Sunday, June 24, 2012

ചിറകൊടിഞ്ഞ വ്യോമ മേഖല


പ്രതിസന്ധികളെ സ്നേഹിക്കുന്നവനാണു താനെന്നു കോര്‍പ്പറേറ്റ് ലോകത്തെ ഗ്ലാമര്‍ താരം വിജയ് മല്യ മുന്‍പു മൊഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഗുഡ് ടൈംസിന്‍റെ ഈ കിങ് ഇപ്പോള്‍ നിരാശയിലാണത്രെ! 

ചെലവു കുറഞ്ഞ സര്‍വീസിലൂടെ ജനസേവനം നടത്തിയ മല്യയുടെ വിമാനക്കമ്പനി കിങ്ഫിഷര്‍ പാപ്പരായതു ഫോര്‍മുല വണ്‍ വേഗത്തിലാണ്. എന്നാല്‍ ഇതൊന്നും തന്‍റെ കുഴപ്പമല്ല, വ്യവസ്ഥിതിയുടെ പ്രശ്നങ്ങളാണെന്നാണ് ഈ മദ്യരാജാവിന്‍റെ അഭിപ്രായം. ഒരു പരിധിവരെ അതു ശരിയുമാണ്. ഇന്ത്യയുടെ ആകാശ സീമകള്‍ക്കകത്തു പ്രതിസന്ധികളുടെ കാര്‍മുകില്‍ ഒഴിയുന്നില്ല. ഒന്നിനു പിറകേ ഒന്നായി അതു വീണ്ടും വീണ്ടും ഉരുണ്ടു കൂടുന്നു. അതാവും മല്യയുടെ ഈ കണ്ണീര്‍മഴയ്ക്കു കാരണം.

ജീവനക്കാരുടെ സമരങ്ങള്‍, ടിക്കറ്റ് നിരക്കു വര്‍ധന, യാത്രക്കാരുടെ കുറവ് എന്നിവയൊക്കെ ഇന്ത്യന്‍ വ്യോമ മേഖലയില്‍ തുടര്‍ക്കഥയാകുന്നു. പരിഹാരം മാത്രം അകലെ. സെന്‍റര്‍ ഫൊര്‍ ഏഷ്യാ പസഫിക് ഏവിയേഷന്‍റെ കണക്കു പ്രകാരം പ്രധാന വിമാനക്കമ്പനികളായ ജെറ്റ് ഗ്രൂപ്പ്, എയര്‍ ഇന്ത്യ, കിങ്ഫിഷര്‍, സ്പൈസ് ജെറ്റ് എന്നിവയുടെ ബാധ്യത 1.2 ലക്ഷം കോടിയാണ്. സെപ്റ്റംബര്‍ 30വരെയുള്ള കണക്ക് അനുസരിച്ചു സാമ്പത്തിക നഷ്ടം 38,000 കോടിയും. 70,000 കോടിയാണ് ഈ കമ്പനികള്‍ ബാങ്കുകള്‍ക്കു നല്‍കാനുള്ളത്. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ സാമ്പത്തിക സ്ഥിതി ഈ കണക്കുകളില്‍ വ്യക്തം. വെള്ളാനയായ എയര്‍ ഇന്ത്യ പറക്കുന്നതു സര്‍ക്കാരിന്‍റെ കൈത്താങ്ങ് ഇടയ്ക്കിടെ ലഭിക്കുന്നതു കൊണ്ടു മാത്രമാണ്. കിങ്ഫിഷറിന്‍റെ മുക്കാല്‍ പങ്കു വിമാനങ്ങളും നിലത്തിറങ്ങിയിട്ടു മാസങ്ങളായി. എയര്‍ ഇന്ത്യാ ജീവനക്കാരുടെ സമരം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യോമയാന മന്ത്രി അജിത് സിങ്ങിനു കഴിയുന്നുമില്ല. 

വിമാനക്കമ്പനികളില്‍ വിദേശ നിക്ഷേപം വരുമെന്ന മല്യയുടെയും സര്‍ക്കാരിന്‍റെയും മോഹം സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. വിദേശ നിക്ഷേപം പാടില്ലെന്ന നിലപാടില്‍ യുപിഎ ഘടക കക്ഷി തൃണമൂല്‍ കോണ്‍ഗ്രസ് ഉറച്ചു നിന്നതോടെ വിമാനക്കമ്പനികളിലെ വിദേശ നിക്ഷേപത്തിനുള്ള അനുമതി വൈകുമെന്നുറപ്പായി. തൃണമൂല്‍ മേധാവി മമത ബാനര്‍ജിയുമായി വ്യോമയാന മന്ത്രി അജിത് സിങ് രണ്ടു പ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നത്തിനു പരിഹാരമുണ്ടായില്ല. ആഭ്യന്തര വിമാനക്കമ്പനികളുടെ 49% ഓഹരി വിദേശ കമ്പനികള്‍ക്കു വാങ്ങാന്‍ അനുമതി നല്‍കാനാണു വാണിജ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശം. ധനമന്ത്രാലയവും വ്യോമയാന മന്ത്രാലയവും ഈ നിര്‍ദേശത്തിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്.ഡിപ്പാര്‍ട്ട്മെന്‍റ് ഒഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ ക്യാബിനറ്റ് നോട്ട് തയറാക്കിയിട്ടുമുണ്ട്. എന്നാല്‍ മമത എതിര്‍പ്പ് അറിയിച്ചതോടെ അനുമതി നല്‍കുന്നതു നീട്ടിവച്ചു.

വ്യോമമേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതിയുണ്ടെങ്കിലും വിമാനക്കമ്പനികളില്‍ ഇതില്ല. എഫ്ഡിഐ അനുമതി ലഭിച്ചാല്‍ സാമ്പത്തിക പ്രതിസന്ധിയിലായ കിങ്ഫിഷര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കു ഗുണകരമാകും. അതാണു മല്യയും സ്വപ്നം കാണുന്നത്. എന്നാല്‍ 49 ശതമാനം വിദേശ നിക്ഷേപം എന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്നാക്കം പോയതായാണ് ഇപ്പോഴത്തെ സൂചന. കാരണം ഈ നീക്കത്തിനു നിയമ തടസമുണ്ടെന്ന് അജിത് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെബിയുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്നതിനാല്‍ ഇതു പ്രയാസകരമാണത്രെ. 

എന്നാല്‍ ഇതൊന്നുമല്ലത്രെ കാരണം. എഫ്ഡിഐ അനുവദിക്കുന്നുവെന്നു കേട്ടപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉണ്ടായത്ര ആവേശം വിദേശ കമ്പനികള്‍ക്കുണ്ടായില്ല. കാരണം ഇന്ത്യയിലെ വ്യോമയാത്രാ ബിസിനസ് അത്ര ലാഭകരമല്ല എന്നതു തന്നെ. അയാട്ടയുടെ കണക്ക് അനുസരിച്ച് ഓസ്ട്രേലിയ, ക്യാനഡ, ചൈന, ബ്രിട്ടന്‍, യുഎസ് എന്നീ രാജ്യങ്ങളിലേതിനെ അപേക്ഷിച്ചു ടിക്കറ്റ് നിരക്ക് 13 മുതല്‍ 280 വരെ ശതമാനം കുറവാണ് ഇവിടെ. അമെരിക്കക്കാരന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഇന്ത്യക്കാരന്‍ 10 വര്‍ഷത്തിലൊരിക്കലാണു വിമാനത്തില്‍ കയറുന്നത്. പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കു വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാകാനും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമമേഖലയില്‍ മുതലിറക്കാന്‍ ആഗോള കമ്പനികള്‍ തയാറാകുമോ? ലുഫ്താന്‍സ, ബ്രിട്ടിഷ് എയര്‍വേയ്സ്, ഇത്തിഹാദ് എന്നിവ ആദ്യം താത്പര്യം പ്രകടിപ്പിച്ചെങ്കിലും ചര്‍ച്ച സജീവമായപ്പോള്‍ ഈ കമ്പനികള്‍ മുങ്ങി. സ്പൈസ് ജെറ്റിന്‍റെയും കിങ്ഫിഷറിന്‍റെയും ഓഹരി വാങ്ങാനാണു കമ്പനികളില്‍ പലതും താത്പര്യം കാണിച്ചത്. 

ഇന്ത്യയില്‍ മധ്യവര്‍ഗ ജനസംഖ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ച കണക്കിലെടുത്താണു പല കമ്പനികളും ഓഹരി വാങ്ങാന്‍ തയാറെടുത്തിരുന്നത്. എന്നാല്‍ പഠനങ്ങള്‍ നടത്തിയതോടെ ആഗോള വിമാനക്കമ്പനികള്‍ നിരാശയിലായി. വിമാന ഇന്ധനമായ ജെറ്റ് ഫ്യുവലിന്‍റെ ഉയര്‍ന്ന വിലയും വിമാനത്താവളങ്ങള്‍ ഈടാക്കുന്ന ഉയര്‍ന്ന നിരക്കും ഇന്ത്യയില്‍ പ്രതിസന്ധിയാണ്. ലോകത്ത് തന്നെ വിമാന ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യമാണ് ഇന്ത്യയെന്നു കമ്പനികള്‍ ആരോപിക്കുന്നു. വിദേശ നിക്ഷേപം അനുവദിക്കുന്നതു സുരക്ഷാ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന ആശങ്ക നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. വിവിധ മന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത രേഖപ്പെടുത്തുകയും ചെയ്തു. വിദേശ നിക്ഷേപം അനുവദിക്കുന്നതു ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ബോര്‍ഡ് വഴിയാകണമെന്ന പോംവഴിയാണു സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

17 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുന്ന മേഖലയാണ് ഇന്ത്യന്‍ വ്യോമയാനം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 0.5% സംഭാവന ഈ മേഖലയില്‍ നിന്നാണ്. എയര്‍ ടിക്കറ്റിന് 12.36% സേവന നികുതിയാണ് ഇന്ത്യയില്‍. എടിഎഫിന് 8.24% എക്സൈസ് തീരുവ. സംസ്ഥാനങ്ങള്‍ ചുമത്തുന്നത് 30 ശതമാനത്തിലേറെ നികുതി. മൊത്തം ചെലവിന്‍റെ 50 ശതമാനത്തിലധികം വിമാനക്കമ്പനികള്‍ ഇന്ധനത്തിനു വേണ്ടി മാറ്റിവയ്ക്കുന്നു. ആഗോള തലത്തില്‍ ഇത് 34% മാത്രം. തീരുവ കുറയ്ക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഇതില്‍ നിന്നു വ്യക്തം. ലോകത്തെ ഏറ്റവും ചെലവേറിയ വിമാനത്താവളമാണു ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. അവിടത്തെ യൂസര്‍ ഫീ 346% വര്‍ധിപ്പിക്കാനാണു കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്സ് ഇക്കണോമിക് റെഗുലേറ്ററി അഥോറിറ്റി അനുമതി നല്‍കിയത്. ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ ഏഴു മുതല്‍ 10.5% വരെ ഇടിവുണ്ടായി. മറ്റ് ഏവിയേഷന്‍ ഹബ്ബുകളായ ബീജിങ്, സിംഗപ്പുര്‍, ബാങ്കോക്ക്, ദുബായ് എന്നിവിടങ്ങളില്‍ നിരക്കുകള്‍ താരതമ്യേന കുറവാണ്.

അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ അഭാവമാണു മേഖലയിലെ മറ്റൊരു പ്രശ്നം. 2014ല്‍ നവി മുംബൈ രാജ്യാന്തര നിലവാരം കൈവരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതുവരെ നിര്‍മാണം തുടങ്ങിയിട്ടില്ല. അടിസ്ഥാന പ്രശ്നങ്ങള്‍ പോലും പരിഹരിക്കാതെ വിദേശ നിക്ഷേപം മോഹിക്കുന്നതില്‍ കാര്യമില്ലെന്നാണു വ്യോമയാന മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. ക്രിയാത്മക നടപടികള്‍ ഇച്ഛാശക്തിയോടെ സ്വീകരിക്കുകയാണു വേണ്ടത്. 

No comments:

Post a Comment