Sunday, March 25, 2012

മണാളരും നായര്‍ കന്യകമാരും

മണവാളനേയും മണവാട്ടിയേയും ഇന്നത്തെ മലയാളിക്ക് പരിചയമുണ്ട്. വധൂവരന്മാര്‍ എന്ന അര്‍ത്ഥത്തില്‍. എന്നാല്‍ ഏതാണ്ട് പത്തെഴുപത് കൊല്ലം മുന്‍പ് മലയാളത്തില്‍ നിന്നും മാഞ്ഞുപോയ/ഒളിപ്പിക്കപ്പെട്ട ഒരു വാക്കാണ് അല്ലെങ്കില്‍ ജാതിപ്പേരാണ് : മണാളര്‍. ആളൊരു ഒറ്റ പുരുഷനാണെങ്കിലും, ബഹുവചനമാണ് മണാളരെന്ന ജാതിപ്പേര്. സ്ത്രീകളെ പിഴപ്പിക്കുക എന്ന സവര്‍ണ്ണ ഹൈന്ദവ സാമൂഹ്യ കര്‍ത്തവ്യം കുലത്തൊഴിലായി കൊണ്ടുനടക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ഉയര്‍ന്ന നായര്‍ ജാതിവിഭാഗമായിരുന്നു മണാളര്‍.



ജാതി ശ്രേണിയില്‍ മുന്തിയ നായരായിരുന്നെങ്കിലും, മണാളര്‍ കേരളസമൂഹത്തില്‍ വിലമതിക്കപ്പെട്ടിരുന്നില്ല. അവരുടെ കുലത്തൊഴിലിന്റെ പാപപങ്കിലമായ നികൃഷ്ടത തന്നെ കാരണം. പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്ന അഥവ ഋതുമതിയാകുന്ന നായര്‍ സ്ത്രീകള്‍ക്ക് ആ വിവരം തങ്ങളുടെ യജമാനരായ നംബൂതിരിയെ ഗൃഹത്തില്‍ ചെന്ന് അറിയിക്കേണ്ട ചുമതലയുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെ കുലത്തൊഴിലായ വേശ്യാവൃത്തിയിലേക്ക് പെണ്മക്കളെ പ്രവേശിപ്പിക്കേണ്ട ചുമതലയും നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംബന്ധത്തിനും വേശ്യാവൃത്തിക്കും പാകപ്പെടുത്തുന്നതിനായി നായര്‍ സ്ത്രീകള്‍ താണുകേണ് അപേക്ഷിച്ച് പ്രതിഫലം നല്‍കി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന പ്രഥമ നിഷേകനാണ് മണാളന്‍. അഥവ,ഒരു നായര്‍ സ്ത്രീയുമായി ആദ്യമായി ലൈഗീക ബന്ധത്തിലേര്‍പ്പെടുന്ന (അനുഭവ സംബന്നനായ) പുരുഷനായിരുന്നു മണാളന്‍. വേശ്യാവൃത്തിയില്‍ പരിശീലനം നല്‍കുന്നതിലുപരി ഒരു സ്ത്രീയെ പിഴപ്പിക്കുന്നതിലുള്ള നിന്ദ്യമായ പാപം സ്വയം ഏറ്റെടുക്കുന്നു എന്നതാണ് മണാളന്റെ അന്നത്തെ കര്‍ത്തവ്യവും സാമൂഹ്യപ്രസക്തിയും.


ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വേശ്യാസംസ്കൃതിയില്‍ അധിഷ്ടിതമായ നിലനില്‍പ്പിന് വേണ്ടി നായര്‍ സ്ത്രീകളെ ദുര്‍നടപ്പിലേക്ക് തള്ളിവിടുന്ന ആദ്യ സംഭോഗം നടത്തുന്ന മണാളര്‍ ബ്രാഹ്മണര്‍ക്ക് ധാര്‍മ്മികതയുടെ ഒരു കവചം തീര്‍ക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു സ്ത്രീയുടെ ആദ്യത്തെ മൂന്നു വ്യഭിചാര ബന്ധം സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ സ്വജാതിയില്‍ നിന്നും അന്ന് ഭ്രഷ്ടരാക്കുമെന്നതിനാല്‍, നായര്‍ സ്ത്രീകളുടെ ആദ്യ ഭോഗം ഭ്രഷ്ടാകാത്ത ഭോഗ കുലത്തൊഴില്‍കാരനായ മണാളരുമായും, രണ്ടും മൂന്നും ബന്ധം നായര്‍ സമുദായത്തിലെ തന്നെ രണ്ടോ മൂന്നോ പേരെക്കൊണ്ട് ഒരേസമയം സംബന്ധം ചെയ്യിപ്പിച്ചും കഴിഞ്ഞതിനു ശേഷം മാത്രമേ അഫന്‍(ഇളയ)നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളെ സംബന്ധത്തിനായി(ലൈംഗീക സേവനത്തിനായി) ഉപയോഗിച്ചിരുന്നുള്ളു. അതായത് ഹിന്ദു മതത്തില്‍ ബ്രാഹ്മണര്‍ ഏര്‍പ്പെടുത്തിയിരുന്ന നായര്‍ വേശ്യാവൃത്തിയുടെ സമൂഹത്തെ പിഴപ്പിച്ച പാപം തങ്ങളുടെ പരിഷ്കൃത സമൂഹത്തിന്റെമേല്‍ പതിക്കാതിരിക്കാന്‍ ആസൂത്രിതമായിത്തന്നെ ബ്രാഹ്മണര്‍ ശ്രദ്ധിച്ചിരുന്നെന്ന് സാരം.



മണാളരുടെ ജാതിസ്ഥാനം



ഒരു നായര്‍ സ്ത്രീക്ക് മണാളരുമായുള്ള പ്രഥമ നിഷേകം കഴിഞ്ഞാല്‍ തന്റെ ജാതിയില്‍ താഴെയല്ലാത്ത ഏതു ജാതിക്കാരുമായും ബന്ധങ്ങലിലേര്‍പ്പെടാമായിരുന്നു. ട്രിപ്പ് വിളിച്ചാല്‍ പോകാതിരിക്കാനാകാത്ത ഇന്നത്തെ ഓട്ടോറിക്ഷക്കാരെപ്പോലെയായിരുന്നു അവസ്ഥ. തന്നെക്കാള്‍ താണ ജാതിക്കാരല്ലാത്ത പുരുഷന്മാര്‍ ആര് എപ്പോള്‍ ആവശ്യപ്പെട്ടാലും ലൈംഗീക സേവനം നല്‍കാന്‍ ബാധ്യസ്ഥയായിരുന്നു അന്നത്തെ നായര്‍ സ്ത്രീകള്‍. അതിനു വിധേയരാകാതിരുന്നാല്‍ വധിക്കപ്പെടുമെന്നുപോലും നായര്‍ നാടുവാഴികളുടെ വിളംബരമുണ്ടായിരുന്ന നാടാണ് കേരളം. അത്തരം വ്യവസ്ഥിതി നിലവിലിരുന്ന കാലത്ത് മണാളര്‍ നായര്‍ ജാതിയില്‍ ഏറ്റവും മുന്തിയതായിരുന്നെന്നതിനു സംശയമില്ല. നായര്‍ ജാതിയില്‍ ഏറ്റവും താഴെക്കിടയിലുള്ള വിളക്കിത്തല നായര്‍(നമ്പൂതിരിമാരുടെ ക്ഷുരകന്മാര്‍), ആന്തൂര്‍ നായര്‍(കുശവന്മാര്‍),വെളുത്തേടത്തു നായര്‍(നംബൂതിരിമാരുടെ അലക്കുകാര്‍)തുടങ്ങിയ ജാതിക്കാര്‍ക്ക് മണാളരുടെ സേവനം ലഭ്യമായിരുന്നില്ല.(അവരുടെ ഭാഗ്യം) മാത്രമല്ല, ജാതീയമായി തുല്യതയില്ലാത്തതിനാല്‍ മണാളരെ നായര്‍ എന്നു ബഹുമാനത്തോടെ വിളിക്കാനേ അവര്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളു.(“മണാളരെ” എന്ന് അവര്‍ക്ക് വിളിച്ചുകൂട.) മണാളരുടെ കുടുംബത്തിലെ സ്ത്രീജനങ്ങളെ സമൂഹം “നങ്ങമ്മ” എന്ന് ആദരവോടെ വിളിക്കണമായിരുന്നു. അതായത് മണാളര്‍ നായര്‍ ജാതിക്കാര്‍ക്കിടയില്‍ ഉത്തമരായിരുന്നു. ഇങ്ങനെ ആദരണീയരും മുന്തിയ ജാതിയുമാണെങ്കിലും, ഒരോ ഗ്രാമത്തിലും വളരെ കുറച്ചു മണാളരുടെ കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു. വെള്ളക്കാരുടെ ആഗമനത്തോടെ സമൂഹത്തിന്റെ സദാചാരമൂല്യങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് മണാളരുടെ കുടുംബങ്ങള്‍ പരമ ദരിദ്രരായിത്തീരുകയാണുണ്ടായത്. നായര്‍ സമുദായം വേശ്യാവൃത്തിയില്‍ നിന്നും പിന്മാറ്റം ആരംഭിച്ചതോടുകൂടിയാണ് മേനോനായും, നായരായും രൂപമാറ്റത്തിനു വിധേയമായി സമൂഹത്തിന്റെ ഉപരിതലത്തില്‍ നിന്നും മണാളര്‍ എന്ന ജാതിപ്പേര്‍ ഇല്ലാതായത്.



മണാളരുടെ ചരിത്ര പ്രസക്തി


മണാളര്‍ എന്ന ജാതി ഇന്ന് കാണപ്പെടുന്നില്ലെന്നു പറയാം. കേരള സമൂഹത്തിന്റെ ചരിത്രവും സാമൂഹ്യശാസ്ത്രവും വസ്തുനിഷ്ടമായി മനസ്സിലാക്കാനുള്ള ജാതിയുടേയും കുലത്തൊഴിലിന്റേയും ഒരു ഫോസിലാണ് ഇന്ന് മണാളന്‍ എന്ന ജാതിപ്പേര്‍. നമ്മുടെ സമൂഹം ഏതൊക്കെ ദുര്‍ഘട ഘട്ടങ്ങളിലൂടെ കടന്നുപോയെന്നും, ആ അനുഭവ സംബത്ത് നമുക്കു നല്‍കുന്ന പാഠമെന്തെന്നും അന്വേഷിക്കുന്നവരെ സംബന്ധിച്ച് ജാതിയുടെ ഫോസിലുകള്‍ നിര്‍ണ്ണായകമാണ്. സമൂഹത്തില്‍ നടമാടുന്ന ഉച്ചനീചത്വങ്ങളും, അധികാരത്തിന്റെ കുടില തന്ത്രങ്ങളും മാനവികമായി പരിവര്‍ത്തനപ്പെടുത്താന്‍ മണാളരെപ്പോലുള്ള മാഞ്ഞുപോയ ജാതിപ്പേരുകളുടെ ഫോസിലുകള്‍ ആധുനിക കേരളത്തിന്റെ സാമൂഹ്യ ശാസ്ത്രജ്ഞരെയും, കലാകാരന്മാരേയും, സാംസ്ക്കാരിക പ്രവര്‍ത്തകരേയും സഹായിക്കുന്നതാണ്.



ചരിത്രത്തിലെ പരാമര്‍ശങ്ങള്‍




(1)ബര്‍ബോസ നായന്മാരുടെ ഇടയില്‍ നടന്നിരുന്നതായ ഈ സമ്പ്രദായത്തെ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. “ ....ഈ താലി അവള്‍ എല്ലായ്പ്പോഴും ധരിച്ചിരിക്കേണ്ടതാണ്.അതിനു ശേഷം അവള്‍ക്ക് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആദ്യത്തെ സേകക്രിയ (Deflower)നടത്തുവാന്‍ കുട്ടിയുടെ അമ്മ ചെറുപ്പക്കാരോട് യാചിക്കുന്നു.(Mother goes begging)എന്തുകൊണ്ടെന്നാല്‍ പ്രഥമനിഷേകം കഴിക്കുന്നത് ലജ്ജാവഹവും വൃത്തികെട്ടതുന്മായ(Unclean thing and almost a disgrace to deflower)ഒരു പ്രവര്‍ത്തിയായിട്ടാണ് അവര്‍ കരുതുന്നത്.”


-Castes and tribes of southern India vol. 5


(2)മലബാര്‍ ഗസറ്റിലും ഇതുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. “ഈ അടിയന്തിരം കഴിഞ്ഞാല്‍ സ്ത്രീക്ക് തന്നേക്കാള്‍ താണജാതിയല്ലാത്തതായ ഏതു പുരുഷനോടുകൂടിയെങ്കിലും രമിക്കുന്നതിനു വിരോധമില്ല. എന്നാല്‍ ആദ്യത്തെ സേക ക്രിയ നടത്തുവാന്‍ പുരുഷന്മാര്‍ അധികവും ഒരുങ്ങാത്തതിനാല്‍ കുട്ടിയുടെ അമ്മക്ക് കുറെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇത് ഒരുവിധം നിവര്‍ത്തിച്ചാല്‍ അമ്മയുടെ പിന്നത്തെ ബുദ്ധിമുട്ട് കുട്ടിക്ക് ഒരു സംബന്ധക്കാരനെ ഉണ്ടാക്കുന്ന കാര്യത്തിലാണ്.എന്നാല്‍ പെണ്‍കുട്ടി സുന്ദരിയാണെങ്കില്‍ മൂന്നോ നാലോ നായന്മാര്‍ ഒന്നിച്ചുകൂടി പെണ്‍കുട്ടിയോട് സംബന്ധം തുടങ്ങുവാന്‍ ഏര്‍പ്പാടു ചെയ്യുന്നു.”


-മലബാര്‍ ഗസറ്റിയര്‍(മലയാളം)vol 2 page 16.




(3)“നമ്പൂതിരിമാര്‍ക്കുവേണ്ടി മരിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ് നായന്മാര്‍ ; നായര്‍സ്ത്രീകള്‍ അവരെ രസിപ്പിക്കാന്‍ വേണ്ടിയും”


-ജന്മി സംബ്രദായം കേരളത്തില്‍ പേജ് :7


(4)“നായര്‍ സ്ത്രീകള്‍ പാതിവ്രത്യം കൂടാതെ വാഴണമെന്ന് നമ്പൂതിരിമാര്‍ വിധിച്ചു. നായന്മാര്‍ അതു തടഞ്ഞില്ല. സ്വന്തം ഭാര്യമാരെപ്പറ്റിയാണല്ലോ നമ്പൂതിരിമാര്‍ പറയുന്നതെന്നവര്‍ സമാധാനിച്ചിരിക്കണം.”


-ജന്മി സംബ്രദായം കേരളത്തില്‍ പേജ് :82

No comments:

Post a Comment