ഹരിഗോവിന്ദന് ഇണങ്ങുന്ന വിശേഷണങ്ങള്‍ നിരവധിയാണ്. സോപാന സംഗീതരംഗത്തെ കുലപതി ഞരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ എന്നതിനപ്പുറം അദ്ദേഹത്തിന് നന്നായി ഇണങ്ങുന്നത് സമാന്തരതയുടെ സംഗീതകാരന്‍ എന്ന വിശേഷണമായിരിക്കും. കേരളത്തിലുടനീളം സഞ്ചരിച്ച് തോളില്‍ കിടന്നിരുന്ന ഇടയ്ക്കക്കൊപ്പം സോപാനസംഗീതത്തെ തന്റെ ജീവിതം കൊണ്ടുതന്നെ അടയാളപ്പെടുത്തുകയായിരുന്നു ഞരളത്ത്. ക്ഷേത്ര സോപാനത്തില്‍ നിന്നിരുന്ന സംഗീതത്തെ തന്നോടൊപ്പം കൂട്ടി.
അച്ഛന്റെ വിരലില്‍ തൂങ്ങി വലിയ പ്രതിഭകളെയും ജനപഥങ്ങളെയും തൊട്ടറിഞ്ഞ അച്ഛന്റെ മകന്‍. അച്ഛന്റെ സഞ്ചാരപഥങ്ങളില്‍ നിന്ന് നേടിയ സമാന്തരമായ വിദ്യാഭ്യാസവും ആ കരുത്തുമാണ്, ആരോടും വിയോജിക്കാനും തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയാനുമുള്ള നട്ടെല്ല് നേടാന്‍ ഹരിഗോവിന്ദനെ പ്രാപ്തനാക്കിയത്.
ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ്, ആരെയും പൊള്ളിക്കാന്‍ കഴിയുന്ന വാക്കിനൊപ്പം, തന്റെ പ്രതികരണത്തിന് കവിതയെയും സംഗീതത്തെയും ഹരിഗോവിന്ദന്‍ ആവോളം ഉപയോഗിച്ചിട്ടുണ്ട്. കവിയല്ലെങ്കിലും, സംഗീതത്തെ നെഞ്ചേറ്റുന്ന സംഗീതകാരനുമല്ല ഹരിഗോവിന്ദന്‍. എല്ലാ കാര്യത്തിലും ഒരു സമാന്തരത കൊണ്ട്, തന്നെ പുതുക്കിപ്പണിയുകയാണ് ഹരിഗോവിന്ദന്‍. തന്നെപ്പറ്റി സംസാരിച്ച ചില യാഥാര്‍ഥ്യങ്ങളില്‍ നിന്ന്. ജീവിതാനുഭവങ്ങളില്‍ നിന്ന് ഒരു ചിന്ത്.
ഞാനൊരു പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റല്ല
പട്ടാമ്പി കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ അറിയാതെ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. എന്നാല്‍ ഞരളത്ത് രാമപ്പൊതുവാളുടെ മകന്‍ എന്ന നിലയില്‍ എന്നെ എ.ബി.വി.പി.ക്കാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ത്തുകയാണ്. സ്വതന്ത്രനായിട്ടാണ് നിര്‍ത്തുന്നത്. അപ്പോഴാണ് എനിക്ക് മനസ്സിലാവുന്നത് അവിടത്തെ മാഷന്‍മാര്‍ വലിയ പൊളിറ്റീഷ്യന്‍മാരാണെന്ന്. ചെറുകാടിന്റെ മകന്‍ ചിത്രഭാനു. ജയപ്രകാശ് എന്ന രാഷ്ട്രീയം മാത്രമായി നടക്കുന്ന ചങ്ങാതി. ചിത്രടീച്ചര്‍, സാറാജോസഫ്. സാറാജോസഫ് ബദല്‍ സംവിധാനവുമായി പോകുന്നതുകൊണ്ട് അന്നേ അവിടത്തെ കമ്യുണിസ്റ്റുകാര്‍ക്ക് ടീച്ചറോട് പ്രതിപത്തിയില്ല.
പന്ത്രണ്ടു കൊല്ലമായി എസ്.എഫ്.ഐ.ക്കാര്‍ വെറുതെ നിന്ന് ജയിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റാണ് മലയാളം. ആ മത്സരത്തില്‍ ഞാന്‍ ജയിച്ചു. എനിക്കെതിരെ എസ്.എഫ്.ഐ.ക്കാര്‍ മത്സരിപ്പിച്ചത് ദിവ്യ എന്ന കുട്ടിയെയാണ്. അവര്‍ രണ്ടു തവണ യു.യു.സി.യായി ജയിച്ച കുട്ടിയാണ്. അവര്‍ തോറ്റു. ഇത് അത്ര വലിയ സംഭവമാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. എനിക്കതൊരു തമാശയായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഞാന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പെണ്‍കുട്ടിയുടെ ചേട്ടന്‍ എന്നെ ചോദ്യം ചെയ്യാന്‍ വന്ന ദിവസം കൂടിയായിരുന്നു അന്ന്. ഞാന്‍ ജയിച്ചു. അതിനെ തുടര്‍ന്ന് ദിവ്യയെ എസ്.എഫ്.ഐ.ക്കാര്‍ ഭീഷണിപ്പെടുത്തി. ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇക്കാര്യമെല്ലാം ഞാനറിയുന്നത് പിന്നീടാണ്.
1996-ല്‍ അച്ഛന്‍ മരിക്കുന്നതോടെ ഞാന്‍ പാടാന്‍ പോവുകയാണ്. ആദ്യമായി വിളിക്കുന്നത് തപസ്യയാണ്. അന്ന് തപസ്യയുടെ രാഷ്ട്രീയമൊന്നും എനിക്കറിയില്ല. എന്നാല്‍ എന്നെ ആന്റി കമ്യൂണിസ്റ്റായി മുദ്രകുത്തുകയായിരുന്നു. പിന്നെ ഞാന്‍ എല്ലാവരും വിളിക്കുന്നവേദിയില്‍ പാടാന്‍ തുടങ്ങി. പിന്നെ സമൂഹത്തെ, നോക്കിക്കാണാന്‍ തുടങ്ങിയപ്പോള്‍ കമ്യൂണിസ്റ്റുകാരാണ് ശരിയെന്ന് എനിക്കും തോന്നിത്തുടങ്ങി. നായര്‍ സ്ത്രീയുടെ മകനായി ജനിച്ചതുകൊണ്ട് അമ്പലത്തില്‍ പാടാന്‍ കഴിയില്ലെന്ന കാര്യം വന്നപ്പോള്‍ അമ്പലത്തിന്റെ രീതികളെ വിമര്‍ശിച്ചു ഞാന്‍ രംഗത്തെത്തി. സ്വാഭാവികമായി കമ്യൂണിസ്റ്റുകാര്‍ എനിക്ക് പിന്തുണ നല്‍കി. പിന്നീട് അവരുടെ വേദികളിലും ഞാന്‍ സജീവമായി.
ഇടയ്ക്ക ലേലം
അച്ഛന്‍ മരിച്ച് 12 വര്‍ഷമായിട്ടും കാര്യങ്ങളൊന്നും നടക്കാതിരുന്നപ്പോള്‍ ഇടയ്ക്ക ലേലം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു. എം.എ. ബേബി സര്‍ക്കാറിനെ കുറ്റം പറയുന്നുവെന്ന് ആരോപിച്ച് എത്തി. പ്രദേശത്തെ മുഴുവന്‍ കമ്യൂണിസ്റ്റുകളും നമുക്ക് എതിരാവുന്നു. ഇക്കാര്യം വിവാദമായപ്പോള്‍ കല്യാണിയമ്മ ട്രസ്റ്റിനുവേണ്ടി സ്ഥലം നല്‍കുന്നു. ഈ സ്ഥലം കമ്യൂണിസ്റ്റുകള്‍ക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഒരു ഡി.വൈ. എഫ്.ഐ.ക്കാരന്‍ എന്നെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുന്നു. ഈ പ്രശ്‌നം പരിഹരിക്കണമെന്ന് എം.എ. ബേബി സ്ഥലം എം.എല്‍.എ.യോട് നിര്‍ദേശിക്കുന്നു. എന്നാല്‍പ്രശ്‌നം കുടുതല്‍ വഷളാവുകയായിരുന്നു.
ഇതിനിടയില്‍ പിണറായി വിജയന് ഞാന്‍ കത്തെഴുതുന്നു. നിങ്ങളുടെ വലിയ പാര്‍ട്ടി എന്നെ പോലെ ചെറിയ ആളോട് മത്സരിക്കരുത്. അതിന്റെ കുറവ് എനിക്കല്ല. നിങ്ങളുടെ പാര്‍ട്ടിക്കാണ് എന്ന രീതിയില്‍. ജില്ലാ സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിക്കാര്‍ എന്നെ ചര്‍ച്ചയ്ക്ക് വിളിച്ചു. അക്കാര്യത്തിലൊക്കെ അവരുടെ അസഹിഷ്ണുതയാണ് പുറത്തുവന്നത്. എല്ലാവരും എന്നോട് നിര്‍ദേശിച്ചത് നിന്റെ നാവ് അടക്കണമെന്നാണ്. എന്നാല്‍ ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കിയത്. നാവ് അടക്കിവെച്ച് പാര്‍ട്ടിയുടെ അടുത്തുനിന്ന് കാര്യങ്ങള്‍ നേടുന്ന നിരവധി പേരുണ്ടാവും. ഞാന്‍ അത്തരമൊരാളല്ല എന്നായിരുന്നു എന്റെ മറുപടി.
എന്നാല്‍ വ്യക്തിയെന്നനിലയില്‍ സ്വന്തം നിലയ്ക്ക് പതിനായിരം രൂപ താഴെ കാണുന്ന അക്കൗണ്ട് നമ്പറില്‍ നല്‍കണമെന്നഭ്യര്‍ഥിച്ചായിരുന്നു കത്ത്. ബേബി ആകെ പ്രതിരോധത്തിലായി. ആരും മന്ത്രിയോടൊന്നും സംഭാവന ചോദിക്കില്ലല്ലോ? ബേബി ഉടനെ അക്കാദമി അനുവാദം വാങ്ങി പതിനായിരം രൂപ അനുവദിച്ചു. സാസ്‌കാരിക വകുപ്പിന്റെ അനാവര്‍ത്തന ഫണ്ടില്‍ നിന്നും താങ്കളുടെ കലാസംരംഭത്തിന് പതിനായിരം രൂപ അനുവദിച്ചിരിക്കുന്നു എന്നായിരുന്നു കത്ത്.
എനിക്ക് വേണമെങ്കില്‍ അക്കാര്യം വിശദമാക്കി കത്തയക്കാമായിരുന്നു. ഞാന്‍ സര്‍ക്കാറില്‍ നിന്ന് സഹായം ചോദിച്ചിട്ടില്ല. താങ്കളുടെ വ്യക്തിപരമായ സംഭാവനയാണ് പ്രതീക്ഷിച്ചത് എന്ന നിലയില്‍ ഇക്കാര്യം കാണിച്ച് ഓംബുഡ്‌സ്മാനെ സമീപിച്ചിരുന്നെങ്കില്‍ ബേബിക്ക് പണികിട്ടുമായിരുന്നു. എന്നാല്‍ എന്റെ കൂട്ടുകാരോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് പൈസ വാങ്ങാതിരിക്കേണ്ട. അത് അഹങ്കാരമായി വ്യാഖ്യാനിക്കപ്പെടും എന്നാണ്. ഞാന്‍ പണം കൈപ്പറ്റുകയും ചെയ്തു.
പിന്നീട് തിരഞ്ഞെടുപ്പ് വന്നു. യു.ഡി.എഫിന്റെ പുതിയ പഞ്ചായത്ത് ഭരണസമിതിവന്നു. കലാശ്രമത്തിലേക്ക് എതിര്‍പ്പുകളുണ്ടായിട്ടും റോഡ് അനുവദിച്ചു. ഒന്നാം വാര്‍ഷികം നടന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടതുപക്ഷം പുര്‍ണമായും എല്ലായിടത്തു നിന്നും നിഷ്‌കാസിതമായി. പിന്നീട് അവര്‍ സഹകരണവും തുടങ്ങി. ഒന്നുകില്‍ തല്ലിയൊതുക്കുക അല്ലെങ്കില്‍ സ്‌നേഹിച്ച ഒതുക്കുക എന്നീ രണ്ട് തന്ത്രമാണ് പാര്‍ട്ടി എന്നോട് കാണിച്ചിട്ടുള്ളത്. എന്നെ അടിക്കാതെ വിട്ടത് എന്റെ പ്രശസ്തി കൂടുമെന്നതില്‍ മാത്രമാണ്. എന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി ഇവര്‍ ഫാസിസ്റ്റുകാരാണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല.
ദ്രോഹം
അധികാരത്തിന്റെ മത്തും ഭ്രമവും ബാധിച്ചവരാണ് ഇന്ന് പാര്‍ട്ടിക്കാര്‍. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ ഇവരുടെ വേദിയില്‍ ഇവരുടെ പോഷക സംഘടനകളുടെ വേദിയില്‍ എന്റെ കലയുമായി പോകാന്‍ ഞാനിപ്പോള്‍ ആലോചിക്കുന്നില്ല. സ്ഥാപനവത്കരിക്കപ്പെട്ട എല്ലാ കാര്യങ്ങളും നൂറ് ശതമാനം ദുഷിക്കും എന്ന് എനിക്ക് ചെറിയ പ്രായത്തില്‍ തന്നെ മനസ്സിലായിട്ടുണ്ട്. ഞാനൊരു സ്ഥാപനമുണ്ടാക്കിയാലും അതില്‍ നിന്ന് വ്യത്യസ്തമല്ല എന്നെനിക്കറിയാം.
സുകുമാര്‍ അഴീക്കോട്
ഞാന്‍ ഇടയ്ക്ക ലേലം ചെയ്യുന്നുവെന്ന് പ്രഖ്യാപനമുണ്ടായപ്പോള്‍ സുകുമാര്‍ അഴീക്കോട് പ്രതികരിച്ചത് ഞാന്‍ അച്ഛനെ ലേലം ചെയ്യുന്നുവെന്നാണ്. എന്നാല്‍ ഞാന്‍ അക്കാര്യത്തിന് പ്രതികരിക്കാന്‍ തുനിഞ്ഞില്ല. മാഷ് തൃശ്ശൂരില്‍ ആസ്പത്രിയിലായപ്പോള്‍ ഇടയ്ക്കയുമായി മാഷുടെ അരികത്ത് ചെന്നു. മാഷോട് പറഞ്ഞു. മാഷെ ഞാന്‍ അച്ഛനെ വിറ്റിട്ടില്ല എന്ന് പറയാനാണ് വന്നത്. അച്ഛന്റെ പേരില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ അച്ഛന്റെ ഇടയ്ക്കയാണ് പ്രതിഷ്ഠയുടെ സ്ഥാനത്തുള്ളത്. അത് മാഷെ അറിയിക്കാന്‍ വന്നതാണെന്നും വ്യക്തമാക്കി. ജയദേവ ഗീതാഗോവിന്ദത്തിലെ പ്രിയെ ചാരുശീലെ ഇടയ്ക്കയുടെ താളത്തില്‍ പാടുകയും ചെയ്തു. മാഷ്‌ക്ക് അത് നന്നായി ഇഷ്ടമായി. വിലാസിനി ടീച്ചര്‍ വന്നതും യാദൃച്ഛികമായി അന്നേ ദിവസമായിരുന്നു.
ഇന്നത്തെ സാഹചര്യം
ചാക്ക് രാധാകൃഷ്ണന് കോണ്‍ഗ്രസ്സിന്റെ മന്ത്രി എ.പി. അനില്‍കുമാര്‍ എന്ന മന്ത്രി പുരസ്‌കാരം നല്‍കുന്നു. സി.പി.എമ്മിന്റെ എം.ബി. രാജേഷ് കൈയടിക്കുന്നു. ഇക്കാര്യം കാണുമ്പോള്‍ നമ്മളെ മാത്രം ഇനി വിശ്വസിച്ചാല്‍ മതി എന്നാണ് എന്റെ പക്ഷം. ഒരു സ്ഥലത്തുനിന്ന് പീഡനം ഉണ്ടായാല്‍ മറ്റ് സ്ഥലത്തുനിന്ന് രക്ഷയുണ്ടാവുമെന്ന് ഇന്ന് വിശ്വസിക്കാനാവില്ല. ചുള്ളിക്കാട് പറഞ്ഞതില്‍ കുറച്ചൊക്കെ കാര്യമുണ്ട്. എന്നെ തല്ലിക്കൊന്നാല്‍ ആരുമുണ്ടാകില്ല എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയത്. അത് ഏറെക്കുറെ ശരി തന്നെയാണ്. അതാണ് ഇന്നത്തെ കാലം.
ടി.പി. ചന്ദശേഖരന്‍
ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ കോഴിക്കോട്ട് നടന്ന യോഗത്തില്‍ ഞാനൊരു കവിത അവതരിപ്പിക്കുകയുണ്ടായി. അത് എന്റെ അപ്പോഴത്തെ പ്രതികരണമായിരുന്നു. രാമനാട്ടുകരയില്‍ നിന്ന് കോഴിക്കോട് എത്തുന്നസമയത്ത് രൂപപ്പെടുത്തിയ ഈ കവിത, ഇടയ്ക്കയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ സദസ്സ് പ്രകമ്പനം കൊള്ളുന്നത് ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്.
''കൊന്നുതീര്‍ക്കാന്‍ ശരീരം തരാമെടോ
ഒന്നു തീര്‍ത്താലോരായിരം പിന്നെയും
കൊന്നു തള്ളുവാനാവില്ലൊരിക്കലും
കല്ലുപോലുറപ്പാര്‍ന്നൊരാത്മാവിനെ
കാക്കുറ്റില്ലൊരു കാലവും നിന്നെയും
ആയുധം തന്നയച്ച ശിഖണ്ഡികള്‍
കണ്ടുമിണ്ടാതെ നില്‍ക്കും പുഴുക്കളല്ലൊറ്റ
യന്ത്യത്തില്‍ മാനികള്‍ ഞങ്ങളും
കൊന്നു തീര്‍ക്കാന്‍ ശരീരം തരാമെടോ
ഒന്നു തീര്‍ത്താലോരായിരം പിന്നെയും
ചന്ദ്രശേഖരാ നിന്റെ തന്റേടത്തെ
താങ്ങുവാന്‍ ബലം പോരാ മനങ്ങളില്‍
കൂടുകൂട്ടിയ നീച ധാര്‍ഷ്ട്യങ്ങളെ
പാട്ടുകൊണ്ടു പതിവായകറ്റുവാന്‍
ഏറ്റുപാടുന്നു, .......മാ നിഷാദ.''
എന്നതായിരുന്ന കവിത. ഇത് സി.ഡി.യില്‍ പുറത്തിറങ്ങാന്‍ പോവുകയാണ്. ഇത്തരം പ്രതികരണങ്ങളാണ് എന്നെ ജീവിപ്പിക്കുന്നതും ചലിപ്പിക്കുന്നതും...
No comments:
Post a Comment