Monday, June 18, 2012

സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ച് ആദിവാസി യുവാവ് ജീവനൊടുക്കി


ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ച് ആദിവാസി യുവാവ് ജീവനൊടുക്കി. മൊതക്കര നാരോക്കടവ് പരേതനായ കാരപ്പാളി അച്ചപ്പന്റെ മകന്‍ സുഗതനെയാണ് (30) ഞായറാഴ്ച രാവിലെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രീഡിഗ്രി വരെ പഠിച്ച സുഗതന്‍ ഏറെ നാളായി ജോലിക്കു വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പി.എസ്.സി. പരീക്ഷകളില്‍ ലിസ്റ്റില്‍ വന്നെങ്കിലും ജോലി ലഭിച്ചിരുന്നില്ല. കുറിച്യ സമുദായത്തിലെ കുടുംബത്തില്‍പ്പെട്ട സുഗതന്റെ മറ്റ് സഹോദരങ്ങള്‍ വിവിധ ജോലിയെടുക്കുന്നവരാണ്.

കളക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ വാഹനത്തില്‍ മൂന്ന് വര്‍ഷത്തോളം ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നു. പിന്നീട് മാനന്തവാടി താലൂക്കിലെ റവന്യൂ വാഹനത്തിലും ഡ്രൈവറായി. ഇവിടെയും അവസരം നഷ്ടമായതോടെ ഒരു വര്‍ഷത്തോളമായി വീട്ടില്‍ കൃഷിപ്പണിയിലായിരുന്നു.

ഞായറാഴ്ച കാലത്താണ് സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും വീട്ടുമുറ്റത്ത് കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കാണപ്പെട്ടത്. പിന്നീട് നടത്തിയ തിരച്ചിലില്‍ ബന്ധുക്കളാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍ നടക്കും.

No comments:

Post a Comment