Monday, June 11, 2012

രോഗിയുമായി റീജണല്‍ കാന്‍സര്‍ സെന്ററില്‍ എത്തിയ ഒരാളുടെ അനുഭവം


ഞങ്ങള്‍ക്കുണ്ടായ ഒരു കയ്‌പേറിയ അനുഭവം അറിയിക്കാനാണ് ഞാന്‍ ഇതെഴുതുന്നത്. ഒരു വര്‍ഷമായി ഞാന്‍ എന്റെ അമ്മയെയും കൊണ്ട് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ പോകുന്നു പലപ്പോഴും അവിടെ നിന്ന് ഞങ്ങള്‍ക്ക് ഒരുപാടു ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും പ്രതികരിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ആലോചിച്ചു ഞങ്ങള്‍ ഇതുവരെയും പ്രതികരിച്ചില്ല. ദക്ഷിണ ഇന്ത്യയിലെ സാധാരണയില്‍ സാധാരണക്കാര്‍ വരുന്ന ഒരു ആസ്പത്രിയിലെ സ്ഥിതിയാണ് ഇത് എന്ന് ആലോചിക്കേണ്ടതാണ്. 


കാന്‍സര്‍ എന്ന് പറയുന്ന മാരകരോഗത്തിന് അടിമകള്‍ ആകുന്നവരുടെ മാനസികാവസ്ഥ ഒരുപക്ഷെ കൂടുതല്‍ മനസിലാകുന്നത് ഇവിടുത്തെ ജീവനക്കാര്‍ക്കായിരിക്കാം നഴ്‌സുമാര്‍ മാലാഖമാര്‍ ആണ് എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാന്‍. ഇപ്പോഴും അങ്ങനെ തന്നെ വിശ്വസിക്കുന്നു. പക്ഷെ ഇത്തവണ എനിക്ക് എവിടെ ഉണ്ടായ അനുഭവം ഇത് തെറ്റാണെന്ന് എന്നെ ബോധ്യപ്പെടുത്തിത്തന്നു. ഞാന്‍ എന്റെ അമ്മയെയും കൊണ്ട് ആസ്പത്രിയില്‍ എത്തിയപ്പോള്‍ സമയം രാവിലെ എട്ടുമണി. ഞങ്ങളുടെ ടോക്കണ്‍ നമ്പര്‍ 20 താഴെ ആയിരുന്നു. എന്നാല്‍ ഒ.പി. വിഭാഗം ഡോക്ടര്‍ വന്നപ്പോള്‍ സമയം 12.30 ആയി. 


നൂറുകണക്കിന് രോഗികള്‍ ഇരിക്കാനും നില്‍ക്കാനും സ്ഥലം ഇല്ലാതെ കാത്തിരിക്കുകയായിരുന്നു അപ്പോള്‍. ഇതൊന്നും അവിടത്തെ ജീവനക്കാര്‍ക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ഡോക്ടറെ കണ്ടിറങ്ങിയപ്പോള്‍ സമയം 1.30. നേരത്തെ ബുക്ക് ചെയ്തിരുന്ന പ്രകാരം കീമോ വാര്‍ഡ് എത്തിയപ്പോള്‍ അവിടെ ബെഡ് ഇല്ല എന്നായിരുന്നു മറുപടി. പിന്നെ മുറി കിട്ടി കീമോ തെറാപ്പി തുടങ്ങിയപ്പോള്‍ സമയം 4.45. ഞാനും പ്രായമായ എന്റെ അമ്മയും മാത്രം. കീമോ കഴിഞ്ഞപ്പോള്‍ സമയം വൈകുന്നേരം 6.30. ഇതിന് ശേഷം രക്തം കൊടുക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍ രണ്ടാം നിലയിലുള്ള കീമോ വാര്‍ഡില്‍ പോകാന്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം ശരിക്കും കയ്‌പ്പേറിയതായിരുന്നു. 


ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ രാത്രി 7.00 മണി. അവിടെ നിരവധി കട്ടിലുകള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. ഡ്യൂട്ടിയില്‍ മൂന്ന് ഫീമെയില്‍ നഴ്‌സുമാരും ഒരു മെയില്‍ നഴ്‌സും ഉണ്ടായിരുന്നിട്ടും അവര്‍ രക്തം കൊടുക്കേണ്ട ക്രമീകരണങ്ങള്‍ ഒന്നും ചെയ്തില്ല. രക്തം കൊടുത്തു തുടങ്ങിയപ്പോള്‍ സമയം 8.15 ആയി. ഞങ്ങള്‍ രണ്ടു സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 


അപ്പോള്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ മാന്യമല്ലാത്ത പെരുമാറ്റം രോഗിയായ എന്റെ അമ്മയെ മാനസികമായും ഒരുപാടു തളര്‍ത്തി. ഇത്രയും അസുഖമുള്ള രോഗിയോട് എങ്ങനെ പെരുമാറണം എന്ന് പോലും അറിഞ്ഞുകൂടാത്ത ജോലിക്കാര്‍ ആണോ ആ ആസ്പത്രിയില്‍ ജോലി ചെയ്യുന്നത് എന്ന് ഞാന്‍ ഓര്‍ത്തു. എല്ലാം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ അര്‍ധരാത്രി പന്ത്രണ്ട് മണി. ഇതുപോലെ ഒരനുഭവം കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ച ഒരു രോഗിയ്ക്കും ഉണ്ടാകാന്‍ പാടില്ല. 


ഇതു ഞങ്ങളുടെ മാത്രം അവസ്ഥയല്ല, കേരളത്തിലും തമിഴ്‌നാട്ടിലും ഉള്ള അനേകം രോഗികളുടെ അവസ്ഥയാണ്. പ്രായമായ രോഗികള്‍ ഒന്ന് പ്രതികരിക്കാന്‍ പോലും ശേഷി ഇല്ലാതെ അവിടെ ഇരിക്കുന്ന ദയനീയമായ കാഴ്ച കാണുന്ന ഏതൊരാളും പ്രാര്‍ത്ഥിക്കുക ഞങ്ങള്‍ക്ക് ഇങ്ങനെ ഒരവസ്ഥ ഉണ്ടാകരുതേ എന്ന് മാത്രമായിരിക്കും. ഇതിന് ഉചിതമായ ഒരു തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 


ഷീന എസ്.നായര്‍
തിരുവനന്തപുരം. 

No comments:

Post a Comment