയരുന്നത്.

കാര്‍ഗില്‍ യുദ്ധത്തിനു ശേഷം സ്ഥാപിച്ച നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ നിരവധി ഉയര്‍ന്നിരുന്നു. നമ്മുടെ സുരക്ഷാനിരീക്ഷണസംവിധാനങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നതോടെ മുന്‍രാഷ്ട്രപതിയും പ്രധാനമന്ത്രിയുടെ മുഖ്യശാസ്‌ത്രോപദേശകനുമായിരുന്ന എ.പി.ജെ. അബ്ദുല്‍കലാമിന്റെ നേതൃത്വത്തില്‍ നടപ്പാക്കിത്തുടങ്ങിയ സ്ഥാപനമാണ് എന്‍.ടി.ആര്‍.ഒ. ഐ.ഐ.ടി.യിലെ ശാസ്ത്രജ്ഞരുള്‍പ്പെടെയുള്ള വിദഗ്ധ സംഘമാണ് 'റോ'യുടെ നിയന്ത്രണത്തില്‍ 2004-ല്‍ സ്ഥാപിച്ച എന്‍.ടി.ആര്‍.ഒ.യിലുള്ളത്. രാജ്യത്തിന്റെ പ്രധാന ഇന്റര്‍നെറ്റ് ഹബ്ബുകളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും ഇവര്‍ ചാരഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രവര്‍ത്തനം തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ത്തന്നെ ആവുന്നത്ര ചീത്തപ്പേര് സമ്പാദിക്കുകയും ചെയ്തു.

2007-ല്‍ ഡല്‍ഹിയിലെ എന്‍.ടി.ആര്‍.ഒ. ഓഫീസിലെ കുളിമുറിയില്‍ 'പിന്‍ഹോള്‍' ക്യാമറ ഒളിപ്പിച്ചുവെച്ച സംഭവമാണ് ഏറെ വിവാദം സൃഷ്ടിച്ച ഒന്ന്. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന കുളിമുറിയില്‍ സ്ഥാപിച്ച ക്യാമറ ഒരു ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടറുമായി ഘടിപ്പിച്ചത് കൈയോടെ പിടികൂടുകയും അയാള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. അതിനിടെ അമര്‍സിങ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളുടെ ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്തിയതും വന്‍വിവാദം സൃഷ്ടിച്ചു. എന്‍.ടി.ആര്‍.ഒ.യും 'റോ' യും ഫോണ്‍/ ഇന്റര്‍നെറ്റ് ചോര്‍ത്തല്‍ നിര്‍ബാധം തുടര്‍ന്നതോടെ ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്രാ പോലീസ് തുടങ്ങി സംസ്ഥാന സുരക്ഷാസേനകളും ഇതേ പാത പിന്തുടര്‍ന്നു. പഞ്ചാബില്‍നിന്നും അത്തരമൊരു ഉപകരണം മോഷണം പോയത് സുരക്ഷാവീഴ്ചയായി വിലയിരുത്തപ്പെട്ടു. ഒടുവില്‍ കേന്ദ്രഏജന്‍സികള്‍ ഇടപെട്ടെങ്കിലും സംസ്ഥാനതലത്തിലുള്ള ഇത്തരം 'ചോര്‍ത്തല്‍' സംവിധാനങ്ങള്‍ പൂര്‍ണമായും നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

കര്‍ശനമായ നിയമസംവിധാനമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്ക് സൈബര്‍/ മൊബൈല്‍ ആശയവിനിമയസംവിധാനങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ പഴുതുകള്‍ ധാരാളമുണ്ട്. കഴിഞ്ഞ വര്‍ഷകാലസമ്മേളനത്തില്‍ പൗരന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലവതരിപ്പിച്ച റൈറ്റ് ടു പ്രൈവസി ബില്ലില്‍ ഇവയെല്ലാം ഏറെക്കുറെ പരിഹരിക്കുന്നുണ്ടെങ്കിലും അത് നിയമമാകുന്നത് എന്നെന്ന് കണ്ടറിയേണ്ടിവരും. പാര്‍ലമെന്റ് ബഹളത്തിനിടെ ചര്‍ച്ചകൂടാതെ പാസ്സായ ഐ.ടി. ആക്ടിന്റെ 2008-ന്റെ (ഭേദഗതി) ഗതിവരാതിരുന്നാല്‍ ഭാഗ്യം. ഐ.ടി. ആക്ട് 2000-വും 2008-ലെ പരിഷ്‌കരണവും വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്താന്‍ സര്‍ക്കാറിന് ഒട്ടേറെ പഴുതുകള്‍ നല്‍കുന്നതാണ്. എന്നിട്ടും പാര്‍ലമെന്റ് അക്കാര്യമൊന്നും ചോദ്യം ചെയ്യാതെ മിനിറ്റുകള്‍ക്കുള്ളിലാണ് 2008-ലെ പരിഷ്‌കരണം പാസ്സാക്കിയത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യണമെന്ന കേന്ദ്രടെലികോംമന്ത്രി കപില്‍ സിബലിന്റെ ആവശ്യം ഭരണഘടനാ അനുച്ഛേദം 19 (1) എ പ്രകാരമുള്ള ആശയപ്രകാശന സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കാം. ഇതുമായി ബന്ധപ്പെട്ട് വിനയ് റായ് ഡല്‍ഹികോടതിയില്‍ കേസ്‌കൊടുത്തിട്ടുണ്ട്.

കൊളോണിയല്‍ നിയമങ്ങള്‍ അതേപോലെ തുടരുകയും അലസമായി പുതിയ നിയമനിര്‍മാണങ്ങള്‍ നടത്തുകയും ചെയ്താല്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്ക് അനാവശ്യ അധികാരങ്ങള്‍ വന്നുചേരുകയും ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടുകയും ചെയ്യും. രഹസ്യാന്വേഷണ സംവിധാനങ്ങളും സി.ബി.ഐ.യും പ്രവര്‍ത്തിക്കുന്നത് വ്യക്തമായ ചട്ടക്കൂടിനകത്തുനിന്നോ പാര്‍ലമെന്റിന്റെ മേല്‍നോട്ടത്തിലോ അല്ല എന്ന കാര്യവും ശ്രദ്ധേയമാണ്. നാറ്റ്ഗ്രിഡും ആധാറുംപോലുള്ള വ്യക്തിഗത വിവരസംഹിതകള്‍ ശക്തമായ സുരക്ഷാസംവിധാനത്തിനകത്ത് സൂക്ഷിച്ചില്ലെങ്കില്‍ ഉദ്ദേശിച്ചതിന് വിപരീതഫലമാകും ഉണ്ടാകുക. സൈബര്‍ നുഴഞ്ഞുകയറ്റങ്ങളിലൂടെ തീവ്രവാദികളടക്കമുള്ളവര്‍ക്ക് പ്രവര്‍ത്തനം എളുപ്പമാക്കും.

സെല്‍ഫോണോ, ഇ മെയിലോ ഉള്‍പ്പെടെയുള്ള ആധുനിക ആശയവിനിമയസംവിധാനങ്ങള്‍ ഉപയോഗിക്കാതെയാണ് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘടന പ്രവര്‍ത്തിക്കുന്നത് എന്ന് വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. ഉപഗ്രഹസിഗ്‌നലുകള്‍ പിടിച്ചെടുക്കാനുള്ള സജ്ജീകരണങ്ങള്‍ നമ്മുടെ അന്വേഷണ ഏജന്‍സികളുടെ കൈയിലുണ്ടായിട്ടും മുംബൈ ആക്രമണം നടത്തിയ തീവ്രവാദിസംഘം ഉപഗ്രഹ ഫോണുപയോഗിച്ച് നടത്തിയ ആശയവിനിമയം കണ്ടെത്താനായില്ല. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് സുരക്ഷാസംവിധാനങ്ങളില്‍ കാതലായ മാറ്റം വരുത്തേണ്ടിവരും. പലയിടത്തും സ്വകാര്യത എന്ന സങ്കല്പവും ചിലപ്പോള്‍ പുനര്‍നിര്‍വചിക്കേണ്ടിവരും. അതിനനുസരിച്ച് പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ അപ്പപ്പോള്‍ നിയമനിര്‍മാണം നടത്തേണ്ടതും അവ നടപ്പിലാക്കേണ്ടതും ഇന്ത്യയേപ്പോലുള്ള ജനാധിപത്യസംവിധാനത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്.

No comments:

Post a Comment