Wednesday, June 27, 2012

അപകടത്തിലാകുന്ന പഞ്ചാബിലെ സമാധാനം


അകാലികള്‍ അധികാരത്തില്‍നിന്ന് പുറത്താകുമ്പോള്‍ സിഖുകാരുടെ മതവികാരം ഉണര്‍ത്തുന്ന കാര്യങ്ങളില്‍ മുഴുകുക പതിവാണ്. എന്നാല്‍, അധികാരത്തിലിരിക്കുമ്പോഴും അവര്‍ ഇതേ തന്ത്രം പയറ്റിയാല്‍ അതിനര്‍ഥം തൊഴിലില്ലായ്മ, മയക്കുമരുന്ന് കടത്ത്, കര്‍ഷകരുടെ ദാരിദ്യ്രം തുടങ്ങിയ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ്.

മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അടുത്തിടെ ഒരു ദയാഹരജി സമര്‍പ്പിച്ചു-മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ഘാതകന്‍ ബല്‍വന്ത് സിങ് രജോണക്കുവേണ്ടി. മാത്രമല്ല, അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഒളിച്ചിരുന്ന ഭീകരരെ പുറത്തുചാടിക്കുന്നതിന് എത്തിയ സൈന്യത്തെ ചെറുത്തുനിന്ന തീവ്രവാദികളെ ആദരിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങില്‍ ബാദലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ്ങും പങ്കെടുത്തു. ക്രമസമാധാനത്തിന്റെ ചുമതലയുള്ളവരാണ് രണ്ട് ബാദല്‍മാരും. ഒരര്‍ഥത്തില്‍ സംസ്ഥാനത്തിന്റെ സംരക്ഷകരുമാണ് അവര്‍. എന്നിട്ടും, ഭീകരരോട് പക്ഷം ചേരുകയാണെങ്കില്‍ തങ്ങളുടെ ചുമതല നിറവേറ്റാന്‍ ആവില്ലെന്ന യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കുന്നുമില്ല.

സമ്മര്‍ദം കാരണമാണ് ഇതിനെല്ലാം അവര്‍ക്ക് വഴങ്ങേണ്ടി വരുന്നതെന്നാണ് എനിക്ക് ലഭിച്ച വിവരം. തീവ്രവാദികളുടെ നിര്‍ദേശാനുസരണം നേതാക്കള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ കാര്യം കഷ്ടം തന്നെ. തീവ്രവാദികള്‍ക്ക് മേല്‍കൈയുണ്ടായിരുന്ന എഴുപതുകളുടെ പകുതിമുതല്‍ എണ്‍പതുകളുടെ പകുതി വരെയും സംസ്ഥാനം ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോയത്. ഹിന്ദുക്കള്‍ സംസ്ഥാനത്ത് സുരക്ഷിതരല്ലെന്ന ഭീതിയും അവര്‍ വിതച്ചു. അന്നുമുതല്‍ ഇരു സമുദായങ്ങള്‍ക്കുമിടയില്‍ വിടവുണ്ടാവുകയും ചെയ്തു. സുവര്‍ണ ക്ഷേത്രത്തിന്റെ ചുറ്റുമതിലുകള്‍ക്കകത്തുനിന്ന് സംസ്ഥാനത്തെ വെല്ലുവിളിച്ച ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലക്ക് ഇപ്പോള്‍ ഒരു സ്മാരകവും പണിതിരിക്കുന്നു.
സ്മാരകം പണിതത് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) യാണെന്ന സുഖ്ബീറിന്റെ വാദം വിശ്വസനീയവുമല്ല. എസ്.ജി.പി.സിയെ നിയന്ത്രിക്കുന്നത് തന്നെ അകാലിദളാണ്. സത്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രശ്നത്തിന്റെ അടിവേരിലേക്ക് പോവുകയാണ് വേണ്ടത്. ഗുരുദ്വാര നിയമം പരിഷ്കരിക്കുകയും വേണം. പരിമിതമായ വോട്ടര്‍ പട്ടികയിലുള്ളവര്‍ മാത്രമല്ല, മുഴുവന്‍ സിഖ് സമൂഹവും ചേര്‍ന്ന് ഗുരുദ്വാരകള്‍ നടത്തട്ടെ. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍തിരിക്കുന്നില്ല എന്നതാണ് അകാലി ദളിന്റെ പ്രശ്നം. ഭിന്ദ്രന്‍വാലയും ഇതേ തെറ്റുവരുത്തി. പഞ്ചാബിന് അതിന് വില നല്‍കേണ്ടി വന്നു. ഇപ്പോള്‍, ഇതേ അപകടകരമായ പാതയിലൂടെ സഞ്ചരിക്കുന്ന അകാലികളുടെ മനസ്സില്‍ എന്താണെന്ന് എനിക്കറിയില്ല.

സിഖുകാരുടെ പുണ്യകേന്ദ്രമായ സുവര്‍ണ ക്ഷേത്രം മലിനമാക്കിയ തീവ്രവാദികളെ മഹത്വവത്കരിക്കാനുള്ള അകാലിദളിന്റെ ശ്രമങ്ങള്‍ സിഖുകാരായ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്ങിനെയും എത്ര കുഴപ്പത്തിലാക്കിയിരിക്കും? രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനും സിഖുകാര്‍ക്ക് ദുഷ്പേരുണ്ടാക്കാനും ശ്രമിച്ചവര്‍ക്ക് ചിരപ്രതിഷ്ഠ നല്‍കുന്നതിന് എങ്ങനെ ഒരു സ്മാരകം നിര്‍മിക്കാനാകും?

ഓപറേഷന്‍ ബ്ലൂ സ്റ്റാറിന് നേതൃത്വം നല്‍കിയ ലഫ്. ജനറല്‍ കെ.എസ് ബ്രാര്‍ ഓപറേഷനെക്കുറിച്ച് വേദനയോടെ പറഞ്ഞിട്ടുണ്ട്. ഭീകരവാദം തിരിച്ചുകൊണ്ടുവരാനുള്ള നീക്കം അകാലികള്‍ അനുവദിച്ചുകൊടുക്കുകയാണെന്ന് അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ അനുവദിച്ചുകൊണ്ട് ഭീകരരുടെ സഹതാപം പിടിച്ചുപറ്റാനാണോ അകാലികളുടെ ശ്രമമെന്നും അദ്ദേഹം ചോദിച്ചു. വിഘടന വാദത്തില്‍ വിശ്വസിക്കുന്ന ശക്തികളെ അടിച്ചമര്‍ത്തണമെന്ന് ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ് ഇതിന് ഉത്തരം പറയേണ്ടത്. 
ഒരു കൊലപാതകിയെ ആദരിച്ചതിനെയും സ്മാരക ശിലാസ്ഥാപനത്തെയും ഒരു സിഖ് സംഘടനയും അപലപിക്കാതിരുന്നത് എന്തുകൊണ്ടെന്ന് എനിക്കറിയില്ല.
ബി.ജെ.പിയുടെ മൗനം എന്നെ ആശ്ചര്യപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിലെ സഖ്യ കക്ഷിയാണ് ബി.ജെ.പി. ഒന്നുകില്‍ ബി.ജെ.പി തീവ്രവാദികള്‍ക്ക് മൗനപിന്തുണ നല്‍കുകയോ അല്ലെങ്കില്‍ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മന്ത്രിസ്ഥാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയോ ആണ്. ഏതായായും അവര്‍ പാര്‍ട്ടിയുടെയോ രാജ്യത്തിന്റെയോ താല്‍പര്യം സംരക്ഷിക്കുകയല്ല. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നതുപോലെ അവര്‍ ശരിക്കും അസംതൃപ്തരാണെങ്കില്‍ സര്‍ക്കാരില്‍നിന്ന് വിട്ടുപോരുകയാണ് വേണ്ടത്. പക്ഷേ, അകാലികളെപ്പോലെ അവര്‍ക്കും തെരഞ്ഞെടുപ്പ് താല്‍പര്യങ്ങളുണ്ട്. നഗരസഭാ തെരഞ്ഞെടുപ്പിലെ വിജയം അകാലികള്‍ക്കൊപ്പം ഉറച്ചുനില്‍ക്കാനുള്ള തീരുമാനത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടാകും.

അകാലികള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, സുവര്‍ണ ക്ഷേത്രത്തില്‍ അവര്‍ ചെയ്തതിനെതിരെ രോഷമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ അഖണ്ഡത അപകടത്തിലാക്കിയവര്‍ക്കൊപ്പം കൂടിയ ബാദലുകള്‍ക്കെതിരെയാണ് ഏറ്റവുമധികം രോഷം. അകാലി ദളും മുഖ്യമന്ത്രിയും രാജ്യത്തിന് വിശദീകരണം നല്‍കണം. തീവ്രവാദികളുടെ ലക്ഷ്യത്തെക്കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോ പഞ്ചാബിന് മുന്നറിയിപ്പ് നല്‍കിയിരുന്നോയെന്ന് അറിയുന്നത് സംഗതമായിരിക്കും.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ രണ്ടാം ഇന്നിങ്സ് അകാലികള്‍ മറക്കരുത്. ഉപമുഖ്യമന്ത്രി ഓരോ തെരഞ്ഞെടുപ്പ് യോഗത്തിലും വാഗ്ദാനം ചെയ്ത വികസനമാണ് കോണ്‍ഗ്രസിന് പകരം അകാലി ദളിനെ ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍, ഇതേ വ്യക്തി സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ഭാവി സി.ഇ.ഒ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ സംശയാലുക്കളാണ്. തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിനെങ്ങനെയാണ് സാമൂഹിക ഐക്യവും വികസനവും ഉറപ്പ് നല്‍കാനാവുക.

അകാലികള്‍ തീകൊണ്ടാണ് കളിക്കുന്നത്. ബഹുസ്വര സമൂഹത്തിലുള്ള വിശ്വാസം ഒരു പ്രതിബദ്ധതയാണ്. തീവ്രവാദികള്‍ക്കുവേണ്ടി ഇതില്‍ വെള്ളം ചേര്‍ക്കാനാവില്ല. അടുത്തകാലത്ത് അകാലികള്‍ പുരോഗമന ആശയങ്ങളും ആധുനിക ചിന്തകളും ഉള്‍ക്കൊള്ളുവെന്ന് തോന്നിപ്പിച്ചിരുന്നു. ഗുരുദ്വാര രാഷ്ട്രീയത്തില്‍ കുരുങ്ങിക്കിടക്കുകയാണെങ്കില്‍ നഷ്ടം അകാലി ദളിനായിരിക്കും. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരെ വിലയിരുത്തി അതിനനുസരിച്ച് വോട്ട് ചെയ്യും.

No comments:

Post a Comment