Tuesday, June 19, 2012

കല്‍പന ചീത്തയെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും


അനില്‍ കല്‍പനയെ ഉപേക്ഷിച്ച്‌ വീണ്ടും വിവാഹിതനാകാന്‍പോകുന്നു. സഹോദരിയുടെ സുഹൃത്താണു വധു. അടുത്തിടെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണിത്‌. ഈ വാര്‍ത്ത അദ്ദേഹത്തെ ഏറെ പ്രകോപിതനാക്കി. തന്റെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പുറത്താരും അറിയരുതെന്ന്‌ ആഗ്രഹിക്കുന്ന ആളാണ്‌ അനില്‍. അതുകൊണ്ടുതന്നെ കുടുംബപ്രശ്‌നങ്ങള്‍ ചോദിച്ച മാധ്യമങ്ങള്‍ക്കുനേരേ മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു. ഇതാദ്യമായി തനിക്കും കല്‍പനയ്‌ക്കുമിടയില്‍ എന്നാണ്‌ സംഭവിച്ചതെന്ന്‌ മംഗളംവാരികയ്‌ക്കു മുന്നില്‍ മനസു തുറക്കുകയാണ്‌ അനില്‍.

? പതിനാറുവര്‍ഷത്തെ സന്തോഷകരമായ കുടുംബജീവിതം വേര്‍പിരിയലിന്റെ വക്കിലെത്താന്‍മാത്രം എന്തു പ്രശ്‌നമാണ്‌ നിങ്ങള്‍ക്കിടയില്‍ ഉണ്ടായത്‌. 

ആലപ്പുഴയില്‍ ഒരുള്‍നാട്ടിലാണ്‌ ഞാന്‍ ജനിച്ചത്‌. സാമ്പത്തികമായി വളരെ താണ കുടുംബം. സിനിമയോടുള്ള ആവേശവും എന്റെ കഴിവും മാത്രമാണ്‌ എന്നെ നിലയിലെത്തിച്ചത്‌. അങ്ങനെ ഏതോ ഒരു ഘട്ടത്തിലാണു കല്‍പന എന്റെ ജീവിതത്തിലേക്കെത്തിയത്‌.

ഡിവോഴ്‌സിനെ ഞാനും എന്റെ കുടുംബവും ഭയപ്പെട്ടിരുന്നില്ല. എങ്കില്‍ ഇതൊക്കെ എന്നേ സംഭവിച്ചേനെ. കല്യാണംകഴിഞ്ഞ്‌ നാലുമാസത്തിനുള്ളില്‍ ഞങ്ങള്‍ പിരിഞ്ഞേനെ. മോള്‍ ശ്രീമയിയെയും എന്നില്‍നിന്നു മാറ്റുന്നെന്നു തോന്നിയപ്പോഴാണ്‌ പിരിയുന്നതിനെക്കുറിച്ച്‌ ഞാന്‍ ആദ്യമായി ചിന്തിക്കുന്നത്‌.

? മോളെ എങ്ങനെ താങ്കളില്‍നിന്ന്‌ അകറ്റിയെന്നാണു പറയുന്നത്‌.

മോളെ എവിടെ നിര്‍ത്തണം എന്ന പ്രശ്‌നംവന്നപ്പോള്‍ കല്‍പന മോളെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. കുട്ടി അച്‌ഛന്റെ ഒപ്പമാണു നില്‍ക്കേണ്ടതെന്നു ഞാന്‍ പറഞ്ഞു. അതിനവള്‍ പറഞ്ഞത്‌ അവരുടെ വീട്ടില്‍ അമ്മയുണ്ടെന്നാണ്‌. എന്റെ വീട്ടില്‍ അച്‌ഛനും പ്രായമായ അമ്മയും മാത്രമാണുള്ളത്‌. പിന്നെ ഞാനതു സമ്മതിച്ചുകൊടുത്തു. അതാണു എനിക്കു പറ്റിയ ഏറ്റവും വലിയ മണ്ടത്തരം.

? ഇതുമാത്രമാണോ താങ്കളെ പിരിയാന്‍ പ്രേരിപ്പിച്ച ഘടകം.

മാനസികമായി എന്നെ വേദനിപ്പിക്കുന്ന പെരുമാറ്റം പലപ്പോഴായി കല്‍പനയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ട്‌. സഹിക്കാന്‍ വയ്യാത്ത അവസ്‌ഥയിലാണു ഞാന്‍ പൊട്ടിത്തെറിച്ചത്‌. രണ്ടുവര്‍ഷം മുമ്പ്‌ പടവും പണവുമില്ലാതെ ഞാന്‍ വീട്ടിലിരുന്ന സമയമുണ്ട്‌. ഈ സമയം കല്‍പനയുടെ കുടുംബം എറണാകുളത്തേക്കു മാറിയിരുന്നു. കല്‍പനയ്‌ക്കു ധാരാളം സിനിമയുണ്ട്‌. ഞാന്‍ പലപ്പോഴും വീട്ടില്‍ വെറുതെ ഇരിക്കുകയാവും. ആ വാതില്‍ക്കല്‍കൂടി പോയാലും അവള്‍ എന്നെ കാണാന്‍ കയറില്ല. നേരേ തൃപ്പൂണിത്തുറയുള്ള അവളുടെ വീട്ടിലേക്കേ പോകൂ. എന്താ കയറാത്തത്‌ എന്നുചോദിച്ചാല്‍ 'മോളും അമ്മയും എന്നെ കാണാതെ വിഷമിക്കും' എന്നാവും മറുപടി.

ഇതെന്നെ ഒരുപാടു വേദനിപ്പിച്ച സംഭവമാണ്‌. പൈസ ഇല്ലാതെവരുമ്പോഴത്തെ അവസ്‌ഥ ഞാനറിഞ്ഞു.

? ബാംഗ്ലൂരുള്ള ഒരു സ്‌ത്രീയുമായി താങ്കള്‍ക്ക്‌ അടുപ്പമുണ്ടെന്നു കേള്‍ക്കുന്നല്ലോ. അതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും. 

പടമില്ലാതിരുന്ന സമയം ഞാന്‍ ബയോടെക്‌നോളജിയിലേക്കു തിരിഞ്ഞു. അത്‌ ഒരു വിജയവുമായിരുന്നു. അപ്പോഴാണ്‌ അബദ്ധത്തില്‍ അവിടൊരു സ്‌ത്രീ വന്നുപെട്ടത്‌. അതിന്റെ പേരിലായി പിന്നെ കല്‍പനയുടെ വഴക്ക്‌. അതു പിന്നെ മാധ്യമങ്ങളിലും ചര്‍ച്ചയായി. ഞാന്‍ ഒരിക്കലും എന്നെക്കുറിച്ച്‌ കുപ്രചാരണം നടത്തില്ലല്ലോ. ഞാനും കല്‍പനയും മാത്രം അറിയുന്ന പലതും പുറത്തറിയുന്നുണ്ട്‌. കല്‍പന പറയുന്നത്‌ അവള്‍ പറയുന്നില്ലെന്നാണ്‌.

? കല്‍പനയുടെ സംശയരോഗമാണ്‌ ഇതിനൊക്കെ പിന്നിലെന്നാണോ പറയുന്നത്‌. 

അവരെ പഴിചാരാന്‍ പറയുന്നതല്ല. രണ്ടുപ്രാവശ്യം അടുപ്പിച്ചൊരു സ്‌ത്രീ ഫോണിലെന്നെ വിളിച്ചാല്‍ അതു പ്രശ്‌നമാവും. ഞാനെന്റെ കൂട്ടുകാരുടെ ഭാര്യമാരുമായി അരുതാത്ത ബന്ധമുണ്ടെന്നാണവള്‍ പറയുന്നത്‌. ഇതൊക്കെ പൊസസീവ്‌നെസ്‌ കൊണ്ടാണെന്നാണ്‌

ഞാന്‍ കരുതിയത്‌. അതുകൊണ്ടാണ്‌ ഒരു നടിയെയും അടുപ്പിച്ച്‌ എന്റെ സിനിമയിലേക്കു വിളിക്കാത്തത്‌.

? അനില്‍ നല്ല വ്യക്‌തിയാണെന്ന കല്‍പനയുടെ അഭിപ്രായമാണ്‌ വിവാഹത്തിനുവരെ കാരണം. പിന്നെ കല്‍പന മാറ്റിച്ചിന്തിക്കാന്‍ കാരണം. 

അതെനിക്കറിയില്ല. കല്‍പനയെക്കുറിച്ച്‌ എനിക്കങ്ങനെ തോന്നുന്നില്ലല്ലോ. കല്‍പനയെ ഏറ്റവും കൂടുതല്‍ വിളിക്കുന്നതു പുരുഷന്മാരാണ്‌. അവരു വിളിക്കുന്നത്‌ അവരുതമ്മില്‍ എന്തേലും ഉണ്ടായിട്ടാണെന്ന്‌ എനിക്കു തോന്നിയിട്ടില്ല. പിന്നെന്താണു തിരിച്ചിങ്ങനെ തോന്നുന്നതെന്ന്‌ എനിക്കു മനസിലാവുന്നില്ല. പിന്നെ എനിക്കു തോന്നുന്നത്‌ ആദ്യകാല നടിമാര്‍ മുതല്‍ അര്‍ഹിക്കാത്ത പോപ്പുലാരിറ്റി നേടിക്കഴിയുമ്പോള്‍ മൂന്നാലുപേരെ മാത്രം ആശ്രയിച്ചാവും ജീവിതം. അവര്‍ക്കു ലോകപരിചയം കുറവായിരിക്കും. ഭര്‍ത്താക്കന്മാര്‍ പറ്റിച്ചു എന്നുപറയുന്നവരാണിവര്‍. ഇവര്‍ക്കു നൂറായിരം പേരുമായി ബന്ധങ്ങളും കാണും. പൊട്ടക്കുളത്തിലെ തവളയെപ്പോലെയാണവര്‍. വലിയ ആളാന്നൊരു ഭാവം. ആ ഒരു ഈഗോയിലാണ്‌ കല്‍പനയും.

? കല്‍പനയുടെ ഈഗോയാണ്‌ പ്രശ്‌നങ്ങള്‍ കാരണമെന്നാണോ. 

കല്‍പനയ്‌ക്കു 12 വയസുള്ളപ്പോഴാണ്‌ അവളുടെ അച്‌ഛന്‍ മരിച്ചത്‌. അമ്മയാണവരെ വളര്‍ത്തിയത്‌. അമ്മയ്‌ക്കൊരു ഈഗോ കാണും. ഞാനല്ലെ ഇവളെ വളര്‍ത്തിയത്‌. പിന്നെ ഇവനെന്ത്‌ അവകാശമെന്ന്‌. ആ ഈഗോ അവര്‍ക്കെല്ലാം ഉള്ളതാണ്‌. അതു മുഴുവന്‍ ഡിവോഴ്‌സ്ഡ്‌ കുടുംബമാണ്‌. അവരുടെ സാംസ്‌കാരമാവാമത്‌. ഞങ്ങള്‍ടെ നാട്ടിലെ രീതി അതല്ല. എന്റമ്മയൊന്നും അധികം പഠിച്ചിട്ടില്ല. അച്‌ഛന്റെ വരുതിക്കേ നില്‍ക്കൂ. ഈ രണ്ടു സംസ്‌കാരങ്ങളും തമ്മില്‍ ചേരുന്നില്ലായിരിക്കാം. കല്‍പനയ്‌ക്ക് എന്റമ്മ 12 മണിക്ക്‌ ചായ കൊണ്ടുക്കൊടുത്താലേ എഴുന്നേല്‍ക്കൂ. എങ്കിലും അവര്‍തമ്മില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു. ഞാന്‍ പരമാവധി ക്ഷമിച്ചു. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ പ്രതികരിച്ചുതുടങ്ങി. അതാണവളെ ചൊടിപ്പിച്ചത്‌. ആദ്യകാലത്തു കല്‍പനയേക്കാള്‍ തിരക്കായിരുന്നു എനിക്ക്‌. പിന്നീട്‌ എനിക്കു പടം ഇല്ലാതായസമയത്ത്‌ ഞാന്‍ മാനസികമായി തളര്‍ന്നു. അപ്പോള്‍ കല്‍പന മോളുടെ കാര്യത്തില്‍ എടുത്ത തീരുമാനം എനിക്ക്‌ അംഗീകരിക്കാന്‍ പറ്റുന്നതുമായിരുന്നില്ല. അവിടെയാണ്‌ ആദ്യമായി എന്നില്‍നിന്ന്‌ പ്രതികരണം തുടങ്ങിയത്‌.

? കല്‍പനയ്‌ക്കു സ്വഭാവദൂഷ്യം ഉള്ളതായി തോന്നിയിട്ടുണ്ടോ.

എനിക്കു തോന്നിയിട്ടില്ല കല്‍പന അങ്ങനെയൊരാളാണെന്ന്‌. ആരേലും പറഞ്ഞാലും തോന്നില്ല. നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ പലരോട്‌ ഇടപെടേണ്ടിവരും. അതു മോശമായ ബന്ധങ്ങളല്ലല്ലോ. അങ്ങനെ തോന്നണ്ട കാര്യവുമില്ല. അങ്ങനെ തോന്നുന്നത്‌ ഇടുങ്ങിയ മനസ്‌ഥിതിയായതുകൊണ്ടാണ്‌. ജീവിച്ചുവരുന്ന സാഹചര്യംപോലിരിക്കും ചിന്തയും. കല്‍പനയൊക്കെ വളര്‍ന്നതു കോടമ്പക്കത്താണ്‌. സൗത്ത്‌ ഇന്ത്യയിലെ ഏറ്റവും മോശം സംസ്‌കാരം ഉള്ളയിടം. അവരുടെ സ്വഭാവത്തിലും അതുണ്ട്‌. ഞാന്‍ ചോദിക്കുന്നത്‌ എന്റെ കുഴപ്പം മാത്രമാണെങ്കില്‍ കലാരഞ്‌ജിനിയും ഉര്‍വശിയും എന്തിനു ഡിവോഴ്‌സ് ചെയ്‌തു. അവര്‍ ഇപ്പോള്‍ എങ്ങനെയാണ്‌. ആരുടെ കൂടെയാണ്‌ ജീവിക്കുന്നത്‌. അവരുടെ ആങ്ങള എങ്ങനെയാണ്‌ ജീവിക്കുന്നത്‌. അവന്‌ എത്ര ഭാര്യമാരുണ്ട്‌. നിങ്ങള്‍ അതുകൂടി അന്വേഷിക്കണം.

? ഇത്രയും നാള്‍ ഇതിനോടൊന്നും പ്രതികരിക്കാതിരുന്നതെന്താണ്‌.

എന്റെ സ്വകാര്യപ്രശ്‌നങ്ങള്‍ ആരും അറിയരുതെന്ന ആഗ്രഹം. എനിക്കു വിഷമങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാനറിയില്ല. എഴുതിത്തരാം. ഞാനാദ്യമായാണ്‌ ഇങ്ങനെ തുറന്നു സംസാരിക്കുന്നത്‌. എന്നാല്‍ കല്‍പനയ്‌ക്കു നന്നായി പറഞ്ഞു ഫലിപ്പിക്കാനാവും. അവരൊരു നടിയാണ്‌. ഭാര്യയ്‌ക്കും ഭര്‍ത്താവിനും വേണ്ട ഐക്യം ഉണ്ടാക്കാന്‍ ഒരിക്കല്‍പോലും അവള്‍ ശ്രമിച്ചിട്ടില്ല. അവളുടെ അമ്മയെ ആണ്‌ എന്തിനും ആശ്രയിക്കുക. എനിക്കൊരു ചായ കല്‍പന ഉണ്ടാക്കിത്തന്നതായി ഓര്‍മ്മയില്ല. എന്നാല്‍ അവള്‍ക്ക്‌ എല്ലാക്കാര്യത്തിലും ഞാന്‍ പിന്തുണ നല്‍കിയിട്ടുണ്ട്‌. അവളുടെ ഒരു പുസ്‌തകം എന്റെ സുഹൃത്തിനെക്കൊണ്ട്‌ എഴുതിച്ചുകൊടുത്തു. തിരിച്ചു പിന്തുണ കിട്ടിയില്ലെങ്കിലും കുറ്റപ്പെടുത്താതിരുന്നുകൂടെ. ചിലപ്പോള്‍ എനിക്കു മരിക്കാന്‍ തോന്നിയിട്ടുണ്ട്‌. പിന്നെ ഓര്‍ക്കും ഞാനെന്തിനാ മരിക്കുന്നത്‌.

എനിക്കു ഭയങ്കരമായി ഫീല്‍ചെയ്‌ത ഒരു കാര്യമുണ്ട്‌. കഴുത്തിനു ചെറിയൊരു പ്രശ്‌നമുണ്ടായി ആശുപത്രിയില്‍ ആറുദിവസം കഴിയേണ്ടിവന്നു. കട്ടിലില്‍ അനങ്ങാതെ കിടക്കണം. മുകളിലേക്കു നോക്കി ആറുദിവസം. ഒരിക്കല്‍പോലും കല്‍പന എന്നെ കാണാന്‍ വന്നിട്ടില്ല. ഇപ്പോഴും അതുപറയുമ്പോള്‍ എനിക്കു കരച്ചില്‍ വരും. എന്നെ അങ്ങനെ കാണാന്‍ വയ്യാത്തകൊണ്ടാണെന്നാണു പറഞ്ഞത്‌. അന്ന്‌ എനിക്കു കൂട്ട്‌ എന്റെ സുഹൃത്തുക്കള്‍ മാത്രമായിരുന്നു.

? മോള്‍ക്കുവേണ്ടി യോജിച്ചുപോകാന്‍ ശ്രമിച്ചില്ലേ.

മോള്‍ക്കുവേണ്ടി യോജിക്കുക എന്നുപറയുന്നത്‌ കള്ളത്തരമല്ലേ. കുട്ടി എത്രനാള്‍ കൂടെ ഉണ്ടാവും. 14 വയസുവരെയാണ്‌ ഇന്നത്തെക്കാലത്ത്‌ ഒരു കുട്ടി അച്‌ഛനും അമ്മയ്‌ക്കുമൊപ്പം ജീവിക്കുക. എന്റെ മോള്‍ക്കിപ്പം 13 വയസായി. ഒരുവര്‍ഷത്തിനുവേണ്ടി ഞാനെന്തിനു ത്യാഗം സഹിക്കണം. ഞാനെങ്ങനെയാണിനി കല്‍പനയുടെ മുഖത്തു നോക്കുന്നത്‌. എന്നെക്കുറിച്ച്‌ എത്ര മോശമായാണവര്‍ പറഞ്ഞിരിക്കുന്നത്‌. എന്റെ ജീവിതത്തില്‍ ഞാനേറ്റവും ഭയപ്പെടുന്നത്‌ എയര്‍പോര്‍ട്ടും കോര്‍ട്ടുമാണ്‌. ഇവിടെ കല്‍പനയെ ഏതുനിമിഷവും പ്രതീക്ഷിക്കാം. അത്രയും പേടി എനിക്കു മരണത്തോടുപോലുമില്ല.

? മോളുമായിട്ടുള്ള ബന്ധം എങ്ങനെയാണ്‌. കാണാന്‍ പോവാറുണ്ടോ.

മോളെ ഞാന്‍ കണ്ടിട്ട്‌ ഒന്നര വര്‍ഷമായി. എന്റെ സഹോദരി യു.എസില്‍നിന്നു വന്നപ്പോള്‍ മോള്‍ വന്നിരുന്നു. ഇടയ്‌ക്കു വിളിക്കാം എന്നുപറഞ്ഞു. എങ്കിലും വിളിക്കാറില്ല. മോള്‍ എപ്പോഴും ഓണ്‍ലൈനിലാണ്‌. നെറ്റിലിരുത്തരുതെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്‌. കല്‍പനയ്‌ക്കും അമ്മയ്‌ക്കും അറിയില്ല അതിന്റെ ഭവിഷ്യത്ത്‌. ഒരിക്കല്‍ രാത്രി ഒരുമണിക്ക്‌ അവളെ ഓണ്‍ലൈനില്‍ കണ്ടു. ഈസമയം എന്തിനാണ്‌ ഇവിടെയിരിക്കുന്നതെന്നു മോളോടു ചോദിച്ചു. അതവള്‍ക്ക്‌ ഇഷ്‌ടപ്പെട്ടില്ല. അതില്‍പ്പിന്നെ എന്നോടു ചാറ്റുചെയ്യില്ല. 'ഹായ്‌' കൊടുത്താല്‍ മിണ്ടാത്ത കുട്ടിയാണ്‌ എന്റെ കൈയിലുള്ളത്‌.

ചിലസമയം എനിക്കു ദു:ഖം തോന്നാറുണ്ട്‌. ഒരാള്‍ അയാളുടെ കുട്ടിയുമായി ഇരിക്കുന്നതു കാണുമ്പോള്‍, എന്റെ 'ഹായ്‌'ക്കു വരാത്തപ്പോള്‍... എന്നെ മോള്‍ 'ചേട്ടാ'ന്നാണു വിളിക്കുന്നത്‌. പലരും പറഞ്ഞതാണ്‌ അതു മാറ്റണമെന്ന്‌. അങ്ങനെയല്ല വിളിപ്പിക്കേണ്ടിയിരുന്നതെന്ന്‌ ഇപ്പോള്‍ തോന്നുന്നു. പിന്നെ എനിക്കറിയാം അവള്‍ക്ക്‌ തിരിച്ചറിവാകുമ്പോള്‍ ഏറ്റവും കൂടുതല്‍ വെറുക്കാന്‍പോകുന്നത്‌ അവളുടെ അമ്മയെയായിരിക്കുമെന്ന്‌.

? മോളെ കിട്ടാന്‍ കേസ്‌ കൊടുത്തിട്ടുണ്ടോ.

ഉണ്ട്‌. അതു മോശമാണെന്നെനിക്കറിയാം. അവള്‍ക്ക്‌ ഇഷ്‌ടമുള്ളവരുടെ കൂടെ അവള്‍ പോകും. എന്നോടവള്‍ മോശമായി സംസാരിക്കാറുണ്ട്‌. അവരു പഠിപ്പിക്കുന്നതാവാം. കുട്ടിയുടെ ഭാഷയല്ല. മോളു നില്‍ക്കുന്നത്‌ ഏതുനിമിഷവും പ്രശ്‌നങ്ങള്‍ ഉണ്ടാകാവുന്ന ഒരു സുനാമി ഏരിയയിലാണ്‌. അവള്‍ കണ്ടുവളരുന്നതും നല്ല ജീവിതങ്ങളല്ല. അതാണെന്റെ ഏറ്റവും വലിയ പേടിയും. അവരുടെ കുടുംബപ്രശ്‌നങ്ങള്‍ അവരൊക്കെത്തന്നെ ഉണ്ടാക്കിയിരിക്കുന്നതാണ്‌. മനോജ്‌ മോശം ആളാണെന്ന്‌ എനിക്കു തോന്നിയിട്ടില്ല. ഞാന്‍ വൈകുന്നേരങ്ങളില്‍ മദ്യപിക്കാറുണ്ട്‌. മനോജ്‌ അതുപോലും ചെയ്യാറില്ല. സ്‌ത്രീവിഷയങ്ങളുമില്ല. പിന്നെന്താണു സംഭവിച്ചതെന്ന്‌ എനിക്കറിയില്ല.

? മോളെ ഫോണ്‍വിളിക്കാറില്ലേ.

എനിക്കു പേടിയാണ്‌ വിളിക്കാന്‍. എന്റെ ഏതെങ്കിലും കോള്‍ പോയാല്‍ അവര്‍ പുതിയ കേസ്‌ കൊടുക്കും. ഞാന്‍ മോളെ ഹരാസ്‌ചെയ്യുന്നെന്നാണ്‌ കേസ്‌. മോളു കുട്ടിയല്ലേ. അവള്‍ക്കാണെങ്കിലും അവര്‍ പറയുന്നതല്ലേ അറിയൂ. അവര്‍ പറയുന്നതേ കേള്‍ക്കൂ. എന്റെ സഹോദരിയോട്‌ മോള്‍ ചാറ്റുചെയ്യും. കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ നിര്‍ത്തിപ്പോകും. മോള്‍ടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു യു.എസില്‍ പോയി പഠിക്കണമെന്നത്‌. എല്ലാം റെഡിയായിരുന്നു. ഒരുമാസംകൂടി കഴിഞ്ഞിരുന്നെങ്കില്‍ ഞാനെന്റെ കുട്ടിയെ കടത്തിയേനെ. ഇപ്പോള്‍ കേസിലായി. എനിക്കുതന്നെ കാണാന്‍ പറ്റുന്നില്ല. ഞാനവള്‍ക്കു ശത്രുവാണ്‌. വേറൊരു പെണ്ണിന്റെ കൂടെപ്പോയ അച്‌ഛന്‍ എന്ന തരത്തിലായി.

? ഡിവോഴ്‌സ് ആയിക്കഴിഞ്ഞ്‌ മറ്റൊരു വിവാഹം ഉണ്ടാകുമോ.

ഡിവോഴ്‌സായിക്കഴിഞ്ഞു വിവാഹം കഴിക്കുന്നില്ല. കല്യാണംകഴിക്കുന്നതിനോട്‌ താല്‍പര്യമില്ല. ഇനി ഒന്നൂടെ എടുത്തു എന്തിനാ തലയില്‍വയ്‌ക്കുന്നത്‌.



No comments:

Post a Comment