Saturday, June 23, 2012

നായരുടെ സമദൂരം ബി ജെ പിക്കൊപ്പം


നായരുടെ കോപം യു ഡി എഫിനോട് കടുത്ത ശത്രുതയുള്ളതുകൊണ്ടൊന്നുമല്ല, മറിച്ച് നന്നാകുന്നെങ്കില്‍ നന്നാകട്ടെ എന്നു കരുതി പറയുന്നുവെന്ന് മാത്രം. കേള്‍ക്കേണ്ടവര്‍ക്ക് കേള്‍ക്കാം, തള്ളേണ്ടവര്‍ക്ക് തള്ളാം. എല്‍ ഡി എഫ് സര്‍ക്കാരിനോട് ഇങ്ങനെയെന്തെങ്കിലും പറയാന്‍ പെരുന്നയില്‍ നിന്നാരും ഇതുവരെ പോയിട്ടില്ല. പറയേണ്ടത് പറയുക യു ഡി എഫിനോടും കോണ്‍ഗ്രസിനോടുമാണ്. പേരിനെങ്കിലും മാനിക്കുന്നത് അവര്‍ മാത്രമാണല്ലോ!
കാലാകാലങ്ങളായി യു ഡി എഫില്‍ നായന്മാര്‍ക്കുണ്ടായിരുന്ന പ്രാമാണിത്വം നഷ്ടപ്പെട്ടതിലുള്ള കുണ്ഠിതം മാത്രമാണ് സുകുമാരന്‍നായരുടെ ഭള്ളുപറച്ചിലിന് പിന്നിലെന്ന് കരുതിയാലും തെറ്റില്ല. മുസ്ലീം ലീഗിന് അഞ്ചാംമന്ത്രി വന്ന അന്ന് തെറ്റിയതാണ് സുകുമാരന്‍ നായരുടെ സമനില. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരം കൊടുത്തിട്ടും വി എസ് ശിവകുമാറിന് ആരോഗ്യം കൊടുത്തിട്ടും നായരുടെ മനോവിഷമം തീര്‍ന്നില്ല. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് സമയത്തും, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും പറഞ്ഞ അതേ വാക്കുകളില്‍ ഇപ്പോഴും അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്. അതായത്. നായന്മാര്‍ക്കൊന്നും കിട്ടുന്നില്ല, നായരുടെ വാക്കുകള്‍ക്കാരും വില കല്‍പ്പിക്കുന്നില്ല.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയം രാഷ്ട്രീയ വിജയമല്ലെന്നാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ പുതിയ വാദം. രാഷ്ട്രീയവിജയം എന്നൊക്കെ യു ഡി എഫ് പറഞ്ഞാലും നെയ്യാറ്റിന്‍കരയില്‍ സാമുദായിക ചേരിതിരിവിലൂടെയാണ് വിജയം നേടിയതെന്നും അദ്ദേഹം സമുദായത്തിന്റെ 2012-2013 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണം കഴിഞ്ഞ് നടത്തിയ പത്രസമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഈ പത്രസമ്മേളത്തില്‍ ഒരു വെടികൂടി സുകുമാരന്‍ നായര്‍ പൊട്ടിച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് എന്‍ എസ് എസ് സമദൂര നിലപാട് സ്വീകരിക്കുന്നതെന്ന കാര്യം. എന്‍ എസ് എസ് സമദൂരനിലപാട് സ്വീകരിച്ചതിന്റെ ഗുണം കിട്ടിയത് ബി ജെ പിക്കാണോ കോണ്‍ഗ്രസിനാണോ എന്ന കാര്യം അദ്ദേഹം അറിയാതെയെങ്കിലും വെളിപ്പെടുത്തുകയും ചെയ്തു. അത് ഇപ്രകാരമായിരുന്നു; ''അഞ്ചാം മന്ത്രി വിഷയം നെയ്യാറ്റിന്‍കരയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതാണ് ബി ജെ പിക്ക് അവിടെ വോട്ട് കൂടുതല്‍ കിട്ടാന്‍ കാരണം. യു ഡി എഫിന് കിട്ടേണ്ട വോട്ടാണ് ബി ജെ പി നേടിയത്. മന്ത്രിസഭയിലെ അസന്തുലിതാവസ്ഥ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അഞ്ചാം മന്ത്രി കോണ്‍ഗ്രസിന്റെ നാശത്തിനാണ്''.
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുകുറഞ്ഞതില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ വക പുതിയൊരു കണ്ടുപിടുത്തവും ഉണ്ടായി. അത് ഇങ്ങനെയാണ്; ''ടി പി ചന്ദ്രശേഖരന്‍ വധമാണ് എല്‍ ഡി എഫിന്റെ വോട്ട് കുറയാന്‍ കാരണം''.
സമസ്ത കേരള നായന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നതിന് ഉത്തമ ഉദാഹരണവും അദ്ദേഹം എടുത്തുപറഞ്ഞു. ''ബാലകൃഷ്ണപിള്ള-ഗണേഷ്‌കുമാര്‍ പ്രശ്‌നത്തില്‍ അങ്ങേയറ്റം വഞ്ചനാപരമായ നിലപാടാണ് കോണ്‍ഗ്രസ് കാണിച്ചത്. അച്ഛന്‍-മകന്‍ എന്ന നിലയിലാണ് എന്‍ എസ് എസ് പ്രശ്‌നത്തിലിടപെട്ടത് (പരിഹാരമുണ്ടായില്ല). ഇനി യു ഡി എഫാണ് പ്രശ്‌നം ചര്‍ച്ച ചെയ്യേണ്ടത്''.
പത്രസമ്മേളനത്തിന് മുമ്പ് നടന്ന എന്‍ എസ് എസ്സിന്റെ ബജറ്റ് അവതരണത്തില്‍പ്പോലും കോണ്‍ഗ്രസിനോടുള്ള ദേഷ്യം അദ്ദേഹത്തിന്റെ ഉള്ളില്‍ നുരഞ്ഞുപൊന്തി പുറത്തുവന്നു. ''സംസ്ഥാനത്ത് ഇപ്പോഴും സാമുദായിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നു. ഭൂരിപക്ഷ സമുദായക്കാരെ വിഡ്ഢികളാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സാമുദായിക അസന്തുലിതാവസ്ഥ പരിഹരിക്കാതെയാണ് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയത്. മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന എന്‍ എസ് എസ്സിന്റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. അരനൂറ്റാണ്ടായി എന്‍ എസ് എസ് ഈ ആവശ്യം ഉന്നയിക്കുന്നു. ഭരണഘടന അനുവദിക്കുന്നില്ലെന്ന മുടന്തന്‍ ന്യായമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉന്നയിക്കുന്നത്''.
പെരുന്നയിലെ സ്ഥാനി നായന്മാര്‍ക്കുള്ള വിരോധം തീരാന്‍ ഒരൊറ്റ മന്ത്രമേ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയോട് ശുപാര്‍ശ ചെയ്യാനുള്ളൂ, ഇതിപ്രകാരമാണ്;
''എന്‍ എസ് എസ് എന്നുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം
നായരെന്ന് കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍''

No comments:

Post a Comment