Thursday, April 5, 2012

പണിയില്ലെന്ന് പറയല്ലേ... നഗരം പണി തരും

മാക്സിമം സിറ്റി - ബോംബെയുടെ വിളിപ്പേരാണത്.

സ്വപ്‌നങ്ങളും ദുഃഖങ്ങളും കമ്പോളത്തിലും കരിഞ്ചന്തയിലും വാങ്ങാന്‍ കിട്ടുന്ന മഹാനഗരം കാലത്തെ അതിന്റെ പഴുതുകളിലൂടെ അതിജീവിച്ച്‌ നില്‍ക്കുന്നു. നവിമുംബൈയില്‍ അത് നഗരാസൂത്രണത്തിന്റെ എഞ്ചിനീയറിങ് വൈദഗ്ദ്ധ്യവും പേറി ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയില്‍വേ സ്റ്റേഷനുകളെയും വഹിച്ച് നിലകൊള്ളുന്നു; നരിമാന്‍ പോയിന്റില്‍ മനുഷ്യനെ ചെറുതാക്കിക്കളയുകയും കടലിലേക്കുനോക്കി ഊറ്റംകൊള്ളുകയും ചെയ്യുന്ന അംബരചുംബികളായി ആകാശംതൊടുന്നു; ദലാല്‍ സ്‌ട്രീറ്റില്‍ കോര്‍പ്പറേറ്റ് ഇന്ത്യയുടെ മോഹവസന്തമായി മിടിക്കുന്നു; ഘടില്‍ക്കര്‍ മാര്‍ഗ്ഗില്‍ മറാത്ത്‌വാഡാ രാഷ്ട്രീയത്തെ എക്കാലത്തേക്കും മതലഹരിയില്‍ കുടുക്കിയിട്ട 1893ലെ ആദ്യ ഗണേശോത്സവഘോഷമായി ഗണപതിബാപ്പാ മോറിയ പാടുന്നു; ആര്‍തര്‍ റോഡില്‍ കോട്ടണ്‍മില്‍ തൊഴിലാളികളുടെ ഐതിഹാസിക സമരങ്ങളെ ഓര്‍മ്മകളിലേക്കു പിന്തള്ളി 'തീവ്രവാദ'ക്കേസുകളിലെ പ്രതികളുടെ വിചാരണത്താവളമായി ഒരു ജയില്‍ പല്ലിളിച്ചുനില്‍ക്കുന്നു; യന്ത്രത്തറികളുടെ മുരള്‍ച്ചയെ എഫ്എസ്ഐ കൊണ്ടുമൂടിയ പഴയ മില്‍നിലങ്ങള്‍ സൂക്കുകള്‍ക്ക് വഴിമാറുന്നു, കണ്ണെത്താതെ കിടക്കുന്ന ഉപ്പുപാടങ്ങള്‍ ശിവാജിനഗറുകള്‍ക്കു തറയൊരുക്കുന്നു; നഗരവേഗതയുടെ സ്വപ്നങ്ങള്‍ ബാന്ദ്ര - വര്‍ളി സീ ലിങ്കിലൂടെ ഇഴഞ്ഞുനീങ്ങുന്നു; സബര്‍ബനുകളില്‍ നിലയ്‌ക്കാത്തൊരു ചൂളംവിളിയായി പാഞ്ഞുപൊയ്‌ക്കൊണ്ടേയിരിക്കുന്നു...

ഇവിടെ മുംബൈ അക്ഷരങ്ങളില്‍ വരയ്‌ക്കപ്പെടുകയാണ്‌. മഹാനഗരത്തിന്റെ ഡയറിയെന്നു തോന്നിപ്പിക്കുന്നൊരു എഴുത്താണിത്‌. കറുത്ത ഒറ്റക്കുപ്പായവും മഞ്ഞതലേക്കെട്ടും കെട്ടി, മുരങ്ങിക്കൊണ്ടോടുന്ന, ലോകപ്രസിദ്ധമായ അതേ മുംബൈ ടാക്‌സിയില്‍ ഒരു യാത്ര. മുംബൈ മാനഗരത്തിന്റെ ഒരു കൊച്ചുപ്രാന്തത്തില്‍ - വെസ്റ്റേണ്‍ ലൈനിലെ വസായ് റോഡില്‍ വാഴ്‌വും വാസവുമാക്കിയ മലയാളി പത്രപ്രവര്‍ത്തകന്‍ റോയ് അഗസ്റ്റിന്‍ ആണ്‌ ഈ ടാക്‌സി ഓട്ടുന്നത്‌. ന്യൂയോര്‍ക്കില്‍ നിന്നു വന്ന് കളഞ്ഞുപോയതും വീണ്ടുകിട്ടിയതുമായ ബോംബെ നഗരത്തെ മാക്സിമം സിറ്റിയെന്നു വിശേഷിപ്പിച്ച സുകേതു മേഹ്തയുടെ പുസ്തകത്തിന്റെ സ്വാധീനത്തില്‍ ഈ കോളത്തിന് ഞങ്ങള്‍ മാക്സിമം സിറ്റി എന്നുപേരിടുന്നു. നഗരകേന്ദ്രിതമായ കുറിപ്പുകളാവും ഇവിടെ ആഴ്ചയിലൊരിക്കല്‍ പ്രത്യക്ഷപ്പെടുക. വരൂ...നരിമാന്‍ പോയിന്റും ജൂഹു ബീച്ചും സ്റ്റോക്ക്‌ മാര്‍ക്കറ്റും ഛത്രപതിയുടെ പ്രച്ഛന്നവേഷം കെട്ടി സമ്മാനം നേടിയ വിക്‌ടോറിയ ടെര്‍മിനസും ബാന്ദ്ര-കുര്‍ള കോംപ്ലക്സും ഒക്കെ കണ്ടുകണ്ടുള്ള ഒരു ടാക്‌സി യാത്രയ്‌ക്ക്‌. വരൂ... ഈ ടാക്‌സിയിലേക്ക്‌ സ്വാഗതം...

ലേഖനത്തിലേക്ക്:

ഏതു പരിണാമത്തെയും അതിജീവിച്ചു മുന്നേറുന്ന നഗരമാണ് മുംബയ്‌. ടെക്നോളജിയോ ഫാഷനോ മാധ്യമരംഗമോ ഏതുമാകട്ടെ മാറ്റത്തിന്റെ കാറ്റ്‌ വീശിതുടങ്ങുക മുംബയില്‍ നിന്നാണ്. പുതിയ സേവനമേഖലകള്‍ കണ്ടെത്തി അതിനു ബില്ലിട്ടു നല്‍കാന്‍ കഴിയും എന്നതാണ് ഈ മഹാനഗരത്തിലെ പ്രത്യേകത. വാങ്ങാനും വില നല്‍കാനും ആളുണ്ടെങ്കില്‍ പിന്നെ എന്ത് പ്രശ്നം?

കുട്ടികള്‍ക്ക് ഹോംവര്‍ക്ക്‌ ചെയ്തു കൊടുക്കുന്ന സ്ഥാപനങ്ങള്‍ നടത്തുന്നവരെ മുംബയില്‍ കാണാം. അതിശയിക്കേണ്ട, ഇതും ഒരു തരത്തിലുള്ള ഔട്ട്സോഴ്സിംഗ് ആണ്. തീര്‍ത്താല്‍ തീരാത്ത ഹോംവര്‍ക്കുകളും മറ്റു പ്രൊജക്റ്റുകളും അമിതഭാരമാകുമ്പോള്‍ രക്ഷിതാക്കളെ സഹായിക്കുന്ന സ്ഥാപനങ്ങള്‍. കുറച്ചു കാശു പോയാല്‍ എന്താ? ഗുണം മെച്ചം. സാധാരണ കുട്ടികളെ ഹോംവര്‍ക്ക്കളിലും പ്രൊജെക്റ്റുകളിലും സഹായിക്കുക എന്നത് രക്ഷിതാക്കളുടെ തലവേദനയാണല്ലോ. ഔട്ട്സോഴ്സിംഗ് നടത്തിയാല്‍ ഈ പൊല്ലാപ്പില്ല. അവധിദിവസങ്ങള്‍ നിങ്ങള്‍ക്ക് മക്കള്‍ക്കൊത്ത് സന്തോഷിക്കാം. ഔട്ട്സോഴ്സിംഗ് എന്നാല്‍ സായിപ്പിന്റെ ജോലി ഇന്ത്യയില്‍ ഇരുന്നു ചെയ്യുക മാത്രമല്ല എന്ന് ഇവര്‍ തെളിയിക്കുന്നു.

റേഡിയോ കേള്‍ക്കുന്നതിനു കാശുകിട്ടുമോ? ഇവിടെ കിട്ടും. റേഡിയോ ചാനലുകളില്‍ വരുന്ന പരസ്യങ്ങള്‍ നോട്ട് ചെയ്യുന്നതിനാണ് ശമ്പളം. വലിയ കമ്പനികള്‍ കാണുന്ന മാധ്യമങ്ങളിലെല്ലാം അവരുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യം കൊടുക്കുന്നു. ഇത് വന്നോ ഇല്ലയോ എന്ന് അറിയാന്‍ എന്താണ് വഴി? മുംബയിലുള്ള സ്ഥാപനങ്ങള്‍ക്ക് ഔട്ട്സോഴ്സ് ചെയ്താല്‍ മതി. അവരുടെ ജീവനക്കാര്‍ പത്രവും ടിവിയും റേഡിയോയും നോക്കി എത്ര തവണ പരസ്യം വന്നുവെന്നു കുറിച്ചിടും. ഈ സേവനത്തിനും കാശ്.

പത്രത്തില്‍ സ്വന്തം പേരടിച്ചു കാണുക എന്നത് എല്ലാ രാഷ്ട്രീയനേതാക്കളുടെയും ആഗ്രഹമാണ്. പിന്നെ പേര് വന്നോ എന്ന് സകലപത്രങ്ങളിലും തിരയണം. ഇനി ടിവിക്കാര്‍ തങ്ങളെ വേണ്ടവിധം പരിഗണിച്ചോ എന്നറിയാന്‍ സകലചാനലുകളും കാണാന്‍ മെനക്കെടണം. ഔട്ട്സോഴ്സ് ചെയ്താല്‍ ഈ പ്രശ്നങ്ങള്‍ ഒന്നുമില്ല. മീഡിയ മോണിറ്ററിംഗ് സ്ഥാപനങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് നല്‍കും. നേതാവിന് സ്വന്തം മൈലേജ് അറിയാന്‍ എത്ര എളുപ്പം.

ഓര്‍ക്കേണ്ട കാര്യം ഇതാണ്. ഇവിടെ ജോലി ചെയ്യുന്നവര്‍ പത്രം വായിക്കുന്നതിനും ടിവി കാണുന്നതിനും ഒക്കെയാണ് ശമ്പളം വാങ്ങിക്കുന്നത്.

ഇനി താഴോട്ടു വരാം കറന്‍റ് ബില്‍ അടയ്ക്കുന്നതിന്, ഗ്യാസ് ബുക്ക്‌ ചെയ്യുന്നതിന്, ഒക്കെ സേവനം നല്‍കാന്‍ ആളുകളും സ്ഥാപനങ്ങളും ഉണ്ടിവിടെ. ഇത് അലസത കാരണമാണെന്ന് ധരിക്കേണ്ട. സമയത്തിനാണ് വില എന്ന് മനസ്സിലാക്കുന്ന ഒരു സമൂഹം അത് പിശുക്കിയെ ചെലവാക്കൂ എന്നതാണ് കാര്യം. ചോറും പൊതിയുമായി അമ്മ എന്തിനു വരണം ടിഫിന്‍ സര്‍വീസുകാര്‍ അത് ചെയ്തു കൊള്ളും. കുട്ടികളെ നോക്കാന്‍ ഡേകെയെര്‍ സെന്‍റ്റുകള്‍.

മുംബയ്‌ ഫോര്‍ട്ടിലുള്ള റിസേര്‍വ്ബാങ്കില്‍ ഒരു യന്ത്രം ഉണ്ട്. കറന്‍സിയ്ക്ക് പകരം നാണയം ലഭിക്കുന്ന യന്ത്രം. ഈ കോയിന്‍ വെന്റിങ് മെഷീന് മുന്‍പില്‍ രാവിലെ മുതല്‍ തിരക്കാണ്. സഞ്ചിയില്‍ നിറയെ നാണയങ്ങളുമായി മടങ്ങുന്നവര്‍ വ്യാപാരികള്‍ക്ക്‌ ഇത് സപ്ലൈ ചെയ്ത് ഒരു ന്യായമായ കമ്മീഷനും പറ്റുന്നു.

മേല്‍പ്പറഞ്ഞവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. ജോലിയൊന്നും ആയില്ല എന്ന് പറയുന്നവരെ ഈ നഗരത്തില്‍ കാണില്ല. ഇവിടെ എല്ലാം ജോലിയാണ്. പണം കണക്കുപറഞ്ഞു വാങ്ങാവുന്ന ജോലി. ഒരു പണിയും ഇല്ലെങ്കില്‍ ഏതെങ്കിലും കവലയില്‍ ഇറങ്ങി നിന്നാല്‍ മതി. വാടകയ്ക്കോ വാങ്ങുവാന്‍ വേണ്ടിയോ ഫ്ലാറ്റ്‌ അന്വേഷിക്കുന്നവരെ കണ്ടേക്കും. അവര്‍ക്ക് ഇവിടെയുണ്ട് അവിടെയുണ്ട് എന്ന് പറഞ്ഞു കൊടുത്താല്‍ തന്നെ ഫ്ലാറ്റിന്റെ വില അനുസരിച്ച് അയ്യായിരമോ പതിനായിരമോ തടയും. ഇതൊക്കെ പോരെ!!!!

No comments:

Post a Comment