Monday, April 30, 2012

ഫൈവ് സ്റ്റാര്‍ ഭ്രാന്താലയം


ഒന്ന്.

കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച വിവേകാനന്ദനാണു നമുക്ക് ഏറ്റവും നല്ല സേര്‍ട്ടിഫിക്കറ്റ് നല്‍കിയ മനുഷ്യന്‍. കാലാകാലങ്ങളായി ആ ഭ്രാന്തിനെയാണു എല്ലാവരും ഉപയോഗിക്കുന്നത്. മതം സ്വര്‍ഗ്ഗത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന് വിശ്വാസികള്‍ പറയുന്നുവെങ്കില്‍ അത് ഭരണത്തിലേക്കുള്ള കോണിയെന്നാണു കോണ്‍ഗ്രസുകാര്‍ പറയുന്നത്.
‘കേരളത്തില്‍ ഭ്രാന്തില്ലാത്തവര്‍ ആരെന്ന്?’ ചോദിച്ചാല്‍ ‘കോട്ടയത്ത് എത്ര കേരളാ കോണ്‍ഗ്രസുകാരെന്നു ?’ മാണിച്ചായനും ചോദിക്കും. പി.സി ജോര്‍ജ്ജച്ചായന്റെ തുണിയഴിച്ചുള്ള ഭ്രന്തിനൊപ്പം ഏത് ഭ്രാന്തെന്ന് തെളിവായി ജോസഫ് പുണ്യാളന്‍ ചോദിച്ചാല്‍ എല്ലാ വിശുദ്ധ പുണ്യാളന്മാരും ഒരുമിച്ചു ചിരിക്കും. പുണ്യാളന്മാര്‍ ചിരിക്കാറുണ്ടോയെന്ന് സനല്‍ ഇടമറുക് സംശയിച്ചാല്‍……. അയാള്‍ അകത്താവുകയും ചെയ്യും.
സുകുമാരന്‍ നായര്‍ക്ക് ജാതി ഭ്രാന്ത് ശ്ശി മൂത്തിട്ടില്ലേന്ന് വെള്ളാപ്പള്ളിച്ചേട്ടന്‍ സംശയിക്കില്ല. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞൊരു ഗുരുവിന്റെ ശിഷ്യനു ജാതിഭ്രാന്ത് ഉണ്ടാവുകയേ ഇല്ല. വേണമെങ്കില്‍ ജാതി ചോദിക്കണം പറയണം വിചാരിക്കണം എന്നൊക്കെ പറയുന്നത് ഗുരുവിനെ ധിക്കരിക്കാനല്ല, സ്വന്തം സമുദായത്തിന്റെ ഉന്നമനമാണു ലക്ഷ്യം. ‘ഗുരു എന്തായാലും വേണ്ടില്ല സമുദായം നന്നായാല്‍ മതി’ എന്നാണു പുതിയ വെള്ളാപ്പള്ളി മുദ്രാവാക്യം.
രണ്ട്.
ഭ്രാന്ത് സര്‍ഗ്ഗാത്മകമായാല്‍ അത് നല്ലതാണ്. ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും സര്‍ഗ്ഗാത്മക ഇത്തിരി കൂടുതലാണ്. അതിനാല്‍ അഞ്ചാം മന്ത്രിയെ നിശ്ചയിക്കാന്‍ പാവങ്ങള്‍ എത്ര തവണ ഡല്‍ഹിക്ക് വിമാനം കയറി. അവിടിരിക്കുന്ന ആള്‍ദൈവം ആന്റണി പുണ്യാളനു എല്ലാം നന്നായി മനസ്സിലാക്കി പ്രതിരോധിക്കാന്‍ നല്ല മിടുക്കുമാണ്. പട്ടാളക്കാര്‍ ചന്തിയ്ക്ക് താഴെവന്ന് കവാത്ത് നടത്തിയപ്പോഴും പ്രതിരോധനു കുലുക്കമൊന്നും ഉണ്ടായില്ല.
കേരളത്തിന്റെ അഞ്ചാം മന്ത്രിയെ അവിടുന്ന് നിശ്ചിയിച്ചാല്‍ തന്റെ തലയ്ക്ക് വില പറഞ്ഞ് എല്ലാവനും തിരിയുമെന്ന് മനസ്സിലാക്കാനുള്ള സര്‍ഗ്ഗാത്മകത ആന്റണിയ്ക്കുണ്ട്. ‘ആന്റണിയെത്ര ഭ്രാന്ത് കണ്ടതാണ്’ എന്നൊരു പഴഞ്ചൊല്ലുപോലും ഭാവിയില്‍ രൂപപ്പെട്ടേക്കാം.
ഹൈക്കമാന്റിനു അടിച്ചുകൊടുത്ത ബോള്‍ കാലുകൊണ്ട് തടുത്ത് വേഗത്തില്‍ തന്നെ ഉമ്മനും ചെന്നിത്തലയ്ക്കും എത്തിച്ചുകൊടുത്ത് ആന്റണിച്ചായന്‍ സ്വസ്ഥനായി. വേണമെങ്കില്‍ നിങ്ങള്‍ ഗോളടിച്ചോളൂ… ആ പരിപാടിയ്ക്ക് എന്നെ കിട്ടില്ല. അമ്മയാണേല്‍ ഞാന്‍ ഒരു തീരുമാനവും എടുക്കില്ലെന്ന് അദ്ദേഹം വളരെ പൈശാചികവും മൃഗീയമായും പ്രസ്താവിച്ചു.
അവസാനം അത് സംഭവിച്ചു. അഞ്ചാം മന്ത്രി ജനിച്ചു. ലീഗു പച്ച ലഡു വിതരണം നടത്തി ആഘോഷിച്ചു. പച്ച തപ്പില്ലെന്നു പറഞ്ഞു വന്നവര്‍ക്ക് പച്ചപ്പായസവും അവര്‍ വിളമ്പി.
മൂന്ന്.
മുരളീധരനു ഭ്രാന്ത് മൂത്താല്‍ അതിനെ തടുക്കാന്‍ കഴിയുന്ന ചങ്ങലയും കോണ്‍ഗ്രസിന്റെ കൈയ്യിലുണ്ടാവില്ല. ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രബലനായ നേതാവും മുരളീധരനാണ്. ഇടയ്ക്ക് വാരിക്കുഴിയില്‍ വീഴിക്കാന്‍ ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും സാധിച്ചെങ്കിലും കരയ്ക്ക് കയറിയ മുരളീധരന്‍ ഏറ്റവും തലയെടുപ്പുള്ള ഗജപോക്രിയാണ്. ചങ്ങലക്കിട്ട് കൂടെ നിര്‍ത്താമെന്ന ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മോഹങ്ങള്‍ വിലപ്പോവില്ല. ചങ്ങലയില്‍ കിടന്ന് പരിചയം മുരളിയ്ക്കില്ല.
സൂചി കയറ്റേണ്ടിടത്ത് തൂമ്പ കയറ്റേണ്ട ജാലവിദ്യ മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പഠിപ്പിക്കും.
വരും കാലങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മുരളീധരനു പിന്നില്‍ അണിനിരക്കും. കേരളത്തിലെ ജാതീയമായ മുപ്പത് സീറ്റല്ല പ്രധാനം, ബാക്കി നൂറ്റിപ്പത്തില്‍ പരം സീറ്റാണു പ്രധാനമെന്ന് മുരളീധരന്‍ തിരിച്ചറിഞ്ഞാണു കളി. ഒപ്പം നൂല്പാലത്തില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിനു തന്നെ തള്ളിത്താഴെയിടാന്‍ കഴിയില്ലെന്ന രാഷ്ട്രീയ സര്‍ക്കസും മുരളീധരനു ഗുണമാകും.
സൂചി കയറ്റേണ്ടിടത്ത് തൂമ്പ കയറ്റേണ്ട ജാലവിദ്യ മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പഠിപ്പിക്കും.
ഉടന്‍ തന്നെ കേരള രാഷ്ട്രീയത്തില്‍ ‘അച്ഛന്റെ മകന്‍’ ഓടിത്തുടങ്ങും. ജനം ഹര്‍ഷാരവത്തോടെ അത് സ്വീകരിക്കുകയും ചെയ്യും.
മുറിക്കഷ്ണം.
ലീഗ് വിറപ്പിച്ചാല്‍ വിറയ്ക്കാന്‍ നില്‍ക്കാതെ ഈ മന്ത്രി സഭ പിരിച്ചുവിട്ട് പുതിയൊരു ഇലക്ഷന്‍ നടത്തിക്കളയുമെന്ന് വിറപ്പിക്കാന്‍ കഴിയാതെ പോയതാണു ഉമ്മന്‍ ചാണ്ടിയ്ക്ക് പറ്റിയ വിഡ്ഡിത്വം. പിറവം ഉപതെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ട് നേടി വിജയിച്ചിട്ടും ഉമ്മന്റെ നട്ടെല്ല് നിവര്‍ന്നില്ലെങ്കില്‍ ഇനി ഏത് ചികില്‍സ കൊണ്ടും ഫലമുണ്ടാകില്ല.
കമ്യൂണിസ്റ്റ് സഖാക്കള്‍ തങ്ങളുടെ നേതാക്കളെ ചികില്‍സിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഈ സമയത്തുപോലും ഉമ്മന്‍ ചാണ്ടിയ്ക്ക് ധൈര്യമില്ലാതെ പോയെങ്കില്‍…………. അതിനര്‍ത്ഥം ഉമ്മന്‍ ചാണ്ടി അധിവേഗം ബഹുദൂരം ജനങ്ങളില്‍ നിന്നും പുറത്തേയ്‌ക്കെന്നാണ്..!ഒപ്പം നായന്മാര്‍ക്കപ്പുറം ഒരു ജാതിയില്ലെന്ന് വിചാരിക്കുന്ന ചെന്നിത്തലയും !
സൂചിമുന.
രാഷ്ട്രീയം കുനിഞ്ഞ് നിന്ന് തല്ലുകൊള്ളാനുള്ള ഭ്രാന്തുമാത്രമല്ല, നിവര്‍ന്നു നിന്ന് തല്ലുകൊടുക്കാനുമുള്ള ഭ്രാന്താണ്.

SHOCKING: ലങ്കന്‍ വംശവെറിയുടെ ഭീകര ദൃശ്യങ്ങള്‍…



Racism Aparthiedടിം കിങ്ങ്
ആഭ്യന്തര യുദ്ധകാലത്ത് ശ്രീലങ്കയിലെ പാവപ്പെട്ട സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായി നടന്ന ഒട്ടനവധി ഭീകരമായ കുറ്റകൃത്യങ്ങളെ കുറിച്ചും അതുപോലെത്തന്നെ അതിനോടനുബന്ധിച്ച് വടക്കന്‍ പ്രദേശങ്ങളില്‍ നടന്ന വംശഹത്യയെ കുറിച്ചും ഞാന്‍ ഒരുപാട് ലേഖനങ്ങള്‍ എഴുതിയിരുന്നു. ഈ സംഘട്ടനം പ്രതിരോധ സേനയായ എല്‍.ടി.ഇ.ടിയെയും പതിനായിരക്കണക്കിന് സാധുക്കളായ മനുഷ്യരെയും തുടച്ചു നീക്കി.ഈ കൂട്ടക്കുരുതികള്‍ക്കൊപ്പം വിവരിക്കാന്‍പോലും കഴിയാത്തവിധമുള്ള ലൈംഗികാധിക്രമങ്ങള്‍ക്ക് ഇവിടുത്തെ തമിഴ് വനിതകളും പെണ്‍കുട്ടികളും വിധേയമായി. ഇവിടെ കൊടുക്കുന്ന ചിത്രങ്ങള്‍ നമുക്കുള്ള മുന്നറിയിപ്പുകളാണ്. നമ്മെ ഞെട്ടിപ്പിക്കുന്നവയാണവ. ബലാത്സംഗത്തിന് ഇരയായി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടവരെ ചിത്രീകരിക്കുന്ന നിമിഷങ്ങള്‍ ദുരന്തം തന്നെയായിരുന്നു.
ചിത്രങ്ങള്‍ ഭയാനകങ്ങള്‍ മാത്രമല്ല വളരെ പ്രധാനപ്പെട്ടവയുമാണ്. പ്രത്യേകിച്ചും ശ്രീലങ്ക യുദ്ധ കുറ്റങ്ങളെ അപലപിക്കുകയും അതിനുള്ള പ്രായശ്ചിത്തം നടത്താനുള്ള ഒരുപാട് നടപടികള്‍ എടുക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍. എന്നാല്‍ ഈ നടപടികളൊന്നും തന്നെ അവിടെ നടന്ന മാനഭംഗങ്ങള്‍ക്കോ പീഡനങ്ങള്‍ക്കോ നികൃഷ്ടമായ വിധത്തില്‍ കുഞ്ഞുങ്ങളെ കൊന്നതിനോ അങ്ങനെ അവിടുത്തെ തമിഴ് ജനതയുടെ ഹൃദയങ്ങളില്‍ ഭീതി വാരി വിതറിയതിനോ ഒരിക്കലും പകരമാവില്ല.
Sex and Abuse of Sreelankan Women by S.L.A
സ്വന്തം ജനതെയ്‌ക്കെതിരായ ശ്രീലങ്കയുടെ നടപടികള്‍ ഭരണകൂട ഭീകരതയുടെ ഒരു പാഠപുസ്തകം തന്നെയാണ്. ജനങ്ങളെ സുരക്ഷാമേഖലയിലേയ്ക്ക് മാറ്റിയ ശേഷം അവര്‍ക്കു മുകളില്‍ ബോംബിടുക, വൃദ്ധരായ സ്ത്രീ പുരുഷന്‍മാരെ കൊന്നൊടുക്കുക, കുടുംബങ്ങളെ പിന്നാലെ പാഞ്ഞു ചെന്ന് നശിപ്പിക്കുക, ഒന്നിനു പികെ ഒന്നായി ചെയ്തുകൂട്ടിയ ഈ പൈശാചികതകള്‍ക്ക് യാതൊരു വിധ യുക്തിയോ ന്യായമോ ന്യായീകരണമോ ഇല്ല.
ഈ ഫോട്ടോകള്‍ 2009ലെ യുദ്ധകാലത്തുള്ളതാണ്. ഇവയെല്ലാം തന്നെ അംഗീകരിക്കപ്പെട്ടവയുമാണ്. ഇതിന്റെ വ്യത്യസ്ത ഭാവങ്ങളിലുള്ള ഫോട്ടോകളും വീഡിയോകളും എസ്.എല്‍.എ (ശ്രീ ലങ്കന്‍ ആര്‍മി) എടുത്തിട്ടുണ്ട്. സ്വന്തം ചെയ്തികളെ അവര്‍ രേഖപ്പെടുത്തി വെയ്ക്കുന്നതില്‍ നല്ല മിടുക്ക് കാട്ടിയിട്ടുണ്ട്.
വംശഹത്യ ചിത്രീകരിക്കപ്പെടുന്നു
സാധാരണ ജനതയെ വംശീയമായി തുടച്ചു വെടിപ്പാക്കുന്നതിനു മുമ്പു തന്നെ ഹിന്ദു-ക്രിസ്ത്യന്‍ തമിഴരോട് സഹതാപമുണ്ടായിരുന്ന എല്ലാ പത്രപ്രവര്‍ത്തകരെയും ഇല്ലായ്മ ചെയ്യുകയോ നിശബ്ദരാക്കുകയോ ചെയ്തിരുന്നു. അതിനുശേഷം യു.എന്‍ നിരീക്ഷകരോട് സ്ഥലം വിടാന്‍ ശ്രീലങ്ക ആവശ്യപ്പെട്ടു. യു.എന്നും അവരോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവു നല്‍കി. അങ്ങനെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദാ രാജ്പാക്‌സെയുടെ സിംഹളീസ് ബുദ്ധിസ്റ്റ് പട്ടാളക്കാരുടെ കൈകളില്‍ തമിഴ് ജനത അകപ്പെട്ടു, സാക്ഷികളില്ലാതെ കൊലചെയ്യപ്പെടാന്‍.  പക്ഷേ പൂര്‍ണമായും അതിനവര്‍ക്കായില്ല.
ഭയാനകത വിളിച്ചോതുന്ന ഈ ഫോട്ടോകള്‍ തങ്ങളുടെ കരവിരുതുകള്‍ പകര്‍ത്താനുള്ള ശ്രീലങ്കന്‍ പട്ടാളക്കാരുടെ ഇഷ്ടം കൂടി കാണിച്ചു തരുന്നുണ്ട്. അവര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു, കൊല്ലുന്നു, എന്നിട്ട് കാമറകള്‍ക്കുവേണ്ടി അവരുടെ മൃതശരീരങ്ങളെ അവഹേളിക്കുന്നു.
ഒരുപാട് തമിഴര്‍ തങ്ങളനുഭവിച്ച നിഷ്ടൂരതകള്‍ ചിത്രീകരിക്കുകയുണ്ടായി. അതില്‍ പലരും മരിച്ചെങ്കിലും അതില്‍ കുറച്ചൊക്കെ പത്രപ്രവര്‍ത്തകരുടെ ഇടപെടല്‍ കാരണം ലഭ്യമാണ്.
അവരനുഭവിച്ച യാതനകളെയും മരണങ്ങളെയും ചിത്രീകരിക്കുന്ന അവരെടുത്ത ചിത്രങ്ങള്‍ അവസാനിക്കുന്നിടത്ത് എസ്.എല്‍.എ സൈനികരുടെ വീഡിയോകളും ഫോട്ടോകളും തുടങ്ങന്നു. നിഷ്ടൂരങ്ങളായ വാദഗതികളോട് യോജിക്കാനും ശ്രീലങ്കന്‍ സൈന്യത്തിലെ ചില ഓഫീസര്‍മാര്‍ മുന്നോട്ടുവന്നു. പത്രപ്രവര്‍ത്തകരെ യുദ്ധമേഖലകളിലേക്ക് കടത്തി വിടാന്‍ ശ്രീലങ്ക അനുവദിച്ചില്ല. അപ്രത്യക്ഷരായവര്‍ മിക്കവരും നഷ്ടപ്പെട്ടവരായിത്തന്നെ തുടര്‍ന്നു. രഹസ്യ ക്യാമ്പുകളുടെ കഥകള്‍ വ്യാപകമായി. പീഡനങ്ങള്‍ പൊതു നിരത്തുകളിലായി.
ഇസാപ്പ് പ്രിയയുടെ പുതിയ ചിത്രങ്ങള്‍
ഇസാപ്പ് പ്രിയ എന്ന് എല്ലാവരും വിളിക്കുന്ന ഷോബയെന്ന കഴിവുറ്റ ഒരു പത്ര പ്രവര്‍ത്തകയുടെ ദുരന്ത കഥ വിശദമായിതന്നെ ഞാന്‍ എഴുതാം. വലതു വശത്തു കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ രണ്ട് വ്യത്യസ്ത ഇടങ്ങളിലെ അവരുടെ അവസ്ഥയെ ചിത്രീകരിക്കുന്നു. ഒന്ന് തന്റെ കുഞ്ഞിനെ ലാളിക്കുന്നതാണെങ്കില്‍ മറ്റൊന്ന് ശ്രീലങ്കയിലെ കുരുതി സ്ഥലമാണ്. അവിടെ വെച്ച് സ്ത്രീകളുടെ ജീവനെടുക്കുന്നതിനു മുമ്പ് അവരുടെ അന്തസ്സ് പിച്ചിചീന്തുന്നു.
TamilNetന്റെ റിപ്പോര്‍ട്ടറാണ് ഷോബ. ഒരു നടിയായും അവര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. നന്നായി പാടും നൃത്തം ചെയ്യും. അവര്‍ക്കൊരു കുഞ്ഞുണ്ടായിരുന്നു. ലൈംഗിക പീഡനത്തിനു ഷോബയെ വിധേയമാക്കുന്നതിനു മുമ്പ് അവരതിനെ കൊന്നു കഴിഞ്ഞിരുന്നു.
ഇവിടെ വധിക്കപ്പെട്ട സ്ത്രീകളുടെ ഗ്രൂപ്പിനെ ശ്രേീലങ്ക വിശ്വസിപ്പിക്കുന്നത് ഭീകരവാദികള്‍ എന്നാണ്. ഇസാപ്പ് പ്രിയയുടെ കഥ അതീവ ഭയാനകമാണ്.നിരവധി കേസ്സുകളില്‍ ബന്ധപ്പെട്ട തമിഴ് പുലികള്‍ ആരാണ് അല്ലെങ്കില്‍ ആരായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഒരു വശത്തും അവരെ ശ്രീലങ്കന്‍ സര്‍ക്കാരും മാധ്യമങ്ങളും ചിത്രീകരിക്കുന്നതെങ്ങനെയെന്നത് മറുവശത്തും മുഖാമുഖം നില്‍ക്കുന്ന കഥയാണത്.
ഇവിടെ ജനങ്ങള്‍ സ്വന്തം ജന്മസ്ഥലം ജീവിക്കാനായി തിരഞ്ഞെടുക്കരുത്. സ്വന്തം ജീവിതങ്ങള്‍ക്കായി ഒരു ഇടവും ആവശ്യപ്പെടരുത്. അതുമല്ലെങ്കില്‍ കുടുംബങ്ങള്‍ ജനിച്ചുവീണ മണ്ണില്‍, സാമ്പത്തികമായ നിലനില്‍പ്പുള്ള മണ്ണില്‍ നില്‍ക്കരുത്. മനുഷ്യാവകാശത്തെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭ പ്രഖ്യാപനത്തില്‍ പറഞ്ഞിട്ടുള്ള, ഒരു മനുഷ്യന് ആവശ്യമുള്ള അടിസ്ഥാന ആവശ്യങ്ങളോ മതവിശ്വാസം, മുതലായ മനുഷ്യാവകാശങ്ങളോ പോലും ലഭിക്കാതിരിക്കുന്നു.
നല്ലവരായ എല്ലാ ജനങ്ങള്‍ക്കും ഇസാപ്പ് പ്രിയയെ അറിയാം. എന്നാല്‍ അവര്‍ എല്‍.ടി.ഇ.ടിയുടെ ഒരു ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥയാണെന്നായിരുന്നു  എസ്.എല്‍.എ പിന്നീട്  റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇസാപ്പ് പ്രിയ അങ്ങനെയായിരുന്നില്ല.
The Sree Lankan Army Abused
എല്‍.ടി.ടി.ഇ ഇപ്പോഴും സജീവമാണ്
വാണ്ണിയില്‍ വെച്ച് ആക്രമിക്കപ്പെട്ടിട്ടും ഒട്ടനവധിപേര്‍ കൊല്ലപ്പെട്ടിട്ടും എല്‍.ടി.ടി.ഇ നിര്‍ജ്ജീവമായില്ല. അവരില്‍ ചിലര്‍ ഞങ്ങളെ സജീവമായി ബന്ധപ്പെടാറുണ്ട്. ഒരര്‍ത്ഥത്തിലും അവര്‍ ഒരു ‘പരാജയപ്പെട്ട’ സംഘടനയല്ല.
the Tamil Jaournalistഈ സ്‌റ്റോറിയില്‍ കമെന്റിട്ട ചിലയാള്‍ക്കാര്‍ എല്‍.ടി.ടി.യെ ഒരു തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തുകയുണ്ടായി. ഒന്നര ദശലക്ഷത്തോളം വരുന്ന ഇറാഖ് ജനതയെ കൂട്ടക്കുരുതി നടത്തിയ അമേരിക്കയാണ് തമിഴ് പുലികള്‍ക്ക് ഇങ്ങനെയൊരു ലേബല്‍ നല്‍കിയത്.
ഇത്തരമാള്‍ക്കാര്‍ ശ്രീലങ്കയില്‍ വടക്കന്‍ ഭാഗത്ത് തമില്‍ ഈലം എന്ന ഒരു സ്വതന്ത്ര സംസ്ഥാനം ഇവശ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തെക്കുറിച്ചോ 2005ല്‍ രാജ്പാക്‌സെയും സൈന്യവും വിനാശകരമായ യുദ്ധത്തിനു തയ്യാറായപ്പോള്‍ എല്‍.ടി.ടി.ഇ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെക്കുറിച്ചോ ഒരക്ഷരം മിണ്ടുന്നില്ല.
യൂറോപ്യന്‍ യൂണിയനും ഐക്രാഷ്ട്ര സഭയും എല്‍.ടി.ടി.ഇയെ ഇങ്ങനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും അതില്‍ ആശ്ചര്യപ്പെടാന്‍ ഒന്നുമില്ല. കാരണം അവരുടെ സൈന്യം ഗദ്ദാഫിയടക്കം നിരവധി ലിബിയന്‍ പൗരന്മാരെ കൊന്നൊടുക്കിയവരാണ്. അമേരിക്കന്‍ സൈന്യവുമായും മുസ്ലീം തീവ്രവാദികളുമായും കൂട്ടുകൂടിയവരാണ്.
എസ്.എല്‍.എ നടത്തിയ യുദ്ധകുറ്റ കൃത്യങ്ങളോട് പ്രതികരിച്ച് എവരോട് പോരാടാന്‍ രൂപം കൊണ്ട സംഘടനയാണ് എല്‍.ടി.ടി.ഇ. 1985ല്‍  13 എസ്.എല്‍.എ സൈനികരുടെ മരണത്തിനിടയാക്കിയ ഒരു യുദ്ധത്തിനുശേഷം ഒരു സിംഹള സന്യാസിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം സിംഹള ലങ്കന്‍ പൗരന്മാര്‍ തമിഴ് ജനവാസ പ്രദേശങ്ങളിലേയ്ക്ക് കടന്നു കയറുകയും നൂറുകണക്കിന് തമിഴരെ അതി ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.
ചരിത്രം സൂക്ഷ്മമായി വിശകലനം ചെയ്യുകയാണെങ്കില്‍ ഈ വര്‍ണ്ണവെറിയരായ, വംശഹത്യ നടത്തുന്ന സര്‍ക്കാരിന്റെ ന്യായവാദങ്ങള്‍ തകര്‍ന്നു വീഴും. ആര്‍ത്തിപിടിച്ച ബ്രീട്ടീഷ് കോളനിവല്‍ക്കരണം മുതല്‍ ആരംഭിച്ച സിംഹളരും തമിഴരും തമ്മിലുള്ള ഒരു വേര്‍ തിരിവിന്റെ കഥയുണ്ടായിരുന്നു.

ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ തമിഴര്‍ക്ക് മുന്‍ഗണന ലഭിച്ചിരുന്നു. ഇതിനവര്‍ പ്രതിഫലവും നല്‍കിപ്പോന്നു. അവസ്സാനം അവര്‍ 1948 ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടി.
ബ്രിട്ടീഷുകാരുടെ വംശീയപരമായ നയങ്ങള്‍ ഈ ജനതയെ പാര്‍ശ്വവല്‍ക്കരിച്ചു. അതിനായി വിദ്വേഷവും അക്രമവും അവര്‍ പ്രചരിപ്പിച്ചു. തമിഴര്‍ 1980 മുസ്ലീങ്ങളെ പുറത്താക്കി. രണ്ടു ഭാഗത്തും ക്രൂരതകള്‍ ഉണ്ടായി. എന്നാല്‍ രാജ്യത്തിന്റെ 18% ആയിരുന്നിട്ടും എല്‍.ടി.ടി.ഇയ്ക്ക് രൂപം നല്‍കിയില്ല.
ഭാവിയില്‍ തമിഴര്‍ക്ക് സമാധാനം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കന്നു. തമിഴ് ന്യൂന പക്ഷ സംസ്‌ക്കാരത്തെ ഞാന്‍ ബഹുമാനിക്കുന്നു. സ്വന്തം സംസ്‌ക്കാരത്തെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ 30 വര്‍ഷം അവര്‍ സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ കൈക്കൊണ്ടു. പിന്നെയുള്ള 30 വര്‍ഷം സായുധസമരവും.
കടപ്പാട്: www.countercurrent.com & www.salem-news.com
(salem-News.comന്റെ എക്‌സിക്യൂട്ടീവ് ന്യൂസ് എഡിറ്ററും പ്രശസ്തനായ ഫോട്ടോ ജേര്‍ണലിസ്റ്റുമാണ് ടിം കിങ്ങ്.)

തിരുസഭയുടെ ദിവ്യാത്ഭുതങ്ങള്‍


ഒ.കെ ജോണി
O K Johni, ഒ.കെ ജോണിവാണിജ്യലാക്കുമാത്രമുള്ള ഒരു വലിയവിഭാഗം മുഖ്യധാരാ മാദ്ധ്യമങ്ങളും, കാലഹരണപ്പെട്ട മതാചാരങ്ങളെയും സങ്കുചിതമായ ജാതി-മതാന്ധതകളെയും പിന്തുണച്ചു കൊണ്ടിരിക്കുകയാണെന്നത് അടിസ്ഥാനരഹിതമായ ആക്ഷേപമല്ല. രാഷ്ട്രീയപ്പാര്‍ട്ടികളെപ്പോലെ സംഘടിത മതങ്ങളെ പ്രീണിപ്പിച്ചുകൊണ്ട് സ്വന്തം അടിത്തറ വികസിപ്പിക്കുവാന്‍ യത്‌നിക്കുമ്പോള്‍ സ്വാഭാവികമായും വേണ്ടിവരുന്ന പ്രായോഗികമായ ഒരു കച്ചവട തന്ത്രമാണിതെന്ന് മാദ്ധ്യമങ്ങള്‍ പരസ്യമായി സമ്മതിക്കാറില്ലെങ്കിലും അവയുടെ ഉന്നവും വേറൊന്നല്ല.
മാദ്ധ്യമധര്‍മ്മം ബലികഴിച്ചു കൊണ്ടുള്ള ഈ പ്രായോഗിക തന്ത്രങ്ങള്‍ക്കിടയിലും ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ വല്ലപ്പോഴുമെങ്കിലും മേല്‍പ്പറഞ്ഞ പ്രതിലോമ പ്രവണതകളെ തിരസ്‌കരിക്കാറുണ്ടെന്നതും കാണാതിരുന്നുകൂടാ. ടിവി-9 എന്ന ഹിന്ദി ടെലിവിഷന്‍ ചാനല്‍ ഈയിടെ നടത്തിയ ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനെ മുന്‍നിര്‍ത്തിയാണ് ഈ സാന്ദര്‍ഭികനിരീക്ഷണം. കത്തോലിക്കാ തിരുസഭയുടെ  ഒരു ചെറുകിട ദിവ്യാത്ഭുതത്തിന്റെ കള്ളത്തരം വെളിവാക്കിക്കൊണ്ടാണ് ടിവി-9 മാദ്ധ്യമങ്ങളുടെ പ്രസക്തിയും ധര്‍മ്മവും ഉയര്‍ത്തിപ്പിടിച്ചത്.
മുംബൈയിലെ ഒരു കത്തോലിക്കാ ദേവാലയത്തില്‍ പ്രതിഷ്ഠിച്ച ക്രിസ്തുപ്രതിമയുടെ കാല്‍വിരലുകള്‍ക്കിടയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന ‘ദിവ്യാത്ഭുത’മാണ് ചാനല്‍ വെളിപ്പെടുത്തലിലൂടെ ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ചാനലിനുവേണ്ടി ഈ ദിവ്യാത്ഭുതത്തിന്റെ പിന്നിലെ അശാസ്ത്രീയതയും  അന്ധവിശ്വാസ പ്രചരണത്തിനു പിന്നിലെ കച്ചവട താല്‍പര്യവും പുറത്തുകൊണ്ടുവന്ന പ്രമുഖ യുക്തിവാദ പ്രസ്ഥാന നേതാവും എഴുത്തുകാരനുമായ സനല്‍ ഇടമറുകിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്കാസഭ മഹാരാഷ്ട്ര പൊലീസിന് അന്നുതന്നെ പരാതി നല്‍കുകയും ചെയ്തു.
അന്ധേരി, ജൂഹു എന്നിവയുള്‍പ്പടെ ഒന്നിലേറെ പൊലീസ് സ്റ്റേഷനുകളില്‍  ‘ഒര്‍ഗനൈസേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കാത്തലിക്‌സ്, ‘കത്തോലിക് സെക്യുലര്‍ ഫോറം’ എന്നീ മതസംഘടനകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സനല്‍ ഇടമറുകിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏത് സമയത്തും സനലിനെ അറസ്റ്റു ചെയ്‌തേക്കാമെന്ന ഭീഷണി നിലനില്‍ക്കുന്നുമുണ്ട്. (ചിലപ്പോള്‍ ഈ കുറിപ്പ് അച്ചടിച്ചുവരുമ്പോഴേക്കും അത് സംഭവിച്ചിരിക്കാം.)
Sanal Edamaruk Rationalist Internationalയുക്തിചിന്തയെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തെയും മാനിക്കുന്നവര്‍ രാജ്യമെമ്പാടും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ യുള്ള കത്തോലിക്കാസഭയുടെ ഈ കടന്നാക്രമണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ടെന്നതാണ് ആശ്വാസം. ‘ദേശാഭിമാനി’യുടെ ഉള്‍പ്പേജിലൊരു മൂലയില്‍, കേരളത്തിലെ ഏതാനും പ്രമുഖരുടെ പ്രതിഷേധത്തെക്കുറിച്ച് ചെറിയ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മലയാള മാദ്ധ്യമങ്ങള്‍ക്ക് ഇതൊരു പ്രാധാന്യമുള്ള വാര്‍ത്തയായി തോന്നിയിട്ടില്ല. തിരുസഭയുടെ തോന്ന്യാസങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക് പ്രത്യേക വിരുതു തന്നെയുണ്ടെന്ന് ആര്‍ക്കാണറിയാത്തത്?
ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചാം തീയതിയാണ് മുംബൈ ഇര്‍ലൈയിലെ വേളാങ്കണ്ണി മാതാവിന്റെ ദേവാലയത്തിലെ യേശുവിന്റെ ക്രൂശിത രൂപത്തില്‍നിന്ന് വെള്ളത്തുള്ളികള്‍ വീഴുന്നത് അതിനുമുമ്പില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ഒരു അക്രൈസ്തവ സഹോദരിയുടെ ശ്രദ്ധയില്‍പ്പെട്ടത്. അത്ഭുതകരമായ ഈ കാഴ്ച സഭാധികാരികളുടെയും വിശ്വാസികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയത് ഈ ഭക്തയാണ്. വേളാങ്കണ്ണിമാതാവിന്റെ പള്ളിയിലെ ദിവ്യാത്ഭുത വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നപ്പോള്‍ വളരെവേഗം അതൊരു തീര്‍ത്ഥാടനകേന്ദ്രമായി.
പള്ളിയധികാരികളോ ഭക്തരോ വിതരണംചെയ്തുരൊണ്ടിരിക്കുന്ന വെള്ളമിറ്റുവീഴുന്ന ക്രിസ്തുരൂപത്തിന്റെ വര്‍ണ്ണചിത്രം കണ്ട് അത് നേരില്‍ക്കാണാന്‍ മുംബൈയുടെ വിവിധഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ പ്രവഹിച്ചുതുടങ്ങിയപ്പോഴാണ് അതിന്റെ സത്യാവസ്ഥയെന്തെന്ന് കണ്ടെത്താന്‍ ടിവി-9 ചാനല്‍ തീരുമാനിച്ചത്. പെണ്ണുങ്ങള്‍ പൊങ്കാലയടുപ്പ് കത്തിക്കുന്നതുപോലും ദിവ്യാത്ഭുതമായി തോന്നുന്നവരാണ് ടിവി ജേണലിസ്റ്റുകള്‍ എന്നറിയാവുന്നതു കൊണ്ടാവാം,  ഈ അത്ഭുതത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ഒരു പ്രശസ്ത യുക്തിവാദിയെത്തന്നെ ചാനല്‍ മേധാവികള്‍ ചുമതലപ്പെടുത്തിയത്. (ടെലിവിഷന്‍ ജേണലിസത്തിന് പോലും ലേശം യുക്തിബോധം ഒരധികപ്പറ്റല്ലെന്ന് തിരിച്ചറിഞ്ഞ ആ എഡിറ്ററോട് നന്ദിപറയാതെവയ്യ.)
മാര്‍ച്ച് പത്താം തീയതി ടെലിവിഷന്‍ ന്യൂസ് ടീമിനോടൊപ്പം പള്ളി സന്ദര്‍ശിച്ച സനല്‍ ഇടമറുകും ആ ‘ദിവ്യാത്ഭുത’ത്തിന് സാക്ഷിയായി. ക്രിസ്തുവിന്റെ കാല്‍വിരലുകളിലൂടെ ഇറ്റുവീഴുന്ന ജലത്തിന്റെ സ്രോതസ്സ് കണ്ടുപിടിച്ചതോടെ ദിവ്യാത്ഭുതം ബാലിശമായൊരു തട്ടിപ്പാണെന്ന് സനല്‍ കണ്ടെത്തി. പള്ളിനടത്തിപ്പുകാരുടെ സാന്നിദ്ധ്യത്തില്‍ ഷൂട്ടുചെയ്ത തെളിവുകളോടെ ചാനല്‍ അത്ഭുതനീര്‍വാര്‍ച്ചയുടെ യഥാര്‍ത്ഥവസ്തുതകള്‍ റിപ്പോര്‍ട്ടുചെയ്തു.
അന്നുതന്നെ കത്തോലിക്കാസഭയുടെ മൂന്ന് വക്താക്കളെയും മുംബൈ ബിഷപ്പിനെയും ചാനലിനുവേണ്ടി അന്വേഷണച്ചുമതലവഹിച്ച സനല്‍ ഇടമറുകിനെയും ഉള്‍പ്പെടുത്തി പ്രക്ഷേപണംചെയ്ത തത്സമയ ചര്‍ച്ചയോടെയാണ് കത്തോലിക്കാസഭ വെട്ടിലായത്. പള്ളിക്കാരുടെ അവകാശവാദങ്ങളെ തെളിവുകളോടെ ഖണ്ഡിച്ച സനലിന്റെ മുന്നില്‍ താനും ഇത്തരം ദിവ്യാത്ഭുതങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും മാര്‍പ്പാപ്പ തന്നെയും ശാസ്ത്രപക്ഷത്താണെന്നും ബിഷപ്പു തിരുമേനിക്ക് പറയേണ്ടിവന്നു. അതോടെ കത്തോലിക്കാ തിരുസഭ ബ്രൂണോയെയും ഗലീലിയോയെയുംപോലുള്ള ശാസ്ത്രജ്ഞന്മാരെ പീഡിപ്പിച്ച് ശാസ്ത്രലോകത്തിന് നല്‍കിയ മഹത്തായ സംഭാവനകളെക്കുറിച്ചും ഫാസിസവുമായുള്ള വത്തിക്കാന്റെ ബന്ധത്തെക്കുറിച്ചും മറ്റുമുള്ള ചില ചരിത്രവസ്തുതകള്‍ സനലിന് വെളിപ്പെടുത്തേണ്ടതായും വന്നു.

ഭക്തന്മാരുടെ മതഭ്രാന്തും അസഹിഷ്ണുതയും എത്രത്തോളം അപഹാസ്യമാണെന്ന് പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തിയ ആ ചര്‍ച്ച കഴിഞ്ഞെങ്കിലും സനലിനെതിരെ മഹാരാഷ്ട്രയിലെ സഭാധികാരികളും കുഞ്ഞാടുകളും ഉയര്‍ത്തിയ ഭീഷണി നിലനില്‍ക്കുന്നു. (യൂ ട്യൂബിലും റാഷനലിസ്റ്റ് ഇന്റര്‍നാഷനലിന്റെ വെബ്‌സൈറ്റിലും ഈ ടെലിവിഷന്‍ ചര്‍ച്ച ലഭ്യമാണ്.) സനലിനെതിരെയുള്ള പള്ളിയുടെ ആക്രമണങ്ങളെ നേരിടാന്‍ എന്‍.ഡി.പച്ചോളി കണ്‍വീനറായി ഒരു സമിതിയും രൂപീകൃതമായിട്ടുണ്ട്.ക്രിസ്തുവിഗ്രഹത്തിലെ നീര്‍വാര്‍ച്ച ദിവ്യാത്ഭുതമല്ലെന്ന് സമ്മതിക്കേണ്ടി വന്നതോടെ ബിഷപ്പിനും അനുയായികള്‍ക്കും സനലിനെതിരെ മതനിന്ദ ആരോപിച്ച് മുഖം രക്ഷിക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. മാര്‍പ്പാപ്പയെയും പള്ളിയെയും വിമര്‍ശിച്ചതിന് ചാനലിലൂടെ മാപ്പുപറയണമെന്ന ആവശ്യം സനല്‍ ഇടമറുക് തള്ളിക്കളഞ്ഞപ്പോള്‍ ബിഷപ്പ് ഒഴികെയുള്ള കുഞ്ഞാടുകള്‍ സനലിനെതിരെ ഭീഷണി ഉയര്‍ത്തുകയായിരുന്നു. മാര്‍പ്പാപ്പയെയും കൃസ്തുമതത്തെയും കത്തോലിക്കാസഭയെയും അവഹേളിച്ചതിന് വിലനല്‍കേണ്ടിവരുമെന്ന ഭീഷണിയുയര്‍ത്തിയ പള്ളിപ്രതിനിധികളോട്, കോടതിയില്‍ ഇതിന്റെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താനുള്ള ഒരവസരമെന്ന നിലയില്‍ ഈ വെല്ലുവിളി സ്വീകരിക്കുകയാണെന്നും സനല്‍ പറഞ്ഞു.
ദിവ്യാത്ഭുത തട്ടിപ്പുകള്‍ വഴി ജനങ്ങളെ ചൂഷണം ചെയ്യുന്ന വ്യക്തികളും മതസ്ഥാപനങ്ങളും ക്രിമിനല്‍ക്കുറ്റമാണ് ചെയ്യുന്നതെന്നിരിക്കെ, ആ തട്ടിപ്പുകള്‍ തുറന്നു കാട്ടുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തുനിയുന്ന പള്ളിയുടെയും പൊലീസിന്റെയും നീതിബോധത്തില്‍ സംശയമുണ്ടാവുക സ്വാഭാവികമാണ്. ശാസ്ത്രത്തിനും ശാസ്ത്രജ്ഞന്മാര്‍ക്കുമെതിരെ കത്തോലിക്കാസഭ നടത്തിയിട്ടുള്ള കുപ്രസിദ്ധമായ വിചാരണകളും പീഡനമുറകളും ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളായി അവശേഷിക്കുമ്പോള്‍ ഇന്ത്യയെപ്പോലൊരു മതേതരജനാധിപത്യരാജ്യത്ത് സ്വതന്ത്രമായ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന സഭാമേധാവികളുടെ കാടത്തത്തിനെതിരെ നിശ്ശബ്ദരായിരിക്കാനാവില്ലെന്നാണ് സനല്‍ നേതൃത്വംനല്‍കുന്ന ‘റാഷനലിസ്റ്റ് ഇന്റര്‍നാഷനല്‍’ പറയുന്നത്.
ഗലീലിയോക്കെതിരെ സഭ സ്വീകരിച്ച മാപ്പര്‍ഹിക്കാത്ത പാതകങ്ങളുടെ പേരില്‍ നാലുനൂറ്റാണ്ടിനുശേഷം മാപ്പുപറഞ്ഞ മാര്‍പ്പാപ്പയുടെ പിന്‍ഗാമികള്‍ വീണ്ടും അത്തരം പാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ തുനിയുന്നത് മനുഷ്യവിരുദ്ധമായ മതാന്ധതയുടെ ലക്ഷണമാണെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. ‘മതം മനുഷ്യനെ ക്രൂശിക്കുന്ന പിശാചാണെന്ന് സ്ഥാപിക്കുവാനാണ് മതമൗലികവാദികള്‍ ആവര്‍ത്തിച്ച് ഉത്സാഹിക്കുന്നത്. പരിഷ്‌കൃതലോകത്തിന്റെ മാനവികതയും സംസ്‌കാരവും ഈ പാതകങ്ങളെ പ്രതിരോധിക്കുമെന്നതാണ് ചരിത്രം. ഇന്ത്യയിലെ മതവിചാരകന്‍മാര്‍ (ഇന്‍ക്വിസിറ്റര്‍മാര്‍) അതറിയാതെ പോകുന്നത് കഷ്ടമാണ്,’ സനല്‍ പറയുന്നു.
മതേതരത്വം എന്ന, ഇന്ത്യയുടെ ഭരണഘടനാ സങ്കല്‍പ്പത്തെ വിവിധ മതങ്ങളുടെ നിരുപാധിക സ്വേച്ഛാധിപത്യമായി വ്യാഖ്യാനിക്കുവാനുള്ള കുത്സിതശ്രമങ്ങള്‍ അടുത്തകാലത്ത് ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. മതനിരപേക്ഷതകൂടി ഉള്‍ച്ചേര്‍ന്ന മതേതരത്വത്തെ മതാധിപത്യത്തിലേക്ക് വെട്ടിയൊതുക്കുവാനുള്ള ഭരണഘടനാ വിരുദ്ധമായ നിലപാടുകളെ പിന്തുണയ്ക്കുന്ന ലഘുബുദ്ധികളായ സാഹിത്യകാരന്മാര്‍ മലയാള മാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു.
മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മതങ്ങളുടെ പലതരം തട്ടിപ്പുകളെയും വിമര്‍ശിക്കുവാന്‍ പൗരന് അവകാശമില്ലാത്ത ഒരു മതാധിഷ്ഠിത ഭരണകൂടമല്ല ഇന്ത്യയിലുള്ളതെന്ന വാസ്തവം വെറും കരിയറിസ്റ്റുകളായ ഈ പൈങ്കിളി സാഹിത്യകാരന്മാര്‍ വിസ്മരിക്കുകയാണ്. മതാചാരങ്ങളുടെ മറവില്‍ നടക്കുന്ന വര്‍ഗ്ഗീയപ്രചരണങ്ങളെയും കുടിലമായ രാഷ്ട്രീയലക്ഷ്യങ്ങളുള്ള സാമൂഹികനിലപാടുകളെയും ദിവ്യാത്ഭുതങ്ങളുടെപേരിലുള്ള ചൂഷണങ്ങളെയും വിമര്‍ശിച്ചുകൂടെന്നാണ് മതമേധാവികളെപ്പോലെ സെക്യുലര്‍ ബുദ്ധിജീവികളായി ഭാവിക്കുന്ന മൂന്നാംകിട സാഹിത്യകാരന്മാരും സമൂഹത്തോട് കല്‍പ്പിക്കുന്നത്.
ഭരണഘടനാതീതമായ അധികാരകേന്ദ്രങ്ങളായി സ്വയം ഭാവിക്കുന്ന മതങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാതെ മതേതരത്വമെന്ന മഹാസങ്കല്‍പ്പം സാക്ഷാത്കരിക്കാനാവില്ലെന്നാണ് ഇപ്പോഴത്തെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഭരണകൂടംതന്നെ ഈ മതാധിപത്യത്തിന് കീഴടങ്ങുന്ന കേരളീയ സാഹചര്യത്തില്‍ ജാതി-മത-വര്‍ഗ്ഗീയതകളാണ് അപായകരമാം വിധം തഴച്ചുവളരുന്നത്. മതേതരപ്പാര്‍ട്ടിയെന്ന് ആണയിടുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ കേരളഘടകമാണ് മതേതരത്വത്തിന് വെല്ലുവിളിയുയര്‍ത്തുന്നതെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും തെളിയിക്കുകയും ചെയ്തു. മന്ത്രിസഭയിലെ വകുപ്പുവിഭജനംപോലും മതാടിസ്ഥാനത്തിലാക്കിയ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനപ്രമാണമായ മതേതരത്വത്തെയാണ് നിഷ്‌കാസനം ചെയ്തിരിക്കുന്നതെന്ന് ചാണ്ടിയുടെ പാര്‍ട്ടിനേതാക്കള്‍തന്നെ പറഞ്ഞുകഴിഞ്ഞു.
അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ഏതറ്റംവരെയും പോകാമെന്ന ഉപജീവനരാഷ്ട്രീയത്തിന്റെ നാണംകെട്ട മാതൃക സൃഷ്ടിക്കുന്ന ജാതി-മതശക്തികളുടെ കളിപ്പാവകളായ മുന്നണികളാണ് മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയുയര്‍ത്തുന്നത്. കോയമ്പത്തൂര്‍ ജയിലില്‍നിന്നിറങ്ങിയ അബ്ദുള്‍നാസര്‍ മദനിയെ വീരനായകനായി സ്വീകരിച്ചാനയിച്ച വിപ്ലവപ്പാര്‍ട്ടിയെ ചൂണ്ടിയാണല്ലോ വലതുമുന്നണി അവരുടെ മതപ്രീണനത്തെ ന്യായീകരിക്കുന്നതും. ഇടത്തേക്കാലിലെ മന്ത് വലത്തേക്കാലിലേക്കും പിന്നീടത് ഇടത്തേതിലേക്കും മാറ്റിക്കൊണ്ടിരിക്കുകയല്ലാതെ മന്തില്‍നിന്നു മോചനമില്ലെന്നു കരുതുന്ന മന്തന്മാരുടെ സമൂഹമായി കേരളം മാറുകയാണോ?
കത്തോലിക്കാ തിരുസഭയുടെ ദിവ്യാത്ഭുതത്തട്ടിപ്പു പുറത്തുകൊണ്ടുവന്ന സനല്‍ ഇടമറുകിനും ചാനലിനുമെതിരെ ആക്രമണഭീഷണിയുയര്‍ത്തിയ മുംബൈ സഭാധികാരികള്‍, ഇന്ത്യ വത്തിക്കാന്റെ ഒരു സാമന്തരാജ്യമാമെണന്നു കരുതുന്നുണ്ടാവണം. സെമിനാരിയിലെ ‘ചരിത്ര’പഠനം കഴിഞ്ഞത്തുന്ന ഇടയന്മാര്‍ക്കും അവരുടെ കുഞ്ഞാടുകള്‍ക്കും അങ്ങിനെ തോന്നുക സ്വാഭാവികം. എന്നാല്‍ ജാതിയും മതവും നോക്കി വകുപ്പുവിഭജനം നടത്തുന്ന ഉമ്മന്‍ചാണ്ടിയുടെ ദിവ്യാത്ഭുതപ്രവൃത്തികള്‍ ഇന്ത്യന്‍ ഭരണഘടനയുടെ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മലയാളികള്‍ തിരിച്ചറിയേണ്ടതല്ലേ?
‘ഐക്യജനാധിപത്യ മുന്നണി’ എന്ന വ്യാജപ്പേരിലറിയപ്പെടുന്ന കേരളത്തിലെ മതമൗലികവാദമുന്നണിയുടെ ‘ദിവ്യാത്ഭുതം’ അനാവരണംചെയ്യാനുള്ള യുക്തിവാദമൊന്നും ഇടതുമുന്നണിയുടെ പക്കലും ഇല്ലെന്നതാണ് സങ്കടകരം. സനല്‍ ഇടമറുകിനുപോലും പരിഹരിക്കാനാവാത്തവിധം യുക്തിശൂന്യമായി കഴിഞ്ഞിരിക്കുന്നു, കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ മതേതരത്വം.

യന്തിരന്മാര്‍ കാര്‍ നിര്‍മിക്കുമ്പോള്‍


കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ രംഗത്തുണ്ടായിരുന്നു ഒരുകാലത്ത്. ട്രാക്ടറുകളെയും അവര്‍ എതിര്‍ത്തു. ശരിയായ നയപരിപാടികളില്ലാതെ നടപ്പാക്കുന്ന യന്ത്രവല്‍ക്കരണ പരിപാടികളെയാണ് യഥാര്‍ത്ഥത്തില്‍ അന്ന് അവര്‍ എതിര്‍ത്തത്. സാമൂഹികമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചുവേണം ഇത്തരം നടപടികളിലേക്കു വരാന്‍ എന്നായിരുന്നു ആവശ്യം. ഇന്ന് പക്ഷെ സാഹചര്യങ്ങള്‍ മാറി. കൊടിയ വേഗതയില്‍ മുന്നേറിയ കമ്പ്യൂട്ടര്‍വല്‍ക്കരണം സമൂഹത്തെ ആകമാനം മാറ്റിത്തീര്‍ത്തു. യന്ത്രവല്‍ക്കരണം അതിദ്രുതം മുന്നേറുകയാണ് രാജ്യത്ത്.

ഇന്ത്യയില്‍ ഏറ്റവുമധികം വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായമാണ് ഓട്ടോമൊബൈല്‍ വ്യവസായം. വേഗത്തിലുള്ള ഈ വ്യവസായിക വളര്‍ച്ചയ്ക്കുവേണ്ടി ഏറ്റവുമധികം കെടുതിയനുഭവിക്കുന്നത് തൊഴിലാളികളാണെന്ന് പറയേണ്ടി വരും. ഇതിനുള്ള പ്രത്യക്ഷ ഉദാഹരണങ്ങളാണ് നിരവധി കാര്‍ പ്ലാന്‍റുകളില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ തൊഴില്‍ ചൂഷണങ്ങളും അതെത്തുടര്‍ന്നുണ്ടാകുന്ന സമരങ്ങളും. മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്‍റില്‍ നടന്ന സമരമാണ് ഇതില്‍ ഏറ്റവുമേറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഹ്യൂണ്ടായ്, ബോഷ്, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ പ്ലാന്‍റുകളും തൊഴിലാളി സമരങ്ങള്‍ മൂലം സ്തംഭിക്കുകയുണ്ടായി.

തൊഴിലാളികള്‍ക്കു പകരം റോബോട്ടുകളെ ഉപയോഗിക്കുക എന്ന മാര്‍ഗ്ഗമാണ് കാര്‍ കമ്പനികള്‍ ഇപ്പോള്‍ അവലംബിക്കുന്നത്. ചെന്നൈയിലെ ശ്രീപെരുംപദൂരില്‍ ഹ്യൂണ്ടായ് പ്ലാന്‍റ് അതിവേഗം റോബോട്ട്‍വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓട്ടോവിപണിയുടെ ഒരു പരിച്ഛേദമാണ്. വ്യാവസായികമായ വളര്‍ച്ചയെ ഈ റോബോട്ട്‍വല്‍ക്കരണം സൂചിപ്പിക്കുമ്പോഴും ചൂഷണങ്ങളുടെ കഥകള്‍ അവയ്ക്കു പിന്നില്‍ ചീഞ്ഞുനാറുന്നു.

മൊത്തം 8,500 തൊഴിലാളികളാണ് ഹ്യൂണ്ടായ് പ്ലാന്‍റിലുള്ളത്. ഇതില്‍ 1500 പേര്‍ മാത്രമാണ് സ്ഥിരം തൊഴിലാളികള്‍. ബാക്കി 7000 പേര്‍ കരാര്‍ തൊഴിലാളികളാണ്. ഇന്ത്യയിലെ എല്ലാ ഓട്ടോ കമ്പനികളും പിന്തുടരുന്ന നയമാണിത്. ഈ മനുഷ്യശക്തിക്കു പുറമെയാണ് റോബോട്ടുകളുടെ ഉപയോഗം. റോബോട്ടുകളുടെ എണ്ണം മനുഷ്യശക്തിയെ കവച്ചുവെക്കുന്ന രീതിയില്‍ വളര്‍ത്തുക എന്ന അഭിപ്രായം പൊതുവില്‍ ഈ രംഗത്ത് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവഴി മനുഷ്യവിഭവത്തിന്‍റെ ഇപയോഗം കുറയ്ക്കാന്‍ കഴിയും എന്നതും സമരങ്ങളും മറ്റും നിയന്ത്രിക്കാന്‍ കഴിയും എന്നതുമെല്ലാം നേട്ടത്തിന്‍റെ പട്ടികയില്‍ പെടുത്താം.

ഹോണ്ട സീല്‍ ഈ വഴിയില്‍ ഏറെ മുമ്പോട്ടുപോയിക്കഴിഞ്ഞു. ഏതാണ്ട് 55 ശതമാനം ജോലികളും ഓട്ടോമേറ്റഡാണ് ഹോണ്ടയില്‍. മാരുതി സുസുക്കിയുടെ മനെസര്‍ പ്ലാന്‍റ് ഇത്തരത്തില്‍ വലിയ തോതില്‍ റോബോട്ട് വല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന പ്ലാന്‍റാണ്. 

ഫോര്‍ഡ് ഇന്ത്യ പുറത്തിറക്കുന്ന ഫിഗോ ഹാച്ച്ബാക്കിന് ഡിമാന്‍റ് വര്‍ധിച്ചപ്പോള്‍ റോബോട്ടുകളെക്കൊണ്ടാണ് പരിഹാരം കണ്ടത്തിയത്. 90 റോബോട്ടുകളെയാണ് ഇതിനായി ഫോര്‍ഡ് പ്ലാന്‍റില്‍ സ്ഥാപിച്ചത്. റോബോട്ടുകളെ അസിസ്റ്റ് ചെയ്യാനുള്ള കുറച്ച് മനുഷ്യശേഷിയെ മാത്രമാണ് ഫിഗോയ്ക്കുവേണ്ടി ഫോര്‍ഡിന് വിലയ്ക്കെടുക്കേണ്ടി വന്നത്.

ഓട്ടോമേഷന്‍ ദ്രുതഗതിയില്‍ നടക്കുന്നതിന്‍റെ ഭാഗമായി ഉണ്ടാകുന്ന തൊഴില്‍നഷ്ടം ഏറെയാണ്. കരാര്‍ തൊഴിലാളികളെ വളരെ എളുപ്പത്തില്‍ കമ്പനികള്‍ക്ക് പറഞ്ഞുവിടാനാവുന്നുണ്ട്. എന്നാല്‍ സ്ഥിരം തൊഴിലാളികളെയും ഇത് ബാധിച്ചു തുടങ്ങുമ്പോള്‍ സമരങ്ങള്‍ തുടങ്ങുന്നു. ബങ്കളുരു ബോഷില്‍ ഈയിടെയുണ്ടായ സമരങ്ങള്‍ ഇത്തരത്തില്‍ ഉരുവം കൊണ്ടവയാണ്.

ഈ വിഷയം ഓട്ടോമേഖലയില്‍ തൊഴിലെടുക്കുന്ന രണ്ട് ലക്ഷത്തിലധികം വരുന്ന തൊഴിലാളികള്‍ കടുത്ത ആശങ്കകളാണ് ഉയര്‍ത്തിയിരിക്കുന്നത്. അതിവേഗം നടക്കുന്ന യന്ത്രവല്‍ക്കരണം കമ്പനി മാനേജുമെന്‍റുകളുമായുള്ള പ്രശ്നങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി തമിഴ്നാട് സി ഐ ടി യു ജനറല്‍ സെക്രട്ടറി എ സൗന്ദരരാജന്‍ പറയുന്നു. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട് പകരം യന്ത്രങ്ങള്‍ സ്ഥാപിക്കുന്നത് വലിയ ആശങ്കയാണ് പടര്‍ത്തുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിളിലെ യൂണിയന്‍ നേതാവ് ഹര്‍ജീത് ഗ്രോവര്‍ ചൂണ്ടിക്കാട്ടുന്നു.

റോബോട്ടുകളെ നിയന്ത്രിക്കാനുള്ള മനുഷ്യ വിഭവങ്ങളുടെ എണ്ണത്തിലും വര്‍ഷം ചെല്ലും തോറും കുറവ് വരുന്നുണ്ട്. പുതിയ സാങ്കേതികതകള്‍ വരുന്നതോടെ ഈ വഴിക്കും തൊഴില്‍ നഷ്ടം വരുന്നു. മുന്‍പ് ഒരു മെഷീന്‍ നിയന്ത്രിക്കാന്‍ ഒരാള്‍ എന്ന അനുപാതത്തിലായിരുന്നു സാങ്കേതിക സൗകര്യങ്ങള്‍ അനുവദിച്ചിരുന്നതെങ്കില്‍ ഇന്നത് പത്ത് മെഷീനുകള്‍ക്ക് ഒരാള്‍ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് ഉല്‍സാനിലെ സോഷ്യോളജി പ്രഫസറായ ഹ്യൂം ജെ ജോ ഹ്യൂണ്ടായിയുടെ വളര്‍ച്ചയുടെ പിന്നിലെ രഹസ്യമായി ചൂണ്ടിക്കാട്ടുന്നതും ഓട്ടോമേഷനെയാണ്. ഈയടുത്ത കാലത്ത് കമ്പനിക്കുണ്ടായ വളര്‍ച്ചയുടെ അടിസ്ഥാനം മനുഷ്യവിഭവത്തെ ഒഴിവാക്കിയതിനാലാണെന്ന് അദ്ദേഹം പറയുന്നു.

പരസ്യം എന്ന മതം വളര്‍ന്നു പന്തലിക്കുമ്പോള്‍


ഈ ലേഖനം മുന്നോട്ടു വയ്‌ക്കാനുദ്ദേശിക്കുന്ന വാദങ്ങളെ കൂടുതല്‍ സരളമായി സമര്‍ഥിക്കാന്‍ സഹായകമെന്നു കരുതുന്ന രണ്ടു കഥാസന്ദര്‍ഭങ്ങള്‍ വിവരിച്ചുകൊണ്ടാവട്ടെ, തുടക്കം. ഒന്നാമത്തേത്‌ ഒരു മലയാളകഥയാണ്‌. വി.പി. ശിവകുമാറിന്റെ തെരഞ്ഞെടുത്ത കഥകള്‍ക്ക്‌ ഒരു ആമുഖമെന്ന കഥ. ആ കഥയിലെ മുഖ്യകഥാപാത്രമായ വീട്ടമ്മ ആധുനികോത്തര ഉപഭോക്താവിന്റെ നല്ല ഒരു മാതൃകയാണ്‌. വീട്ടുപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്നത്‌ ഭ്രാന്തമായ ഒരു ആവേശമായി മാറിയ സ്‌ത്രീയാണ്‌ പ്രസ്‌തുതകഥയിലെ വീട്ടമ്മ.

അവര്‍ കുറച്ചുകാലം കൊണ്ട്‌ വീട്ടുപകരണങ്ങള്‍ വാങ്ങിക്കൂട്ടുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒരു സ്‌ത്രീയായി പരിണമിക്കുന്നുണ്ട്‌. അവരുടെ വീട്‌ അവര്‍ വാങ്ങിക്കൂട്ടുന്ന സാധനസാമഗ്രികള്‍ കൊണ്ടു നിറഞ്ഞുകുമിയുന്നു. വിപണി അപ്പാടെ അവരുടെ വീട്ടിലേക്ക്‌ വന്നുകയറിക്കൂടിയിരിക്കുകയാണ്‌. അവര്‍ക്കും അവരുടെ വീട്ടുപകരണങ്ങള്‍ക്കുമല്ലാതെ മറ്റൊന്നിനും സ്ഥാനമോ സ്ഥലമോ ഇല്ലാത്ത അവസ്ഥ. ഒടുവിലൊടുവില്‍ അവരുടെ ഭര്‍ത്താവിന്‌ പോലും വീട്ടിനുള്ളില്‍ കടക്കാനാവാത്ത സ്ഥിതിയാകുന്നുണ്ട്‌.
കഥാന്ത്യത്തില്‍ ഭര്‍ത്താവ്‌ ഒരു കയറേണിയില്‍ കൂടി വീടിന്റെ മേല്‍ക്കൂരയില്‍ കയറുന്നു. മേല്‍ക്കൂരയിലെ ഓടിളക്കി അയാള്‍ അകത്തേക്ക്‌ കടക്കാന്‍ ശ്രമിക്കുന്നു. അപ്പോഴും അയാള്‍ അകത്തു കയറാന്‍ പറ്റുന്നില്ല. കാരണം, വീടിന്റെ തറയില്‍ മേല്‍ക്കൂര വരെ വീട്ടുപകരണങ്ങള്‍ നിറഞ്ഞുകുമിഞ്ഞിരിക്കുകയാണ്‌. അവയ്‌ക്കിടയിലൂടെ അയാള്‍ തന്റെ ഭാര്യയെ കാണുന്നു. തറയില്‍ മരിച്ചുകിടക്കുകയാണ്‌ അവര്‍.
വീട്ടുപകരണങ്ങളുടെ മഹാസാമ്രാജ്യത്തില്‍ അതീവസംതൃപ്‌തയായി അവര്‍ മരിച്ചുകിടക്കുന്നു. വിപണിയും വാങ്ങലും നല്‌കിയ ഒരു ആനന്ദം അപ്പോഴും അവരുടെ മുഖത്തുണ്ട്‌. കൈകളില്‍ ചില വീട്ടുപകരണങ്ങള്‍ പ്രിയത്തോടെ പിടിച്ചിട്ടുമുണ്ട്‌, പോയ ഇടത്തേക്ക്‌ കൊണ്ടുപോകാനെന്നോണം.
ഇനി രണ്ടാമത്തെ കഥ: ഇറ്റാലിയന്‍ ഫിക്ഷന്‍ എഴുത്തുകാരനായ ഇറ്റാലോ കാല്‍വീനോയുടെ ഈഫ്‌ ഓണ്‍ എ വിന്റേഴ്‌സ്‌ നൈറ്റ്‌ എ ട്രാവലര്‍ എന്ന നോവലിലെ ഒരു ഭാഗമാണ്‌. മെറ്റാഫിക്ഷന്റെ ശില്‌പഘടനയുപയോഗിച്ച്‌ എഴുതിയിരിക്കുന്ന ഈ നോവലിലെ വിഷയങ്ങളിലൊന്ന്‌ ഇതേ നോവലിന്റെ വായന തന്നെയാണ്‌. ഇറ്റാലോ കാല്‍വീനോയുടെ പുതിയ നോവലായ ഈഫ്‌ ഓണ്‍ എ വിന്റേഴ്‌സ്‌ നൈറ്റ്‌ എ ട്രാവലര്‍ വായിക്കാന്‍ ആവേശം പൂണ്ട്‌ വായനക്കാരന്‍ (അത്‌ നിങ്ങളല്ലാതെ മറ്റാരുമല്ല) ആ പുസ്‌തകം കടയില്‍ നിന്ന്‌ വാങ്ങി. വായന തുടങ്ങുന്നു.
മുപ്പത്തിമൂന്നാമത്തെ പേജ്‌ വരുന്നിടത്താണ്‌ കുഴപ്പം തുടങ്ങുന്നത്‌. അവിടെ ആ പേജിന്‌ പകരം പതിനേഴാം പേജ്‌ വീണ്ടും അച്ചടിച്ചിരിക്കുകയാണ്‌. എന്നു മാത്രമല്ല, അത്‌ ആ നോവലിന്റെ പേജേ അല്ല. അങ്ങനെ നിങ്ങള്‍ ആ പുസ്‌തകം മാറിവാങ്ങാന്‍ കടയിലേക്ക്‌ പോകുന്നു, പിറ്റേദിവസം. അപ്പോള്‍ കടക്കാരന്‍ പറയുന്നു, അച്ചടിയില്‍ സംഭവിച്ച ഒരു പ്രശ്‌നമാണത്‌. ഏതാണെല്ലാ കോപ്പികള്‍ക്കും ഈ പ്രശ്‌നം വന്നിട്ടുണ്ട്‌. അതുകൊണ്ട്‌ ശരിയായി അച്ചടിച്ച പുസ്‌തകം വന്നാലുടന്‍ നിങ്ങള്‍ക്ക്‌ എത്തിച്ചുതന്നുകൊള്ളാം.
പ്രസാധകര്‍ ഈ തെറ്റിന്‌ എല്ലാ ഉപഭോക്താക്കളോടും മാപ്പു ചോദിച്ചിട്ടുണ്ട്‌. സംഭവിച്ചതെന്തെന്നു വച്ചാല്‍ പോളീഷ്‌ നോവലിസ്റ്റായ റ്റാസിയോ ബാസക്‌ബലിന്റെ ഔട്ടസൈഡ്‌ ദ ടൗണ്‍ ഓഫ്‌ മാല്‍ബോര്‍ക്ക്‌ എന്ന നോവലിന്റെ ഒരു ഫോറവും കാല്‍വീനോയുടെ നോവലിന്റെ ഒരു ഫോറവും അച്ചടയില്‍ കൂടിക്കലര്‍ന്നുപോയതാണ്‌.
കടക്കാരന്‍ ഇത്രയും പറയുന്നതോടെ നിങ്ങള്‍ ബാസക്‌ബലിന്റെ നോവലിനെക്കുറിച്ച്‌ ആകാംക്ഷാകുലനായിക്കഴിഞ്ഞു. നിങ്ങള്‍ ഇതോടകം വായിച്ചു കഴിഞ്ഞ ആ ഒരു പേജും നിങ്ങളെ വേട്ടയാടുന്നു. ഒടുക്കം, നിങ്ങള്‍ ബാസക്‌ബലിന്റെ നോവല്‍ (ഇന്നുവരെ അങ്ങനെയൊരു എഴുത്തുകാരനെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിരുന്നില്ലെന്നോര്‍ക്കണം) വാങ്ങാന്‍ തീരുമാനിക്കുന്നു. എന്നു തന്നെയല്ല, നിങ്ങളെപ്പോലെ തന്നെ പരാതി പറയാന്‍ വന്ന, ഒടുവില്‍ ബാസക്‌ബല്ലിന്റെ പുസ്‌തകം വാങ്ങാന്‍ തീരുമാനിച്ച ലുഡ്‌മില എന്ന യുവതിയുമായി നിങ്ങള്‍ പരിചയപ്പെടുകയും നിങ്ങളുടെ ജീവിതം തന്നെ മാറിപ്പോകുകയും ചെയ്യുന്നു.
ഉപഭോക്താവിന്റെ ജീവിതത്തെ, ഉല്‌പന്നങ്ങളും അവയെ ഉപഭോക്താവിന്‌ പരിചയപ്പെടുത്തുന്ന പരസ്യങ്ങളും എങ്ങനെ മൊത്തമായി ഏറ്റെടുത്തുകളയുന്നു എന്നതാണ്‌ ഈ രണ്ടു കഥകളും ആഖ്യാനപ്പെടുത്തുന്നതെന്നു പറയാം. പരസ്യത്തിന്റെ ഏറ്റവും സൂക്ഷ്‌മമായ ഒരു തന്ത്രമാണ്‌ കാല്‍വിനോയുടെ നോവലില്‍ പ്രസാധകന്‍ ചെയ്യുന്നത്‌.
ഒരു പരസ്യവും മറ്റൊരു പരസ്യവും തമ്മിലുള്ള ഇടവേളയായി ജീവിതം തന്നെ മാറിയിട്ടുണ്ട്‌ ഇക്കാലത്ത്‌. ആ ഇടവേളകള്‍ തമ്മിലുള്ള ദൈര്‍ഘ്യം കുറച്ചുകുറച്ചുകൊണ്ടുവരികയും ഇടവേളകളില്ലാത്ത നീണ്ട ഒരു പരസ്യമായി ജീവതത്തെ മാറ്റുകയും ചെയ്യുകയാണ്‌ ആത്യന്തികമായി ഉല്‌പന്നനിര്‍മാതാക്കളുടെ ലക്ഷ്യമെന്നാണ്‌ കരുതേണ്ടത്‌.
അച്ചടി-ദൃശ്യമാധ്യമങ്ങളുടെ വര്‍ദ്ധന പരസ്യങ്ങളുടെ ഇടതടവില്ലാത്ത പ്രവാഹം സൃഷ്‌ടിക്കുന്നുണ്ട്‌. എന്നാല്‍, അവയുടെ വര്‍ദ്ധനയേക്കാളുപരി, ഉല്‌പന്നങ്ങളുടേയും പരസ്യംആവശ്യമായി വരുന്ന സേവനമടക്കമുള്ള മറ്റു മേഖലകളുടെയും വ്യാപനവും മത്സരവും കൂടി കൂടിച്ചേര്‍ന്നാണ്‌ ഈ പരസ്യപ്രളയം സൃഷ്‌ടിച്ചിരിക്കുന്നത്‌. സ്വകാര്യവല്‍ക്കരണത്തിന്റെ ഗത്യന്തരമില്ലാത്ത പരിണതിയായും ഈ സാഹചര്യത്തെ കരുതണം.
ശൂന്യമെങ്കിലുമായ ഒരു മുഴക്കം സൃഷ്‌ടിച്ചുകൊണ്ട്‌, ഇടവേളകളില്ലാതെ ഒരു സംഗതിക്ക്‌ ജീവിതത്തില്‍ ഉടനീളം നില്‍ക്കണമെങ്കില്‍ അതിന്‌ അത്രയും വ്യാപകമായ ഒരു ഊര്‍ജം ആവശ്യമാണ്‌. ആര്‍ക്കും തടുക്കാനാകാത്ത അത്രയും വലിയൊരു ബലം. അതെങ്ങനെയാണ്‌ പരസ്യങ്ങള്‍ക്ക്‌ കൈവന്നിരിക്കുന്നത്‌?
ഇത്തരത്തില്‍ ജീവിതത്തില്‍ മുറിയാത്ത ധാരകളായി വര്‍ത്തിക്കുന്ന മറ്റെന്തൊക്കെ സംഗതികളാണ്‌ നമ്മുടെ നിത്യജീവിതത്തില്‍ ഉള്ളതെന്നു കൂടി ആലോചിക്കുമ്പോള്‍, അതിന്റെ കാരണം പിടികിട്ടും. അല്ലെങ്കില്‍, അങ്ങനെയൊരു കാരണത്തെക്കുറിച്ചുകൂടി ആലോചിക്കാനുള്ള വഴിയെങ്കിലും തുറന്നുകിട്ടും.
ദൈനംദിനപാര്‍ട്ടിരാഷ്‌ട്രീയം, പോപ്പുലര്‍ സിനിമ, മോഡേണ്‍ മെഡിസിന്‍, ക്രിക്കറ്റ്‌... ഇവയൊക്കെയാണ്‌ ഇന്ത്യന്‍ സാഹചര്യത്തില്‍ മുറിയാത്ത ധാരകളായി നിലകൊള്ളുന്നത്‌ എന്ന്‌ വിഹഗവീക്ഷണത്തില്‍ തന്നെ മനസ്സിലാകും. ഇവയൊക്കെ പുലര്‍ത്തുന്ന ഒരു പ്രത്യേകസ്വഭാവം വളരെ കൃത്യമായി പരസ്യനിര്‍മാതാക്കളും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരും ഉല്‌പാദകരും ചേര്‍ന്ന്‌ പരസ്യങ്ങള്‍ക്കും പൊതുവായി നല്‌കിവരുന്നത്‌ കാണാം. അത്‌ മറ്റൊന്നുമല്ല, മതത്തിന്റെ സ്വഭാവമാണ്‌.
കൂടുതല്‍ ശ്രദ്ധയോടെ വേണം ഇത്തരമൊരു നിരീക്ഷണം പങ്കു വയ്‌ക്കാനെന്ന്‌ എനിക്ക്‌ ബോധ്യമുണ്ട്‌. അതുകൊണ്ടു തന്നെ എടുത്തുപയട്ടെ. മതത്തിന്റെ സ്വഭാവമെന്നതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ആള്‍ക്കൂട്ടവിശ്വാസത്തെ സൃഷ്‌ടിക്കുന്ന, സൃഷ്‌ടിക്കാനുദ്ദേശിച്ചുകൊണ്ട്‌ പരസ്യനിര്‍മാതാക്കള്‍ കൈകാര്യം ചെയ്യുന്ന ഒരുതരം വ്യാപകസമീപനത്തെയും തന്ത്രത്തെയുമാണ്‌.
മേല്‍പ്പറഞ്ഞ ഓരോ സംഗതികളെയും എടുത്തുനോക്കിക്കൊള്ളൂ. വലിയൊരു സമൂഹത്തെ ഒരൊറ്റ വിശ്വാസത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കിനിര്‍ത്താന്‍ സമര്‍ഥമായി കഴിയുന്ന മതപരമായ വിശ്വാസത്തിന്റെ ശ്രദ്ധേയമായ രീതികളെ ഇവയെല്ലാം തങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഉപയോഗിക്കുന്നത്‌ കാണാം. മതപരമായ ചടങ്ങുകളെപ്പോലും ഇവയില്‍ പലതും അനുകരിക്കുകയോ അത്തരം ചടങ്ങുകളെ ഓര്‍മപ്പെടുത്തുംവിധം അവയെ വേറേ രീതിയില്‍ സൃഷ്‌ടിക്കുകയോ ചെയ്യുന്നു.
പാര്‍ട്ടിയിലോ സംഘടനയിലോ അംഗത്വമെടുക്കല്‍, മറ്റൊരു പാര്‍ട്ടി വിട്ട്‌ വന്നയാളെ പാര്‍ട്ടിയിലെടുക്കല്‍, വിഗ്രഹങ്ങളെ സൃഷ്‌ടിക്കല്‍ തുടങ്ങിയ എത്ര കാര്യങ്ങളാണ്‌ നമ്മുടെ ദൈനംദിനപാര്‍ട്ടിരാഷ്‌ട്രീയത്തില്‍, ലോകവ്യാപകമായി തന്നെ കാണപ്പെടുന്നത്‌.
വിഗ്രഹങ്ങളെ സൃഷ്‌ടിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ക്രിക്കറ്റ്‌ എന്ന കായികരംഗം നല്ല ഒരുദാഹരണമാണ്‌. ക്രിക്കറ്റ്‌ ഞങ്ങളുടെ മതമാണ്‌, സച്ചിന്‍ ഞങ്ങളുടെ ദൈവവും എന്നതാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകരുടെ, ലോകവ്യാപകമായിത്തന്നെ എടുത്തുകാട്ടപ്പെട്ടിട്ടുള്ള അംഗീകൃതമുദ്രാവാക്യം.  സാനിയ മിര്‍സ കുസൃതിക്കാരിയായ ഒരു കൊച്ചുദേവതയായി അവതരിപ്പിക്കപ്പെടുന്നുണ്ട്‌. ഇവരെയെല്ലാം ദൈവികപരിവേഷത്തോടെ അവതരിപ്പിക്കുന്നതിന്റെ പിന്നാമ്പുറം പരിശോധിക്കുമ്പോള്‍, ഇവര്‍ക്കായി ഈ ആടയാരണങ്ങള്‍ തുന്നുന്നതും പരസ്യക്കാരാണെന്ന വസ്‌തുത കാണാം, അത്‌ മറ്റൊരു ചര്‍ച്ചയുടെ വിഷയമാണ്‌.
മറ്റൊന്ന്‌ മോഡേണ്‍ മെഡിസിന്റെ കാര്യമാണ്‌. ലോകമൊട്ടാകെ ഏറ്റവും കൂടുതല്‍ വിശ്വാസികളെ സൃഷ്‌ടിച്ച മതമായിട്ടാണ്‌ വിമര്‍ശകരൊക്കെ മോഡേണ്‍ മെഡിസിനെ കണ്ടിട്ടുള്ളത്‌. ആരാധകരും അങ്ങനെ തന്നെ ഗുണപരമായ അര്‍ഥത്തില്‍ വിലയിരുത്തിക്കാണാറുണ്ട്‌. ഏതായാലും, മറിച്ചൊരു ചോദ്യമില്ലാതെ ഇത്രയധികം ആളുകള്‍ വിശ്വസിക്കുന്ന, മറിച്ചൊരു ചോദ്യത്തിന്‌ ഇട കൊടുക്കാതെ ഇത്രയധികം ആളുകളിലേക്ക്‌ വ്യാപിച്ച മറ്റൊരു സംഗതിയില്ല.
മോഡേണ്‍ മെഡിസിന്റെ മതപരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചട്ടക്കൂട്ടിനകത്തു പ്രവേശിക്കാനുള്ള ചടങ്ങുകളുടെ നീണ്ട നിര നോക്കുക: പിറന്നുവീഴുന്ന ഒരു കുഞ്ഞിനെ ക്രിസ്‌ത്യാനിയോ ഹിന്ദുവോ മുസ്ലിമോ ആക്കുന്നതിന്‌ അതാതു മതങ്ങള്‍ ശ്രദ്ധ വയ്‌ക്കുന്നതിലും സൂക്ഷ്‌മവും നേരത്തേയുമുള്ള ശ്രദ്ധയാണ്‌ മോഡേണ്‍ മെഡിസിന്റേത്‌. പിറന്ന്‌ മണിക്കൂറുകള്‍ക്കകം നല്‌കുന്ന ഇഞ്ചക്ഷനുകളും പലതരം അച്ചുകുത്തലുകളും ശരിക്കും അച്ചുകുത്തലുകളായി തന്നെ വായിച്ചെടുക്കാവുന്നതാണ്‌.
മാമോദീസയുടേയോ പരിച്ഛേദത്തിന്റെയോ ചരടുകെട്ടലിന്റേയോ ഒക്കെ സ്‌മരണയുണര്‍ത്തും വിധം സൂക്ഷ്‌മാര്‍ഥങ്ങളുള്ള ചടങ്ങുകളാണ്‌ ഈ അച്ചുകുത്തലുകള്‍. ഒരു മനുഷ്യപ്രജയെ അവന്റെ അല്ലെങ്കില്‍ അവളുടെ പോലും അനുവാദമില്ലാതെ മോഡേണ്‍ മെഡിസിന്‍ അവരുടെ മതത്തില്‍ ചേര്‍ക്കുന്ന രസകരമായ പ്രതിഭാസമാണിത്‌.
പോപ്പുലര്‍ സിനിമയും ദൈവങ്ങളെ സൃഷ്‌ടിക്കുന്നു. സിനിമ എന്ന കലാമാധ്യമത്തോട്‌ അടങ്ങാത്ത ഒരുതരം ആവേശം പുലര്‍ത്തുന്ന ഇന്ത്യന്‍ ജനതയില്‍ അത്‌ മറ്റൊരു മതമായി ആവേശിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഡല്‍ഹി ഇമാമും കാഞ്ചി മഠാധിപതിയും പറയുന്നതില്‍ നിന്ന്‌ കുറവല്ല, രജനീകാന്തിന്റെയോ മറ്റോ വാക്കുകള്‍ക്കും. ഇക്കാര്യം തെരഞ്ഞെടുപ്പുകാലങ്ങള്‍ തെളിയിച്ചുകഴിഞ്ഞ കാര്യമാണല്ലോ.
പരസ്യങ്ങള്‍ എങ്ങനെയാണ്‌ ഇപ്പറഞ്ഞ മറ്റു സംഗതികളെ അപേക്ഷിച്ച്‌ മതത്തിന്റെ സ്വഭാവത്തിലേക്ക്‌ വരുന്നത്‌ എന്നതാണ്‌ ഈ ലേഖനം ചര്‍ച്ച ചെയ്യണമെന്നു കരുതുന്ന മുഖ്യവിഷയം. ആള്‍ക്കൂട്ടവിശ്വാസത്തിന്റെ സൃഷ്‌ടി, സുരക്ഷിതത്വം വാഗ്‌ദാനം ചെയ്യല്‍, വിഗ്രഹങ്ങളുടെ സൃഷ്‌ടി, കാലാകാലങ്ങളില്‍ അവയുടെ പുനഃസൃഷ്‌ടിയോ തിരുത്തലോ, ചരിത്രത്തിന്റെ പിന്‍ബലം സൃഷ്‌ടിക്കല്‍ തുടങ്ങിയ അനേകസാമര്‍മ്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാനാകും.
സാധര്‍മ്യം എന്ന വാക്കും തെറ്റിധാരണ സൃഷ്‌ടിക്കരുതെന്ന്‌ പറയട്ടെ. മതങ്ങളുമായിട്ടല്ല, ഇവിടെ താരതമ്യം. മതങ്ങളുടെ ബാഹ്യമായ ചില രീതികളെ ആശ്രയിച്ചുകൊണ്ട്‌ പരസ്യപ്രവര്‍ത്തകര്‍ ഗുണപരമല്ലാത്ത രീതിയില്‍ തങ്ങളുടെ ഉദ്ദേശ്യങ്ങളെ എങ്ങനെ സാധിച്ചെടുക്കുന്നു എന്നതാണ്‌ വിഷയം. അതുകൊണ്ടുതന്നെ ബാഹ്യമായ രീതികളാണ്‌ ഇവിടെ താരതമ്യവിധേയമാകുന്നത്‌.
ഒരു വലിയ സമൂഹത്തിന്‌ മേല്‍ വിശ്വാസം അടിച്ചുറപ്പിച്ച്‌, സമാനമായ മറ്റൊരു ഉല്‌പന്നത്തില്‍ വിശ്വസിക്കുന്ന താരതമ്യേന ന്യൂനപക്ഷമെന്ന്‌ വിളിക്കാവുന്ന ഒരു സമൂഹത്തിനു മേല്‍ മേല്‍ക്കൈ നേടുകയും സാധിക്കുമെങ്കില്‍ ആ ന്യൂനപക്ഷത്തെ ഇല്ലാതാക്കുകയും ചെയ്യുന്നത്‌ പരസ്യങ്ങളുടെ പിന്നിലെ ഉല്‌പാദകര്‍ മോഹിക്കുന്ന, നടപ്പില്‍ വരുത്തുന്ന ഒരു സംഗതിയാണ്‌. ഇക്കാര്യത്തിന്‌ നമുക്ക്‌ എത്രയെങ്കിലും പരസ്യങ്ങളെ ഉദാഹരണമായി സ്വീകരിക്കാം.
ഇതു പ്രധാനമായും ഒരേയിനം ഉല്‌പന്നങ്ങള്‍ ഉല്‌പാദിപ്പിക്കുന്ന വിവിധകമ്പനികള്‍ തമ്മിലുള്ള പരസ്യയുദ്ധത്തിലൂടെയാണ്‌ വെളിപ്പെടുന്നത്‌. സത്യത്തില്‍ ഈ പരസ്യയുദ്ധം ആ കമ്പനികള്‍ തമ്മിലോ ആ ഉല്‌പന്നങ്ങള്‍ തമ്മിലോ ഉള്ള ഒരു യുദ്ധമായി ഒതുങ്ങുന്നില്ലെന്നു കാണാം. ആ പരസ്യങ്ങളുടെ പിന്നിലെ കലാകാരന്മാരുടെ ബൗദ്ധികതകള്‍ തമ്മിലുമാണ്‌ മത്സരിക്കുന്നത്‌. എക്കാലവും വലിയ വിശ്വാസങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങളില്‍ കലാകാരന്മാര്‍ ഭാഗഭാഗിത്വം വഹിക്കേണ്ടിവന്നിട്ടുണ്ടല്ലോ.
ഇവിടെ, പരസ്യരംഗത്ത്‌ ഒരു വലിയ വിചിത്രമായ തമാശയുള്ളത്‌, പരസ്‌പരം പോരടിക്കുന്ന രണ്ടു പരസ്യങ്ങളുടെ നിര്‍മാതാക്കള്‍ ഒരേ പരസ്യനിര്‍മാണക്കമ്പനി ആയിക്കൂടെന്നില്ലെന്നുള്ളതാണ്‌. ഒരേ ആളുടെ തന്നെ ബുദ്ധിയായിക്കൂടെന്നില്ല, ആ യുദ്ധത്തിലെ ഇരുഭാഗങ്ങളെയും നയിക്കുന്നത്‌.
ഏതായാലും ഈ പരസ്യകലാകാരന്മാര്‍ കൂടി മാത്രം ഉള്‍പ്പെട്ട ഒരു യുദ്ധമല്ല അത്‌. ആ ഉല്‌പന്നങ്ങളുടെ, അതു വഴി ആ പരസ്യങ്ങളുടെ, അല്ലെങ്കില്‍ നേരേ തിരിച്ച്‌ പരസ്യങ്ങള്‍ വഴി ഉല്‌പന്നങ്ങളുടെ വിശ്വാസികളായി മാറിക്കഴിഞ്ഞിരിക്കുന്ന ലക്ഷക്കണക്കിനു വരുന്ന വിശ്വാസികളുടെ വിശ്വാസങ്ങള്‍ തമ്മിലുള്ള ചേരിതിരിഞ്ഞുപോരാട്ടം കൂടിയാണത്‌. അതാണ്‌ അതിന്റെ ഏറ്റവും വലിയ പ്രാധാന്യവും.
സര്‍ഫിന്റെ വിശ്വാസികള്‍ ഏരിയലിന്റെയോ ഹെന്‍കോയുടെയോ വിശ്വാസികളായി മാറാതിരിക്കാനാണ്‌ സര്‍ഫ്‌ കമ്പനി ശ്രമിക്കുന്നത്‌. ഏരിയലോ ഹെന്‍കോയോ ശ്രമിക്കുന്നത്‌ സര്‍ഫിന്റെ വിശ്വാസികളെ അടര്‍ത്തിക്കൊണ്ടുവരാനും. അതിനു വേണ്ടി സര്‍ഫിന്റെ സ്വഭാവത്തെ ഏരിയല്‍ അട്ടിമറിച്ചെന്നു വരും. ഏരിയലിനെ സര്‍ഫ്‌ അനുകരിച്ചെന്നും വരും.
ഗംഗാജലത്തില്‍ സോപ്പു നിര്‍മിക്കപ്പെടുന്നതിനും അക്കാര്യം പരസ്യത്തില്‍ പ്രത്യേകമായ ശ്രദ്ധയ്‌ക്ക്‌ പാത്രീഭവിപ്പിക്കുന്നതിനും ഉദ്ദേശ്യം നേരിട്ടുതന്നെ മതവിശ്വാസത്തെ ഉല്‌പന്നവിശ്വാസത്തിലേക്ക്‌ കൊണ്ടുവരിക എന്നതാണ്‌. ഏതു വിധേനയും വിശ്വാസികളെ സൃഷ്‌ടിക്കുകയും നിലനിര്‍ത്തുകയെന്നതാണ്‌ പ്രധാനം. അതിന്‌ പരസ്യം പ്രധാനമാകുന്നു.
വിഗ്രഹസ്ഥാപനം
മറ്റ്‌ സ്ഥാപനങ്ങള്‍ സൃഷ്‌ടിച്ചുകഴിഞ്ഞ വിഗ്രഹങ്ങളെ അങ്ങേയറ്റത്തെ തോതില്‍ വിഗ്രഹവല്‍ക്കരിക്കുകയാണ്‌ പരസ്യങ്ങള്‍ ചെയ്യുന്നത്‌. സിനിമ എന്ന രംഗം സൃഷ്‌ടിക്കുന്ന അമിതാഭ്‌ ബച്ചനെയോ ഷാരുഖ്‌ ഖാനെയോ അമീര്‍ഖാനെയോ ഐശ്വര്യാ റായിയെയോ, ക്രിക്കറ്റ്‌ലോകം സൃഷ്‌ടിക്കുന്ന കപില്‍ ദേവിനെയോ സച്ചിന്‍ ടെണ്ടുല്‍ക്കറെയോ ഒക്കെ ഉപഭോക്താവിന്റെ മുന്‍പില്‍ എതിര്‍ക്കാനാകാത്ത, സര്‍വ്വശക്തരായ, പൂര്‍ണ്ണമായും വിശ്വസിക്കാനാകുന്ന ദൈവങ്ങളായി അവതരിപ്പിക്കുന്നത്‌ പരസ്യങ്ങളാണ്‌.
സിനിമയിലെ അമിതാഭ്‌ ബച്ചന്‍ നമ്മളോട്‌ ഒന്നും തന്നെ വാങ്ങാന്‍ ആവശ്യപ്പെടുന്നില്ല. ക്രിക്കറ്റിലെ സച്ചിന്‍ ടെണ്ടുല്‍ക്കറാകട്ടെ, അത്ര തന്നെ നമ്മളോട്‌ സംസാരിക്കുന്നില്ല. എന്നാല്‍, ഹിന്ദിസിനിമ കാണാത്തവരോ ക്രിക്കറ്റിനോട്‌ അഭിനിവേശം ഇല്ലാത്തവരോ പോലുമായ ആളുകളുടെ മുമ്പാകെ പോലും ഒരു കാര്യം ആധികാരികമായി സംസാരിക്കാനുള്ള സ്ഥലം അവര്‍ തങ്ങളുടെ രംഗത്തു വച്ചുതന്നെ സൃഷ്‌ടിക്കുന്നുണ്ട്‌. ആ സ്ഥലം പക്ഷേ, ഉണ്ടായിവരുന്നത്‌ പരസ്യക്കാര്‍ അവരെ ആ അര്‍ഥത്തില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ മാത്രമാണ്‌.
അമിതാഭ്‌ ബച്ചന്‍ സിനിമാനടന്‍ എന്ന നിലയില്‍ സമൂഹത്തില്‍ ഇഷ്‌ടം സൃഷ്‌ടിക്കുന്നു. ആ ഇഷ്‌ടം അടുത്ത ബന്ധത്തിന്റെ അവസ്ഥയിലേക്ക്‌ വരുന്നു. അതിന്റെ വിശ്വാസമാക്കി പരിവര്‍ത്തിക്കുന്നത്‌ പരസ്യക്കാരാണ്‌. അപ്പോള്‍ മാത്രമാണ്‌, അവര്‍ ദൈവങ്ങളുടെ അവസ്ഥയിലേക്ക്‌ മാറുന്നത്‌.
ഇതിന്‌ വ്യക്തമായി നമുക്ക്‌ ചൂണ്ടിക്കാട്ടാവുന്ന ഉദാഹരണം പരസ്യം ദൈവങ്ങളാക്കി മാറ്റുന്ന ഇവരുടെ ഒപ്പുകളാണ്‌. പ്രശസ്‌തരുടെ ഒപ്പുകള്‍ ഉപയോഗപ്പെടുത്തുന്നത്‌ പരസ്യക്കാരാണ്‌. കപില്‍ ദേവിന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും അമിതാഭ്‌ ബച്ചന്റേയും ഒക്കെ ഒപ്പുകള്‍ നമുക്ക്‌ പരിചിതമായത്‌ പരസ്യങ്ങളിലൂടെയാണ്‌. പാര്‍ക്കര്‍ പേനയുടെ വിശ്വാസ്യത നിശ്ചയിക്കുന്നത്‌ അതില്‍ ബച്ചന്‍ ആധികാരികമായി തുല്യം ചാര്‍ത്തിയിരിക്കുന്നു എന്നതാണ്‌. ദിലീപ്‌ വെങ്സര്‍ക്കാര്‍ ഇന്ത്യന്‍ നായകനായപ്പോള്‍ അദ്ദേഹത്തെ മോഡലാക്കി രംഗത്തുവന്ന സോപ്പായിരുന്നു ഗോദ്‌റജിന്റെ വിജില്‍. വെങ്സര്‍ക്കര്‍ രംഗം വിട്ടപ്പോള്‍ മെല്ലെ, ആ സോപ്പും വിപണിയില്‍ നിന്ന്‌ വിട പറയുകയുണ്ടായി.
ദൈവങ്ങളുടെ വാക്കു പോലെ ഈ പരസ്യമോഡലുകളായ ആരാധനാപാത്രങ്ങളുടെ വാക്കും നാം വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്‌. ഓരോ ദേശത്തും അവര്‍ അതാതു ദേശത്തെ വലിയൊരു സമൂഹത്തിന്റെ മനസ്സഹപഹരിക്കാന്‍ ഇടയുള്ള ആളുകളെ തേടുന്നു. പെര്‍ക്ക്‌ എന്ന ചോക്കലേറ്റിന്റെ പരസ്യത്തില്‍ ഹിന്ദിമേഖലയ്‌ക്കായി പ്രിറ്റി സിന്റ നടിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ മേഖലയ്‌ക്ക്‌ ത്രിഷയെയാണ്‌ അവര്‍ ആശ്രയിക്കുന്നത്‌. ദൈവങ്ങളുടെ പ്രാദേശികത എത്ര കൃത്യമായാണ്‌ നടപ്പാക്കപ്പെടുന്നതെന്നതിന്‌ കോക്ക് - പെപ്‌സി പരസ്യങ്ങളും നല്ല ഉദാഹരണമാണ്‌. പ്രാദേശികദൈവങ്ങളെ സൃഷ്‌ടിക്കാന്‍ വിരുതരായ അവര്‍ മലയാളത്തില്‍ മമ്മൂട്ടിയെ പരസ്യത്തിന്‌ സമീപിച്ചത്‌ സൃഷ്‌ടിച്ച വിവാദം സമീപകാലസംഭവമാണല്ലോ. 

പരസ്യമതത്തില്‍ കുഞ്ഞാടുകള്‍ മാത്രം

കുറേക്കൊല്ലങ്ങള്‍ക്കു മുന്‍പ്‌ അവര്‍ ക്രിക്കറ്റില്‍ നിന്ന്‌ കണ്ടെടുത്ത അവരുടെ ദൈവമായിരുന്നു, കപില്‍ദേവ്‌. കപിലിന്റെ ക്രിക്കറ്റ്‌ അതിന്റെ അവസാനഘട്ടത്തില്‍ കടന്ന സമയത്താണ്‌സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ ദൈവമായി അവരോധിക്കപ്പെടുന്നത്‌. ഭാവിയെ മുന്നില്‍ക്കണ്ടാണ്‌ ബൂസ്റ്റ്‌ കമ്പനി പെരുമാറിയത്‌. കപിലിനൊപ്പം ടെണ്ടുല്‍ക്കറെക്കൂടി അവര്‍ പരസ്യത്തില്‍ ഉള്‍പ്പെടുത്തി.
ദേവതയ്‌ക്കൊപ്പം ഒരുപദേവതയുടെ സ്ഥാനത്തായിരുന്നു സച്ചിന്‍ ആദ്യമായി ബൂസ്റ്റ്‌ പരസ്യത്തില്‍ ഉപയോഗിക്കപ്പെട്ടത്‌. കപില്‍ ദേവ്‌ റിട്ടയര്‍ ചെയ്‌ത ശേഷവും ഇരുവരും ചേര്‍ന്നുള്ള പരസ്യങ്ങള്‍ ബൂസ്റ്റ്‌ ഉപയോഗിച്ചു. ഒടുവില്‍, കപിലിന്റെ ദൈവികത ഇനി ഉപയോഗിക്കാനാവില്ലെന്ന ഘട്ടത്തില്‍ ഉപദേവത പ്രധാനദേവതയായി സ്വാഭാവികപരിണതി നേടി.
മറ്റൊന്ന്‌, ബ്രാന്‍ഡ്‌ തന്നെ ദൈവത്തിന്‌ സമാനമായ ഒരു ഇടമാണ്‌ കയ്യാളുന്നതെന്നാണ്‌. ഏറെ പ്രശസ്‌തമായ കമ്പനികള്‍ ബ്രാന്‍ഡ്‌ നെയിമുകള്‍ മാത്രം ഉള്ള പരസ്യങ്ങള്‍ ഉപയോഗിക്കുന്നതു കാണാം. അപ്രശസ്‌തരായ മോഡലുകളെ മാത്രം ഉപയോഗിക്കുന്ന റെയ്‌മണ്ട്‌സ്‌ അവരുടെ ബ്രാന്‍ഡ്‌ തുണിത്തരങ്ങളുണ്ടാക്കുന്ന കമ്പനിയുടേതാണെന്നു പോലും വിശദീകരിക്കാറില്ല. ഇതുതന്നെയാണ്‌ ഓള്‍ഡ്‌ സ്‌പൈസ്‌ പോലുള്ള ആഫ്‌റ്റര്‍ ഷേവ്‌ ലോഷനുകളുടേയും രീതി.
അച്ചടിമാദ്ധ്യമങ്ങളിലാണ്‌ ഇവര്‍ ശൂന്യമായ പേജുകളില്‍ ബ്രാന്‍ഡ്‌ നെയിം മാത്രം ഉപയോഗിച്ച്‌ പരസ്യം ചെയ്യുന്നതിന്‌ കൂടുതല്‍ നല്ല ഉദാഹരണങ്ങള്‍ കാണാനാവുക. ഖെയ്‌താന്‍ ഫാനുകളുടെ പരസ്യവാക്യം തന്നെ, നാമം തന്നെ ധാരാളം എന്നായിരുന്നു. ദ ബ്രാന്‍ഡ്‌ ഈസ്‌ ഇനഫ്‌ എന്ന അഹങ്കാരം ആള്‍ക്കൂട്ടവിശ്വാസത്തെക്കുറിച്ചുള്ള ആത്മവിശ്വാസത്തേക്കാളുപരി, ആത്മവിശ്വാസം കൊണ്ടു സൃഷ്‌ടിക്കാനാവുന്ന ആള്‍ക്കൂട്ടവിശ്വാസത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ്‌.
പരസ്യശാസ്‌ത്രവിദഗ്‌ധനായ ഹെക്‌ടര്‍ ലിയാങ്‌ എഴുതുന്നു, "machines wear out, cars rust, people die. But, what lives on are the brands?" ബ്രാന്‍ഡുകള്‍ അനശ്വരമാണെന്നതിനെ മറ്റേതുമായി നമുക്ക്‌ കൂട്ടിവായിക്കാന്‍ കഴിയുക.
ബ്രാന്‍ഡ്‌ (പേരോ ചിഹ്നം പോലുമോ) ദൈവം പോലെ വിശ്വസിക്കാനാവുന്ന ഒന്നായി മാറുന്നതിന്‌ ഒരുദാഹരണം നോ ലോഗോ (no logo) എന്ന പുസ്‌തകത്തില്‍ നവോമി ക്ലൈന്‍ വിവരിക്കുന്നുണ്ട്‌. ലിസ്‌ബണ്‍ മൃഗശാലയില്‍ മുതലകളുടെ സംരംക്ഷണത്തിന്‌ സ്‌പോണ്‍സര്‍മാരില്ലാതെ പറ്റില്ല എന്ന ഒരു ഘട്ടത്തില്‍ അതിന്റെ ഡിറക്‌ടര്‍ സില്‍വിനോ ഗോമസ്‌ മറ്റ്‌ അംഗങ്ങളുടെ മുന്നില്‍ വച്ച ഒരു പദ്ധതി ഇതായിരുന്നു: നമുക്ക്‌ ലക്കോസ്റ്റ എന്ന കമ്പനിയെ സമീപിക്കാം. അവര്‍ തീര്‍ച്ചയായും ഇതിന്‌ പണം മുടക്കും.
ഇക്കാര്യം കേട്ട അംഗങ്ങള്‍ക്കും അതില്‍ സംശയം തോന്നിയതേയില്ല. സില്‍വിനോ ആ പദ്ധതി മുന്നോട്ടുവയ്‌ക്കാനും മറ്റുള്ളവര്‍ അതില്‍ പ്രതീക്ഷയര്‍പ്പിക്കാനും കാരണം ഒന്നുതന്നെയായിരുന്നു. ലക്കോസ്റ്റയുടെ ബ്രാന്‍ഡ്‌ ചിഹ്നം മുതലയാണെന്ന ഒറ്റക്കാരണം.
മക്‌ഡോണാള്‍ഡ്‌ എന്നത്‌ കുടുംബപ്പേരായ ഒരു ഗ്രാമീണന്‍ ഒരു ഗ്രാമീണഭക്ഷണശാല ആ പേരില്‍ തുടങ്ങിയപ്പോള്‍ പ്രശസ്‌തമായ മക്‌ഡൊണാള്‍ഡ്‌ കമ്പനി അതിനെതിരെ നിയമനടപടി സ്വീകരിച്ചതും സ്റ്റീവന്‍ സ്‌പീല്‍ബര്‍ഗിന്റെ ഡ്രീംവര്‍ക്ക്‌സ്‌ എന്ന കമ്പനി കേരളത്തിലെ അതേ പേരിലുള്ള ഒരു കമ്പനിക്കെതിരെ താക്കീതു നല്‌കിയതും ഒക്കെ ഇവിടെ കൂട്ടിവായിക്കാം.
ക്ലൈനിന്റെ പുസ്‌തകത്തില്‍ വിവരിക്കുന്ന മറ്റൊരു സംഭവം കൂടി പരാമര്‍ശിച്ചുകൊണ്ട്‌ പരസ്യങ്ങളിലൂടെ കമ്പനികള്‍ സൃഷ്‌ടിക്കുന്ന മതസ്വഭാവമുള്ള ശീലങ്ങളെ അപഗ്രഥിക്കാം. മതപരമായ വിശുദ്ധദിനങ്ങളെ അനുകരിച്ചുകൊണ്ട്‌ തങ്ങളുടേതായ പ്രത്യേകദിനങ്ങളെ സൃഷ്‌ടിക്കാന്‍ ഉല്‌പാദകര്‍ സ്വീകരിക്കുന്ന പരസ്യതന്ത്രത്തിനും ഉദാഹരണമാണിത്‌.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ കോക്കക്കോളയുടെ ഉല്‌പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച കോക്ക്‌ കമ്പനി ആ പരസ്യതന്ത്രത്തിന്റെ ഭാഗമായി അമേരിക്കയിലെ ജോര്‍ജിയയില്‍ ഒരു സ്‌കൂളില്‍ അധികൃതരുടെ സഹായത്തോടെ കോക്ക്‌ ഡേ ആചരിക്കാന്‍ തീരുമാനിച്ചു. (അഥവാ ആഘോഷിക്കാന്‍). അന്ന്‌ എല്ലാക്കുട്ടികളും കോക്കിന്റെ പരസ്യം പ്രഖ്യാപിക്കുന്ന യൂണിഫോം ധരിച്ചാണ്‌ സ്‌കൂളില്‍ വന്നത്‌. സ്‌കൂളങ്കണത്തില്‍ അവര്‍ അസംബ്‌ള്‍ ചെയ്യുമ്പോള്‍ പോലും കോക്ക്‌ എന്ന്‌ വായിക്കാനാവുന്ന നിലയില്‍ അണിനിരന്നു. അതിനു പുറമേ, ആ ദിവസത്തിനു മുഴുവന്‍ ഒരു വിശുദ്ധദിവസത്തെ അനുസ്‌മരിപ്പിക്കുന്ന അനുഷ്‌ഠാനതുല്യമായ ചടങ്ങുകളായിരുന്നു.
അന്ന്‌, കോക്കിന്റെ കമ്പനിമേധാവികളായ ചിലരും സന്നിഹിതരായിരുന്നു. ആ വിദ്യാലയത്തിലെ നൂറുകണക്കിന്‌ വിദ്യാര്‍ഥികളില്‍ ഒരാള്‍ മാത്രം അന്ന്‌ പെപ്‌സി എന്നെഴുതിയ ഒരു കുപ്പായം ധരിച്ചാണ്‌ വന്നത്‌. അത്‌ ധിക്കാരമായിട്ടാണ്‌ സ്‌കൂളധികൃതര്‍ കണ്ടത്‌. കാരണം, ദൈവതുല്യരായ കമ്പനിമേധാവികള്‍ സന്നിഹിതരായിരിക്കെ അവന്‍ പെപ്‌സിയുടെ കുപ്പായം ധരിച്ചത്‌ അവര്‍ക്ക്‌ സഹിക്കാനായില്ല. അന്നുതന്നെ ആ വിദ്യാര്‍ഥി ധിക്കാരത്തിന്‌ സ്‌കൂളില്‍ നിന്ന്‌ പുറത്തായി.
വിശ്വാസം സൃഷ്‌ടിക്കല്‍, സുരക്ഷിതത്വവാഗ്‌ദാനം
നിക്‌ കോംപ്‌ടണ്‍ എഴുതുന്നു: "The new advertisements offer inverted comas big enough to live, love and laugh within." ജീവിതം, വിശ്വാസം സൃഷ്‌ടിക്കുന്ന ഇന്‍വര്‍ട്ടഡ്‌ കോമകള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ബ്രാക്കറ്റുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടുന്നതിന്റെ വിവിധരൂപങ്ങള്‍ നമ്മുടെ സാമൂഹ്യജീവിതത്തെ അടിസ്ഥാനപ്പെടുത്തി വായനക്കാര്‍ തന്നെ ആലോചിച്ചുനോക്കുക.
മതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന്‌ അത്‌ സൃഷ്‌ടിക്കുന്ന വിശ്വാസവും അതു മുന്നോട്ടു വയ്‌ക്കുന്ന സുരക്ഷിതത്വവുമാണല്ലോ. ഇത്‌ പരസ്യരംഗത്തെയും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നു കാണാന്‍ വിഷമമില്ല.
വിശ്വാസം സൃഷ്‌ടിക്കലിനെപ്പറ്റി പറയുമ്പോള്‍ കുഞ്ഞുങ്ങളെക്കുറിച്ചു പറയേണ്ടിരിക്കുന്നു. കുഞ്ഞുങ്ങള്‍ താനേതു മതവിഭാഗത്തില്‍ പെട്ടവനാണെന്ന്‌ അവരുടെ ചെറിയ പ്രായത്തില്‍ത്തന്നെ തിരിച്ചറിയുന്നുണ്ട്‌. കാരണം, അവന്‍ തനിക്കു ചുറ്റും കാണുന്ന, സംഭവിക്കുന്ന ലോകത്തെ വളരെ വേഗം തിരിച്ചറിയുന്നുണ്ട്‌ എന്നതുതന്നെ.
കുഞ്ഞുങ്ങളെ സ്വാധീനിച്ചു വശപ്പെടുത്താന്‍ കഴിയുന്നതിന്റെ അനന്തസാധ്യതകളെക്കുറിച്ച്‌ പരസ്യകലാകാരന്മാരേക്കാള്‍ കൂടുതലായി ചിന്തിക്കുന്ന ആരെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. മിഠായികളുടെയും ഐസ്‌ക്രീമുകളുടേയും പേരുകള്‍ എത്രവേഗമാണ്‌ അവര്‍ കുട്ടികളില്‍ എത്തിക്കുന്നത്‌. വളരെ പഴക്കമുള്ള ഒരു ബ്രാന്‍ഡ്‌ തന്നെ പുതിയൊരു പേരില്‍ പുതിയൊരു ടോഫി വിപണിയിലിറക്കിയാല്‍ അത്‌ എത്രവേഗമാണ്‌ കുട്ടികള്‍ തിരിച്ചറിയുന്നത്‌.
ഇത്‌ അവരുടെ നിത്യജീവിതത്തെ മാത്രം സംബന്ധിച്ച ഉല്‌പന്നങ്ങളിലാണെന്നു കരുതരുത്‌. അത്‌ പ്രകടമായി നടക്കുന്നുവെങ്കില്‍ മറ്റു ഉല്‌പന്നങ്ങളുടെ കാര്യത്തില്‍ അത്‌ പരോക്ഷമായും സൂക്ഷ്‌മമായും ആണ്‌ നടക്കുന്നത്‌. പരസ്യം സൃഷ്‌ടിക്കുന്നവര്‍ ഉപയോഗിക്കുന്ന വിഷ്വല്‍ ഭാഷ ശ്രദ്ധിച്ചാല്‍ മനസ്സിലാകും, അവര്‍ എല്ലാ കാഴ്‌ചക്കാരെയും കുട്ടികളായി മനസ്സില്‍ക്കണ്ടുകൊണ്ടാണ്‌ പരസ്യങ്ങളെ സൃഷ്‌ടിക്കുന്നത്‌. അതിന്റെ ഭാഷ സരളവും നേരിട്ടുള്ളതുമാണ്‌.
കാര്‍ട്ടൂണുകളുടെ വിഷ്വല്‍ഭാഷയെ പല രീതിയില്‍ വിവര്‍ത്തനം ചെയ്യുകയാണ്‌ പരസ്യങ്ങള്‍ ചെയ്യുന്നത്‌. ഒരിക്കലും ഒരു ബാര്‍ബി പാവയെ നേരിട്ടു കണ്ടിട്ടില്ലാത്ത കുട്ടിയുടെ മനസ്സില്‍ പോലും ബാര്‍ബിപ്പാവയുടെ പ്രതിബിംബം പതിഞ്ഞുകിടക്കും വിധം ശക്തമായാണ്‌ പരസ്യങ്ങള്‍ കുട്ടിയെ അതിന്റെ ഭാഗത്തേക്ക്‌ അച്ചുകുത്തിയെടുക്കുന്നത്‌. കുട്ടികള്‍ സ്വയം പരസ്യങ്ങളായി മാറുന്നതായും ക്ലൈന്‍ നിരീക്ഷിക്കുന്നുണ്ട്‌. ജീവനുള്ള പരസ്യങ്ങളാണ്‌ കുട്ടികളെന്ന്‌ അവര്‍ പറയുന്നു.
സുരക്ഷിതത്വം വാഗ്‌ദാനം ചെയ്യല്‍ നമുക്ക്‌ ഏതൊരുല്‌പന്നതത്തിന്റേയും പരസ്യത്തില്‍ നിന്ന്‌ കണ്ടെടുക്കാന്‍ കഴിയുന്ന ഒരു കാര്യമാണ്‌. അന്യോന്യമത്സരത്തിന്റേതായ ഈ യുഗത്തില്‍ പരസ്യത്തിന്‌ അതിന്റെ ഉല്‌പന്നത്തിന്റേതായി ചെയ്യാന്‍ കഴിയുന്ന ഏകവും ഏറ്റവും പ്രധാനവുമായ കാര്യം സുരക്ഷിതത്വവാഗ്‌ദാനമാണ്‌. ഹമാമുണ്ടെങ്കില്‍ ഭയമെന്തിന്‌ എന്നു പറയുന്ന കുട്ടിയും അന്നപൂര്‍ണ്ണയുടേതല്ലാത്ത പഞ്ചസാരയില്‍ ഉറുമ്പും പാറ്റയും മറ്റും കയറുന്നതിന്റെ ദൃശ്യവും കോള്‍ഗേറ്റുപയോഗിച്ചാല്‍ മാത്രം പല്ലുകള്‍ പൊടിഞ്ഞുപോകാതിരിക്കുന്നതിന്റെ കാഴ്‌ചയുമൊക്കെ ഈ വാഗ്‌ദത്തസുരക്ഷിതത്വത്തിന്റെ ചെറിയ ഉദാഹരണങ്ങളാണ്‌.
എന്നാല്‍, ഈ വസ്‌തുതയ്‌ക്ക്‌ ചില വലിയ ഉദാഹരണങ്ങളുണ്ട്‌. അത്‌, സാമ്പത്തിക ഇടപാടുസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളാണ്‌. ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ന്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ മേഖലയിലും ബാങ്കിങ് മേഖലയിലും സ്വകാര്യകമ്പനികള്‍ക്ക്‌ യഥേഷ്‌ടം പ്രവര്‍ത്തിക്കാമല്ലോ. ഇതുമായി ബന്ധപ്പെട്ടാണ്‌ ഇത്തരം പരസ്യങ്ങള്‍ വന്നിരിക്കുന്നത്‌. നിങ്ങളുടെ ജീവന്റെ, ജീവിതത്തിന്റെ, ജീവിതശേഷം നിങ്ങളുടെ അനന്തരാവകാശികളുടെ സുരക്ഷയാണ്‌ അവര്‍ നിങ്ങള്‍ക്ക്‌ വാഗ്‌ദാനം ചെയ്യുന്നത്‌.
അവൈവ എന്ന ഇന്‍ഷുറന്‍സ്‌ സ്ഥാപനത്തിന്റെ പരസ്യത്തില്‍ ഭാവിക്കായി ഒന്നും കരുതിവയ്‌ക്കാത്ത ഭര്‍ത്താക്കന്മാരെ അപഹസിക്കുന്നതില്‍ നിന്ന്‌ നമുക്ക്‌ അവസാനമെത്തിച്ചേരാന്‍ കഴിയുന്ന തീരുമാനം പണം കരുതിവയ്‌ക്കുക മാത്രമാണ്‌ ജീവിതം ഭാസുരമാക്കാനുള്ള ഏകപോംവഴിയെന്നതാണ്‌. തല കുനിച്ചിട്ടില്ലൊരിക്കലും കുനിക്കുകില്ലിനിയൊരിക്കലും എന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടാകണമെങ്കില്‍ നിങ്ങള്‍ എച്ച്‌ഡിഎഫ്‌സിയെ വിശ്വസിക്കാതെ തരമില്ല.
ഇവിടെ, രണ്ടു കാര്യങ്ങള്‍ പ്രത്യേകമായി പറയേണ്ടിരിക്കുന്നു. ഒന്നാമത്‌, ഇല്ലാത്ത ഒരു അരക്ഷിതാവസ്ഥ വ്യാജമായി സൃഷ്‌ടിച്ച ശേഷമാണ്‌, അല്ലെങ്കില്‍ നിലവിലുള്ള ഒരുതരം അരക്ഷിതബോധത്തെ വ്യാജമായി പെരുപ്പിച്ചിട്ടാണ്‌, അതിനെതിരെ സുരക്ഷയുടെ ഒരു കവചം പരസ്യങ്ങള്‍ നിങ്ങള്‍ക്ക്‌ വാഗ്‌ദാനം ചെയ്യുന്നത്‌. നിങ്ങള്‍ മരിച്ചുപോയാല്‍ നിങ്ങളുടെ ഭാര്യയും കുഞ്ഞും പട്ടിണി കിടക്കുന്നതും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം മുടങ്ങുന്നതുമൊക്കെ അവര്‍ നിങ്ങളെ മുന്നറിയിക്കുന്നു.
ധനകാര്യസ്ഥാപനങ്ങളെപ്പോലെ തന്നെ, അരക്ഷിതാവസ്ഥ ധ്വനിപ്പിച്ചിട്ട്‌ സുരക്ഷ വാഗ്‌ദാനം ചെയ്യുന്ന വാഹനക്കമ്പനികളുടേയും ടയറുകമ്പനികളുടേയും മരുന്നുകമ്പനികളുടേയും മറ്റും പരസ്യങ്ങളുടേയും താക്കീതിന്റെ മുന നിങ്ങളുടെ മരണമാണ്‌.
രണ്ടാമത്തെ കാര്യം, മതം ആത്മീയമായ സുരക്ഷയാണ്‌ വാഗ്‌ദാനം ചെയ്യുന്നതെങ്കില്‍ പരസ്യങ്ങള്‍ തികച്ചും ഭൗതികമായ സുരക്ഷയാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. പക്ഷേ, മനസ്സമാധാനത്തോടെ മരിച്ച്‌ ആത്മീയസുഖം അനുഭവിക്കാന്‍ തന്നെയാണ്‌ പരോക്ഷമായിട്ടാണെങ്കിലും ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ പറയുന്നത്‌.
ഈ ലേഖനം പൊതുവേ ചര്‍ച്ച ചെയ്‌തത്‌ പരസ്യങ്ങള്‍ എങ്ങനെ അതിന്റെ സാമര്‍ഥ്യത്തെയും സാധ്യതകളെയും ഗുണപരമല്ലാതെ വിനിയോഗിക്കുന്നു എന്നതാണ്‌. എന്നാല്‍, ലേഖനം അവസാനിപ്പിക്കുന്നതിനു മുമ്പ്‌, ഗുണപരമായ ഒരു ചിന്ത മുന്നോട്ടു വയ്‌ക്കാതിരിക്കാനാവുന്നില്ല.
നാമിവിടെ ചര്‍ച്ച ചെയ്‌ത ഓരോ സംഗതികളും പരസ്യങ്ങളുടെ അസാധാരണമായ സ്വാധീനശക്തിയെ വെളിവാക്കുകയാണ്‌ ചെയ്യുന്നത്‌. മഹത്തായ കലാരൂപങ്ങള്‍ക്കു പോലും കഴിയുന്നതിന്റെ എത്രയോ ഇരട്ടി വിസ്‌ഫോടകമായ സ്വാധീനശക്തിയാണ്‌ പരസ്യം എന്ന കല അല്ലെങ്കില്‍ കാര്യം ഉള്‍ക്കൊള്ളുന്നത്‌. ഇതിനെ നന്മയുടെ ചാലകശക്തിയാക്കാന്‍ കഴിയുകയാണെങ്കില്‍ ഈ ലോകം തന്നെ മാറിപ്പോവുകയില്ലേ? വ്യാജമൂല്യങ്ങളെ സൃഷ്‌ടിക്കുന്നതില്‍ സമ്പൂര്‍ണ്ണമായി വ്യാപരിക്കുന്ന പരസ്യമേഖലയ്‌ക്ക്‌ യഥാര്‍ഥമൂല്യങ്ങളെ പ്രചരിപ്പിക്കാന്‍ അവയ്‌ക്ക്‌ സാധിക്കുന്ന മഹാഊര്‍ജത്തെ വിനിയോഗിച്ചുകൂടേ? ചിന്തിക്കേണ്ട വിഷയമാണിത്‌.
മൂല്യങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്ന ഒരു പരസ്യരംഗം എന്തൊരു വമ്പിച്ച മാറ്റമായിരിക്കും സമൂഹത്തില്‍ വരുത്തുക എന്നതിന്‌ ഒരുദാഹരണം നോക്കാം. ഡിറ്റര്‍ജന്റ്‌ പൗഡറുകളും സോപ്പുകളും പോഷകപാനീയങ്ങളും സ്ഥിരമായി തുടരുന്ന ഒരു പരസ്യരീതിയുണ്ട്‌. നമുക്ക്‌ വ്യക്തമായി മനസ്സിലാകുന്ന വിധത്തില്‍ അവരുടെ വിപണിശത്രുവിന്റെ ഉല്‌പന്നവുമായി സ്വന്തം ഉല്‌പന്നത്തെ താരതമ്യപ്പെടുത്തി, കൂടുതല്‍ ഗുണം തങ്ങളുടെ ഉല്‌പന്നത്തിനാണെന്ന്‌ സ്ഥാപിക്കുന്ന ഒരു പരസ്യരീതി. ഈ രീതി ഒഴിവാക്കിയാല്‍, സമൂഹം അടുത്ത തലമുറയില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന മത്സരമനോഭാവത്തിലെ അനാരോഗ്യകരമായ പ്രവണതയില്‍ തെല്ലെങ്കിലും വ്യത്യാസമുണ്ടാകുകയില്ലേ?
സാങ്കേതികവികാസം മനുഷ്യനു മുന്‍പാകെ തുറക്കുന്ന പുതിയ എന്തു സാധ്യതയെയും നെഗറ്റീവായി ഉപയോഗിക്കാനുള്ള മനുഷ്യവാസന അത്യന്തം ഗഹനവും ഭീകരവുമാണ്‌. പരസ്യലോകത്തില്‍ അത്‌ ഏറ്റവും ക്രൂരമായ മുഖം കൈക്കൊള്ളുന്നു. കാരണം, ഇത്‌ മത്സരത്തിന്റെ മാത്രം കാലമാണ്‌. പിന്തള്ളപ്പെട്ടുപോയാല്‍ ഇല്ലാതാകുക എന്നാണ്‌ അര്‍ഥം. ഒരു പുതിയ പ്രൊഡക്‌ടിന്‌ വിപണി പിടിക്കണമെങ്കില്‍ പരസ്യത്തിന്‌ വേണ്ടി മാത്രം ആ പേരില്‍ പന്ത്രണ്ട്‌ വ്യത്യസ്‌തഇനങ്ങള്‍ മാര്‍ക്കറ്റിലിറക്കണമെന്നാണ്‌ ബിസിനസ്‌ തന്ത്രജ്ഞര്‍ പറയുന്നത്‌. പരസ്യകോലാഹലങ്ങള്‍ക്കു ശേഷം അവയില്‍ പതിനൊന്നെണ്ണം പിന്‍വലിക്കുകയോ നശിക്കുകയോ ചെയ്യുന്നു. നിലനില്‍ക്കേണ്ട ഒരെണ്ണം നിലനില്‍ക്കുന്നു.
ഏതായാലും, ധാര്‍മികതയിലൂന്നുന്നതും കുറേക്കൂടി മനുഷ്യത്വമുള്ളതുമായ ഒരു മുഖം പരസ്യരംഗത്തിന്‌ ആകെത്തന്നെ കൈവരേണ്ട കാലമാണിത്‌.
references:
Naomi Klein: No Logo, 2000
Nick Compton: Who are the Plastic Palece People? - Face, June, 1996
Italo Calvino: If on a winter's night a traveller, 1995
David Aaker: Building Strong Brands, 1996
Robert Goldman & Stephen Papson: Sign Wars: The Cluttered Landscape of Advertising, 1996
Andrew Wernick: Promotional Culture: Advertising, Ideology and Simbolic Expression, 1991
ശ്യാംനരേന്ദ്രന്‍

സമസ്തയുടെ ചാനലും ചില കേരള ഇസ്ലാം കാര്യങ്ങളും



കേരളത്തിലെഇസ്ലാം മത സംഘടനകളില്‍ മുഖ്യസ്ഥാനമുള്ളസമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായി പ്രത്യക്ഷ ബന്ധമുള്ള ചാനല്‍ അതിന്റെ അവസാന മിനുക്കു പണികളിലാണെന്നറിയുന്നു. മതദൃഷ്ട്യാ ദര്‍ശന സാധുതയുള്ള ഒരു ദൃശ്യമാദ്ധ്യമംഎന്ന് അതിനെ മതകീയ വൃത്തങ്ങളില്‍ വിശേഷിപ്പിച്ചും കേള്‍ക്കുന്നു. 
കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ മാദ്ധ്യമ പരിശ്രമങ്ങള്‍ക്ക്‌ അനേക പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. മലയാള മാദ്ധ്യമ ചരിത്രത്തിന്റെ ആദ്യത്തെ ഏടുകളില്‍ തന്നെ സന്നിഹിതമാണ്‌ മാപ്പിളമലയാളവും. ഇതാദ്യമായാണു പക്ഷേ, മലയാളത്തില്‍ ഒരു ഇസ്ലാം മതസംഘടനയുമായി പ്രത്യക്ഷബന്ധുതയുള്ള ഒരു ചാനല്‍ രംഗ പ്രവേശം ചെയ്യുന്നത്‌.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്‌ഘടകമായ മത വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്‌ എസ്‌കെഎസ്‌എസ്‌എഫ്‌. പ്രസ്‌തുത സംഘടനയുടെ തുടക്കം മുതലേയുള്ള മുഖപത്രംസത്യധാര മാസികയുടെ അതേ പേരിലുള്ള മാദ്ധ്യമസ്ഥാപനമാണ്‌ പുതിയ ചാനലിനു പിറകില്‍. സമസ്തയുടെ ആശീര്‍വാദത്തോടെയുള്ള ഒരു ചാനലാണു നമ്മുടെ മുമ്പാകെ ദൃശ്യപ്പെടാന്‍ പോകുന്നത്‌ എന്നതുറപ്പാണ്‌.
മതാത്മക അസ്‌തിത്വം അണച്ചു പിടിക്കുന്ന ഒരു ഇസ്ലാമിക പ്രസ്ഥാനം കേരളത്തിലെ നിലവിലെ മാദ്ധ്യമ ബഹളത്തിനകത്തേക്ക്‌ ഒരു ചാനലുമായി പ്രവേശിക്കാന്‍ ധൈര്യപ്പെടുന്നു എന്നതില്‍ തന്നെയുണ്ട്‌ പ്രസക്തമായ ചിലത്‌. അതിനപ്പുറം അതൊരു വാര്‍ത്താചാനലല്ല, വിനോദ ചാനലാണെന്ന കാര്യം ചാനല്‍കാര്യവിചാരങ്ങളുടെ പ്രസക്തി ഇരട്ടിപ്പിക്കുന്നു.വാര്‍ത്ത അല്ലെങ്കില്‍ വിനോദം എന്ന രണ്ടു കള്ളി മാത്രമുള്ളതു കാരണമാകണം ദര്‍ശനവിനോദ ചാനലുകളുടെ ഗണത്തില്‍ പെടുന്നത്‌. ഉള്ളടക്കത്തില്‍ അത്‌ എങ്ങനെയിരിക്കും എന്നത്‌ ഇപ്പുതിയ ചാനലിനെ പറ്റിയുള്ള കൗതുകവും കുതൂഹലവുമായി തീര്‍ന്നതും മേപ്പടി രണ്ടിലൊന്ന്‌ എന്ന വേര്‍തിരിവു കാരണമാണ്‌.

വാര്‍ത്തകള്‍ക്കപ്പുറത്തും പ്രേക്ഷക ശ്രദ്ധയെ കൊണ്ടു പോകാവുന്ന ദൃശ്യലോകങ്ങളുണ്ട്‌ എന്നതുറപ്പാണ്‌. ഒരു കണക്കിന്‌ വാര്‍ത്തകളുടെ നൈരന്തര്യവും പതിവു ചാനല്‍ വിഭവങ്ങളും രതിജന്യദൃശ്യങ്ങളും കൊണ്ടുചെന്നാക്കിയ വിരസതയില്‍ നിന്ന്‌ ജീവിതാഭിമുഖ്യം വളര്‍ത്തുന്ന കാഴ്‌ചപ്പുറങ്ങളിലേക്ക്‌, കാഴ്‌ചപ്പാടുകളിലേക്ക്‌ നല്ല ശ്രദ്ധയും വിചാരശുദ്ധിയുള്ള ഒരു ചാനലിന്‌ എളുപ്പം വളരാനുമാകും.
കേരളത്തിലെ ആധികാരിക മതപണ്‌ഠിത സഭയാണു സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ. കേരള മുസ്ലീങ്ങളുടെ മതകീയ ജീവിതത്തിന്റെ ചരിത്രഗണനകള്‍ പ്രകാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാരമ്പര്യ വാദവും സംരക്ഷണവും ഉന്നമാക്കി നിര്‍മ്മിക്കപ്പെട്ട തടയണയാണ്‌. പുതിയ ചിന്താധാരകളിലേക്കും മതശീലങ്ങളിലേക്കും കേരളത്തിലെ ഇസ്ലാം മതവിശ്വാസികള്‍ നിരങ്ങിനീങ്ങാതെ കാക്കുക എന്നതായിരുന്നു തുടക്കം മുതലേ സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യം. അതു കൊണ്ടു തന്നെ പുരോഗമന ചിന്ത എന്ന പേരില്‍ എഴുന്നള്ളിക്കപ്പെട്ട എല്ലാത്തിനേയും സമസ്ത സംശയ ദൃഷ്ടിയോടെ പരിശോധിക്കുകയും വിധിപറയുകയും ചെയ്‌തു പോന്നു.
നവോത്ഥാനം എന്ന പേരില്‍ സ്വയം അഭിരമിക്കുന്ന പ്രസ്ഥാനങ്ങളും അവ സ്വാധീനം ചെലുത്തിയ കേരള ഇസ്ലാമിന്റെ സാമൂഹികാന്തരീക്ഷവും മൂലം സമസ്ത പിന്തിരിപ്പന്‍ നിലപാടുകളുടേയും യാഥാസ്ഥിതിക മനോഭാവത്തിന്റേയും കൂട്ടുകക്ഷിയായി വായിക്കപ്പെട്ടു. ഇസ്ലാമിന്റെ ഇടുങ്ങിയതും ബാഹ്യ ലോകബന്ധമില്ലാത്തതുമായ ഒരു പ്രകാരരൂപത്തെ സംരക്ഷിച്ചു നിര്‍ത്തുന്ന ഭൂതകാലസംഘമെന്ന നിലയിലായി സമസ്തക്കു ലഭിച്ച സാംസ്‌കാരിക പരിഗണനകള്‍ എന്നതാണിതിന്റെ ഫലം. മറു വശത്ത്‌, സമഗ്ര ഇസ്ലാം, ശുദ്ധ ഇസ്ലാം തുടങ്ങിയ വ്യവഹാരങ്ങളുമായി നവോത്ഥാന സംഘാടനം നടത്തിയവരാകട്ടെ സാംസ്‌കാരിക മേല്‍ക്കൈ നേടുകയും ചെയ്‌തു.
കേരള ഇസ്ലാമിന്റേയും മാപ്പിള മലയാളത്തിന്റേയും തനതു വ്യവഹാരങ്ങളേയും പൈതൃക സമൃദ്ധികളേയും താറുമാറാക്കിയാണ്‌ ഈ നവോത്ഥാനം മുന്നോട്ടു പോയത്‌. അവയുളവാക്കിയ ഫലങ്ങളേക്കാള്‍ പ്രതികൂലമായി സമുദായ മനസ്സിനേയും ശരീരത്തേയും ബാധിക്കുന്നവയാണ്‌ അവ ഉണ്ടാക്കിയ വിഫലതകള്‍. സമസ്തയാവട്ടെ മേല്‍പറഞ്ഞ പുത്തന്‍കൂറ്റുകാരെ എതിര്‍ക്കുന്നതിലും ആശയപരമായി പരാജയപ്പെടുത്തുന്നതിലുള്ള ഉല്‍സാഹങ്ങളില്‍ കാലം പോക്കി. ഫലത്തില്‍ ക്രിയാത്മക പ്രവൃത്തികള്‍ക്കു ചെലവായതിലേറെ ഊര്‍ജ്ജം നിഷേധത്തിന്റെ നിലപാടുകള്‍ക്കും ആശയ വിശദീകരണങ്ങള്‍ക്കും വേണ്ടി ചെലവിട്ടിട്ടുണ്ട്‌ ഈ മത സംഘടന.
നവോത്ഥാനമെന്ന പേരില്‍ ആനയിക്കപ്പെട്ട പലതും മുസ്ലിം സമുദായത്തെ അതിന്റെ തനിമയില്‍ നിന്നകറ്റുന്നു എന്ന സത്യം മാറ്റങ്ങളോട്‌ വൈകി മാത്രം പ്രതികരിക്കുന്ന ഒരു സ്വഭാവഘടനയിലേക്കു തന്നെ സമസ്തയെ മാറ്റി. മേല്‍പറഞ്ഞ എല്ലാ സംഘടനകളുടെയും ഇടപെടലുകള്‍ കാരണം അവ്യവസ്ഥയുടെ സൗന്ദര്യത്തില്‍ നിന്നും കേരള ഇസ്ലാം വ്യവസ്ഥാപിത രൂപങ്ങളുടെ ഘടനയാര്‍ജ്ജിക്കുകയും മതകീയ പ്രവര്‍ത്തനം അങ്ങേയറ്റം സ്ഥാപനവല്‍ക്കരണത്തിനു വിധേയമാകുകയും ചെയ്‌തു. ഈ സ്ഥാപനവല്‍കൃത ഇസ്ലാമിന്റെ തര്‍ക്കഫലങ്ങളാണ്‌ തൊണ്ണൂറുകളോടെ മതസംഘടനകളിലുണ്ടായ വിഭജനങ്ങളോരോന്നും.
യാഥാസ്ഥിതികത്വത്തെ താങ്ങിനിര്‍ത്തുന്ന പൊളിച്ചു മാറ്റപ്പെടേണ്ട തൂണായി സമസ്തയെ വിലയിരുത്തിയവരാരും കാണാതെ പോയ പല കാര്യങ്ങളിലൊന്ന്‌ കേരള ഇസ്ലാമിന്റെ ഏറ്റവും അഴിവും അയവുമുള്ള രൂപത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത്‌ ഈ വിഭാഗമാണെന്നതാണ്‌. മതത്തിന്റെ പ്രാണന്‍ ബാക്കിയുള്ള, മതതത്വങ്ങളിലെ അവഗാഹങ്ങളേക്കാള്‍ അതിന്റെ സായൂജ്യങ്ങളില്‍ അനുഭവമുള്ള പൊതുജനം ഈ പ്രസ്ഥാനത്തിന്റെ കരവലയത്തിലാണ്‌. മന്ത്രിച്ചൂതിയ ഉറുക്കും വെള്ളവും അവരില്‍ വിശ്വാസത്തിന്റെ കെട്ടുപാടുകളും ജലം പോലെ തെളിഞ്ഞ ആര്‍ദ്രതകളും ബാക്കി വെക്കുന്നുണ്ട്‌. അവരാണ്‌ കേരള ഇസ്ലാമിന്റെ ജൈവരൂപം.
തുറന്നിട്ടതും പുതിയ വെളിച്ചങ്ങള്‍ക്ക്‌ പ്രവേശനാനുമതി ഉള്ളതും ഇപ്പോള്‍ അവരുടെ മനസ്സുകളിലേക്കാണെന്നു തോന്നുന്നു. അവരുടെ ഹൃദയങ്ങളില്‍ വായിച്ച പുസ്‌തകങ്ങള്‍ നടത്തുന്ന വേട്ടയാടലുകളില്ല. മാറോടണച്ച ആശയങ്ങള്‍ നിരാശപ്പെടുത്തിയതിന്റെ ഈര്‍ഷകളില്ല. ഒരു പക്ഷേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന ഈ സാധാരണ മനുഷ്യരില്‍ ശേഷിക്കുന്ന വിശാസത്തിന്റെ ആനന്ദവും പ്രതീക്ഷകളുടെ മോഹ പ്രകാശവും വേറെങ്ങും കണ്ടെന്നു വരില്ല. സമസ്തയുടെ ആഭിമുഖ്യത്തില്‍ ദൃശ്യഭാഷയില്‍ മതം അതിന്റെ അനുയായികളെ സംബോധന ചെയ്യുന്നു എന്നത്‌ ദര്‍ശന ചാനലിനെ മാത്രമല്ല, കേരള ഇസ്ലാമിന്റെ പരിവര്‍ത്തനകാംക്ഷകളെ കൂടി സവിശേഷമാക്കുന്നത്‌ മേല്‍പറഞ്ഞ കാരണങ്ങള്‍ മൂലമാണ്‌.
സംസ്‌കാരത്തിന്റെ വലിയ ഭൂപടത്തില്‍ സവിശേഷമായ തനിമയില്‍ കേരള ഇസ്ലാമിനെ അടയാളപ്പെടുത്താന്‍ ഒരു പക്ഷേ സമസ്തയോളം മറ്റൊരു വിഭാഗത്തിനും കഴിഞ്ഞെന്നു വരില്ല. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന - പുറം തള്ളുന്നതല്ല, ഒരു വിശ്വാസധാര നിലനിര്‍ത്തിപ്പോരുന്നത്‌ ഏതു നാട്ടിലും പാരമ്പര്യത്തിന്റെ പിന്നിലണി നിരന്നവരാണ്‌. മനുഷ്യന്‍ അവന്റെ ഇച്ഛകള്‍ കൊണ്ടു നിര്‍മ്മിക്കുന്ന അവനവന്റേതു മാത്രമായ ആത്മീയതയെ അനുവദിക്കാന്‍ മതത്തിന്റെ ഈ ധാരക്കേ കഴിയൂ. അതില്‍ കര്‍ക്കശമായ തത്വശാസ്‌ത്ര മല്‍പിടുത്തങ്ങളില്ല.
ദൃശ്യമാദ്ധ്യങ്ങളോട്‌ പൊതുവേ വിരോധത്തിലായിരുന്നു എല്ലാ മതങ്ങളും. ടിവി ഉണ്ടാക്കുന്ന സാംസ്‌കാരിക ലോപത്തെ കുറിച്ചാവട്ടെ മതങ്ങള്‍ക്കു മാത്രമല്ല, ബുദ്ധിയുള്ള മനുഷ്യര്‍ക്കു മുഴുവനുമാണ്‌ ആശങ്ക.
പുതുതായി ഒരു വീട്ടിലേക്ക്‌ ആ വീട്ടിലെ അവസാനത്തെ അംഗമായാണു ടെലിവിഷന്‍കയറി വരുന്നത്‌.  പിന്നെയത്‌ ഒന്നാമനായി മാറുന്നു. വീട്ടിലുള്ളവരുടെ കമ്മ്യൂണിക്കേഷന്‍ ടിവിയുമായി മാത്രമാവുകയും കുടുംബത്തിലെ അംഗങ്ങള്‍ പരസ്‌പരം അവഗണിക്കപ്പെടുകയും ചെയ്യുന്നു.

ജീവിതം ജീവിക്കാനുള്ളതാണ്‌, ടിവിക്ക്‌ മുന്നില്‍ ചെലവഴിക്കാനുള്ളതല്ല.  ഇന്ദ്രിയാനുഭവങ്ങളുടേതായ ഒരു ജീവിതത്തിനു വേണ്ടി തയ്യാറാക്കപ്പെട്ട പോലെയാണ്‌ ദൃശ്യമാദ്ധ്യമങ്ങളുടെ മുഴുവന്‍ പെരുമാറ്റം. അതിനപ്പുറമുള്ള അനുഭവങ്ങളുടെ കുറച്ചു കാലം വേണമെന്ന്‌ തോന്നാറുണ്ട്‌ മനുഷ്യന്‌. നോമ്പുകാലത്ത്‌ ടീവി തുണിയിട്ട്‌ മൂടി വെക്കുന്ന ചില വീടുകള്‍ കണ്ടിട്ടുണ്ട്‌. മഴ നനഞ്ഞും വെയിലു കൊണ്ടും മരങ്ങള്‍ക്കിടയിലും കിളികള്‍ക്കൊപ്പവും കഴിയുന്നതിന്റെ യൌഗികമായ അനുഭവങ്ങള്‍ അടച്ചിട്ട മുറികളില്‍ ഏതായാലും ഉണ്ടാവാനിടയില്ല.
ടീവിക്കെതിരെ തന്നെ ഉന്നയിക്കപ്പെടുന്ന സര്‍ഗാത്മക ജീവിതത്തിന്റെ ന്യായങ്ങളിങ്ങനെ നീണ്ടു പോകുന്നതാണ്‌. മനുഷ്യ കുടുംബത്തിനു ശാപമായിക്കിട്ടിയ തലവിഷമാണു ഈ ദര്‍ശനോപാധി എന്നു കരുതുന്നവരാണ്‌ മതരഹിതരായവര്‍ പോലും. പക്ഷേ, ഒരോ ദൃശ്യമാദ്ധ്യമവും ചെലുത്തുന്ന സ്വാധീനശക്തിയും നിസ്‌തുലമാണ്‌.
അഭിപ്രായ രൂപീകരണത്തിന്റെ ഏജന്റായാണ്‌ മാദ്ധ്യമങ്ങള്‍ വര്‍ത്തിക്കുന്നത്‌. ഇതു തിരിച്ചറിഞ്ഞ്‌ ദൃശ്യമാദ്ധ്യമശ്രമങ്ങളുമായി പല തരത്തില്‍ സംബന്ധം കൂടിയിട്ടുണ്ട് മുസ്ലിം സമുദായം. ഏറെക്കുറെ അരോചകമാം വിധം എല്‍സിഡി ഭ്രമത്തിലെത്തിയിരുന്നു കുറച്ചുകാലം മതസംഘടനകളുടെ ഈ ദൃശ്യവെറി. നോമ്പുകാലത്തും അല്ലാതെയും ചില അന്യ ചാനലുകളുടെ ഒക്കത്തു വളരുന്ന കൈക്കുഞ്ഞായി ചില ടീവി പ്രോഗ്രാമുകള്‍ ഇസ്ലാമിക സംഘടനകള്‍ ഒരുക്കിവരുന്നതും പതിവായിരുന്നു. ഹോം സിനിമ എന്നൊരിനവും പരീക്ഷിക്കപ്പെട്ടു ചില വൃത്തങ്ങളില്‍.
ഇസ്ലാമിക സീഡികളില്‍ നിന്നും എല്‍സിഡികളില്‍ നിന്നും വളര്‍ച്ച പ്രാപിച്ചാണ്‌ കേരള ഇസ്ലാം ദര്‍ശനയിലൂടെ ഒരു സ്വന്തം ചാനലിലേക്ക്‌ പ്രവേശിക്കുന്നത്‌. അച്ചടി മാദ്ധ്യമങ്ങളോ, മഹാസമ്മേളനങ്ങളോ പോലല്ല ചാനലുകളുടെ ദൃശ്യമാദ്ധ്യമ ജീവിതം. തുറന്നുവിടപ്പെടുന്ന ഓരോ ദൃശ്യവും അതിനെ അനുധാവനം ചെയ്യുന്ന ആശയവും ഒരു പൊതുമണ്ഡലത്തേയാണു പ്രാപിക്കുന്നത്‌. കേരളത്തിന്റെ പൊതു മണ്ഡലത്തില്‍ ഇസ്ലാം തേടുന്ന പുതുവഴിയായേ ഈ ചാനല്‍ വര്‍ത്തിക്കൂ.
സമസ്തയുടെ ആഭിമുഖ്യത്തില്‍ ഇസ്ലാം ദൃശ്യഭാഷയില്‍ സംവേദനം ചെയ്യപ്പെടുന്നു എന്നതില്‍ നിശ്ചലം നില്‍ക്കുന്ന സമീപകാല കേരള മുസ്ലിം ചരിത്രത്തിന്റെ ഒരു കുതിച്ചു പായലുണ്ട്‌. നിഷേധാത്മക നിലപാടുകളുടെ പേരില്‍ പഴി കേട്ട ഒരു പ്രസ്ഥാനം ക്രിയാത്മകമായ ഇടപാടുകളിലേക്ക്‌ ചുവടു മാറുന്നതിന്റെ പ്രത്യക്ഷ ലക്ഷണമുണ്ടതില്‍.
ദൃശ്യമാദ്ധ്യമത്തിന്റെ പറയപ്പെട്ട ദൂഷ്യങ്ങളെല്ലാം നിലനില്‍ക്കേ, ഒരു മതകീയ സഭ സ്വന്തം ചാനല്‍ എന്ന സംരംഭത്തിലേക്കു വരുന്നതില്‍ ദുരൂഹത കാണുന്നതിലേറെ നല്ലത്‌, അവരവരുടെ നിലപാടുകളില്‍ മാറ്റം വരുത്തി എന്നാരോപിക്കുന്നതിലേറെ നല്ലത്‌, ജീവിക്കുന്ന കാലത്തേയും ലോകത്തേയും മനസ്സിലാക്കുന്നതില്‍ അവര്‍ക്കു ചങ്കൂറ്റം കൈവന്നു എന്നു തിരിച്ചറിയുകയാണ്‌. തിരിച്ചറിവുകള്‍ നല്‍കുന്ന പുതുമ കലര്‍ന്ന ഉദ്‌ബുദ്ധതയിലാണ്‌ ദര്‍ശന ചാനല്‍ സംഭവ്യമായതെന്ന്‌ അങ്ങനെ മനസ്സിലാക്കാം.
ചാനല്‍ പിറവിക്കു മുന്നേത്തന്നെ അതിന്റെ ജാതകം നോക്കാനിറങ്ങിയ വിമര്‍ശന കുതുകികള്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലും യൂട്യൂബിലും പരത്തിയ ദുരുപദിഷ്ടങ്ങളായ വാദങ്ങള്‍ ചാനല്‍ പ്രവര്‍ത്തകര്‍ക്ക്‌ പ്രയോജനപ്പെടേണ്ടതാണ്‌. കഴമ്പില്ലാത്ത ചില അവിവേകികളുടെ ആനന്ദപ്രകടനവുമുണ്ട്‌ കൂട്ടത്തില്‍. സ്വയം ഫത്ത്‌ഃവാ കമ്മറ്റി ചമഞ്ഞുള്ള മൂന്നു് അല്‍പ്പന്മാരഭിനയിക്കുന്ന ഒരു വീഡിയോയുമുണ്ട്‌ ഇന്റര്‍നെറ്റില്‍ ചാനല്‍ വിരുദ്ധ കക്ഷികളുടേതായിട്ട്‌.

നിന്ദയും പരിഹാസവും പുണ്യാളനായ്‌ വന്ന് ഒരു വിഭാഗത്തെ അസഹിഷ്‌ണുതയോടെ പുലഭ്യം പറയലുമാണ്‌ കേരളത്തിലിപ്പോഴത്തെ ഇസ്ലാമിക പ്രവര്‍ത്തനം. ചാനലിനെതിരേയുള്ള ഈ വിരോധം തീര്‍ക്കലും ഏറ്റവും പുതുതായ ദൃശ്യമാദ്ധ്യമ ശ്രേണിയായ യൂട്യൂബിലൂടെയാണെന്നതാണു ഇതിനെ വിരോധാഭാസമാക്കുന്നത്‌.
ഒരു ചാനലെന്നാല്‍ തങ്ങള്‍ കരുതുന്ന പോലെ ആയിരിക്കണമെന്ന അവനവന്‍ വിധി ആദ്യം നടത്തിയാണു ദര്‍ശനവിരോധികളുടെ കുറ്റപ്പെടുത്തലുകള്‍. മത വിദ്യകളുടെ നവീകരണം എന്ന ഉദ്ദിഷ്ട ലക്ഷ്യവുമായി കേരള ഇസ്ലാമിക സമൂഹത്തെ തങ്ങളിലേക്കാകര്‍ഷിച്ച ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ അക്കാദമിയെ അപകീര്‍ത്തിപ്പെടുത്തിയാണ്‌ ചാനല്‍ വിരുദ്ധ ഇടയലേഖനം അവതരിപ്പിക്കുന്നത്. ദാറുല്‍ഹുദ പ്രചരിപ്പിക്കാനാഗ്രഹിക്കുന്ന ഒരു സംസ്‌കാരമുണ്ട്‌, അതിന്റെ ആപത്സൂചനയാണു ചാനലിലെന്നാണ്‌ അന്ത്യവിധി.
കേരള ഇസ്‌ലാമിക സാഹചര്യങ്ങളില്‍, മതവിദ്യാഭ്യാസത്തെക്കുറിച്ച്‌ പുലര്‍ത്തിയ ദര്‍ശനമാണ്‌ ദാറുല്‍ഹുദായെ പ്രസക്തമാക്കിയത്‌. മതം, ഭൗതികം എന്നതിനു പകരം മതവിജ്ഞാനങ്ങളെയും മറ്റും ആരാധനാപരമെന്നും കലകള്‍, തൊഴിലുകള്‍, സാങ്കേതിക അറിവുകള്‍ എന്നിവയെ സാംസ്‌കാരികമെന്നും പരിഗണിച്ച്‌ ദാറുല്‍ഹുദ വ്യത്യസ്തമായ ഒരു വഴി തുറന്നു. ദാറുല്‍ ഹുദ പുറത്തിറക്കുന്ന തെളിച്ചം മാസിക പലകുറി ദര്‍ശന സാധുതയുള്ള ഒരു ചാനലിന്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌ എന്നതും നേരാണ്‌.
ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികളുടെ അസോസിയേഷന്‍ നേരത്തെ തന്നെ ചില ഈജിപ്‌ഷ്യന്‍ നാടകങ്ങളൊക്കെ മലയാളത്തിലേക്കു മൊഴിമാറ്റി പ്രസാധനം ചെയ്‌തിട്ടുണ്ട്‌. നേരിന്റെ വെളിച്ചം കാണുന്നതിനു പകരം ചാനല്‍ നിര്‍മ്മാണത്തിലും അവരുടെ ഹിഡന്‍ അജണ്ടയുണ്ടെന്നാണ്‌ പ്രചാരണം. കേരളത്തിലെ ഇസ്ലാം മത വിശ്വാസികളെ കവര്‍ന്നെടുത്ത്‌ മറ്റാര്‍ക്കോ (ഇസ്രയേലിനാകാമെന്നും പറയുന്നുണ്ട്‌) കാഴ്‌ചവെക്കാനാണു ചാനലിലൂടെ ശ്രമമെന്ന നിഗൂഢതാ വാദവും ഉന്നയിക്കുന്നുണ്ട്‌.
ഇസ്ലാമിക ചാനല്‍ എന്ന അഭിലാഷത്തെ ദാറുല്‍ഹുദായുടെ പ്രബോധനങ്ങളും ഫലത്തില്‍ സ്വാധീനിച്ചിരിക്കാം. തലത്തില്‍ ചാനല്‍ പ്രായോജകര്‍ക്ക്‌ ദാറുല്‍ഹുദയുമായി ബന്ധമുള്ളതായി അറിവില്ല. സംഘടനാ കേന്ദ്രിതം മാത്രമായിച്ചുരുങ്ങിയ മനസ്സുകള്‍ക്കുണ്ടാകുന്ന അകാരണഭീതിയാകാം ഒന്നുകില്‍ ഈ തട്ടിക്കൂട്ടു വിമര്‍ശനത്തിനു പിന്നില്‍. ഒരിനം ഫോബിയ.
സാധാരണ ഉള്ള ഭയത്തെ ഒരിക്കലും ഫോബിയ എന്നു വിളിക്കാനാവില്ല. പ്രതീക്ഷിക്കാതെ ഒരു സാഹചര്യത്തില്‍പ്പെടുകയോ പൊടുന്നനെ വല്ലതും മുന്നിലെത്തുകയോ ചെയ്യുമ്പോള്‍ സംഭവിക്കുന്ന യുക്തിരഹിതമായ തീവ്ര ഭയമാണ്‌ മനശ്ശാസ്‌ത്രത്തില്‍ ഫോബിയ. അല്ലെങ്കില്‍ ചാനല്‍ വിമര്‍ശനത്തിനു വകുപ്പൊന്നും കാണാതെയുള്ള സങ്കല്‍പ്പ ശത്രുസംഹാരം അഥവാ ഡോണ്‍ കിക്‌സോട്ട്‌ സിന്‍ഡ്രോം.
കേരളത്തിലെ ഇസ്ലാമിക സംഘടനകള്‍ ഇനിയെങ്കിലും മുതിരേണ്ടത്‌ - സമൂഹനന്മയെ ഉന്നമിടുന്നതാണെങ്കില്‍ - ശത്രുപാളയത്തില്‍ നിന്നുള്ളതായാല്‍ പോലും ഓരോ പുതിയ ചലനങ്ങളേയും ജ്വലനങ്ങളേയും തിരിച്ചറിയാനുള്ള സാവകാശം നല്‍കുക എന്നതാണ്‌. എന്നിട്ടു മതി വിമര്‍ശനത്തിന്റെ മുനകൂര്‍പ്പിക്കുന്നത്‌. സമസ്തയുടെ ചാനല്‍ എന്ന ധീരതക്ക്‌ മുമ്പാകെ അതു സംഭവിക്കുന്നതു വരെയെങ്കിലും മൗനം പാലിക്കുക. പറ്റുമെങ്കില്‍ അതിന്റെ നന്മയും മേന്മയും കൂട്ടുന്നതിനു തന്നാലാവുന്നതു ചെയ്യുക. സംഘടനാ കേന്ദ്രിതമായ മാനസിക അധോതലങ്ങളില്‍ നിന്ന്‌ അല്‍പമെങ്കിലും മനസ്സാക്ഷി പരിപാലനത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു തിരിച്ചെത്തുക. എങ്കിലേ സമുദായം അതിന്റെ അഭിരുചികളിലും രുചികളിലും മാറി വരുന്നതു കാണാന്‍ കഴിയൂ.
ധര്‍മ്മശോഷണം വന്നു ഭവിച്ച ഒരു സമൂഹത്തില്‍ ഗുരുതരമല്ലാത്ത അധര്‍മ്മങ്ങളിലൂടെ ധര്‍മ്മ സ്ഥാപനത്തിനായുള്ള പരിശ്രമമാകാം എന്നു ഇസ്ലാമിക കര്‍മ്മശാസ്‌ത്രം തന്നെ വിധി പറഞ്ഞിട്ടുണ്ട്‌ പണ്ടേ. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തോട്‌, സ്‌ത്രീ വിദ്യാഭ്യാസത്തോട്‌, മദ്രസ സംവിധാനത്തോട്‌ ഒക്കെ നേരത്തേ ഉണ്ടായിരുന്നതും പിന്നീട്‌ ഇല്ലാതായതുമായ എതിര്‍പ്പ്‌ ഒരു നിലപാടില്ലായ്‌മയായല്ല കാണേണ്ടത്‌. നിലപാടുള്ളതിനാലാണ്‌ അന്നത്‌ വിരോധിക്കുകയും പിന്നീടതു പുനഃപരിശോധനക്കു വിധേയമാക്കുകയും ചെയ്‌തത്‌. ഗത്യന്തരമില്ലായ്‌മയല്ല, അപ്രധിരോധ്യമായ ഒരവസ്ഥയില്‍ തല്‍സ്ഥിതിയുടെ അനുകൂല സാധ്യതകളെ സ്വാംശീകരിക്കാനുള്ള ശ്രമമാണതിലൊക്കെ.
ചാനലും അങ്ങനെ ഒരു മുന്‍ കയ്യാണ്‌. മതത്തിന്റെ അനുഭവ യാഥാര്‍ത്ഥ്യത്തെ മനുഷ്യ ജീവിത യാഥാര്‍ത്ഥ്യത്തിന്റെ സമതലങ്ങളിലേക്കെത്തിക്കാന്‍ പുതിയ കാലത്തിന്റെ മാദ്ധ്യമ സമ്പര്‍ക്കങ്ങളും സാമീപ്യങ്ങളും സ്വാതന്ത്ര്യങ്ങളും കേരള ഇസ്ലാമിനും വേണം. കാലത്തിന്റെ ഈ കടമ നിറവേറുന്നതിന്‌ ഒരു ചാനലെങ്കില്‍ ഒരു ചാനല്‍ കേരള ദര്‍ശനത്തിനെത്തട്ടെ. കെട്ടു കാഴ്‌ചകളുടെ ചാനല്‍ ഉല്‍സവത്തിനിടക്ക്‌ അതിലും ദര്‍ശിക്കാം ഒരു നിഷേധത്തിന്റെ പ്രതിരോധത്തിന്റെ കലാപ്രവര്‍ത്തനം.
വിനോദ വ്യവസായത്തിന്റേയും ലാവണ്യ വ്യവസായത്തിന്റേയും ഉല്‍പ്പന്നമാണിന്നു കല. അതിനെ മനുഷ്യ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടു വരുന്നതില്‍ ഒരു മതാത്മക ഉല്‍സാഹത്തിന്‌ എന്തു ചെയ്യാനാകും എന്നാണു കേരളം ഉറ്റുനോക്കുന്നത്‌. ദര്‍ശനക്ക്‌ ഇന്നത്തെ കേരളത്തില്‍ വെറുമൊരു ചാനലാകാനാവില്ല, അതുറപ്പാണ്‌.
റഫീക്ക്‌ തിരുവള്ളൂര്‍ (ഉമ്പാച്ചി)

ലൈഫ് എലിമിനേറ്റഡ് അഥവാ ചീപ്പ്‌ലി ലൈവ്


വര്‍ഷങ്ങളായി ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്തുവരുന്ന സ്റ്റാര്‍ സിങ്ങര്‍ എന്ന പാട്ടുറിയാലിറ്റി ഷോ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്നു. പൊന്നുംവിലയുള്ള ആ പ്രൈംടൈമിനെ ലക്ഷ്യംവച്ചുതന്നെയാവണം, മറ്റൊരു പടം കളിച്ചുതുടങ്ങിയിരിക്കുന്നു - 'സിറ്റി ഗേള്‍സ്' എന്ന റിയല്‍ - റിയല്‍ ഷോ. കടിച്ചുകൊണ്ടിരുന്നതിനേക്കാളും വലുത് അളയിലാണിരുന്നിരുന്നതെന്ന് ആദ്യത്തെ തലനീട്ടലില്‍ത്തന്നെ പ്രതിലോമപരതയില്‍ നീലിപ്പിച്ചുഞെട്ടിച്ചുകൊണ്ട് ചാനല്‍ മാടമ്പി തെളിയിക്കുന്നു. അല്ലെങ്കില്‍ത്തന്നെ കടിച്ചതില്‍‌ക്കുറഞ്ഞ എന്തിനോടാണ് അസംഖ്യം സാംസ്കാരികവാസുകിമാര്‍ ഊതിക്കേറ്റിയ വിഷത്തില്‍ ഇതിനോടകം അരാഷ്ട്രീയപ്രതിരോധമാര്‍ജ്ജിച്ചുകഴിഞ്ഞ കേരളത്തിന്റെ സാംസ്കാരികശരീരം പ്രതികരിക്കാന്‍ പോകുന്നത്?
പരിപാടിയുടെ തിരക്കഥ കണ്ടിടത്തോളം ഇങ്ങനെയാണ്. പത്തുപെണ്‍കുട്ടികളെ (സുന്ദരിമാര്‍ എന്നു നാഴികയ്ക്കു നാല്‍പ്പതുവട്ടം പറയുന്നുണ്ട്, കാണുന്നവര്‍ക്കു തോന്നുന്ന ജുഗുപ്സയെ പറഞ്ഞു സമാധാനിപ്പിക്കുന്ന പോലെ. നഗരസുന്ദരികള്‍ എന്ന പേരില്‍ അവതരിപ്പിക്കുന്ന പെണ്‍കുട്ടികളുടെ പ്രതിനിധാനമാകട്ടെ തീര്‍ത്തും വ്യാജവുമാണ്) വയനാട്ടിലെ മുത്തങ്ങ വനത്തിനുള്ളിലെ ചെട്ട്യാലത്തൂര്‍ എന്ന ആദിവാസികള്‍ ഭൂരിപക്ഷമുള്ള ഗ്രാമത്തിലേക്കു വിടുന്നു. രണ്ടുപേര്‍ വീതമുള്ള അഞ്ചുഗ്രൂപ്പുകള്‍ അഞ്ചുവീടുകളില്‍ രാപാര്‍ത്ത് അഞ്ഞൂറോളം വരുന്ന ഗ്രാമവാസികളുമായി സഹവസിച്ച് എപ്പിസോഡ് എപ്പിസോഡായി ജീവിതം പഠിക്കുന്നു. അവിടെയൊക്കെ തുടിച്ചുകളിക്കുന്ന ഇന്ത്യയുടെ ആത്മാവിനെ, കാട്ടാന, കാട്ടുതീ, കരിമ്പുലിയെയൊന്നും കൂസാതെ കാട്ടുപോത്ത് കരടി കടുവകള്‍ നേര്‍ക്കുവരുന്നതു പേടിക്കാതെ അന്വേഷിച്ചു കണ്ടെത്തി ഏറ്റവും കൂടുതല്‍ അടിച്ചുകൂട്ടി സഞ്ചിയിലാക്കുന്ന പെങ്കൊച്ചിന് സമ്മാനം കിട്ടുന്നു.
ഓലമറ പോലുമല്ലാതെ പഴയ സാരിയും പ്ലാസ്റ്റിക്‍ ചാക്കും കൊണ്ടുമറച്ച കുഴിക്കക്കൂസ് കണ്ട് (വെസ്റ്റേണും 'ആര്‍ഷഭാരത'രീതിയും അല്ലാതെ അങ്ങനൊരു രീതി ഇന്നും നടപ്പുണ്ട് പലേടത്തും. പണ്ട് ബഷീറിന്റെ കുഞ്ഞുപാത്തുമ്മയ്ക്ക് നിസാര്‍ അഹമ്മദ് ഉണ്ടാക്കിക്കൊടുത്തത്. മലയാളസാഹിത്യത്തിലെ, ലോകത്തിലേക്കും എന്നുതന്നെ പറയാം, ഏറ്റവും ഉപകാരപ്രദമായ പ്രേമോപഹാരം) ഓക്കാനിച്ച്, ചാണകക്കുഴിക്ക് മുമ്പില്‍ മൂക്കുപൊത്തി, മടങ്ങുമ്പോള്‍ ഒരുത്തിപറയുന്നു, "ഇതില്‍നിന്നൊരു പെര്‍ഫ്യൂമുണ്ടാക്കിയാല്‍ എങ്ങനെയിരിക്കും...?" വാതിലിനു വെളിയിലേക്ക് കാലെടുത്തുവച്ചാല്‍ അപ്പിചവിട്ടാതെ നടക്കല്‍ മുക്കാലും അസാദ്ധ്യമായ ഉത്തരേന്ത്യയില്‍ നിന്നാണത്രേ ഈ കൊച്ചിന് ചാനല്‍വിളികിട്ടി വന്നത്.
ഏഷ്യാനെറ്റിലെ പുതിയ റിയാലിറ്റി ഷോയായ സിറ്റി ഗേള്‍സില്‍ നിന്ന്
മനുഷ്യരെ അറിയിച്ചും അറിയിക്കാതെയും യഥാര്‍ത്ഥ ജീവിതദൃശ്യങ്ങളെ ആവിഷ്കരിക്കുന്ന ടെലിവിഷന്‍ പരിപാടികള്‍ പലതുമുണ്ടാവുന്നുണ്ട്. വിദേശ ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് ആശയം കടംകൊണ്ടവ. സൂര്യ ടിവിയില്‍ മുന്‍പുണ്ടായിരുന്ന 'തരികിട' ഇക്കൂട്ടത്തിലെ പോപ്പുലര്‍ ഷോ ആയിരുന്നു. ഇത്തിരിപ്പോന്ന കുസൃതികളിലും പറ്റിക്കലുകളിലും ഒതുങ്ങിനിന്നതുകൊണ്ടാവാം (അതും വ്യക്തിസ്വാതന്ത്ര്യലംഘനം എന്ന നിലയ്ക്ക് കോടതി കയറാവുന്നതായിരുന്നു) ആ പരിപാടി എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും വര്‍ഷങ്ങളോളം തുടര്‍ന്നു.
ഒളിക്യാമറ വച്ച് കാണിക്കുന്ന ജീവിതദൃശ്യങ്ങളേക്കാള്‍ നാടകീയമാണ് യഥാര്‍ത്ഥ അനുഭവം എന്ന മട്ടില്‍ ചിത്രീകരിക്കുന്ന റിയാലിറ്റി ഷോകളിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍. ഇന്നിപ്പോള്‍ പരമ്പരാഗത പരിപാടികള്‍ തന്നെയും സ്റ്റുഡിയോ ദൃശ്യങ്ങളില്‍ നിന്നുമാറി വാതില്‍പ്പുറങ്ങളിലേക്ക് പോയിക്കഴിഞ്ഞു. സീരിയലുകള്‍ പോലെതന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ പാചകപരിപാടികളാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമെന്നു തോന്നുന്നു. പാട്ടുഷോകളും 'കോടീശ്വര'ചൂതുകളും സ്റ്റുഡിയോദൃശ്യങ്ങള്‍ക്കൊപ്പം മത്സരാര്‍ത്ഥികളുടെ ജീവിതക്കാഴ്ചകളും മത്സരിച്ചുകാണിക്കുന്നുണ്ടല്ലോ.
"ജീവിതവൈചിത്ര്യങ്ങളെ കാര്‍നിവല്‍കാഴ്ചയാക്കി മാറ്റിയ കൈരളി ടിവിയിലെ 'വേറിട്ട കാഴ്ച'കളും അമൃതാ ടിവിയിലെ കഥയല്ലിതു ജീവിതം എന്ന ചാനല്‍വിചാരണയും സാധാരണക്കാരായ മനുഷ്യരുടെ അതിജീവനങ്ങളെ, ദുരന്തങ്ങളെ, 'പിഴ'കളെ എങ്ങനെ അരാഷ്ട്രീയ-വലതുപക്ഷ രസാനുഭവമാക്കാം എന്നു മുന്‍പുതന്നെ കാണിച്ചുതന്നിട്ടുണ്ട്. കൃത്രിമമായ സഹാനുഭൂതിയുടെ, ജീവിതപരിവര്‍ത്തനത്തിന്റെ, ചാരിറ്റബിള്‍ മുഖംമൂടിക്കകത്ത് തന്ത്രപരമായാണ് ചില നല്ല ശമരിയാക്കാരുടെ കാര്‍മ്മികത്വത്തില്‍ ഈ ജ്ഞാനസ്നാനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്."
ജീവിതവൈചിത്ര്യങ്ങളെ കാര്‍നിവല്‍കാഴ്ചയാക്കി മാറ്റിയ കൈരളി ടിവിയിലെ 'വേറിട്ട കാഴ്ച'കളും അമൃതാ ടിവിയിലെ കഥയല്ലിതു ജീവിതം എന്ന ചാനല്‍വിചാരണയും സാധാരണക്കാരായ മനുഷ്യരുടെ അതിജീവനങ്ങളെ, ദുരന്തങ്ങളെ, 'പിഴ'കളെ എങ്ങനെ അരാഷ്ട്രീയ-വലതുപക്ഷ രസാനുഭവമാക്കാം എന്നു മുന്‍പുതന്നെ കാണിച്ചുതന്നിട്ടുണ്ട്. കൃത്രിമമായ സഹാനുഭൂതിയുടെ, ജീവിതപരിവര്‍ത്തനത്തിന്റെ, ചാരിറ്റബിള്‍ മുഖംമൂടിക്കകത്ത് തന്ത്രപരമായാണ് ചില നല്ല ശമരിയാക്കാരുടെ കാര്‍മ്മികത്വത്തില്‍ ഈ ജ്ഞാനസ്നാനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. മതാത്മകവും യുക്തിരഹിതവും സര്‍വ്വോപരി സ്ത്രീപക്ഷനീതിയെ യാഥാസ്ഥിതിക മൂല്യങ്ങളില്‍ നിന്നുകൊണ്ട് അട്ടിമറിക്കുന്നതുമായ ഒരു വെളുത്ത വിഷമാണ് ഇക്കൂട്ടത്തിലെ 'കഥയല്ലിതു ജീവിതം' എന്ന പരിപാടി.
പക്ഷേ മുന്‍ഗാമികള്‍ പൊതുവെ പിന്‍പറ്റിയ യാഥാസ്ഥിതികമായ പൊതുബോധത്തെ, ജെന്‍ഡര്‍ മൊറാലിറ്റിയെ, അവതരണത്തിന്റെ സ്ഥല-കാല പരിസരങ്ങളെ, നിഷേധിക്കുകയും കാഴ്ചയുടേത് മാത്രമായ പ്രത്യക്ഷതലത്തില്‍ അട്ടിമറിക്കുകകൂടിയും ചെയ്യുന്നുണ്ട് ഈ 'സിറ്റിഗേള്‍സ്'. അതുവഴി ഉപരിപ്ലവമായ പുതുമയെ പരിചയപ്പെടുത്തുകയും, അതേസമയം മുന്‍ഗാമികളുടെ കാര്യത്തില്‍ ഒരു അവയവം മാത്രമായിരുന്ന രാഷ്ട്രീയ-സാംസ്കാരിക ഉദാസീനതകള്‍ പൂര്‍ണ്ണരൂപം പ്രാപിച്ച അരാഷ്ട്രീയതയായി, ഒരു മൊത്തം കാഴ്ചാശരീരമായി, മാറുകയും ചെയ്യുന്നു ഇവിടെ.
ഭാഷയിലോ ഭാവത്തിലോ നീതിയുടെയും മനുഷ്യത്വത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ഗ്രൂമിങ്ങുകളൊന്നും കൂടാതെ ഒരു ക്രൂ ഒരുകൂട്ടം ജനങ്ങളുടെ മേല്‍ ജഡ്ജ്മെന്റും എലിമിനേഷനും നടപ്പാക്കുന്നു. മുന്‍ മലയാള റിയാലിറ്റി ഷോകള്‍ എലിമിനേഷനും ജഡ്ജ്‌മെന്റും പങ്കെടുക്കുന്നവര്‍ക്കിടയില്‍ പരിമിതപ്പെടുത്തുമ്പോള്‍ ഇവിടെ പങ്കെടുക്കുന്നവര്‍ അവരുടെ വേദികളാക്കി മനുഷ്യരെ ഉപയോഗിക്കുകയും അവര്‍ക്കിടയില്‍ വീണ്ടുമൊരുഎലിമിനേഷന്‍ പ്രോസസ്, സമ്മാനങ്ങളോ എസ്സെമ്മെസ്സുകളോ കയ്യടികളോ ഇല്ലാത്ത ഏകപക്ഷീയമായ എലിമിനേഷന്‍, നടപ്പിലാക്കുകയും ചെയ്യുന്നു. നിര്‍ഭാഗ്യരിലെ ഭാഗ്യശാലികള്‍ ചാരിറ്റിക്ക് അര്‍ഹതനേടുന്നതുപോലെ കീഴാളജീവിതത്തില്‍ ഉള്‍ച്ചേര്‍ന്ന ദൌര്‍ഭാഗ്യപരമ്പരകള്‍ക്കിടയില്‍ ചില 'ഭാഗ്യ'ശാലികളെ പങ്കെടുക്കുന്ന ഈ പത്ത് പെണ്‍കുട്ടികള്‍ അവരുടെ ദാക്ഷിണ്യപൂര്‍വ്വമായ ലാളനകള്‍ക്ക് വിധേയരാക്കുന്നു.
"ദൃശ്യങ്ങളുടെ തനിക്കാഴ്ചയല്ല, ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കപ്പെട്ട ദൃശ്യങ്ങളുടെ അഭാവമാണ് നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ട ഒരു റിയാലിറ്റി ഷോയെ അതാക്കിമാറ്റുന്നത്. എന്തൊഴിവാക്കപ്പെട്ടു എന്നതിനാണ്, എന്ത് ഉള്‍പ്പെടുത്തി എന്നതിനേക്കാളും, രാഷ്ട്രീയമായ പ്രസക്തി. അവതരണങ്ങള്‍ വാസ്തവക്കാഴ്ചകളുടെ പീപ് വീഡിയോ വിഭവമാവുമ്പോള്‍ 'സിറ്റി ഗേള്‍സ്' പോലുള്ള 'പൂര്‍ണ്ണജീവിത'ഷോകള്‍ പൂര്‍ണ്ണമായും വ്യാജമാകുന്നു. മുന്‍ഗാമികളുടെ കാര്യത്തില്‍ ഒരു അവയവം മാത്രമായിരുന്ന രാഷ്ട്രീയ-സാംസ്കാരിക ഉദാസീനതകള്‍ പൂര്‍ണ്ണരൂപം പ്രാപിച്ച അരാഷ്ട്രീയതയായി, ഒരു മൊത്തം കാഴ്ചാശരീരമായി, മാറുകയും ചെയ്യുന്നു ഇവിടെ."
ദളിത് ജീവിതാവസ്ഥകളെ ഇത്രയും പ്രതിലോമകരമായി ചിത്രീകരിച്ച മറ്റൊരു പരിപാടിയും മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ല. കീഴാളരെക്കൊണ്ട് ഭീകരമായ അരാഷ്ട്രീയതയും കീഴാളവിരുദ്ധതയും വിളമ്പിച്ച് കീഴാളപ്രേക്ഷകരെക്കൊണ്ടുതന്നെ വാപൊത്തിച്ചിരിപ്പിക്കുന്ന ചാനല്‍ കോമഡി പരിപാടികളിലേതുപോലെ ഒരു രംഗമോ സന്ദര്‍ഭമോ അല്ല, ഒരു പരിപാടി മൊത്തത്തില്‍ കീഴാളവിരുദ്ധതയെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുകയാണ് ഇവിടെ. അതിന്റെ ഏറ്റവും വലിയ തന്ത്രം, ബലം, അതിലെ പ്രത്യക്ഷത തന്നെയാണ്.
സാമാന്യബുദ്ധിയുള്ള ഏതു പ്രേക്ഷകനും മനസ്സിലാകുന്നതാണ് ഇതിലെ മനുഷ്യനിന്ദ. ഒന്നും ഒളിക്കാതെ ആര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ അരങ്ങേറുന്ന സാംസ്കാരികകുറ്റകൃത്യങ്ങള്‍ വിമര്‍ശങ്ങളെ തീര്‍ത്തും അപ്രസക്തമാക്കുന്നു. മനുഷ്യന്‍ മനുഷ്യന് പ്രദര്‍ശനവസ്തുവാകുന്ന കോളനിക്കാലത്തിന്റെ ഈ ചാനല്‍പ്പതിപ്പിനെക്കുറിച്ചുള്ള വിമര്‍ശനം പോലും സ്വയം പുച്ഛം തോന്നിപ്പിക്കുന്നുണ്ട്.
തന്റെ പിന്നില്‍ ക്യാമറയുണ്ടെന്നറിഞ്ഞുകൊണ്ട് 'പെരുമാറു'ന്ന വ്യക്തി അഭിനേതാവുതന്നെയാണ്. അടുത്തകാലത്ത് ഏറ്റവും ആകര്‍ഷകമായ വായനാവിഭവങ്ങളാകുന്ന ആത്മകഥനങ്ങളിലും സംഭവവിവരണങ്ങളിലും ഏറിയോ കുറഞ്ഞോ ഇതേ അഭിനേതാവുതന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. ദൃശ്യങ്ങളുടെ തനിക്കാഴ്ചയല്ല, ശ്രദ്ധാപൂര്‍വ്വം ഒഴിവാക്കപ്പെട്ട ദൃശ്യങ്ങളുടെ അഭാവമാണ് നമ്മുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ട ഒരു റിയാലിറ്റി ഷോയെ അതാക്കിമാറ്റുന്നത്. എന്തൊഴിവാക്കപ്പെട്ടു എന്നതിനാണ്, എന്ത് ഉള്‍പ്പെടുത്തി എന്നതിനേക്കാളും, രാഷ്ട്രീയമായ പ്രസക്തി. അവതരണങ്ങള്‍ വാസ്തവക്കാഴ്ചകളുടെ പീപ് വീഡിയോ വിഭവമാവുമ്പോള്‍ 'സിറ്റി ഗേള്‍സ്' പോലുള്ള 'പൂര്‍ണ്ണജീവിത'ഷോകള്‍ പൂര്‍ണ്ണമായും വ്യാജമാകുന്നു. (ഇതിന് സിനിമക്കകത്തുള്ള സാദ്ധ്യതകളാണ് "തത്സയം ഒരു പെണ്‍കുട്ടി" എന്ന ചിത്രം. ഒരു പെണ്‍കുട്ടിയെ, അവളുടെ ദൈനംദിനജീവിതത്തെ, ഇടവേളകളില്ലാതെ പിന്തുടര്‍ന്ന് അത് ടെലവിഷനിലൂടെ കാണിക്കുന്ന ഒരു ചാനലിന്റെ കഥ).
സാധാരണ മനുഷ്യരെ സംബന്ധിച്ച് ക്യാമറയില്‍പ്പെടുക എന്നത് ഒരു അമൂല്യാനുഭവമാണ്. ഇവിടെ അതിലും നിസ്സഹായമായ രീതികളില്‍ ജീവിക്കുന്ന മനുഷ്യരാകട്ടെ, ക്യാമറയെ അധികാരത്തോടും അറിവിനോടുമുള്ള ഭയബഹുമാനങ്ങള്‍ കലര്‍ന്ന മാനസികാവസ്ഥയോടെയാണ് നേരിടുന്നത്. തങ്ങളുടെ വീടുകളിലേക്ക് 'അമ്മേ'യെന്ന് നാടകീയമായി അഭിനയിച്ചുവിളിച്ച് 'അതിക്രമിച്ചു' കയറുന്ന പെണ്‍കുട്ടികളെ ആദ്യം തടയാന്‍ തന്നെ ശ്രമിക്കുന്നു, ഒരു വീട്ടമ്മ. തങ്ങളെ, തങ്ങളുടെ വീട്ടുകാഴ്ചകളെ എങ്ങനെ ഉപയോഗിക്കുന്നു എന്ന മുന്‍സൂചനകള്‍ കിട്ടിയിട്ടില്ലാത്ത, എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ത്തന്നെ ഒന്നും മനസ്സിലായിട്ടില്ലാത്ത ഒരു സ്ത്രീയുടെ പകപ്പാണ് അവരുടെ മുഖത്തുള്ളത്. പിന്നീട് സന്ദര്‍ഭത്തോട് അനുസരണപ്പെട്ട് അവരുടെ ആചാരമനുസരിച്ച് വിളക്കുകൊളുത്തി ആ പാവം 'അതിഥി'കളെ സ്വീകരിക്കുന്നു. തങ്ങളുടെ ഗതികേടിനെ 'നാട്ടുമ്പുറം നന്മകളാല്‍ സമൃദ്ധം' എന്ന മട്ടില്‍ കാല്‍പ്പനികമായിട്ടല്ല അതനുഭവിക്കുന്ന ഭൂരിപക്ഷംപേരും കരുതുന്നത്. വന്നുപോകുന്നവനാണ് അത് കലര്‍പ്പില്ലാത്ത 'ഓര്‍ഗാനിക്‍ ജീവിത'മായി കൊട്ടിപ്പാടുന്നത്. ചെട്ട്യാലത്തൂരിലെ മനുഷ്യര്‍ ഈ പരിപാടിയില്‍ ഇങ്ങനെ പറയുന്നുണ്ട്:
"കാര്യം നിങ്ങള് പറയുന്ന പോലെ നല്ല നാടാണ്, ഭംഗിയാണ്... പക്ഷേ ഓരോ മണിക്കൂറു കഴിയുമ്പോഴും ആരൊക്കെ ബാക്കിയുണ്ടാവും എന്ന് അറിയാന്‍ പാടില്ലാത്ത ജീവിതമാണ്".
മറ്റൊരാള്‍ ഇങ്ങനെ പറയുന്നു:
"നഗരത്തിന്റെ യാതൊരു കളങ്കവും പറ്റാത്ത യഥാര്‍ത്ഥ ഗ്രാമം എന്നൊക്കെ പറയാം. അല്ലെങ്കില്‍ പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ഗ്രാമം എന്നും പറയാം."
നമുക്കറിയാം, ഇവര്‍ ഇനി ഗ്രാമത്തിന്റെ ‘തുളസിക്കതിര്‍’ പോലത്തെ വിശുദ്ധിയുമായി താമസിയാതെ താദാത്മ്യം പ്രാപിക്കും.
"കേരളത്തിന്റെ ഫ്യൂഡല്‍ സൈക്കിയില്‍ സ്വാതന്ത്ര്യബോധമുള്ള നഗരത്തിലെ പെണ്ണ് എന്ന, ചാനല്‍ തല്‍ക്കാലത്തേക്ക് വ്യാജമായെങ്കിലും പ്രൊജക്റ്റ് ചെയ്യുന്ന, ഇമേയ്ജ് കഥാവസാനം വിജയിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല. സീരിയല്‍ കുടുംബത്തിലെ മരുമകള്‍ അവസാനം മാനസാന്തരപ്പെട്ട് പാട്രിയാര്‍ക്കിക്ക് കീഴടങ്ങി നല്ല കുടുംബിനിയാകുകയോ അല്ലെങ്കില്‍ അതിനോട് ഏറ്റുമുട്ടി തകര്‍ന്നടിയുകയോ ചെയ്യേണ്ടവളാണ്. ഇല്ലെങ്കില്‍ കളി എന്നേ പൊളിയും."
ഇപ്പോള്‍ അവര്‍ക്കുള്ളതായി നാം കാണുന്ന സംഘര്‍ഷങ്ങളില്‍നിന്ന് അവര്‍ ഗ്രാമീണജീവിതത്തിലേക്ക് ‘ഇഴുകി’ച്ചേരും. ഇപ്പോള്‍ കാണുന്ന മുഷിപ്പും അറപ്പും അതിനുള്ള കോണ്‍ട്രാസ്റ്റ് സൃഷ്ടിക്കാനുള്ള ചാനല്‍ മെലോഡ്രാമയാണെന്നും വ്യക്തമാണ്. കേരളത്തിന്റെ ഫ്യൂഡല്‍ സൈക്കിയില്‍ സ്വാതന്ത്ര്യബോധമുള്ള നഗരത്തിലെ പെണ്ണ് എന്ന, ചാനല്‍ തല്‍ക്കാലത്തേക്ക് വ്യാജമായെങ്കിലും പ്രൊജക്റ്റ് ചെയ്യുന്ന, ഇമേയ്ജ് കഥാവസാനം വിജയിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല. സീരിയല്‍ കുടുംബത്തിലെ മരുമകള്‍ അവസാനം മാനസാന്തരപ്പെട്ട് പാട്രിയാര്‍ക്കിക്ക് കീഴടങ്ങി നല്ല കുടുംബിനിയാകുകയോ അല്ലെങ്കില്‍ അതിനോട് ഏറ്റുമുട്ടി തകര്‍ന്നടിയുകയോ ചെയ്യേണ്ടവളാണ്. ഇല്ലെങ്കില്‍ കളി എന്നേ പൊളിയും.
ഇല്ലായ്മകള്‍ ആവശ്യപ്പെടുന്നത് സഹവാസമോ സമരസപ്പെടലോ അല്ല. ഇടയ്ക്കു വന്നുപാര്‍ത്ത് നിന്റെ കരിക്കാടി മുഖംചുളിയാതെ കുടിക്കാന്‍ ഞങ്ങള്‍ക്കുമിതാ സാധിച്ചിരിക്കുന്നു എന്ന വ്യക്തിത്വവികസനകോഴ്സ് നടപ്പാക്കാനുള്ള 'അപരലോക'മായിത്തന്നെ ഇന്നും നമ്മുടെ കീഴാള ആവാസസ്ഥലങ്ങള്‍ നിലനില്‍ക്കുന്നു. അത് നഗരത്തിനുള്ളിലെ അംബേദ്കര്‍ കോളനിയായാലും നാട്ടുമ്പുറത്തെ നാലുസെന്റ് കോളനിയായാലും.
ബിലു സി നാരായണന്‍