Friday, June 22, 2012

ദേശീയ പതാക സംരക്ഷിച്ചവര്‍ വീരനായകരായി


മഹരാഷ്ട്ര സെക്രട്ടേറിയറ്റ് തീപിടിത്തത്തിനിടെ ദേശീയ പതാക സംരക്ഷിച്ച ജീവനക്കാര്‍ വീരനായകരായി. സെക്രട്ടേറിയറ്റില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്‍റെ ചുമതലയുള്ള ആറു പേര്‍ക്കാണ് അഭിനന്ദന പ്രവാഹം. തീ ആളിപ്പടരുന്നതിനിടെ ജീവന്‍ പണയം വച്ചാണ് ഇവര്‍ സെക്രട്ടേറിയറ്റിന്‍റെ മുകളില്‍ നാട്ടിയ ത്രിവര്‍ണ പതാക താഴ്ത്തിയത്. തിരിച്ചിറങ്ങാനുള്ള സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും ആവശ്യം അവഗണിച്ചായിരുന്നു സാഹസം. 

സുരേഷ് ബരിയ എന്നയാളുടെ നേതൃത്വത്തില്‍ ആറംഗ സംഘം സെക്രട്ടേറിയറ്റിന്‍റെ ടെറസിലെ ക്യാബിനില്‍ ഭക്ഷണം കഴിച്ചു വിശ്രമിക്കുമ്പോഴായിരുന്നു തീപിടിത്തം. ഉച്ചയ്ക്കു 2.50 ന് പുകപടലങ്ങള്‍ ഉയര്‍ന്നതോടെ കാര്യമായ അപകടം നടന്നതായി ഇവര്‍ മനസിലാക്കി. എന്നാല്‍ രക്ഷപെടുന്നതിനേക്കാള്‍ ചുമതലാബോധം ദേശീയ പതാക സംരക്ഷിക്കുന്നതിലേക്ക് ഇവരെ നയിക്കുകയായിരുന്നു.

സമയം മുന്നോട്ടു നീങ്ങിയതോടെ തങ്ങളുടെ അന്ത്യമടുത്തതായി തോന്നിയെന്നു ബരിയ. ആരും രക്ഷപെടില്ലെന്നാണു കരുതിയത്. അതിവേഗം തീ പടരുന്നതായി താഴെയുള്ളവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നിട്ടും ക്ഷമയോടെ കാത്തിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞു മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അറിയിപ്പു ലഭിച്ചതിനു ശേഷമാണ് അഗ്നിശമന സേനാംഗങ്ങള്‍ ഉറപ്പിച്ച ഹൈഡ്രോളിക് ലാഡറുകളിലൂടെ താഴെയെത്തിയത്. ഇവര്‍ക്കൊപ്പം മുകള്‍ നിലകളില്‍ കൂടിയ 65 പേരെക്കൂടി രക്ഷിച്ചു.

അതിനിടെ വിവരമറിഞ്ഞു സംഭവ സ്ഥലത്തെത്തിയ ബരിയയുടെ മാതാവ് ലീല മറ്റുള്ളവരുടെ നിര്‍ദേശങ്ങള്‍ പോലുമവഗണിച്ചു കെട്ടിടത്തിനടുത്തേക്കു നീങ്ങിയത് താഴെ നിന്നവരെ ആശങ്കയിലാക്കിയിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ ലാഡറുകളുമായി ഏതു ഭാഗത്താണു നിലയുറപ്പിച്ചതെന്നു മകനോടു വിളിച്ചറിയിക്കുകയായിരുന്നുവെന്നു ലീല പറഞ്ഞു. 

ഇന്നലെ 4.30 ന് ഇവര്‍ താഴെയെത്തി. വീര നായകരെ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും അഭിനന്ദനം കൊണ്ടു പൊതിഞ്ഞു. മഹരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും ഇവരെ അനുമോദിച്ചു.

എല്ലാ ദിവസവും പുലര്‍ച്ചെ ആറുമണിക്കാണു ബരിയയും സംഘവും പതാക ഉയര്‍ത്തുന്നത്. അപകടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്കാണു പതാക ഉയര്‍ത്തിയത്.

No comments:

Post a Comment