Sunday, March 25, 2012

ഇംഗ്ലീഷ് പഠിക്കാൻ

ഗ്രാമപ്രദേശത്തെ ഒരു സർക്കാർ പള്ളിക്കൂടത്തിൽ മലയാളം മീഡിയമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരാളാണ് ഞാൻ. അക്കാലത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ എന്റെ നാട്ടിലില്ല, ചില മലയാളം മീഡിയം സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ഓപ്ഷണലായി ഉണ്ടായിരുന്നെങ്കിലും! എന്റെ കൂട്ടുകാരും നാട്ടുകാരും മാതാപിതാക്കളും ഇംഗ്ലീഷ് സംസാരിക്കാത്തവരും, ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ നേരിട്ട് കണ്ടിട്ടില്ലാത്തവരും ആയിരുന്നു. അതുകൊണ്ടുതന്നെ, ഇംഗ്ലീഷ് ഭാഷ അവരെ പോലെ എനിക്കും ഒരു കീറാമുട്ടിയായി വന്നുഭവിച്ചു. എത്ര കോപ്പിയടിച്ചിട്ടും ഒരു ഇംഗ്ലീഷ് പരീക്ഷയ്ക്ക് പോലും ഞാൻ ജയിച്ചിട്ടില്ല (SSLC പരീക്ഷയ്ക്ക് എനിക്കെങ്ങനെ ജയിക്കാനുള്ള മാർക്ക് കിട്ടി എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യം.) ഒരൊറ്റ ഇംഗ്ലീഷ് അധ്യാപകൻ പോലും എന്നെ അഭിനന്ദിച്ചിട്ടില്ല. ഇംഗ്ലീഷ് അധ്യാപകരല്ലാതെ മറ്റൊരു അധ്യാപകനും എന്നെ അപഹസിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. മറ്റുവിഷയങ്ങൾക്കെല്ലാം ക്ലാസിൽ ഒന്നാം സ്ഥാനം വാങ്ങിയിട്ടും, പ്രോഗ്രസ് കാർഡിൽ ഇംഗ്ലീഷ് വരച്ച തുടർച്ചയായ ചുവപ്പ് വരകൾ മൂലം ഞാനൊരിക്കലും ക്ലാസ് ലീഡർ ആയിട്ടില്ല. മറ്റൊരു വിഷയത്തിനായും നേർച്ചകൾ നേർന്നിട്ടില്ല! എന്റെ കുട്ടിക്കാലവും ഇംഗ്ലീഷും തമ്മിലുള്ള ബന്ധം അനന്തതയിലേക്കങ്ങനെ നീണ്ടുകിടക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ, എന്റെ ഇന്നത്തെ സുഹൃത്തുക്കൾ നെറ്റി ചുളിക്കുമെങ്കിലും, സ്കൂൾ ജീവിതകാലത്തെ എന്റെ പേടിസ്വപ്നമായിരുന്നു ഇംഗ്ലീഷ് ഭാഷ എന്നതാണ് വാസ്തവം.


ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും, ഇംഗ്ലീഷ് പഠിക്കാൻ ഞാൻ അഹോരാത്രം പരിശ്രമിച്ചിരുന്നു. അതിനായി ചെന്നുകയറാത്ത പാഠ്യപദ്ധതികളില്ല, സ്പെഷ്യൽ ക്ലാസുകളില്ല...! എന്നിട്ടും ഫലം തഥൈവ. സ്കൂൾ കാലത്തിന് ശേഷം, എന്നെ എല്ലാവരും കൂടെ ചേർന്ന് ഇംഗ്ലീഷ് മീഡിയത്തിൽ ചേർത്തു, തമിഴ്നാട്ടിലെ ഒരു പ്ലസ് ടൂ സ്കൂളിൽ. (മകന് മികച്ച വിദ്യാഭ്യാസം കിട്ടണം എന്ന ആഗ്രഹിച്ച എന്റെ മാതാപിതാക്കൾ നല്ലവരാണ്, പക്ഷേ അവർക്ക് എന്റെ അവസ്ഥ അറിയില്ലല്ലോ!). എല്ലാ വിഷയങ്ങളും ഇംഗ്ലീഷിൽ! സഹപാഠികളെല്ലാം ഇംഗ്ലീഷിലെ പുലികൾ! കുറച്ച് മലയാളി കുട്ടികൾ ഉണ്ടായിരുന്നത് മാത്രമായിരുന്നു ഒരേയൊരു ആശ്വാസം. ഏതായാലും, ആദ്യ വർഷം നന്നായി വെള്ളം കുടിച്ചു. എന്നാൽ, പ്ലസ് ടൂ കഴിഞ്ഞതോടെ അത്യാവശ്യം “വെൾക്കം ടു ഊട്ടി, നൈസ് ടു മീറ്റ് യൂ” എന്നൊക്കെ പറയാമെന്നായി.


ഇതൊക്കെ തന്നെയാണ് മിക്കവാറും എല്ലാ മലയാളികളുടെയും അവസ്ഥ എന്ന് സൂചിപ്പിക്കാനാണ് ഇത്രയും ഞാൻ പറഞ്ഞത് (പറഞ്ഞതെല്ലാം സത്യമാണ്‌ട്ടാ!). ഇംഗ്ലീഷ് ഭാഷ പഠിക്കുക എന്നാൽ വ്യാകരണം പഠിക്കുക എന്ന ധാരണയാണ് എല്ല്ലാവർക്കും ഉള്ളത്, മിക്കവാറും എല്ലാ പഠനസഹായികളും ഈ രീതിയിലാണ് തയാറാക്കപ്പെട്ടിരിക്കുന്നതും! എന്നാൽ, ഈ ധാരണ തെറ്റാണ്. അമേരിക്കയിലെ പിച്ചക്കാർ പോലും ഇംഗ്ലീഷാണ് സംസാരിക്കുന്നതെന്ന് കേട്ടിട്ടില്ലേ..? എന്നുവച്ചാൽ, ഒരു ഭാഷ പഠിക്കുന്നതിന് ബിരുദാനന്തര ബിരുദമോ, ഡോക്ടറേറ്റോ ആവശ്യമില്ല. ഒരു ഭാഷ നിരന്തരം കേൾക്കുകയും, ആശയവിനിമയത്തിന് വേറെ യാതൊരു പോംവഴിയും ഇല്ലെന്ന് വരുകയും ചെയ്താൽ, പിച്ചക്കാരനല്ല സാക്ഷാൽ ശ്രീമതി ടീച്ചർ വരെ ഇംഗ്ലീഷ് പഠിച്ചുപോകും. (സൌദിയിൽ ജോലിക്കെത്തിയവർ അറബി പഠിച്ചത് വ്യാകരണം പഠിച്ചിട്ടാണോ എന്ന് ചോദിച്ച് നോക്കിക്കേ?) ശിശുക്കൾ സംസാരിക്കാൻ പഠിക്കുന്നത് പോലെയാണിത്. വ്യാകരണം പഠിക്കരുതെന്നല്ല. മറിച്ച്, കേട്ടും പറഞ്ഞും വേണം ഏതൊരു ഭാഷയും പഠിക്കാൻ, അത് ഭാഷയുടെ പ്രായോഗിക വശം. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ സ്കൂളുകൾ ഇംഗ്ലീഷ് വ്യാകരണം നന്നായി പഠിപ്പിക്കുന്നു, പക്ഷേ പഠിപ്പിച്ച വ്യാകരണം ‘എപ്പോള്‍, എങ്ങനെ, എവിടെ ഉപയോഗിക്കണം’ എന്ന പ്രായോഗിക പരിശീലനം (Practical training) ആരും നൽകുന്നില്ല. ഏതായാലും അതവിടെ നിൽക്കട്ടെ!


മറ്റ് പാശ്ചാത്യഭാഷകളെ അപേക്ഷിച്ച്, പഠിക്കാന്‍ ഏറെ എളുപ്പമുള്ള ഭാഷയാണ് ഇംഗ്ലീഷ് എന്നതാണ് സത്യം. ശാസ്ത്രീയമായ ഒരു പഠനക്രമമുണ്ടെങ്കില്‍ നിഷ്പ്രയാസം ഇംഗ്ലീഷ് പഠിക്കാം. ഇതിന് ആദ്യം ചെയ്യേണ്ടത് ആവുന്നത്ര ഇംഗ്ലീഷ് വാക്കുകൾ അർത്ഥം മനസിലാക്കി മനപ്പാഠമാക്കുക എന്നതാണ്. ദിവസവും 20 പുതിയ ഇംഗ്ലീഷ് വാക്കുകൾ മനപ്പാഠമാക്കുക, ഒപ്പം വ്യാകരണവും. വ്യാകരണം കാണാപാഠം ആയിക്കഴിയുമ്പോൾ, ദിവസവും മനപ്പാഠമാക്കിയ വാക്കുകൾ എങ്ങനെയൊക്കെ തെറ്റുകൂടാതെ വാക്യങ്ങളായി അടുക്കണം എന്നത് വശമാവും. ഇംഗ്ലീഷ് പഠനത്തിലെ സുപ്രധാനവും ശ്രമകരവുമായ ഘട്ടം ഇതാണ്. വ്യാകരണം പഠിക്കാതെ എങ്ങനെ എളുപ്പം ഇംഗ്ലീഷ് പഠിക്കാം എന്ന് ആലോചിക്കുന്നവരാണ് പലരും. ഇത്തരക്കാർ മടിയന്മാരാണെന്ന് മാത്രമല്ല, ഒരു കാലത്തും ഇവർ ഇംഗ്ലീഷ് പഠിക്കാനും പോകുന്നില്ല. വ്യാകരണവും, അത്യാവശ്യം വാക്കുകളും മനപ്പാഠമാക്കുന്നതോടെ തിയററ്റിക്കൽ ആയ ഇംഗ്ലീഷ് പഠനം അവസാനിച്ചു.


രണ്ടാം ഘട്ടം പ്രാക്ടിക്കൽ ആണ്. അതായത്, തിയററ്റിക്കൽ ആയി പഠിച്ച ഭാഷ അനുദിന ജീവിതത്തിൽ എങ്ങനെ ഉപയോഗിക്കാം എന്ന പഠനം. അതിന് ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണ്. 1. ഇംഗ്ലീഷ് കേൾക്കുക. 2. ഇംഗ്ലീഷിൽ സംസാരിക്കുക.


1. ഇംഗ്ലീഷ് കേൾക്കുക:


എന്തിനാണ് ഇംഗ്ലീഷ് കേൾക്കുന്നത്? ഭാഷയുടെ മാധ്യമം ശബ്ദമാണ്. അതുകൊണ്ടുതന്നെ, ശബ്ദത്തെ ഡി-കോഡ് ചെയ്യുന്ന ചെവിയുടെ കേൾവി ശക്തിക്കും ഭാഷയ്ക്കും തമ്മിൽ പൊക്കിൾക്കൊടിയുടെ ബന്ധമാണുള്ളത്. (സംസാരശേഷി ഉള്ള, എന്നാൽ കേൾവി ശക്തിയില്ലാത്ത വ്യക്തികൾക്ക് സംസാര ഭാഷ അസാധ്യമാവുന്നതിനുള്ള കാരണവും ഈ പൊക്കിൾക്കൊടി ബന്ധം ഇല്ലാത്തതുകൊണ്ടാണ്.) അതായത്, ഭാഷയുടെ 90 ശതമാനവും നാം പഠിക്കുന്നത് കേൾവിയിലൂടെയാണ്. അതിനാൽ, ഇംഗ്ലീഷ് പഠനത്തിലെ സുപ്രധാന ഒരു ക്രമമാണ് ഇംഗ്ലീഷ് കേൾക്കുക എന്നത്. ഈ കേൾവിയിലൂടെ നാം ഭാഷ മറ്റുള്ളവർ ഉപയോഗിക്കുന്ന വിധം (സ്ലാങ്ങ്) പഠിക്കുന്നു, വാക്കുകളുടെ ഉച്ചാരണം പഠിക്കുന്നു, സന്ദർഭോചിതമായി ഉപയോഗിക്കേണ്ട വാക്കുകളെ കുറിച്ച് പഠിക്കുന്നു, പുതിയ വാക്കുകൾ പഠിക്കുന്നു, സന്ദർഭത്തിനനുസരിച്ച് വാക്കുകൾക്കുണ്ടാവുന്ന അർത്ഥ വ്യത്യാസം പഠിക്കുന്നു...


ഇനി, ഏതൊക്കെ വഴികളിലൂടെ ഇംഗ്ലീഷ് കേൾക്കാം (കേട്ട് പഠിക്കാം)? ഇതിന് നൂറ് കണക്കിന് വഴികളുണ്ട്. അതിൽ സുപ്രധാനികളാണ് ടെലിവിഷനും റേഡിയോയും. ബിബിസി വാർത്ത കേൾക്കുക, ഇംഗ്ലീഷ് സിനിമകൾ, സീരിയലുകൾ കാണുക... എന്നിങ്ങനെ പോകുന്നു ഇവയുടെ ഉപയോഗം. തുടക്കത്തിൽ ഒന്നും മനസിലായില്ലെങ്കിലും സംഭ്രമിക്കാൻ പാടില്ല. ആഴ്ചകൾക്കുള്ളിൽ ഇംഗ്ലീഷ് മനസിലാക്കുന്നതിലെ വ്യത്യാസം നിങ്ങൾക്ക് തന്നെ ബോധ്യമാവും. ഇന്ത്യയിൽ സം‌പ്രേക്ഷണം ചെയ്യുന്ന ഇംഗ്ലീഷ് ചാനലുകളിലെല്ലാം sub-titles ഉള്ളതിനാൽ തുടക്കത്തിലുള്ള വിഷമം ഒഴിവാക്കാം. ഇംഗ്ലീഷ് സിനിമകളുടെ DVD-കളാണ് മറ്റൊരു ഉപാധിയാണ്. പിന്നെയുള്ളത് ഇന്റർനെറ്റിൽ സൌജന്യമായി ലഭിക്കുന്ന ഓഡിയോ ബുക്കുകൾ (Audio books) ആണ്. ഓഡിയോ ബുക്കുകളുടെ കൂട്ടത്തിൽ ബൈബിൾ MP3, ചെറുകഥകളുടെ MP3 എന്നിവ കേൾക്കാം (ഇവയെല്ലാം നെറ്റിൽ സുലഭം.) ഈ ഫയലുകൾ മൊബൈൽ ഫോണിലേക്കും iPod-ലേക്കും ട്രാൻസ്ഫർ ചെയ്താൽ യാത്രവേളകളിലും കേൾക്കാം, നമ്മടെ മീരാജാസ്മിൻ കസ്തൂരിമാനിൽ ചെയ്തതുപോലെ. പിന്നെയുള്ളത് YouTube വീഡിയോകളാണ്. അങ്ങനെ ഇംഗ്ലീഷ് കേട്ട് പഠിക്കാനുള്ള വഴികൾ അനന്തം. ഇങ്ങനെ തുടർച്ചയായി രണ്ട് മാ‍സം ചെയ്തുനോക്കൂ.... നിങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുമെന്നതിന് ഞാൻ ഗ്യാരണ്ടി.


2. ഇംഗ്ലീഷിൽ സംസാരിക്കുക:


ഇംഗ്ലീഷ് കേട്ടതുകൊണ്ട് മാത്രം ആയില്ലല്ല്ലോ! അത് നമ്മൾ തന്നെ പറയുമ്പോഴാണ് അതിന്റെ ഫലം ലഭിക്കുന്നത്. എന്റെ രണ്ട് വയസുകാരൻ മകൻ ഷൂസിനെ “സൂ” എന്നും, ബാറ്റിനെ “റ്റ്” എന്നും, ഫാനിനെ “ഫൂ” എന്നും, ഉടുപ്പിനെ “പ്പ്” എന്നുമൊക്കെയാണ് പറയുക. ഇവൻ തെറ്റായി ഉച്ചരിക്കുന്നുവെന്ന് പറഞ്ഞ് ഞാനവനെ തിരുത്താൻ പോവില്ല. കാരണം, കാലക്രമേണ അവന്റെ ആശയവിനിമയശേഷി വികസിക്കുന്നതോടൊപ്പം തെറ്റും ശരിയും അവൻ തിരിച്ചറിയുകയും, ശരിയായ രീതിയിൽ ഉച്ചരിക്കാൻ ആരംഭിക്കുകയും ചെയ്യും. ഇതുപോലെയാണ് ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തിലും. സംസാരിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ ഭാഷ വശമാവൂ.


“ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം” എന്ന സിനിമയിൽ “എന്നെ കണ്ടാൽ ഒരു പ്രോസ്റ്റിറ്റൂട്ട് ലുക്കിലേ” എന്ന് ബിന്ദു പണിക്കർ ചോദിക്കുന്നത് കേട്ട് നാമൊക്കെ ചിരിക്കുമെങ്കിലും, ബിന്ദു പണിക്കർ ചെയ്ത കഥാപാത്രത്തിന്റെ ഭാഷാപഠന ശ്രമങ്ങളെ അഭിനന്ദിച്ചേ മതിയാവൂ. കാരണം, തെറ്റ് പറ്റുമെന്നോ, ഉച്ചാരണം ശരിയല്ലെന്നോ ഉള്ള ഭയം മൂലം ഭാഷ സംസാരിക്കാതിരുന്നാൽ പഠനം അസാധ്യമാവും. ഓഫീസിലും മറ്റും നടക്കുന്ന പൊതുപരിപാടികളിൽ സംസാരിക്കാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്. വീട്ടിലും ഇംഗ്ലീഷാവാം. ഭാര്യയോടും മക്കളോടും ഇംഗ്ലീഷ് സംസാരിക്കാം. ആരെയും കിട്ടിയില്ലെങ്കിൽ, കസ്റ്റമർകെയറിലേക്ക് വിളിച്ച് ഇംഗ്ലീഷിൽ നാലഞ്ച് ചോദ്യങ്ങൾ ചോദിക്കാം (ഉൽ‌പ്പന്നവുമായി ബന്ധമുള്ള ചോദ്യങ്ങൾ വേണം ചോദിക്കാൻ.) ഇംഗ്ലീഷ് പഠിക്കാനുള്ള ആഗ്രഹം പറഞ്ഞ് ധരിപ്പിച്ച്, കാമുകിയോടും ഇംഗ്ലീഷിൽ സൊള്ളാം. നിങ്ങളുടെ വളർച്ച ആഗ്രഹിക്കുന്ന ഏതൊരു കാമുകിയും ഇതിന് സഹകരിക്കും (പക്ഷേ, കാമുകിക്ക് ഇംഗ്ലീഷ് നന്നായി അറിയാമായിരിക്കണം. അല്ലെങ്കിൽ നിങ്ങളുടെ കൊടുമൈ താങ്ങാൻ കഴിയാതെ അവൾ വേറെ ആളെ നോക്കി പോവും). വീട്ട് പരിസരത്തോ, കോളേജിലോ ഏതെങ്കിലുമൊരു സായിപ്പിനെ കണ്ടാൽ ആദ്യം ഹെഡ് ചെയ്യേണ്ടത് നമ്മളായിരിക്കണം. അവരുമായി സംസാരിക്കാൻ ശ്രമിക്കണം. അങ്ങനെ, ഓരോ ദിവസവും ഭാഷയിലെ വിവിധ നൂലാമാലകളെ കുറിച്ച് നാം പഠിക്കുകയും ഭാഷാപ്രാവീണ്യം നേടുകയും ചെയ്യും. പറയുന്നതുപോലെ നിസാരമല്ലെന്ന് അറിയാം, എങ്കിലും ഇംഗ്ലീഷ് പഠിക്കാനുള്ള അഭിനിവേശം ഉണ്ടെങ്കിൽ ഇതൊന്നും ഒരു പ്രശ്നമേ അല്ല.


ഇംഗ്ലീഷ് കേട്ട് പഠിക്കുന്നതിന് ഉപകരിക്കുന്ന ചില ഓഡിയോ ഫയലുകൾ ഡൌൺലോഡ് ചെയ്യുന്നതിന് ഏതാനും ലിങ്കുകൾ താഴെ കൊടുക്കുന്നു. ഫയലുകൾ ഡൌൺലോഡ് ചെയ്ത് സശ്രദ്ധം ദിവസവും കേൾക്കുക, കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും. (കൂടുതൽ ഫയലുകൾ ലഭിക്കുന്നതിന് “download free audio books“ എന്ന് ഗൂഗിൽ ചെയ്യുക.)


ക്ഷ, ഴ, ഭ, ഖ, ധ, ഘ, ഢ… തുടങ്ങിയ അക്ഷരങ്ങള്‍ പച്ചവെള്ളം പോലെ പറഞ്ഞ് ശീലിച്ച മലയാളികള്‍ക്ക് ഏത് ഭാഷയും നിഷ്പ്രയാസം കൈകാര്യം ചെയ്യാനാവും എന്നത് ഒരു സവിശേഷത തന്നെ! തമിഴ്നാട്ടില്‍ പോയാല്‍ തമിഴനേക്കാള്‍ മനോഹരമായി തമിഴ് സംസാരിക്കുന്നവനാണ് മലയാളി. ലോകത്തിലെ ഏതൊരു ഭാഷയും മലയാളിക്ക് നിഷ്പ്രയാസം വഴങ്ങും. എന്നാല്‍, പൊതുവേ ഉച്ചാരശുദ്ധി അവകാശപ്പെടുന്ന നാം ഇംഗ്ലീഷിന്‍റെ കാര്യത്തില്‍ ഏറെ പിന്നിലാണെന്നതാണ് ദുഃഖസത്യം, അത് നാം തുറന്ന് സമ്മതിക്കാറില്ലെങ്കിലും! ഇംഗ്ലീഷിനെ ഇംഗ്ലീഷായി സംസാരിക്കാതെ, അതിനെ മലയാളവൽക്കരിക്കാനാണ് (അന്യസംസ്ഥാനക്കാരുടെ ഭാഷയിൽ “മല്ലു ഇംഗ്ലീഷ്“) നമ്മിൽ ഭൂരിപക്ഷവും ശ്രമിക്കാറ്. ഭാഷയിൽ എത്രതന്നെ പ്രാവീണ്യമുണ്ടായാലും, ഉച്ചാരണം മോശമായാൽ എല്ലാം തീർന്നു. അതുകൊണ്ടാണ്, അന്യ സംസ്ഥാനങ്ങളിൽ ജോലിക്കെത്തുന്ന മലയാളികൾ പലരും ഇംഗ്ലീഷിന്റെ കാര്യത്തിൽ പലപ്പോഴും അപഹാസ്യരാവുന്നത്. ഇതിന് ഒറ്റ പോംവഴിയേയുള്ളൂ. മലയാളത്തെ മലയാളമായി നാം ഉച്ചരിക്കാറുള്ളതുപോലെ, ഇംഗ്ലീഷിനെ ഇംഗ്ലീഷായി തന്നെ ഉച്ചരിക്കാൻ ബോധപൂർവം ശ്രമിക്കുകയും പഠിക്കുകയും വേണം.



മലയാളത്തില്‍ നിന്ന് വിഭിന്നമായ ഭാഷയാണ് ഇംഗ്ലീഷെന്നും, വ്യാകരണ നിയമങ്ങളെ പോലെ തന്നെ ഉച്ചാരണത്തിലും ഇംഗ്ലീഷിന് അതിന്റേതായ സമ്പ്രദായങ്ങൾ ഉണ്ടെന്നുമുള്ള അടിസ്ഥാന സത്യമാണ് ആദ്യം നാം മനസിലാക്കേണ്ടത്. വെള്ളത്തെ വള്ളമെന്നോ, മീനിനെ മാനെന്നോ ഉച്ചരിച്ചാൽ അർത്ഥം മാറുന്നതുപോലെ, ഇംഗ്ലീഷ് വാക്കുകളെ ഉച്ചരിക്കേണ്ട വിധത്തില്‍ ഉച്ചരിച്ചില്ലെങ്കില്‍, അർത്ഥം മാറുക മാത്രമല്ല, ചിലപ്പോൾ വിപരീത ഫലവും ഉണ്ടായേക്കാം. (ഞാനൊരിക്കൽ Spam mails എന്ന് പറയേണ്ടതിന് പകരം, Sperm mails എന്ന് ഓഫീസിൽ തട്ടിവിട്ടു. അതിനെ ചൊല്ലി പലരും ഇന്നും എന്നെ കളിയാക്കാറുണ്ട്.) അതുകൊണ്ടുതന്നെ, വാക്കുകളുടെ ഉച്ചാരണ രീതി പഠിക്കുക എന്നതാണ് ഇംഗ്ലീഷ് ഭാഷാ പഠനത്തിലെ ഏറ്റവും ക്ലേശകരമായ അവസാന ഘട്ടം.


ലക്ഷക്കണക്കിന് വരുന്ന ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം ഒരു പാഠ്യപദ്ധതിയിലൂടെ പഠിച്ചെടുക്കുക അത്ര പ്രായോഗികമല്ല. എങ്കിലും, കഴിഞ്ഞ ലേഖനത്തിൽ പ്രതിപാദിച്ചതുപോലെ, റേഡിയോ, സിനിമ തുടങ്ങിയ ഉപാധികളിലൂടെ ഇംഗ്ലീഷ് നിരന്തരം കേൾക്കുകയും, സംസാരിക്കുകയും ചെയ്താൽ ഒരു പരുധി വരെ ഈ നേട്ടം നമുക്ക് കൈവരിക്കാൻ സാധിക്കും. എന്നാലും, ഒരു അമേരിക്കാകാരനെയോ, ബ്രിട്ടീഷുകാരനെയോ പോലെ ഇംഗ്ലീഷ് സംസാരിക്കാൻ കഴിഞ്ഞു എന്ന് വരില്ല. കാരണം, അവർ നേറ്റീവ് ഇംഗ്ലീഷ് സ്പീക്കേഴ്സും, നാം മലയാളം സ്പീക്കേഴ്സും ആണ്. അല്ലെങ്കിൽ, അമേരിക്കയിലേ ബ്രിട്ടനിലോ പോയി ഏതാനും മാസം താമസിച്ച് ഇംഗ്ലീഷ് പഠിക്കണം, ചില നടന്മാർ ചെയ്യാറുള്ളതുപോലെ. (ഹൃത്വിക് റോഷൻ ഏതോ ഒരു സിനിമയ്ക്കായി ലണ്ടനിൽ പോയി മൂന്ന് മാസം താമസിച്ച് ഇംഗ്ലീഷ് പഠിച്ചതായി പത്രത്തിൽ വായിച്ചതോർക്കുന്നു.) പക്ഷേ, എല്ലാവർക്കും ഇംഗ്ലീഷ് പഠിക്കാനെന്നും പറഞ്ഞ് വിദേശ രാജ്യങ്ങളിൽ പോകാനൊക്കില്ലല്ലോ! എന്നും പറഞ്ഞ് പ്രതീക്ഷ കൈവിടേണ്ടതില്ല. ചില വ്യായാമങ്ങളിലൂടെയും, അഭ്യാസ മുറകളിലൂടെയും ഉച്ചാര ശുദ്ധി നമുക്കും നേടാനാവും. എന്തൊക്കെയാണ് ആ വ്യായാമ മുറകൾ?


നാക്ക് അണ്ണാക്കില്‍ തൊടാതെ ‘ടയര്‍’ എന്ന വാക്ക് ഉച്ചരിക്കാന്‍ ശ്രമിച്ചുനോക്കൂ…. കഴിയില്ല! കാരണം, ‘ട’ എന്ന അക്ഷരം നാവില്‍ ജന്‍‌മമെടുക്കണമെങ്കില്‍, നാക്ക് അണ്ണാക്കിലേക്ക് മടക്കിയതിന് ശേഷം ശക്തിയായി മുന്നോട്ട് തള്ളപ്പെടണം. കീഴ്ചുണ്ടില്‍ പല്ല് സ്പര്‍ശിക്കാതെ ‘വ’ എന്ന് പറഞ്ഞുനോക്കൂ… അതിനും കഴിയില്ല. ഇങ്ങനെ ഏതൊരു അക്ഷരമെടുത്താലും, അവ ഉച്ചരിക്കുന്നതിന് നമ്മുടെ നാ‍വും, ചുണ്ടുകളും പ്രത്യേക രീതികളിൽ വളയുകയും തിരിയുകയും മടങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. നാവിന്‍റെയും ചുണ്ടുകളുടെയും സ്വനപേടകത്തിന്‍റെയും ഈ ചലനങ്ങളാണ് സ്വരങ്ങളുടെ സ്വഭാവം നിര്‍ണ്ണയിക്കുക. ഒരു വാക്ക് ഉച്ചരിക്കുമ്പോൾ നിയതമായ രീതിയിൽ നാവോ ചുണ്ടുകളോ ചലിക്കുന്നില്ല്ലെങ്കിൽ ശരിയായ ഉച്ചാരണം പുറത്ത് വരില്ല. ഇംഗ്ലീഷ് ഉച്ചാരണത്തിനും ഇത് ബാധകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉദാഹരണത്തിന്, WE (ഞങ്ങള്‍) എന്ന പദം ‘വി’ എന്ന് മലയാളത്തില്‍ പറയുന്നത് പോലെ കീഴ്ച്ചുണ്ട് കടിച്ചുകൊണ്ടല്ല ഉച്ചരിക്കേണ്ടത്. മറിച്ച്, ‘ഉ’ ഉച്ചരിക്കുന്നതുപോലെ ചുണ്ടുകള്‍ രണ്ടും വൃത്താകൃതിയില്‍ ഉരുട്ടി വേണം ‘വി’ എന്ന് പറയാന്‍. അതുപോലെയാണ് ZOO (മൃഗശാല) എന്ന വാക്ക് ഉച്ചരിക്കുമ്പോഴും. ‘സൂ’ എന്ന സ്വരത്തിന് പകരം, തേനിച്ചകള്‍ പുറത്തുവിടുന്ന ‘zzz’ എന്ന ശബ്ദമാണ് ZOO ഉച്ചരിക്കുമ്പോള്‍ പുറത്തുവിടേണ്ടത്. 26 അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷില്‍ 52 സ്വരങ്ങളുണ്ടെന്ന് കേള്‍ക്കുമ്പോൾ തന്നെ മനസിലാക്കണം അവയെല്ലാം 52 രീതികളിലാണ് ഉച്ചരിക്കപ്പെടുന്നതെന്ന്. മലയാളത്തിൽ ആകെയുള്ളത് 14 സ്വരാക്ഷരങ്ങളാണ്. ഇതിൽ നിന്ന് നാം എന്താണ് മനസിലാക്കുന്നത്. ഇംഗ്ലീഷിലുള്ള പകുതിയിലേറെ സ്വരങ്ങളും മലയാളത്തിൽ ഇല്ല. (ഉദാഹരണത്തിന് Zoo എന്ന വാക്കിലെ ‘zzz’ എന്ന ശബ്ദം). അതുകൊണ്ടുതന്നെ, ആ സ്വരങ്ങൾ ഉച്ചരിക്കാൻ നമ്മുടെ നാവ് പരിശീലിച്ചിട്ടില്ല. പ്രശ്നങ്ങളുടെയെല്ലാം തുടക്കം ഇവിടെ നിന്നാണ്. ഏതായാലും, ബോധപൂര്‍വമായ ശ്രമങ്ങളിലൂടെ നാവിന് വഴങ്ങാത്ത സ്വരങ്ങളെ നമുക്ക് സ്വായത്തമാക്കാനാവും. അതിനെയാണ് അധര വ്യായാമം അല്ലെങ്കിൽ Tongue Exercises എന്ന് പറയുന്നത്. Tongue Exercises രണ്ട് വിധം ഉണ്ട്. 1. Tongue-Twisters 2. Vocal Exercises.


Tongue-Twisters നെയും Vocal Exercises നെയും കുറിച്ച് നോക്കുന്നതിന് മുമ്പ് ഒരു രസകരമായ കാര്യം കൂടി ചേര്‍ക്കട്ടെ! ഒരു ഇംഗ്ലീഷുകാരന്‍റെ വായ ചലിക്കുന്ന രീതിവച്ചുതന്നെ അയാള്‍ എന്താണ് സംസാരിക്കുന്നതെന്ന് ഇംഗ്ലീഷറിയാവുന്ന ഒരാള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ബധിരര്‍ക്കായി വാര്‍ത്ത വായിക്കുന്ന സ്ത്രീ ആംഗ്യങ്ങള്‍ക്കൊപ്പം വായ ചലിപ്പിക്കുന്നതും കണ്ടിരിക്കുമല്ലോ! അതിന്‍റെ ഉദ്ദ്യേശവും ഇതുതന്നെ തന്നെ. എന്നാല്‍ മലയാളിയുടെ വായ ചലിക്കുന്നത് നോക്കി അയാള്‍ എന്താണ് പറഞ്ഞതെന്ന് ഊഹിക്കാന്‍ ഒറ്റ മനുഷ്യര്‍ക്കും കഴിയില്ല. അതാണ് ഇംഗ്ലീഷും മലയാളവും തമ്മിലുള്ള വ്യത്യാസം. മലയാളം നമുക്ക് ഇഷ്ടമുള്ളത് പോലെ പറയാം, എന്നാല്‍ ഇംഗ്ലീഷ് അങ്ങനെയല്ല! ഇംഗ്ലീഷിലെ ഓരോ വാക്കിനും അതിന്‍റേതായ ഉച്ചാരണശൈലിയും, ഊന്നലും (accent), വായ് ചലനങ്ങളുമുണ്ട്. (ഇംഗ്ലീഷ് എന്ന് പൊതുവേ പറഞ്ഞാലും, ഇംഗ്ലീഷ് തന്നെ ഒൻപത് വിധത്തിൽ സംസാരിക്കപ്പെടുന്നുണ്ട്. അമേരിക്കൻ ഇംഗ്ലീഷ്, ബ്രിട്ടീഷ് ഇംഗ്ലീഷ്, ഐറിഷ് ഇംഗ്ലീഷ്, സ്കോട്ടിഷ് ഇംഗ്ലീഷ്, വേൽ‌ഷ് ഇംഗ്ലീഷ്, ഓസ്ട്രേലിയൻ ഇംഗ്ലീഷ്, കനേഡിയൻ ഇംഗ്ലീഷ്, ഇന്ത്യൻ ഇംഗ്ലീഷ്, സൌത്ത് ആഫ്രിക്കൻ ഇംഗ്ലീഷ് എന്നിവയാണ് അവ. പദങ്ങളുടെ ഉച്ചാരണം കൊണ്ടും വാക്കുകളുടെ അർത്ഥ വ്യതിയാനം കൊണ്ടും ഓരോ ഇംഗ്ലീഷും വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ, ഓരോരുത്തർക്കും ഏത് ഇംഗ്ലീഷാണ് പഠിക്കേണ്ടതെന്ന് സ്വയം തീരുമാനിച്ച ശേഷം വേണം accent പഠനം ആരംഭിക്കാൻ!)


പാഠം ഒന്ന്: Tongue-Twisters


കുട്ടിക്കാലത്ത് ക്ഷ, ഭ, ഴ എന്ന് അക്ഷരങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തി പറഞ്ഞ് നാക്കിന്‍റെ വഴക്കിക്കൊണ്ടുവരുന്നതു പോലള്ള അഭ്യാസങ്ങളാണ് Tongue-Twisters. സുഗമമായി പറയാന്‍ സാധിക്കാത്ത വാക്യങ്ങളെയാണ് Tongue-Twisters ആയി ഉപയോഗിക്കാറ്. “ആന അലറലോടലറല്‍, പത്ത് പച്ചത്തത്ത……. ചത്തുകുത്തിയിരുന്നു” എന്നിങ്ങനെ മലയാളത്തില്‍ പ്രസിദ്ധമായ Tongue-Twisters നമ്മുടെ നാവിനെ വഴക്കാന്‍ സഹായിക്കുക മാത്രമല്ല, ഉച്ചാരണശുദ്ധിയുണ്ടാക്കുകയും ചെയ്യുന്നു. ഇംഗ്ലീഷില്‍ പ്രസിദ്ധമായ ചില Tongue-Twisters താഴെ കൊടുക്കുന്നു. നാവ് നിങ്ങളെ അനുസരിക്കുന്നുണ്ടോ എന്ന് പരീക്ഷിച്ചുനോക്കൂ! അനുസരിക്കുന്നില്ലെങ്കില്‍, പരിശീലനം തുടരൂ…


1. A proper copper coffee pot.




2. Around the rugged rocks the ragged rascals ran.


3. Long legged ladies last longer.




4. Mixed biscuits, mixed biscuits.


5. A box of biscuits, a box of mixed biscuits and a biscuit mixer!


6. Peter Piper picked a peck of pickled pepper. Did Peter Piper pick a peck of pickled pepper? If Peter Piper picked a peck of pickled pepper. Where’s the peck of pickled pepper Peter Piper picked?


7. Pink lorry, yellow lorry.


8. Red leather, yellow leather, red leather, yellow leather.




9. She sells sea-shells on the sea-shore.




10. The sixth sick Sheik’s sixth sheep is sick.


11. Three grey geese in green fields grazing.


12. We surely shall see the sun shine soon.




13. Peter pepper’s practical prescriptions for plain and perfect pronunciation.


14. Peter pepper’s elder daughter bought some butter, but the butter was bitter. so she bought some better butter to make the bitter butter better.


15. She sells seashells on seashore


പാഠം രണ്ട്: Vocal Exercises


ഗായകന്‍ സാധകം ചെയ്യാറുണ്ടെന്ന കാര്യം നമുക്കറിയാമല്ലോ! എന്താണ് സാധകം കൊണ്ട് ഉദ്ദേശിക്കുന്നത്? ശബ്ദവും ഉച്ചാരണവും നന്നാക്കുന്നതിനുള്ള ചില വ്യായമ മുറകളാ‍ണവ. ഇതേ വ്യായാമ മുറകളാണ് ഇംഗ്ലീഷ് ഭാഷാ സാധകരും ചെയ്യേണ്ടത്. (അതിന് നെഞ്ചോളമുള്ള വെള്ളത്തില്‍ ഇറങ്ങിനില്‍ക്കേണ്ടതില്ല.) ഭാഷ ആധികാരികമായി ഉച്ചരിക്കാന്‍ പാകത്തിന് നാവിനെ നിയന്ത്രണത്തിലാക്കുക എന്നതാണ് ഇത്തരം വ്യായാമങ്ങള്‍ കൊണ്ട് ഉദ്ദ്യേശിക്കുന്നത്. ചില വ്യായാമങ്ങള്‍ താഴെ…


1. ശ്വാസം നന്നായി വലിച്ചതിന് ശേഷം, ശ്വാസം തീരുന്നതുവരെ ‘ആ’ എന്ന സ്വരം നിര്‍ത്താതെ നീട്ടി പറയുക. (ആ‍ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ….. കുറഞ്ഞത് ഒരു മിനിറ്റ്). ഇങ്ങനെ മൂന്ന് തവണ ആവര്‍ത്തിച്ചശേഷം, താഴത്തെ ശ്രുതിയിലും മുകളിലുള്ള ശ്രുതിയിലും ശ്രമിക്കുക.


2. ‘ആ’ എന്ന സ്വരത്തിന് ശേഷം, ‘ഇ’ എന്ന സ്വരത്തില്‍ മുകളില്‍ പറഞ്ഞത് ആവര്‍ത്തിക്കുക. (അങ്ങനെ അ, ഇ, ഉ, എ, ഒ, അം എന്നീ സ്വരങ്ങളിലെല്ലാം ചെയ്യേണ്ടതാണ്.)


3. സ്വനപേടകത്തിന് വഴക്കം നല്‍കുക എന്ന ഉദ്ദ്യേശത്തോടെ ചെയ്യേണ്ട വ്യായാമമാണ് അടുത്തത്; clockwise-ല്‍ തല പതിനഞ്ച് തവണ ചുറ്റുക. ഇങ്ങനെ മൂന്ന് തവണ ചെയ്ത ശേഷം anticlockwise-ല്‍ ആവര്‍ത്തിക്കുക. അതിന് ശേഷം തല മുകളിലേക്കും താഴേക്കും (up and down) ചലിപ്പിച്ച് വ്യായാമം പതിനഞ്ച് തവണ തുടരുക. അതുകഴിഞ്ഞ്, വശങ്ങളിലേക്ക് തിരിച്ച് പരിശീലനം തുടരുക.


4. നാക്കിനെ വഴക്കിയെടുക്കുന്നതാണ് അടുത്ത ഇനം; എത്രത്തോളം നാക്കിനെ പുറത്തേക്ക് നീട്ടാമോ അത്രയും പുറത്തേയ്ക്ക് നീട്ടുക, പിന്നെ എത്രത്തോളം അകത്തോട്ട് വലിക്കാമോ അത്രത്തോളം അകത്തോട്ടും വലിക്കുക. ഇങ്ങനെ പതിനഞ്ച് തവണ ചെയ്യുക. അതിന് ശേഷം, നാക്ക് ‌clockwise-ല്‍ പതിനഞ്ച് തവണ ചുറ്റുക. അതുകഴിഞ്ഞ് anticlockwise-ല്‍ ആവര്‍ത്തിക്കുക. സ്വനപേടകത്തിനായി ചെയ്തതുപോലെ, നാവ് ഇരുവശങ്ങളിലേക്കും, പിന്നെ മുകളിലേക്കും താഴേക്കും ആവര്‍ത്തിക്കുക.


5. ശ്വാസകോശത്തിന് നല്‍കുന്ന പരിശീലനമാണ് അടുത്തത്; ശ്വാസം നന്നായി വലിച്ച് (inhale), എത്രത്തോളം നേരം ശ്വാസം പിടിച്ച് നില്‍ക്കാന്‍ കഴിയുമ്പോള്‍ അത്രം നേരം നില്‍ക്കുക. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുക. അതുകഴിഞ്ഞ്, ശ്വാസകോശത്തിലെ സകല വായുവും പുറത്തേക്ക് വിട്ട ശേഷം (exhale), ശ്വാസം ഉള്ളിലേക്ക് വലിക്കാതെ ആവുന്നത്ര നേരം നില്‍ക്കുക. പിന്നെ ഇത് മൂന്ന് തവണ ആവര്‍ത്തിക്കുക.


യോഗയിലെ ചില ആസനങ്ങളോട് ഈ വ്യായാമമുറകള്‍ സാമ്യമുണ്ടെന്ന് മനസിലായിരിക്കുമല്ലോ! ഈ വ്യായാമമുറകള്‍ സ്ഥിരമായി ചെയ്യുന്നതിലൂടെ നമ്മുടെ നാവും, സ്വനപേടകവും നിയന്ത്രണവിധേയമാവുകയും അതിലൂടെ ഭാഷോച്ചാരണം സുഗമമാവുകയും ചെയ്യും. ഇംഗ്ലീഷിന് മാത്രമല്ല, എല്ലാ ഭാഷകള്‍ക്കും ഇത് ബാധകമാണ്. പ്രാതലിന് മുമ്പുള്ള അരമണിക്കൂറാണ് വ്യായാമം ചെയ്യാൻ പറ്റിയ സമയം. ചിലര്‍ക്കെങ്കിലും ഈ ലേഖനം പ്രയോജനപ്പെടുമെന്ന പ്രത്യാശയോടെ നിർത്തട്ടെ.


No comments:

Post a Comment