Friday, June 8, 2012

ഒഞ്ചിയംകാരെ തടഞ്ഞ ആ അജ്ഞാത ശക്തി(ജീവി) ആര്?


കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരനും ഒഞ്ചിയത്തെ കുലം കുത്തികളും സി പി എമ്മിലേക്ക് തിരിച്ചുവരുന്നതിന് തടസ്സപ്പെടുത്തിയത് അജ്ഞാത ശക്തിയാണെന്ന് ഉറച്ചുവിശ്വസിക്കുകയും ഉറക്കെപ്പറയുകമാണ് കണ്ണൂരിലെ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ജയരാജന്റെ ഉറപ്പിനെ തലകുലുക്കി സമ്മതിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
പി ജയരാജന്‍ തെളിവായി പറഞ്ഞത് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സൈദ്ധാന്തിക മുഖമായ കെ എസ് ഹരിഹരനുമായും റവല്യൂഷണറിക്കാരൊടൊപ്പം നില്‍ക്കുന്ന ഐ വി ബാബു എന്ന മാധ്യമപ്രവര്‍ത്തകനുമായും ലയന ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നാണ്. കെ എസ് ഹരിഹരനും ഐ വി ബാബുവും ഇക്കാര്യം മൂന്നല്ല മുന്നൂറുവട്ടം തള്ളിക്കളഞ്ഞിട്ടും പി ജയരാജന്‍ തന്റെ വാദമുഖത്തില്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ്. ഹരിഹരനും ബാബുവുമായി നടത്തിയ സംസാരങ്ങള്‍ ഒഞ്ചിയംകാര്‍ക്ക് തിരിച്ച് പാര്‍ട്ടിയില്‍ വരാനുള്ള ചര്‍ച്ചകളായിരുന്നു എന്ന്.
ഹരിഹരന്റെ വെളിപ്പെടുത്തലനുസരിച്ച് വടകരയിലെ ഏതോ വിവാഹസല്‍ക്കാരത്തിനിടെ പി ജയരാജന്‍''എന്താ ഹരിഹരാ സുഖമാണോ'' എന്ന് ഒന്നാക്കി ചോദിച്ചിരുന്നുവത്രേ! അതെങ്ങനെ സുഖമാണോ എന്ന ചോദിച്ചത് എങ്ങനെ ലയന ചര്‍ച്ചയാകുമെന്ന് തിരിച്ചുചോദിച്ച് അമ്പരന്ന് നില്‍ക്കുകയാണ് ഹരിഹരനിപ്പോള്‍. മാത്രമല്ല റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടായ അന്നുമുതല്‍ റവല്യൂഷണറിക്കാരെ എവിടെക്കണ്ടാലും തല്ലുകയും വെട്ടുകയും പരസ്യമായി കുലംകുത്തികളെന്ന് അധിക്ഷേപിക്കുകയും പുറത്തായവര്‍ പുറത്തുതന്നെ എന്ന കടുത്ത നിലപാട് എടുക്കുകയും ചെയ്തവര്‍ ചന്ദ്രശേഖരന്റെ വധത്തിന് ശേഷം പുലിവാല് പിടിച്ചപ്പോള്‍ തങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യത്തക്കവിധം നല്ല ബന്ധത്തിലായിരുന്നു എന്നുപറയുന്നത് ശുദ്ധതട്ടിപ്പാണെന്നാണ് ഹരിഹരന്റെ വാദം. കഴുത്തില്‍ കയര്‍ കുരുങ്ങുമ്പോള്‍ ജയരാജനല്ല ഏത് പിണറായിയും ഇതൊക്കെ പറയുമെന്നും ഹരിഹരന്‍ പറയുന്നു.
കെ എസ് ഹരിഹരന്റെ നിഷേധം ശക്തിപ്രാപിച്ചപ്പോള്‍ ഐ വി ബാബുവുമായാണ് ചര്‍ച്ച നടത്തിയതെന്നായി പി ജയരാജന്‍. എന്നാല്‍ ദേശാഭിമാനി വാരികയുടെ പത്രാധിപരും ഐ വി ബാബുവിന്റെ അച്ഛനുമായ ഐ വി ദാസന്‍ മാഷുടെ ഒന്നാം ചരമവാര്‍ഷികം ആചരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിക്കാനാണ് ജയരാജന്‍ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിപ്പിച്ചതെന്നും ഇക്കാര്യം സംസാരിച്ച് കഴിഞ്ഞ് തിരിച്ചുപോരാന്‍ മുറ്റത്തിറങ്ങിയപ്പോള്‍ 'എവിടെവരെയായി ബാബൂ, ഒഞ്ചിയം വിപ്ലവം' എന്നൊരുചോദ്യം ജയരാജന്റെ വായില്‍ നിന്നും വന്നുവെന്നും ഐ വി ബാബു വിശദീകരിക്കുന്നു. ജയരാജന്റെ ഈ ചോദ്യത്തിന് താന്‍ മറുപടിയൊന്നും പറഞ്ഞില്ലെന്നും ബാബു വിവിധ ചാനലുകളോടും പത്രപ്രതിനിധികളോടും വ്യക്താക്കിയിട്ടുണ്ട്.
ഇതാണ് ഒഞ്ചിയംകാരെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പി ജയരാജന്‍ നടത്തിയ ചര്‍ച്ചകളെന്നാണ് ജയരാജന്റെ ചര്‍ച്ചകള്‍ക്കിരയായ ഹരിഹരനും ബാബുവും ആണയിട്ട് പറയുന്നത്. ടി പി ചന്ദ്രശേഖരന്റെ സഹധര്‍മ്മിണി കെ കെ രമയും ഇത് ശരിവയ്ക്കുന്നുണ്ട്. അപ്പോള്‍ രമ പറയുന്നത് ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ജല്‍പ്പനങ്ങള്‍ മാത്രമാണെന്നാണ് മഹാനായ ജയരാജന്റെ വാദം.
ഇതിനിടെയാണ് ഒഞ്ചിയംകാരുമായുള്ള ചര്‍ച്ചകളെ ഒരജ്ഞാത ശക്തി ഇടപെട്ട് പരാജയപ്പെടുത്തിയതായുള്ള സ്‌ഫോടനാത്മകമായ വെളിപ്പെടുത്തല്‍ പിന്നെയും പി ജയരാജന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും തലയാട്ടി സമ്മതിച്ചു.
അജ്ഞാത ജീവിയെ കണ്ടെത്താന്‍ പക്ഷേ തങ്ങള്‍ മെനക്കെടുന്നില്ലെന്നും ജയരാജന്‍ പല മാധ്യമപ്രവര്‍ത്തകരുടെയും കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങള്‍ കനത്തപ്പോള്‍ തങ്ങള്‍ക്കറിയാത്ത അജ്ഞാതജീവിയെക്കുറിച്ച് എന്ത് വിവരങ്ങള്‍ തരാനാണെന്നാണ് ജയരാജന്‍ നിസ്സഹായതയോടെ ചോദിക്കുന്നത്. ജയരാജന്റെ വാക്കുകള്‍ക്കിടയിലൂടെ ചികഞ്ഞുനോക്കിയാല്‍ ആ അജ്ഞാത ശക്തിയുടെ അല്ലെങ്കില്‍ ജീവിയുടെ ചില രൂപഭാവങ്ങള്‍ ബുദ്ധിയുള്ളവര്‍ക്ക് കണ്ടെത്താനാകും. പക്ഷേ സി പി എമ്മുകാര്‍ക്ക് ഇതുവരെ ഈ അജ്ഞാത ശക്തിയെ കണ്ടെത്താനായിട്ടില്ലെന്ന് മാത്രം.
ഒഞ്ചിയംകാരെ സി പി എമ്മിലേക്ക് തിരിച്ചുവരുന്നതില്‍ നിന്ന് വിലക്കിയ അജ്ഞാത ജീവിയെക്കുറിച്ച് ചില ക്ലൂകള്‍ തരാം. ആരെന്ന് കണ്ടെത്തേണ്ടത് സി പി എമ്മുകാരുടെ പണിയല്ല, അത് വായനക്കാരുടെ ഉത്തരവാദിത്വമാണ്. ''നിയമസഭയിലുണ്ട്, പൊളിറ്റ് ബ്യൂറോയിലില്ല. ഇത്തിരി മൂത്ത ജീവിയാണ്, അതിനാല്‍ വളയാന്‍ മടിക്കും. തെക്കുനിന്നെത്തുന്ന കൊടുങ്കാറ്റാണ്, ഇടയ്ക്ക് നീട്ടിനീട്ടി ഉറഞ്ഞുതുള്ളും'' ഇതാരാണെന്ന് കണ്ടെത്തിയാല്‍ ഫോട്ടോസഹിതം പൊളിറ്റ് ബ്യൂറോയെ അറിയിക്കുക. ഉചിതമായ സമ്മാനം ടി കെ രജീഷിന്റെ കൈവശം കൊടുത്തുവിടും.

No comments:

Post a Comment