Sunday, March 25, 2012

കേരളക്ഷത്രിയരുടെ വംശനാശം

കേരളത്തില്‍ ക്ഷത്രിയരുടെ കൂടെയിരുന്ന് കള്ളു കുടിക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍ നടക്കാനിടയില്ല. കാരണം വിരലിലെണ്ണാവുന്ന ക്ഷത്രിയരെ കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളു. ജീവിച്ചിരിക്കുന്നവര്‍ തന്നെ കിഴവന്മാരുമായി. ഒറിജിനല്‍ ക്ഷത്രിയര്‍ കേരളത്തിലില്ലാത്തതുകൊണ്ട് , പണ്ട് ആഢ്യന്‍ നമ്പൂതിരിമാര്‍ കഷ്ടപ്പെട്ട് രാജകൊട്ടാരങ്ങളില്‍ താമസിച്ച് ഉണ്ടാക്കിയിരുന്ന ക്ഷത്രിയന്മാരുടെ പ്രൊഡക്ഷന്‍ ഇപ്പോള്‍ നിന്നുപോയിരിക്കയാണല്ലോ. അതായത് നിലവിലുള്ള വര്‍മ്മകള്‍ എത്ര അദ്ധ്വാനിച്ചാലും ഉണ്ടാകുന്നത് വര്‍മ്മയാകില്ല , ശൂദ്രനാകും(നായര്‍,മേനോന്‍) ! പിന്നെ വര്‍മ്മ എന്നൊക്കെ ആര്‍ക്കും പേരിന്റെ പുറകെ വാലായി തൂക്കിയിടാന്‍ ജനാധിപത്യ ഭരണം അനുവദിക്കുന്നുണ്ടെന്നതിനാല്‍ ഡ്യൂപ്ലികേറ്റ് വര്‍മ്മകള്‍ക്ക് പഞ്ഞമില്ലെന്നുമാത്രം :)



ഞരളത്ത് രാമപൊതുവാളിന്റെ മകന്‍, ഞരളത്ത് ഹരിഗോവിന്ദന് അങ്ങാടിപ്പുറം തിരുമാന്താം കുന്ന് ഭഗവതി കാവില്‍ സോപാനം പാടാന്‍ പാടില്ലാത്തതും ഈ ശൂദ്ര പ്രശ്നം കൊണ്ടുതന്നെ. പൊതുവാളിന്റെ മകന്‍ ഒരിക്കലും പൊതുവാളാകില്ല, നായരേ ആകു. നായര്‍ ശൂദ്രനായതിനാല്‍ ക്ഷേത്ര സോപാനത്തില്‍ കയറി നില്‍ക്കാനോ പാടാനോ ഈ ജനാധിപത്യ കേരളത്തിലും അര്‍ഹനയിട്ടില്ലെന്ന് ചുരുക്കം. പൊതുവാളുടെ അമ്പലവാസിയായ ഭാര്യയെ ഒരു നമ്പൂതിരി ഗര്‍ഭിണിയാക്കിയാല്‍ മാത്രമേ പൊതുവാളു ജനിക്കു. അയാള്‍ക്കു മാത്രമേ സോപാനത്തില്‍ കേറാന്‍ അവകാശമുള്ളു. ഇതു സവര്‍ണ്ണ ജാതിയുടെ പ്രശ്നം മാത്രമല്ല, ജനാധിപത്യ സംവിധാനത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജനാധിപത്യ വിരുദ്ധമായ ജാതി വിവേചനത്തിന്റെ പ്രശ്നം കൂടിയാണ്.

ബ്രാഹ്മണ്യത്തിന്റെ അടിമത്വത്തിന്റേയും ലൈംഗീക ചൂഷണത്തിന്റേയും നുകത്തിനു കീഴില്‍ വിധേയത്വത്തോടെയും ഭക്തിയോടെയും ജീവിച്ചുപോന്ന ദാസ്യ ജനങ്ങള്‍ക്കു ലഭിച്ച അംഗീകാരങ്ങളാണ് സവര്‍ണ്ണ ജാതിപ്പേരുകള്‍ . ഈ സവര്‍ണ്ണ ജാതിപ്പേരുകള്‍ക്കുതന്നെ ഒരു തലമുറയുടെ ആഭിജാത്യമേ ബ്രാമണര്‍ നല്‍കിയിരുന്നുള്ളു. പൊതുവാളുടെ മകന്‍ ഒരിക്കലും പൊതുവാളാകില്ല. മാരാരുടെയു, വാര്യരുടേയും, വര്‍മ്മയുടേയും മക്കള്‍ സവര്‍ണ്ണ വ്യവസ്ഥിതിയില്‍ ഏറ്റവും നീചജാതികളായ‌- ശൂദ്രരായ - നായരോ മേനോനോ നംബ്യാരോ ആകുമെന്നല്ലാതെ സ്വന്തം അച്ഛന്റെ ജാതിയാകില്ല. ആകണമെങ്കില്‍ കിടപ്പറയില്‍ നമ്പൂതിരി എഴുന്നള്ളുകതന്നെ വേണം. അങ്ങനെ എഴുന്നള്ളുന്ന സംബന്ധം എന്ന സവര്‍ണ്ണ വ്യഭിചാരസേവനം നിന്നുപോയിട്ട് അരനൂറ്റാണ്ടെങ്കിലും ആയതിനാല്‍ ഇപ്പോള്‍ ചെറുപ്പക്കാരില്‍ കാണപ്പെടുന്ന മാരാര്‍,പൊതുവാള്‍, ഇളയത്, വര്‍മ്മ തുടങ്ങിയ സവര്‍ണ്ണ ജാതിവ്യവസ്ഥപ്രകാരം ഉള്ളതാണെന്ന് പറയാനാകില്ല. അതായത് പൊതുവാളുടെയും വര്‍മ്മയുടെയും മകന്‍ പൊതുവാളും വര്‍മ്മയുമാകുന്നത് വ്യാജന്മാരായാണ് ! നമ്പൂതിരി സംസര്‍ഗ്ഗം അഥവ വ്യഭിചാരം ഇല്ലാതെ ഇത്തരം ജാതികള്‍ കേരളത്തിന്റെ ചരിത്ര-സാമൂഹ്യ ശാസ്ത്രപ്രകാരം ഉണ്ടാകുകയില്ല.



കാക്കയുടെ കുഞ്ഞ് കാക്കക്കുഞ്ഞും, പൂച്ചയുടെ കുഞ്ഞ് പൂച്ചക്കുഞ്ഞും ആകുമെന്ന് സംശയമില്ല. എന്നാല്‍, സവര്‍ണ്ണ ജാതിപ്പേരുകള്‍ ബ്രാഹ്മണന് ഭക്തിപൂര്‍വ്വം ലൈഗീകമായ സേവനം നല്‍കുന്നതില്‍ നിന്നും ലഭിക്കുന്ന പൊങ്ങച്ച പാരിതോഷികങ്ങളാകയാല്‍ അവ സ്വന്തം മക്കളിലേക്ക് വ്യാജമായല്ലാതെ പകര്‍ന്നു നല്‍കാനാകില്ല. അല്ലെങ്കില്‍ ഭാര്യയെ നമ്പൂതിരിയുടെ പക്കലേക്ക് സംബന്ധത്തിനു വിടണം. ജാതിയെക്കുറിച്ച് അമിതമായ അഭിമാന വച്ചുപുലര്‍ത്തുന്നവരും, ജാതിയില്ലാത്ത അവര്‍ണ്ണ സമൂഹത്തെ അവരുടെ തൊഴിലിന്റെ വിവിധ പേരുകള്‍ അന്തസ്സില്ലാത്തതും അധമവുമാണെന്ന ധ്വനിയോടെ .... തൊഴില്‍ പേരുകള്‍ വിളിച്ച് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരും തൊഴിലിന്റെയും അദ്ധ്വാനത്തിന്റേയും മാന്യതയെ നശിപ്പിക്കുന്നവരുമായ സവര്‍ണ്ണാഭിമാനികള്‍ ദയവായി തങ്ങളുടെ ചരിത്രം പഠിച്ചിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സവര്‍ണ്ണാഭിമാനികള്‍ക്ക് മനുഷ്യരാകാന്‍ സാമൂഹ്യ ചരിത്രം പഠിക്കുകയേ നിവൃത്തിയുള്ളു.

No comments:

Post a Comment